24. സ്വയം വില്‍പ്പനച്ചരക്കാകുന്നവര്‍....

on Saturday, October 31, 2009



അനുഭവമാണ് ഏറ്റവും വലിയ ഗുരു.

അടുക്കളയുടെ മാത്രം വാക്കുകള്‍ അല്ല ട്ടോ. കാലങ്ങളായി പലയിടത്തും ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു പഴമൊഴി എടുത്തെഴുതിയതാണ്. ശരിയാണ്, അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ആഴത്തില്‍ മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാവില്ല. പക്ഷെ വളരെ ചെറിയ ഈ കാലയളവില്‍ നമുക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ എത്രയുണ്ടാവും. വളരെ തുച്ചം. എങ്കിലും, നമ്മള്‍ അനുഭവിക്കാതെ പോയ അനേകം അനുഭവങ്ങളുടെ പാഠങ്ങളും നമ്മുടെ ജീവിതത്തില്‍ നിഴലും നിലാവും പരത്താറില്ലേ!!! അനേകം അനുഭവസ്ഥരുടെ വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ പാഠങ്ങള്‍ നമ്മിലെക്കും പടരാറില്ലേ!!! ഇന്നു അടുക്കള നിങ്ങളോട് പങ്കു വയ്ക്കുന്നത് അത്തരം അനുഭവക്കുറിപ്പുകളുടെ ചില പുതു പ്രവണതകളെക്കുറിച്ചുള്ള ചിന്തകളാണ്.

കഴിഞ്ഞ ദിവസം സ്വീകരണമുറിയില്‍ നിന്നും ഒരു സഹോദരി തന്റെ ആത്മകഥ എഴുതുവാന്‍ ഉണ്ടായ സാഹചര്യം പറയുന്നതു കേള്‍ക്കാനിടയായി. അച്ചടക്കം മുഖമുദ്രയാക്കേണ്ട ഒരു സംഘത്തില്‍ പ്രവര്ത്തിക്കുന്ന ആ സഹോദരി; ആ സംഘത്തിന്റെ ചില നിയമങ്ങളെയും നിലപാടുകളെയും എതിര്‍ക്കുന്ന പരാമര്‍ശങ്ങളും ഉള്ള ആത്മകഥ എഴുതാനുണ്ടായ സാഹചര്യതെപറ്റി അവര്‍ പറഞ്ഞ വാക്കുകള്‍ ആത്മകഥയുടെ അന്തസത്തയെതന്നെ അടിമുടി അവഹെളിക്കുന്നതായി. പണത്തിനു അത്യാവശ്യം നേരിട്ട ഒരവസരത്തില്‍ ഒരു പ്രസാധകന്‍ വച്ചു നീട്ടിയ പണമായിരുന്നത്രേ ആ സഹോദരിയെ ആത്മകഥയെഴുതാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം.

ആരെല്ലാം എത്ര എഴുതിയാലും ആ എഴുത്തുകൊണ്ട് മാത്രം ലോകം നന്നാവുമെന്നുള്ള വ്യാമോഹമോന്നും അടുക്കളക്കില്ല. എങ്കിലും ആത്മകഥ എന്നൊക്കെ പറയുമ്പോള്‍, അതിന് മറ്റു കെട്ടുകഥകളില്‍ നിന്നെല്ലാം എന്തൊക്കെയോ സവിശേഷതകള്‍ ഉള്ളതായി തോന്നാറുണ്ടായിരുന്നു. പ്രധാനമായും തുടക്കത്തില്‍ പറഞ്ഞ കാര്യം. നമ്മുടെ ജീവിതത്തില്‍ നാം അഭിമുഖീകരിച്ച പ്രതിസന്ധികളുടെ നേരെഴുത്ത് ഇനിയും അത്തരം അനുഭവങ്ങളെ നേരിടേണ്ടി വരുന്നവര്‍ക്ക് ഒരു മുന്‍കരുതലായി മാറിയേക്കാം. അത് കൊണ്ടു തന്നെ നമ്മള്‍ ചെയ്തതോ, നമുക്കു പറ്റിപോയതോ ആയ തെറ്റുകള്‍ പോലും; എഴുതുന്നത് അത് മറ്റൊരാള്‍ വായിക്കുമ്പോള്‍ ആവര്‍ത്തിക്കരുത് എന്ന തോന്നലുണ്ടാകണം എന്ന ലക്ഷ്യതോടെയാവണം.

തന്റെ ജീവിതമാണ് സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയുടെ ആത്മകഥയില്‍ അദ്ദേഹം ചെയ്ത, മഹത്തരമെന്നു ലോകം വാഴ്ത്തിയ പ്രവൃത്തികള്‍ക്കൊപ്പം തന്നെ മാനുഷികമായ ദൌര്‍ബല്യങ്ങള്‍ തന്നെ കീഴടക്കിയതിന്റെയും സാക്ഷ്യം ലോകത്തോട്‌ പറയുന്നുണ്ട്. പക്ഷെ ആ തെറ്റുകള്‍ തെറ്റുകള്‍ തന്നെ ആണെന്നും ആവര്‍ത്തിക്കപ്പെടരുതെന്നും പറയാനുള്ള തന്റേടം അദ്ദേഹം കാണിച്ചു എന്നത് തന്നെയാണ് ആത്മകഥ എന്ന് പറയുമ്പോള്‍ ആദ്യം തന്നെ ഏവരുടേയും മനസ്സില്‍ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തെളിയുന്നതിന്റെ കാരണവും.

പക്ഷെ ആദ്യം പറഞ്ഞ സഹോദരിയുടെ പ്രഥമ ലക്ഷ്യം തന്നെ കച്ചവടം ആയിപ്പോയി. പണത്തിന്റെ ആവശ്യം നേരിട്ടപ്പോള്‍ സ്വന്തം ചിന്തകളെ മാത്രമല്ല, ഓര്‍മ്മകളെയും സ്വകാര്യതകളെയും വില്‍ക്കാന്‍ അവള്‍ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഒരു തരത്തില്‍ സ്വയം വില്പനചരക്കാകുകയായിരുന്നു അവള്‍. ആരോടാണോ അവള്‍ ജീവിതം കൊണ്ടു പൊരുതുന്നത്, ആരില്‍ നിന്നാണോ അവള്‍ സംരക്ഷണം തേടിയത് അവരുടെ കച്ചവടക്കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം അനാവൃതമാവുകയായിരുന്നു അവള്‍. ദൌര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടി, അവരുടെ മേലുള്ള ചൂഷണത്തിനെതിരെ പോരടുന്നുവെന്നു പൊതുവെ പരസ്യം ചെയ്യപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ തന്നെ അവളും ഉണ്ടെന്നത് വലിയ വിരോധാഭാസമായി. ഒരര്‍ത്ഥത്തില്‍ വ്യക്തമായ ലക്ഷ്യബോധമില്ലാത്ത കുറച്ചു സ്ത്രീ വിമോചന പ്രവര്‍ത്തകരും അവരെ പിന്താങ്ങുന്ന സ്ത്രീ വാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറച്ചു പുരുഷന്‍മാരുമാണ് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് ഉള്ള ബഹുമാനം പോലും നഷ്ടപ്പെടുത്തുന്നത്. പരിഹാസപാത്രമാക്കുന്നത്. ഇന്നത്തെ വിഷയം അതല്ലാതതിനാല്‍ അതെക്കുറിച്ച് പിന്നീടൊരിക്കല്‍ സംവദിക്കാം.

ആ സഹോദരി ഒറ്റപ്പെട്ട ഒരു സംഭവമല്ല. സ്ത്രീകളുടെ അനുഭവ പകര്‍ത്തുകള്‍ക്ക്; പ്രത്യേകിച്ച് ലൈംഗികതയെ പറ്റി പരാമര്‍ശമുള്ള ഓര്‍മ്മക്കുറിപ്പുകള്‍ക്ക് ഇന്നു മറ്റെന്തിനെക്കാളും വിപണന മൂല്യം ഉണ്ട്. അതില്‍ മനോഹരമായ സാഹിത്യമോ, വിപ്ലവകരമായ ചിന്തകളോ ഒന്നും വേണമെന്നില്ല. സ്വന്തം ലൈംഗികാനുഭാവങ്ങളുടെ വിവരണം മാത്രം ഉണ്ടായാല്‍ മതി. പുസ്തകം "ബെസ്റ്റ് സെല്ലെര്‍" ആയിക്കൊള്ളും. പുരോഗമന വാദികള്‍; എന്തിനും ഏതിനും സമൂഹത്തെ; സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറ്റം പറയുന്ന പുരോഗമന വാദികള്‍ അതിനെ നെഞ്ചോട്‌ ചേര്‍ത്തുകൊള്ളും. വിശ്വോത്തര കൃതിയെന്ന് വ്യാഖ്യാനിക്കും. അവരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ചിന്ത എന്ന് പറയുന്നതു ഒരു സ്ത്രീ ലൈംഗികതയെപ്പറ്റി തുറന്നെഴുതുന്നതാണ്. അതില്‍ നിന്നു ലഭിക്കുന്ന പുളകം ആണ് സമൂഹത്തിന്റെ വളര്‍ച്ചയെ മുന്നോട്ടു നയിക്കുക. എല്ലാവരും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്ന ഒരവസ്ഥ വന്നാല്‍ ലോകം പുരോഗമിച്ചു എന്നും ചിലപ്പോള്‍ ഇവര്‍ വ്യാഖ്യാനിച്ചേക്കാം.

മനുഷ്യരുടെ മൃദുലവികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ഇക്കിളിക്കഥകളുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന, ഇന്നു കമ്പോളത്തില്‍ ആത്മകഥ അനുഭവകഥ എന്നൊക്കെയുള്ള പേരില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എല്ലാം പ്രധമ ലക്ഷ്യം സാമ്പത്തികം ഇല്ലെങ്കില്‍ പ്രശസ്തി തന്നെയാണ്. ചിലതിനു അതിനപ്പുറം കൃത്യമായി ആരെയെങ്കിലും അധിക്ഷേപിക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നുള്ള ലക്ഷ്യങ്ങളും കാണും. സ്വയം വെള്ള പൂശാനുള്ള മാര്‍ഗമായും ചിലര്‍ ഇതിനെ കാണുന്നുണ്ട്. അക്കൂട്ടര്‍ പക്ഷെ ആത്മകഥക്ക് മുന്‍പ്‌ തന്നെ പ്രശസ്തര്‍ ആയിരിക്കും. ആത്മകഥ എഴുതി പ്രശസ്തരാവാന്‍ പോകുന്നവരാകട്ടെ, പ്രശസ്തരാകട്ടെ, ഇന്നു ആത്മാകത്തക്ക് മൌലികമായി ഒരു മുഖമേ ഉള്ളു. അവനവര്‍ ചെയ്യുന്നതിനെ എല്ലാം ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ കൊണ്ടു ( അവര്‍ അതിനെ വിശാല്മെന്നൊക്കെ പറഞ്ഞേക്കാം.) ന്യായീകരിക്കുന്ന വികലമായ മുഖം. സ്വയം വിമര്ശനം എന്നൊന്ന് മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ല. അതെ ആത്മകഥകള്‍ അടിസ്ഥാനമാക്കിയാല്‍ അവര്‍ ലോകത്തെ ഏറ്റവും സത്യസന്ധര്‍. വിശുദ്ധര്‍.

അടുത്തിടെ ഒരു സര്‍വകലാശാല രണ്ടു ആധുനിക ആത്മകഥകള്‍ പാഠപുസ്തകം ആക്കാന്‍ ശുപാര്‍ശ ചെയ്തത് വലിയ വിവാദമായി. അതിലെ പക്ഷം ഈ ലേഖനത്തില്‍ കുറിക്കുന്നില്ലെക്നിലും അടുക്കളക്ക് തോന്നിയത്; എന്തും ചെയ്യുക, എന്നിട്ടതിനെ എങ്ങനെയും ന്യായീകരിക്കുക എന്ന അത്യാധുനിക പ്രവണതയുടെ പരിശീലനത്തിന് വേണ്ടി ആകാം അവര്‍ അങ്ങിനെ ചെയ്തത് എന്നാണ്. മുന്‍പൊരിക്കല്‍ അടുക്കള പറഞ്ഞിരുന്നു, ഈ ലോകത്ത് തെറ്റ് എന്നൊന്നില്ല, പകരം ശരികള്‍ മാത്രമെ ഉള്ളു എന്ന്. എന്റെ ശരികള്‍ നിന്റെ തെറ്റാകാം. അത് എന്റെ ശരിയുടെ കുഴപ്പമല്ല നിന്റെ കാഴ്ച്ചയുടെ കുഴപ്പമാണെന്ന് സാരം. സഹിഷ്ണുത എന്ന വികാരം ഇല്ലതാവുന്നതിന്റെ ഒരു മുഖമാണ് അത്. എങ്കിലും ഏത് പ്രവൃത്തിയെയും നമുക്കു ന്യായീകരിക്കാന്‍ കഴിയും എന്നതിന്റെ വലിയ ദൃഷ്ടാന്തമാണ് അത്. തെറ്റ് ചെയ്തവന് അതിനെ ന്യായീകരിക്കാനുള്ള സ്വാതന്ത്രമുണ്ട്‌. പക്ഷെ എല്ലാവരും ആ ന്യായീകരനങ്ങള്‍ക്ക് പുറകെ പായുമ്പോള്‍ നമുക്കു നഷ്ടപ്പെടുന്നത് തെറ്റിനെ തെറ്റാണ് എന്ന് പറയാനുള്ള ആര്‍ജ്ജവം ആണ്. തിരിച്ചറിവിന്റെ സ്വാതന്ത്രമാണ്.

തെറ്റ് ചെയ്ത ആളെ തെറ്റ്കാരന്‍ അല്ലാതാക്കാന്‍ ന്യായീകരനങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ആ തെറ്റ് സൃഷ്ടിച്ച ദുരന്തങ്ങള്‍, വേദനകള്‍, കണ്ണീര്, അസ്വസ്ഥതകള്‍ മായ്ക്കാന്‍ ആ ന്യായീകരനങ്ങള്‍ക്ക് കഴിയുമോ? ഈ ചോദ്യമാണ് നമ്മള്‍ പലപ്പോഴും വിസ്മരിക്കുന്നത്. അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നത്‌. അടുത്തിടെ ഒരു കേസിലെ പ്രതികളുടെ മനുഷ്യാവകാശത്തെ പറ്റി ചിലര്‍ പ്രതികരിക്കുന്നത് കേട്ടു. എന്നാല്‍ അവര്‍ നിഷേദിച്ച മനുഷ്യാവകാശം ഇവര്‍ മറക്കുകയാണ്.

നമ്മുടെ പ്രശസ്തയായ ഒരെഴുത്തുകാരി തന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മകഥ പ്രസിദ്ധീകരിച്ച് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം അതിലെ ചില സംഭവങ്ങള്‍ എങ്കിലും സാങ്കല്പികം ആണെന്ന് പറയുകയുണ്ടായി. അന്ന് വായനക്കാരെ തന്റെ വാക്കുകളിലേക്കു ആകര്‍ഷിക്കാനായി ചേര്‍ത്ത പലതും വേണ്ടിയിരുന്നില്ല എന്ന് അവര്ക്കു തോന്നിക്കാണുമോ? തനിക്ക് വരുന്ന എഴുത്തുകളിലും, തന്നോടുള്ള സമീപനങ്ങളിലും ആളുകള്‍ ആ പഴയ വാക്കുകളുടെ നിഴല്‍ ചാലിക്കുന്നുവെന്നു അവര്‍ പറഞ്ഞില്ല. പക്ഷെ തന്നോടു പലരും പെരുമാറിയത് നല്ല രീതിയില്‍ ആയിരുന്നില്ല എന്ന് വിളിച്ചു പറയുമ്പോള്‍ അവര്‍ ഓര്‍ക്കേണ്ടത് ആ ഒരു പ്രതിബിംബം താന്‍ തന്നെ വാക്കുകളാല്‍ നിര്‍മ്മിച്ചതായിരുന്നു എന്നതാണ്. സമൂഹം സ്ത്രീയെ വില്പനച്ചരക്കാക്കുന്നു എന്ന് പരിതപിക്കുന്ന ഇവര്‍, എഴുത്തുകാര്‍ തന്നെയാണ് അതിന്റെ സാധ്യതകളെ ഏറ്റവും ഉപയോഗിക്കുന്നതും. ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്നത് സ്ത്രീയെ വില്‍പ്പനചരക്കാകുന്നതാണ് എന്ന് കണ്ടെത്തിയ ഇവര്‍ വാക്കുകളിലൂടെ അവളുടെ ശരീരം വര്‍ണിച്ചു, അവളുടെ ലൈംഗികത വര്‍ണിച്ചു, സ്വകാര്യ നിമിഷങ്ങളെ വിവരിച്ചു പുസ്തകം വില്‍ക്കുന്നത് സമൂഹത്തിന്റെ പുരോഗമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നു. എത്ര വിരോധാഭാസം അല്ലെ. ഇതിനെ അല്ലെ ഇരട്ടത്താപ്പ് എന്ന് പറയുന്നതു?

വാങ്ങാന്‍ ആളുള്ളത് കൊണ്ടാണ് ഇവിടെ ശരീര വില്പന നടകുന്നത്, അല്ലെങ്കില്‍ ഇത്തരം ആത്മകഥകള്‍ എഴുതാന്‍ തയ്യാറാവുന്നത് എന്ന് വേണമെങ്കില്‍ പറയാം. എപ്പോഴത്തെയും പോലെ സമൂഹത്തിനു എല്ലാ പഴിയും ചാര്‍ത്താം. എന്നാല്‍ ഒന്നു ചിന്തിക്കുക. വില്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ വാങ്ങാന്‍ നില്‍ക്കുന്നവര്‍ എത്ര കാത്തു നില്ക്കും. നിര്‍ബന്ധിക്കപ്പെടുന്നതിനേക്കാള്‍ ഏറെ പണത്തിനും പ്രശസ്തിക്കും ഉള്ള, സ്വന്തം ഉള്ളില്‍ തന്നെ ഉള്ള സ്വാര്‍ഥമായ ആഗ്രഹം തന്നെയാണ് സ്ത്രീ ഇവിടെ വില്പനചരക്കായതിന്റെ കാരണങ്ങളില്‍ പ്രധാനം. നേരത്തെ പറഞ്ഞ ആത്മകഥനങ്ങളും ഈ വില്പനകളില്‍ പെടും എന്നത് പലരും സൌകര്യപൂര്‍വ്വം മറക്കുന്നു.കാരണം വില്പന എന്നത് പ്രദര്‍ശന വസ്തു ആവുക എന്ന ഇടുങ്ങിയ ചിന്തയിലേക്ക് ചുരുക്കുകയാണ് ഇവിടത്തെ പ്രഖ്യാത ബുദ്ധിജീവികള്‍.

അടുക്കള ഇത്തരം ആത്മകഥകളെ കണ്ണടച്ച് വിമര്‍ശിക്കുകയല്ലട്ടോ. അവയുടെ ലക്ഷ്യം മഹത്തരമായ എന്തോ ആണെന്ന വ്യാഖ്യാനങ്ങള്‍ ഉയരുമ്പോള്‍ ആ പുകമറയില്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകരുത് എന്ന് ഓര്‍മ്മിപ്പിച്ചതാണ്. കൂട്ടത്തില്‍ തന്റേടത്തോടെ തന്റെ ആത്മകഥ എഴുതി തുടങ്ങാന്‍ ഉള്ള പ്രധാന കാരണം തുറന്നു പറഞ്ഞ ആ സഹോദരിക്കുള്ള അഭിനന്ദനങ്ങളും ഇവിടെ കുറിക്കട്ടെ. അവരുടെ നിലപാടുകളെ ഉള്‍ക്കൊള്ളാന്‍ ആവില്ലെങ്കിലും യാദാര്‍ത്ഥ്യം തുറന്നു പറയാന്‍ അവര്‍ കാണിച്ച ധൈര്യം ഇവിടെ പലര്ക്കും അന്യമാണ്.

സ്ത്രീയെ വില്പനചരക്കാക്കുന്നു എന്ന് സ്വരമുയര്‍ത്തുന്ന എഴുത്തുകാര്‍ അവരുടെ കഥാപാത്രങ്ങളിലൂടെ മറ്റൊരു തരത്തില്‍ അവളെ വില്‍ക്കുക തന്നെയാണ് ചെയ്യുന്നത്. അതിനെ ദാര്‍ശനികവല്ക്കരിക്കുകയും മറ്റുള്ളതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇവരുടെ നിലപാടുകള്‍ ആരും തന്നെ ചര്‍ച്ച ചെയ്യാനിടയില്ല. ഇവരൊക്കെ തന്നെയാണല്ലോ സമൂഹത്തിന്റെ എല്ലാ ചര്‍ച്ചകളുടെയും മൊത്തവ്യാപാരികള്‍. തന്നെയുമല്ല, സ്വയം വിമര്‍ശനം എന്നൊന്ന് നമ്മുടെ പുരോഗമന വാദികള്‍ക്ക് അന്യം നിന്നിരിക്കുകയും ചെയ്തിരിക്കുന്നു. സ്വയം ന്യായീകരണം മാത്രമാണല്ലോ എന്നും അവര്ക്കു പഥ്യം. അതിലെ ഇരട്ടത്താപ്പ് വിളിച്ചു പറയാന്‍ ഒരു നാവു അവര്‍ക്കിടയില്‍ നിന്നു തന്നെ എന്നെങ്കിലും സ്വരം ഉയര്‍ത്തും എന്ന പ്രതീക്ഷയോടെ നിര്‍ത്തട്ടെ.

23. സൂക്ഷിക്കുക!!! കഴുകന്മാര്‍ കാത്തിരിക്കുന്നു!!!

on Friday, October 16, 2009

നാളെ ദീപാവലി.

ദീപങ്ങളുടെ ഉത്സവം. ആഹ്ലാദത്തിന്റെ മധുരം പങ്കുവക്കുന്ന അവസരം. 14 വര്‍ഷം നീണ്ട വനവാസത്തിനു ശേഷം, തന്റെ അവതാര കര്‍മ്മമായ രാവണ വധത്തിനും ശേഷം, പത്നി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും കൂടെ തിരിച്ചെത്തിയ ശ്രീരാമനെ അയോധ്യയിലെ ജനങ്ങള്‍ ദീപാലങ്കാരങ്ങളാല്‍ എതിരേറ്റത്തിന്റെ ഓര്‍മ്മകള്‍ ആണിതെന്നു
ഐതിഹ്യങ്ങള്‍ പറയുന്നു. നമുക്കു വിശ്വസിക്കാം. വിശ്വസിക്കാതിരിക്കാം. എങ്കിലും ദീപാവലി എന്നാല്‍ ദീപങ്ങളുടെ ആഹ്ലാദത്തിന്റെ ആഘോഷവേള തന്നെയാണ്. നമ്മുടെ എല്ലാവരുടെയും മനസ്സു സ്നേഹം എന്ന ദീപത്താല്‍ പ്രഭാപൂരിതമാകട്ടെ. എല്ലാ സഹോദരങ്ങള്‍ക്കും അടുക്കളയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ആഹ്ലാദത്തിന്റെ അലയടികള്‍ ഉയരങ്ങളെ മുഖരിതമാക്കുമ്പോഴും അടുക്കളയുടെ മനസ്സു ആ സന്തോഷത്തില്‍ മുഴുവനായും പങ്കു ചേരാനാവാതെ നില്‍ക്കുകയാണ്‌. അതെ, മനസ്സില്‍ ഇപ്പോഴും ഈ ആഘോഷത്തില്‍ നമ്മോടൊപ്പം ഇല്ലാതെ പോയ ആ 45 മനുഷ്യര്‍ ആണ്. അവരാരും തന്നെ നമ്മുടെ പരിചിതര്‍ ആയിരുന്നില്ല. എങ്കിലും അവര്‍ നമ്മുടെ അതിഥികള്‍ ആയിരുന്നു.ഈ ആഘോഷം അവരുടെ സ്വപ്നങ്ങളിലും ഉണ്ടായിരുന്നിര്‍ക്കില്ലേ... ഉണ്ടായിരുന്നിരിക്കും. അവരും നമ്മെപ്പോലെ തന്നെ സ്വപ്നങ്ങളും മോഹങ്ങളും ഉള്ള മനുഷ്യര്‍ തന്നെയല്ലേ. ആ സഹോദരങ്ങളെ ഓര്‍ത്തു ഒരു നിമിഷം, ഈ ആഘോഷത്തിനിടക്കും ഒരു നിമിഷം ഇമകള്‍ പൂട്ടാം.


അനുദിനം ദുരന്തങ്ങള്‍ ഒരുപാട് കേട്ടു കേട്ടു നമ്മുടെ മനസ് മരവിച്ചിട്ടുണ്ടാകാം. എന്നാലും തേക്കടി ദുരന്തം ചെറു ഞെട്ടലോടെ തന്നെയാണ് നാം ശ്രവിച്ചത്. എങ്കിലും ആ ദുരന്തത്തേക്കാള്‍ അടുക്കളക്ക് ഏറെ വേദന ഉളവാക്കിയത് ആ ദുരന്തം നമ്മിലെക്കെത്തിയ രീതി കണ്ടിട്ടാണ്. അത് കൊണ്ടു തന്നെ ഇന്നു അടുക്കള നിങ്ങളുമായി പങ്കു വയ്ക്കുന്നത് ആ ആഘോഷത്തിന്റെ ആശങ്കകള്‍ ആണ്. ആ ദുരന്തം ആഘോഷമായത്തിന്റെ വേദനകള്‍.


'ദുഖ സംഖ്യ : 46'
തേക്കടി ബോട്ട് ദുരന്തത്തിനെ പ്രദിപാദിച്ചു നമുടെ പ്രധാന പത്രങ്ങളില്‍ ഒന്നില്‍ വന്ന തലക്കെട്ട് ആണിത്. യദാര്‍ത്ഥത്തില്‍ അവിടെ പൊലിഞ്ഞത് 45 ജീവന്‍ ആയിരുന്നു. അവര്‍ എഴുതിയ ഈ ദുഖ സംഖ്യ ഒരു കൈപ്പിഴയായി തള്ളിക്കളയാന്‍ കഴിയില്ല. കാരണം ആ തലക്കെട്ട്‌ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത തന്നെ ആയിരുന്നു. അടുത്തിടെ ഉണ്ടായ പല സംഭവങ്ങളും വച്ചു നോക്കിയാല്‍ ഇന്നത്തെ മാധ്യമങ്ങളുടെ യദാര്‍ത്ഥ മുഖവും അത് തന്നെയാണ്. വായനക്കാരില്‍ പരമാവധി ഞെട്ടല്‍ അല്ലെങ്കില്‍ സ്തോഭം ജനിപ്പിക്കാന്‍ കേട്ടു കേള്‍വികളിലെ വസ്തുതകളെ അന്വേഷിക്കാതെ തങ്ങളുടെ പങ്കും ചേര്‍ത്ത് വിസര്‍ജിക്കുന്ന ആധുനിക അന്വേഷണാത്മക പത്ര പ്രവര്‍ത്തനം.


പത്രത്തിലെ ചിത്രങ്ങളെക്കാളും (അവയും പലതും അരോചകം തന്നെ) ഭീകരമായത് ചാനലുകള്‍ ആ വാര്‍ത്ത അവതരിപ്പിച്ച ശൈലിയാണ്. മരണ സംഖ്യ എത്രയും കൂടാമോ അത്രയും കൂടണമെന്ന ആഗ്രഹം ധ്വനിപ്പിക്കുന്നതായിരുന്നു എല്ലാ അവതാരകരുടെയും അവതരണം. അതെ, എല്ലാവരും ജീവന് വേണ്ടി പ്രാര്‍ത്തിക്കുമ്പോള്‍ അവര്‍ മരണസംഖ്യ ഉയരാന്‍ പ്രാര്‍ത്തിക്കും. കാരണം ഉയരുന്ന ആ സംഖ്യയിലാണ് വാര്‍ത്താമൂല്യം എന്നൊരു അലിഖിത സങ്കല്പം തന്നെ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കണം. കാരണം സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷിച്ചെടുത്ത ജീവന്റെ എണ്ണം അവര്‍ക്ക് അറിയേണ്ട. അറിയേണ്ടത് ഒന്നു മാത്രം. എത്ര പേര്‍ മരിച്ചു. ഇനി എത്ര പേര്‍ കൂടി മരിക്കും.


ദുരന്തങ്ങള്‍ക്കായി കാത്തിരിക്കുന്ന ഇന്നത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നതു 1994 - ഇല്‍ പുലിറ്റ്സര്‍ സമ്മാനം കിട്ടിയ കെവിന്‍ കാര്‍ട്ടന്റെ പ്രശസ്തമായ ഒരു ചിത്രമാണ്. തന്റെ വിശപ്പടക്കാനായി മുന്നില്‍ ഇഴയുന്ന അസ്ഥി പഞ്ചരമായ ബാലന്റെ മരണം കാത്തിരിക്കുന്ന കഴുകന്റെ ചിത്രം.


കാള പെട്ടെന്ന് കേട്ടാല്‍ കയറെടുക്കുന്ന നിലയിലേക്ക് പത്രങ്ങള്‍ അധപതിചിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണം ആണല്ലോ അമേരിക്കക്കാരന്‍ പട്ടിയെ തിന്നു റെക്കോറഡ് സ്ഥാപിച്ചു എന്ന് നമ്മള്‍ വായിക്കാന്‍ ഇടയായത്. അതിനേക്കാള്‍ അരോചകമായ ദൃശ്യങ്ങള്‍ ആയിരുന്നു ഒരു കേസിന്റെ നാര്‍ക്കോ പരിശോദനയുടെ സംപ്രേഷനത്തിലൂടെ നമ്മള്‍ അനുഭവിച്ചത്. മാധ്യമങ്ങള്‍ പറയുന്നുണ്ട് ഞങ്ങള്‍ ഇടപെടുന്നത്‌ കൊണ്ടാണ് കേസുകള്‍ മാഞ്ഞു പോകാതെ നില്‍ക്കുന്നതെന്ന്. ഒന്നു ചോദിച്ചോട്ടെ മാധ്യമങ്ങള്‍ അമിത താത്പര്യം കാട്ടിയ ഏത് കേസാണ് ഇവിടെ തെളിഞ്ഞിട്ടുള്ളതും, ശിക്ഷിക്കപ്പെട്ടിട്ടുള്ളതും. പെണ്‍വാണിഭം, കൊലപാതകം, അഴിമതി; മാധ്യമങ്ങള്‍ ഇടപെട്ട ഏത് മേഖലയിലെ കേസുകളും ഒരിടത്തും എത്തിയില്ല. അല്ലാത്ത അനേകം കേസുകള്‍ കോടതിയില്‍ നീതിപൂര്‍വ്വം തന്നെ നടക്കുന്നുമുണ്ട് .


മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് നല്കുന്ന പ്രാധാന്യങ്ങള്‍ തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. സംഭവങ്ങള്‍ അല്ല, വ്യക്തികള്‍ക്കനുസരിച്ചാണ് വാര്‍ത്തയുടെ പ്രാധാന്യം ഇന്നു നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രശസ്തര്‍ തുമ്മിയാല്‍, പച്ചക്കറി വാങ്ങിയാല്‍, പൊട്ടു തൊട്ടാല്‍, മാച്ചാല്‍ എല്ലാം വാര്‍ത്ത. അതിനേക്കാള്‍ വലിയ സംഭവങ്ങള്‍ ഒന്നും വാര്‍ത്തയല്ല. കാരണം അത് ചെയ്തത് പ്രശസ്തര്‍ അല്ല. സമൂഹത്തില്‍ നിലയും വിലയും ഉള്ളവരെ ലക്ഷ്യമിടുക എന്നൊരു ദുഷ്‌പ്രവണതയും മാധ്യമങ്ങള്‍ ഇന്നു സ്വീകരിക്കുന്നു. രസകരമായ വസ്തുത വേട്ടയാടപ്പെടുന്ന ചിലരെ പ്രശസ്തരാക്കിയതും ഈ മാധ്യമങ്ങള്‍ തന്നെ ആണെന്നതാണ്. ആടിനെ പട്ടിയാക്കുക, പിന്നെ അതിനെ പേപ്പട്ടി എന്നും പറഞ്ഞു ഓടിച്ചിട്ട്‌ തല്ലി കൊല്ലുക. എല്ലാം വാര്‍ത്ത തന്നെ.


മറ്റൊരു ദുഖകരമായ കാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തോടും സമൂഹത്തിലെ ആദരണീയരോടും ഉള്ള ബഹുമാനമില്ലായ്മയാണ്. മുതിര്‍ന്നവര്‍ക്ക് സാദാരണക്കാര്‍ നല്‍കുന്ന ബഹുമാനം പോലും അഭ്യസ്തവിദ്യരെന്നു അവകാശപ്പെടുന്ന ഇവര്‍ നല്‍കുന്നില്ല. അറിവ് നമ്മെ എളിമയുള്ളവര്‍ ആക്കും എന്ന പ്രശസ്ത വാചകം ഓര്‍ക്കുക. എന്നാല്‍ ഇന്നത്തെ മാധ്യമപ്രവര്‍ത്തകരില്‍ എളിമക്ക് പകരം തങ്ങളാണ് അവസാന വാക്കെന്ന അഹങ്കാരമാണ് അവരുടെ ശരീരഭാഷയിലും മറ്റുള്ളവരോടുള്ള അവജ്ഞ്ഞയിലും തെളിഞ്ഞു കാണുന്നത്. മാധ്യമങ്ങള്‍ എന്തിനും ഏതിനും സമൂഹത്തെ കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് ഇന്നു കൂടുതലും കാണുന്നത്. മാധ്യമ പ്രവര്‍ത്തനം എന്നാല്‍ സമൂഹത്തെ നേരിന്റെ നന്മയുടെ പുരോഗമനത്തിന്റെ ദിശയിലേക്ക് നയിക്കുക എന്നതായിരുന്നു ഒരു കാലത്തെ അര്‍ഥം. അങ്ങിനെ ചെയ്ത സമാദരണീയരായ പത്രാധിപരുടെയും പത്രപ്രവര്‍ത്തകരുടെയും നാടായിരുന്നു ഇത്. മറ്റെവിടെയും എന്നപോലെ പാശ്ചാത്യ സംസ്കാരം മാധ്യമങ്ങളെയും ബാധിച്ചതാണ് ഇത്തരമൊരു അവസ്ഥയില്‍ എത്താന്‍ കാരണം എന്ന് തോന്നുന്നു.പ്രശസ്തരുടെ പിന്നാലെ ഉള്ള ഓട്ടം അവിടത്തെ പത്രപ്രവര്‍ത്തനം ആയിരുന്നു. പാപ്പരാസി. ഇന്നു ഇവിടെ നടമാടുന്നതും മറ്റൊന്നല്ല. അവിടെ പ്രശസ്തര്‍ക്ക് പിന്നാലെ ഓട്ടം ആയിരുന്നെങ്കില്‍ ഇവിടെ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം പ്രശസ്തര്‍ സ്വയം ഇവരുടെ മുന്നിലേക്ക് നിന്നു കൊടുക്കാന്‍ തയ്യാറായിരുന്നു. സ്വന്തം ചിലവില്‍ വഴി നീളെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും, കാശ് മുടക്കി തനിക്ക് തന്നെ സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും, സ്വയം ഒരു കമ്മറ്റി ഉണ്ടാക്കി അവാര്‍ഡുകള്‍ സ്വീകരിക്കുന്നതും ഒക്കെ പ്രശസ്തിയുടെ ജ്വരം തലയ്ക്കു പിടിച്ച ഒരു ജനതയെ തന്നെയല്ലേ കാണിച്ചു തരുന്നത്. ഇല നക്കി നായുടെ ചിറി നക്കി എന്ന പോലെ മാധ്യമങ്ങളും പിന്നാലെ അണി നിരന്നപ്പോള്‍ എല്ലാം ശുഭം.

യദാര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ ഇന്നു ചെയ്യുന്നത് ഉത്തരവാദിത്വമില്ലാത്ത ഒരു പണിയാണ്. എവിടെയും ചെന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കി ഇവിടം ആക്കെ കുഴപ്പമാണ് എന്നൊരു ഭീതി ജനിപ്പിക്കുക എന്നത് മാത്രം ആയിപ്പോകുന്നു അവരുടെ പ്രവര്‍ത്തനം. ഒരു സംഭവം പൂര്‍ണമാകും മുന്പ് തന്നെ അതിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത് ആര്‍ക്കു വേണ്ടിയാണ്. ഈ ചര്‍ച്ചകള്‍ കൊണ്ടു എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ? ചില ചര്‍ച്ചകളില്‍ ചിലര്‍ എനിക്ക് പറയാന്‍ ഉള്ളത് മുഴുവന്‍ പറയാന്‍ അനുവദിക്കണം എന്ന് യാചിക്കുന്നതു കേള്‍ക്കം. അത് അനുവദിച്ചില്ല എങ്കിലും തങ്ങളാണ് ശരി, തങ്ങള്‍ ആണ് സര്‍വാധിപതി എന്ന ഹുങ്കോടെ അവതാരകര്‍ നടത്തുന്ന ചര്‍ച്ചകളില്‍ പിന്നെയും അവര്‍ വരും. കാരണം തങ്ങളെ നാലാള്‍ കണ്ടു കൊണ്ടിരിക്കണം എന്നതല്ലാതെ മറ്റെന്താവാന്‍!!! അല്ലെങ്കില്‍ നാണം എന്നത് അഭിമാനം എന്നത് ലവലേശം ഉണ്ടാകില്ല. ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകര്‍ക്ക് ഒരിക്കലും അതിനുള്ള പക്വത ഇല്ലെന്നത് അവരുടെ പ്രകടനത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം. നിഷ്പക്ഷരാവാന്‍ ആര്‍ക്കും കഴിഞ്ഞേക്കില്ല. പക്ഷെ പ്രതിപക്ഷ ബഹുമാനം എന്നൊന്ന്, അംഗീകരിച്ചില്ലെങ്കിലും തങ്ങള്‍ പറയുന്നതിന്റെ എതിര്‍വാദങ്ങള്‍ കേള്‍ക്കാന്‍ ഉള്ള സഹിഷ്ണുത എങ്കിലും കാണിക്കാന്‍ ഇവര്‍ മറക്കുന്നു. തങ്ങളുടെ നിലപാടുകള്‍ക്ക് അപ്പുറത്തുള്ളവരെ പരസ്യമായി പരിഹസിക്കാനും ഇവര്‍ക്ക് മടിയില്ല. പക്ഷെ അവരും കളിപ്പാവകള്‍ മാത്രമാണ് എന്നതാണ് യാദാര്‍ത്ഥ്യം. വലിയ താല്പര്യങ്ങളുള്ള പത്ര മുതലാളി മാരുടെ ബലി മൃഗങ്ങള്‍.തത്സമയ ചര്‍ച്ചകളില്‍ പോലും ചോദിക്കേണ്ട ചോദ്യങ്ങള്‍ അപ്പപ്പോള്‍ ലാപ്‌ ടോപ്പില്‍ തെളിയുമത്രേ. അതിനപ്പുറം ഒന്നും മിണ്ടാന്‍ അവര്‍ക്കധികാരമില്ല.


വാര്‍ത്ത ചാനലുകള്‍ ആണ് വാര്‍ത്തകളുടെ മൂല്യശോഷണത്തിന് മറ്റൊരു കാരണം. ദിവസം മുഴുവന്‍ എന്തെങ്കിലും കാണിച്ചേ തീരു എന്ന അവസ്ഥ, അവസരങ്ങളേക്കാള്‍ വലിയ അബദ്ധങ്ങള്‍ ആണ് സൃഷ്ടിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നു രണ്ടു കുറ്റാരോപിതരെ കൊണ്ടു വരുന്ന വഴി മുഴുവന്‍ തല്‍സമയം കാണിച്ചത് എന്തിനായിരുന്നെന്ന് അവര്‍ക്ക് പോലും പറയാനാവില്ല. ചില വിവരങ്ങള്‍, അപൂര്‍ണ്ണമായ വിവരങ്ങള്‍ തെറ്റിദ്ദാരണകള്‍ പരത്താന്‍ മാത്രമെ ഉപകരിക്കൂ. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യുന്ന ഭൂരിപക്ഷം കാര്യങ്ങളും അവ്യക്തമായ അറിവോടെയാണ് എന്നത് വളരെ ഖേദകരം ആണ്. ചര്‍ച്ചകള്‍ക്കൊടുവില്‍ ചര്‍ച്ചക്ക് മുന്‍പ് തന്നെ എഴുതി വച്ച ചര്‍ച്ചയുടെ അവസാനഫലം പ്രാസമൊപ്പിച്ചു പറയുന്നതോടെ അപ്രസക്തമാകുന്നത് അതുവരെ അതെക്കുറിച്ച് സംസാരിച്ച സംവദിച്ച വിദഗ്ദരുടെ വാക്കുകളും വാദങ്ങളും അത് കണ്ടു നമ്മില്‍ ഉണര്‍ന്ന ചിന്തകളും മാത്രമല്ല; ആ ചര്‍ച്ച തന്നെയാണ്. അവര്‍ ഉദ്ദേശിക്കുന്ന ദിശയിലേക്ക് ചര്‍ച്ച എത്തുന്നില്ലെങ്കില്‍ വലിച്ചു നീട്ടി മറ്റുള്ളവരുടെ വാക്കുകളെ മുഴുവന്‍ അവഗണിച്ച് അങ്ങോട്ടേക്ക് എത്തിക്കുന്ന കാഴ്ചയും നമ്മള്‍ ഇന്ന് കാണുന്നു. അറിയാത്ത കാര്യത്തെ കുറിച്ചു മിണ്ടാതിരിക്കുക എന്ന കേവല മര്യാദ പോലും അവര്‍ മറക്കുന്നു.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്‌ എന്നതാണ് നമ്മുടെ നിയമത്തിന്റെ ആപ്ത വാക്യം. എന്നാല്‍ മാധ്യമങ്ങളുടെ ലക്ഷ്യം നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഒരു കുറ്റവാളിയെ കിട്ടിയാലും ഇല്ലെങ്കിലും ആയിരം നിരപരാധികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിരത്തി ശിക്ഷിക്കും. അവരുടെ ജീവിതത്തെ അത് എത്ര ദോഷകരമായി ബാധിക്കും എന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. കുറ്റാരോപിതര്‍ എന്നാല്‍ കുറ്റവാളികള്‍ എന്നല്ല അര്‍ത്ഥമെന്ന കാര്യം പോലും ഇവര്‍ മറക്കുന്നു. ഒരാളില്‍ കുറ്റം ആരോപിക്കുക എന്നത് ഏറ്റവും എളുപ്പമായതും സത്യം ഉണ്ടാകണമെന്ന് ഒട്ടും തന്നെ നിര്‍ബന്ധമില്ലാത്തതും ആയ പ്രവൃത്തിയാണ്‌. നാളെ കുറ്റവാളികള്‍ അല്ല എന്ന് കോടതി വിധിച്ചാല്‍ പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തില്‍ അവരെ കുറ്റവാളികള്‍ ആയി മുദ്ര കുത്തിയിട്ടുണ്ടാകും മാധ്യമങ്ങള്‍. മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ നമ്മുടെ ഉള്ളിലുള്ള വാസനയെ തന്ത്രപൂര്‍വ്വം മുതലെടുക്കുകയാണവര്‍. ക്രൂരമെന്നും പൈശാചികമെന്നും ഉള്ള വാക്കുകള്‍ അധികം ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ തങ്ങള്‍ ചെയ്യുന്നതും മറ്റൊന്നല്ല എന്നത് സൌകര്യപൂര്‍വ്വം മറക്കുകയാണ്. അതില്‍ നിന്നൊരു മാറ്റം ഉണ്ടാവണമെങ്കില്‍ സമൂഹത്തിന്റെ പ്രശസ്തി ഭ്രമം നിന്നെ മതിയാവൂ. അത് വരെ ഈ അഭ്യാസങ്ങള്‍ ഇനിയും തുടരും. കാണുക തന്നെ, കണ്ണുണ്ടായിപ്പോയില്ലേ.


22. മൃദുല വികാരങ്ങള്‍ കടമകളെ മറവിയിലാഴ്ത്തുമ്പോള്‍...

on Saturday, October 10, 2009

" ഇതവസാനിപ്പിച്ചേ തീരൂ!!! എനിക്കീ ഭരണം വേണ്ട!!!
ഒരു നിമിഷത്തെ സ്വസ്ഥത പോലും അറിഞ്ഞിട്ടു എത്രയോ കാലമായി... എല്ലാം മറക്കാന്‍ ശ്രമിച്ച്‌ പുലരും വരെ എഴുത്ത് മേശക്കരികില്‍ ഇരുന്നാലും വാക്കുകള്‍ അകന്നു നില്ക്കുന്നു. എന്നെയിത് ഭ്രാന്തു പിടിപ്പിക്കും. നിങ്ങളുടെയെല്ലാം മുന്നില്‍‌ യാചിക്കുന്ന ഈ രാജാവിനെയോര്‍ത്തു നിങ്ങള്‍ക്ക്‌ ലജ്ജ തോന്നുന്നില്ലേ!!!"



ഇതു പറയുമ്പോള്‍ ഒരു പക്ഷെ സ്വാതി തിരുനാള്‍ രാമവര്‍മ്മ വിജയിക്കുകയായിരുന്നിരിക്കാം. തന്റെ പ്രേയസ്സിയെ തന്നില്‍ നിന്നും അകറ്റിയവരോടെല്ലാം... തന്റെ ഭാര്യ നാരായണിയോട് പോലും!!! സ്വാതി തിരുനാള്‍ എന്ന നാദോപാസകന്‍; പ്രണയം നഷ്ടമായ കാമുകന്‍ വിജയിക്കുകയായിരുന്നിരിക്കാം. പക്ഷെ ഇതിനെല്ലാം അപ്പുറം രാമവര്‍മ്മക്ക് മറ്റൊരു നിയോഗമുണ്ടായിരുന്നു. പിറക്കും മുന്‍പ്‌ തന്നെ തന്നില്‍ നിഷിപ്തമായ കര്‍ത്തവ്യം. വഞ്ചിനാടിന്റെ രാജാവ് എന്ന കടമ. ആ രാജാവിനെ വിശ്വസിച്ചു ജീവിച്ച തിരുവിതാംകൂറിലെ പ്രജകളുടെ സുരക്ഷ. ആ വാക്കുകളിലൂടെ പക്ഷെ അദ്ദേഹം തോല്‍പ്പിച്ചത് ജനസഹസ്രങ്ങളുടെ മനസ്സുകളിലെ ആ വിശ്വാസത്തെ ആയിരുന്നു.

ഇന്നു അടുക്കളയില്‍ ആ രാജാവിന്റെ കഥയാണ്. നാം ഇന്നു അദ്ദേഹത്തെ ആരാധനയോടെ ഓര്‍ക്കുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ബലി കഴിച്ച മറ്റു ചില കാര്യങ്ങളുടെ കഥ.



ചരിത്രത്തിന്റെ താളുകള്‍ക്ക് കനം കൂടുന്നതിനനുസരിച്ച് പലതും വിസ്മൃതിയുടെ കാണാക്കയങ്ങളിലേക്ക് പറിചെറിയപ്പെടും. അക്കൂട്ടത്തില്‍ തിരുവിതാംകൂര്‍ എന്ന രാജ്യവും ആ രാജ്യത്തെ രാജ പരമ്പരയും മനസ്സുകളില്‍ നിന്നു മാഞ്ഞു പോയേക്കാം. എങ്കിലും കര്‍ണാടക സംഗീതത്തിന്റെ അവസാന സ്വരവും നിലക്കുന്നതു വരെ സ്വാതി തിരുനാളിന്റെ നാമം ഒരു പ്രളയത്തിനും തുടച്ചു നീക്കാനാവില്ല.

32 വര്‍ഷം മാത്രം നീണ്ടു നിന്ന ആ ജീവിത യാത്രയില്‍ അദ്ദേഹം സംഗീതത്തിനു നല്കിയ സംഭാവനകള്‍ ആര്‍ക്കു മറക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ പേരു കൊത്തി വച്ച കീര്‍ത്തനങ്ങളും വര്‍ണ്ണങ്ങളും സംഗീതാസ്വാദകാരുടെ മനസ്സുകളില്‍ അദ്ദേഹത്തിന് അമരത്വം നല്കും. പക്ഷെ ആ യാത്രക്കിടയില്‍ അദ്ദേഹം മറന്നു പോയ ചില കാര്യങ്ങള്‍, (നിങ്ങള്‍ക്ക്‌ അതെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യം ഉണ്ടാവില്ല, അതിന്റെ ദുരിത പര്‍വ്വം താണ്ടെണ്ടത് ഒരിക്കലും നമ്മള്‍ ആരും അല്ലല്ലോ;) മരണം വരെ മനസ്സില്‍ കൊണ്ടു നടന്ന ചിലരും ഇവിടെ ജീവിച്ചിരുന്നു. നിങ്ങള്‍ ഓര്‍ക്കാത്ത പലരും. ഇന്നു അടുക്കളയിലേക്കു ഓര്‍മ്മകളുടെ കൂട് തുറന്നു വിടുന്നത് അവരില്‍ ഒരുവളാണ്. നാരായണി പിള്ള. സ്വാതി തിരുനാളിന്റെ ധര്‍മ്മ പത്നി. ക്ഷമിക്കുക അവളുടെ വാക്കുകള്‍ നിങ്ങളുടെ ആരാധനാവിഗ്രഹത്തിനു പോറല്‍ എല്പിചെങ്കില്‍. ക്ഷമിക്കുക, കാരണം അവള്‍ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു. മനസ്സും ശരീരവും സംഗീതത്തിനു മാത്രം നല്കിയ സ്വാതി തിരുന്നാളിന്റെ മാത്രം ഭാര്യ.


"അമ്മ മഹാറാണിയോട് യാത്ര പറഞ്ഞു കൊട്ടാരത്തില്‍ നിന്നു തിരുവട്ടാര്‍ തറവാട്ടില്‍ എത്തും വരെ മനസ്സില്‍ അവരുടെ വാക്കുകള്‍ ആയിരുന്നു.



'കുട്ടീ; നിന്റെ സ്ഥാനം പല പെണ്‍കുട്ടികളും മോഹിച്ചതാണ്. ഇപ്പോഴും കൊതിക്കുന്നവരുണ്ട്. അതോര്‍മ്മ വേണം.'



ശരിയായിരുന്നു. പല പെണ്‍കുട്ടികളും മോഹിച്ചിരുന്നു. ഞാനും. പക്ഷെ ഇപ്പോള്‍ ആ മോഹങ്ങളെ പറിച്ചെറിഞ്ഞു മടക്കയാത്രയാണ്. എനിക്ക് പകരം വേറെ ഏതെങ്കിലും പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ യാത്ര ഇങ്ങനെ ഒറ്റക്കാകുമായിരുന്നോ? ആര്‍ക്കറിയാം. ചിലപ്പോള്‍ ആകുമായിരിക്കും.

ഒരു സാദാരണ നായര്‍ കുടുംബമായ ആയ്ക്കുട്ടി വീട്ടിലെ ഈ പാവം കുട്ടിയുടെ പാട്ടുകേള്‍ക്കാന്‍ അദ്ദേഹം എത്തിയപ്പോള്‍ ഒരിക്കലും കരുതിയില്ല ജീവിതത്തില്‍ അദ്ദേഹമാണ് എന്റെ പാതിയായി വരുന്നതെന്ന്. ഞാന്‍ പാടുന്നത് കേള്‍ക്കെ അടഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ മിഴികളുടെ ആഴങ്ങളില്‍ ഞാന്‍ നിറയണമേ എന്ന് അറിയാതെ പ്രാര്‍ത്തിച്ചിരുന്നു. ഞാന്‍ വീണ മീട്ടുമ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ താളം പിടിക്കുന്നത്‌ എന്റെ ചുമലില്‍ ആയിരുന്നെങ്കിലെന്നു കൊതിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഞങ്ങളെ തിരുവട്ടാര്‍ അമ്മവീട്ടിലേക്ക് ദത്തെടുക്കാനും ജീവിത സഖി ആക്കാനും തീരുമാനിച്ചതറിഞ്ഞ നിമിഷം ആഹ്ലാദത്തേക്കാള്‍ ഏറെ അത്ഭുതം തന്നെ ആയിരുന്നു. വിവാഹവും ചടങ്ങുകളും ഒക്കെ സ്വപ്നമല്ല എന്ന് ചിന്തിയ്ക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി.


സ്വപ്നങ്ങളിലെ ജീവിതം യാദാര്‍ത്യമായപ്പോഴും മനസ്സുകൊണ്ടു ഒരു രാജ പത്നി എന്ന പദവിയുടെ ഭാരങ്ങളെ ആശങ്കയോടെ തന്നെയാണ് ഞാനോര്‍ത്തത്. ഇതു വരെ ഞാന്‍ വെറുമൊരു പെണ്ണായിരുന്നു. പക്ഷെ വാഞ്ചിനാടിന്റെ രാജപത്നി അങ്ങനെ ആണോ? മനസ് കുറേക്കൂടി പക്വമാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഒരു പെണ്‍കുട്ടിയില്‍ നിന്നും ഭാര്യയിലെക്കുള്ള ദൂരം അദ്ദേഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനായില്ല എന്നത് ഏറെ വൈകി ആണ് എനിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. തിരുവിതാംകൂര്‍ മഹാരാജാവിനു ഭാര്യയെന്നാല്‍ ഭാവനയുടെ ലോകത്തേക്ക് വാഗ്ദേവതയുടെ സ്ഫുരണങ്ങളെ പറത്തിവിടാന്‍ ഉത്തേജനം നല്കുന്ന ഒരു സാമീപ്യം മാത്രമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചില്ല. അമ്മമഹാറാണിയും മറ്റുള്ളവരും പറഞ്ഞു തന്ന ചരിത്ര പാഠങ്ങളും എന്നെ പഠിപ്പിച്ചത് അങ്ങിനെ ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഞാന്‍ തന്റെ കൃതികളെ ആലപിക്കുന്ന ഗായിക മാത്രം ആയാല്‍ മതി. പുലരും വരെ പ്രിയ രാഗങ്ങള്‍ വീണ മീട്ടിയാല്‍ മതി. മറ്റെല്ലാം, രാജ്യത്തെ സംഘര്‍ഷങ്ങളും, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായുള്ള പോരാട്ടങ്ങളും, പട്ടിണിയും, ദാരിദ്രവും എല്ലാം മറക്കാന്‍ അദ്ദേഹത്തിന് സംഗീതം കൊണ്ടു കഴിയുമായിരുന്നു.

പക്ഷെ ഒരു രാജാവ് അങ്ങനെ ആകേണ്ട ഒരാള്‍ ആണോ?

വളരെ ചെറിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതു. അലയടിക്കുന്ന തിരമാലയുടെ ഓളങ്ങളില്‍, പറവകളുടെ ചിറകടിയുടെ താളത്തില്‍ വിളഞ്ഞു നില്ക്കുന്ന വയലിലെ കാറ്റിന്റെ മൂളലില്‍ എല്ലാം അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞത് രാഗങ്ങളുടെ ലയമാണ്. കലാകാരന്മാര്‍ക്ക് ജീവിക്കാന്‍ ഭാവനകളുടെ ഊര്‍ജ്ജം മാത്രം മതി. എത്ര വിശക്കുന്ന വയറുമായും നിശ നീന്തി കടക്കാന്‍ രാഗ മേളങ്ങളുടെ നാദം മാത്രം മതി. പക്ഷെ, അതിന്റെ എത്രയോ അധികം സാദാരണ ജനങ്ങള്‍... അവര്ക്കു വിശപ്പടക്കാന്‍ കവിതയോ കഥകളിപ്പദമൊ മതിയാവില്ല.


എന്നിലെ സ്ത്രീ പോലും അദ്ദേഹത്തിന്റെ കാഴ്ച്ചയുടെ ചക്രവാളങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നിലെ കലാകാരിയെ മാത്രമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. അംഗീകരിക്കാന്‍ ഏറെ ബുദ്ദിമുട്ടിയെങ്കിലും ഞാനും അതുമായി പോരുത്തപ്പെട്ടിരുന്നു. അനന്തപദ്മനാഭന് ജന്മം നല്കുന്നത് വരെ. പക്ഷെ ഒരമ്മക്ക് ഒരിക്കലും സ്വാര്‍തയാകാനാവില്ല. നീണ്ടു കിടക്കുന്ന വയലിലെ കതിരുകള്‍ കാണുമ്പോള്‍ കാറ്റിന്റെ ഈണമല്ല, മക്കള്‍ക്ക്‌ വയറു നിറച്ചുണ്ണാനുള്ള നെല്ലിനെ കുറിച്ചാണ് അവള്‍ക്ക് ഓര്‍ക്കനുണ്ടാവുക. നിങ്ങള്‍ അവളെ എത്ര സൌന്ദര്യ ബോധമില്ലാതവള്‍ എന്ന് വിളിച്ചാലും. സംഗീതം മനസ്സിനെ സന്തോഷിപ്പിക്കാനുല്ലതാണ്. പക്ഷെ അതിനെക്കാള്‍ എത്രയോ വലുതാണ്‌ മനുഷ്യന്റെ വിശപ്പും ജീവിതവും.



അദ്ദേഹത്തിന്റെ സംഗീതത്തെ ഞാനും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം എന്നില്‍ നിന്നും ഓരോ നിമിഷവും അകലുകയായിരുന്നു. അദ്ദേഹത്തിന് ഉത്തേജനം നല്‍കാന്‍ കഴിവില്ലതവള്‍ എന്ന് ഏറെ കുറ്റപ്പെടുതുമ്പോഴും അദ്ദേഹം ഓര്‍ത്തില്ല, ഞാന്‍ ചെയ്യുന്നത് അതിനെക്കാള്‍ എത്രയോ വലിയ കര്‍മ്മമാണെന്ന്. അദ്ദേഹം തന്റെ ധര്‍മ്മങ്ങള്‍ സ്വയം മറന്നതായി നടിക്കുമ്പോഴും. ഒടുവില്‍ തഞ്ചാവൂരിലെ സുഗന്ധവല്ലി എന്ന നര്‍ത്തകിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിര് കടക്കുന്നു എന്നറിഞ്ഞപ്പോഴും മനസിലെ വേദനയടക്കി കൊട്ടാരത്തില്‍ തന്നെ ഞാന്‍ കഴിഞ്ഞു . വിവാഹരാത്രി കിടപ്പറയിലേക്ക് കാലെടുത്തു വക്കുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.



' ഈ വാതിലിനിപ്പുറം ഞാന്‍ രാജാവല്ല. നീ രാജപത്നിയുമല്ല. വെറും ഭര്‍ത്താവും ഭാര്യയും മാത്രം.'

പക്ഷെ ഇപ്പോള്‍ ആ മുറിക്കകത്ത് അദ്ദേഹം രാജാവാണ്. ഞാന്‍ ആ പഴയ ദാസിയും. പക്ഷെ, തിരുവാതിരക്കു സുഗന്ധവല്ലിയുടെ നൃത്തത്തിന് ഞാന്‍ വീണ മീട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെടുമ്പോള്‍.... എനിക്ക് വയ്യ. എനിക്കതിനെങ്ങനെ കഴിയും. എന്നെപ്പോലെ അവളും ഒരു കലാകാരി ആയിരിക്കാം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരു ഭാര്യയും അവള്‍ എന്റെ ഭര്‍ത്താവിന്റെ-

ഇല്ല. എനിക്കതിനു കഴിയില്ല. അദ്ദേഹത്തെ ഞാന്‍ മനസ്സിലാക്കുന്നില്ല എന്നായിരുന്നു അതിന് ഞാന്‍ കേട്ട പഴി. പഴിചോട്ടെ, അദ്ദേഹം രാജാവാണ്. ഇഷ്ടമുള്ളത് ചെയ്യാം. പക്ഷെ എന്റെ ഭര്‍ത്താവ്, എന്റെ കുഞ്ഞിന്റെ പിതാവ് അങ്ങിനെ ചെയ്യുന്നത് എനിക്കൊരിക്കലും സഹിക്കാനാവില്ല. ശരിയാണ്. അദ്ദേഹം അതിനപ്പുറം പലതുമാണ്. പക്ഷെ അത് കൊണ്ടു അദ്ദേഹം അതല്ലതാകുമോ? ഇല്ല. ഒരിക്കലും ആകാന്‍ പാടില്ല. ആരും.

പോകാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യമോര്‍ത്തത് അദ്ദേഹത്തോട് യാത്ര പറയണമെന്നാണ്. പക്ഷെ ആ മനസില്‍ നിന്നു ഇറങ്ങുംബോഴല്ലേ യാത്ര ചോദിക്കെണ്ടൂ. ഞാനെന്ന ഭാര്യയെ ഒരിക്കലും അദ്ദേഹം മനസ്സില്‍ കുടിയിരുതിയിരുന്നില്ല. അവിടെ ഞാനെന്ന കലാകാരിയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവള്‍ ഇന്നില്ല. ഇനി ഒരിക്കലും തിരിച്ചു വരാന്‍ കഴിയുകയുമില്ല. ഇപ്പോള്‍ ഞാന്‍ അറിയുന്നു. അദ്ദേഹത്തിന് ഭാര്യ ആയിരുന്നില്ല വേണ്ടിയിരുന്നത്. പേരിനൊരു ഭാര്യ ആയിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് ഒരു സഹയാത്രിക ആയിരുന്നു. എല്ലാത്തിനും കാഴ്ചക്കാരി മാത്രമാകാന്‍ കഴിയുന്ന ഒരു സഹയാത്രിക. സുഗന്ധവല്ലി അതായിരുന്നിരിക്കാം. പുതിയ കൊട്ടാരത്തില്‍ അവളെയും കുടുംബത്തെയും പാര്‍പിച്ചപ്പോഴും അവള്‍ പറഞ്ഞതു തനിക്കൊന്നും വേണ്ട എന്നായിരുന്നു. ഞാന്‍ ആവശ്യങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടിക്കുന്നു എന്ന് പരാതി പറയുന്ന അദ്ദേഹത്തിന് എന്റെ ആവശ്യങ്ങള്‍ എന്റെ മാത്രം ആവശ്യങ്ങള്‍ അല്ല എന്ന് കാണാന്‍ ആവാതെ പോയി.


അദ്ദേഹം പറഞ്ഞതു ശരിയാണ്. തെറ്റിപ്പോയി. ഞാന്‍ അദ്ദേഹത്തെ അറിഞ്ഞതും അദ്ദേഹം എന്നെ അറിഞ്ഞതും. തെറ്റിപ്പോയി."




നാരായണിക്ക് ഇത്രയേ പറയാനാവൂ. വിലയിരുത്തേണ്ടത് നമ്മള്‍ ആണ്. ആര്‍ക്കാണ് തെറ്റിയത്. നാരായണി ചിന്തിച്ചതും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതും ഒരു ഭാര്യയുടെ ഭാഗത്ത് നിന്നാണ്. ഒരു രാജ്യം ഭരിക്കേണ്ട രാജാവിന്റെ ഭാര്യയുടെ. പക്ഷെ സ്വാതി തിരുനാള്‍ പലപ്പോഴും മറന്നതും അതാണ്‌. താന്‍ സംഗീത ഉപാസകനാണ് എന്നതിനപ്പുറം തിരുവിതാംകൂര്‍ രാജാവാണെന്ന കാര്യം. തനിക്ക് ലഭിച്ച രാജ പദവി കൊണ്ടു കലാകാരനമാരെ പ്രോല്‍സാഹിപ്പിച്ച അദ്ദേഹം അതിനെക്കാളുപരി ആ പദവികൊണ്ട് ചെയ്യനുണ്ടായിരുന്ന കര്‍ത്തവ്യങ്ങളില്‍ പലതും വിസ്മരിച്ചതിന്റെ പ്രതിഫലനമാണ് ആദ്യം കേട്ട വാക്കുകളായി തിരുവിതാംകൂറില്‍ മുഴങ്ങിയത്. രാജ്യത്തിന്റെ ശക്തിയുടെ പ്രതിരൂപമാകേണ്ട രാജാവ് ഒരു സ്ത്രീയുടെ പേരില്‍ സ്വന്തം ജീവിതം ബലി കഴിച്ചപ്പോള്‍....



ഒരു കലാകാരന്‍ ഒരു മനുഷ്യസ്നേഹി കൂടി ആയിരിക്കണം എന്നൊരു ചൊല്ലുണ്ട്. തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നും അകന്നു സങ്കല്‍പങ്ങളുടെ വാല്‍മീകങ്ങളില്‍ സുഷുപ്തിയിലാണ്ട് നില്‍ക്കെണ്ടാവാന്‍ അല്ല മനുഷ്യ സ്നേഹി. പക്ഷെ കലാകാരന്മാരുടെ ഒരു ദൌര്‍ബല്യമാണ് അംഗീകാരം, പ്രശസ്തി. ഒരു കുടുംബനാഥന്‍ എന്ന കടമ നിര്‍വഹിച്ചാല്‍ ഒരിക്കലും പ്രശസ്തി കിട്ടില്ല. ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ ചില കലാകാരന്‍മാരെങ്കിലും അത്തരം ചിന്തകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. പിതാവെന്ന മകനെന്ന ഭര്‍ത്താവെന്ന അടിസ്ഥാന കടമകളെ അവര്‍ പാടെ വിസ്മരിക്കുന്നു. അവര്‍ക്കതിനു കഴിയാതെ അല്ല. മറ്റുള്ളവര്‍ തങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന വിട്ടു വീഴ്ചകളുടെ ഒരംശം തന്റെ പിടിവാശി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായാല്‍ അവര്‍ക്കതിനു കഴിയും. മനസ്സിലെ സ്വാര്‍തത അല്പമൊന്നു കുറച്ചാല്‍ അവര്‍ക്കതിനു കഴിയും. പക്ഷെ ജനശതങ്ങളെ തന്റെ പ്രതിഭ കൊണ്ടു ആനന്ദിപ്പിക്കുന്ന അവന്‍ തന്റെ ഉറ്റവരെ അങ്ങേ അറ്റം വിഷമിപ്പിക്കുന്ന കാഴ്ച ആനന്ദസാഗരത്തില്‍ ആറാടുന്ന നമ്മുടെ നയനങ്ങള്‍ക്ക് കാണാന്‍ ആയെന്നു വരില്ല. ഓരോ മനുഷ്യനും, അവന്‍ കലാകാരനായാലും കൊലപാതകി ആയാലും, സമൂഹത്തോട് ആവശ്യം ചെയ്യേണ്ട കടമകള്‍ ഉണ്ട്. ജീവിക്കാന്‍ അടിത്തറ ഒരുക്കി തന്നതിന്റെ പ്രത്യുപകാരം. പക്ഷെ ഓരോ സമൂഹവും തുടങ്ങുന്നത് തന്നില്‍ നിന്നു തന്നെയാണ്. വ്യക്തി-കുടുംബം-സമൂഹം-രാഷ്ട്രം എന്നിങ്ങനെ വികസിക്കുന്ന ആ കണ്ണിയിലെ രണ്ടാമത്തെ കണ്ണി അവര്‍ പലപ്പോഴും വിസ്മരിക്കുന്നു. അത് കൊണ്ടു തന്നെ ജീവിതത്തില്‍ സ്വസ്ഥത എന്നത് കേവലം സങ്കല്‍പമായി തന്നെ അവശേഷിക്കുന്നു. മനുഷ്യന്‍ ഒരിക്കലും സങ്കല്പങ്ങളില്‍ ഉറങ്ങേണ്ടാവനല്ല. യാദാര്‍ത്യങ്ങളോട് പോരുതെണ്ടാവനാണ്.

സ്വാതി തിരുനാള്‍ മഹാനായ സംഗീതജ്ഞനായിരുന്നു. പക്ഷെ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്വം എന്താണ്? അദ്ദേഹം തന്റെ ഭാര്യയെ പ്രണയിച്ചിരുന്നു. പക്ഷെ അദ്ദേഹം തിരികെ പ്രതീക്ഷിച്ച പ്രണയത്തിനു എല്ലാ സ്വാതന്ത്രവും അനുവദിച്ചു കൊടുക്കുക എന്ന അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ. സ്വാതത്രം എന്ന വാക്കു തന്നെ അസംതൃപ്തിയുടെ ഉത്പന്നമാണ്. സംതൃപ്തിയുടെ ലോകത്ത് സ്വാതന്ത്രചിതകള്‍ക്ക് തന്നെ പ്രസക്തിയില്ല. പ്രണയം എന്നത് ജീവന്റെ സംതൃപ്തി ആണ്. എല്ലാ സ്വാതന്ത്രങ്ങളെയും അപ്രസക്തമാക്കുന്ന മനസിന്റെ ഔന്നിത്യമാണ്. അതല്ലേ പ്രണയത്തിനായി മറ്റെല്ലാം ഉപേക്ഷിക്കാന്‍ നമ്മെ പ്രപ്തരാക്കുന്നതും. സുഗന്ധവല്ലിയെ ഓര്ത്തു നിരാഹാരം കിടന്നു സ്വയം ജീവനൊടുക്കിയ സ്വാതി തിരുനാളും പ്രണയിനിക്കായി ബ്രിട്ടീഷ്‌ സിംഹാസനം ത്യജിച്ച എഡ്വെര്ദ് - VIII രാജാവും ചെയ്തതും അതിലൂടെ നമ്മോടു പറഞ്ഞതും പ്രണയം എല്ലാ സ്വാതന്ത്രങ്ങളും അപ്രസക്തമാക്കുന്ന വികാരം ആണെന്ന് തന്നെയല്ലേ. സ്വതന്ത്ര മോഹികള്‍ തിരയുന്നത് പ്രണയമല്ല. സ്വാതന്ത്രം മാത്രമാണ്. അതാകട്ടെ അസ്ഥിരമായ ഒരവസ്ഥയും.


മഹാന്മാരായ കലാകാരന്മാരെ നമുക്കു ആദരിക്കാം. പക്ഷെ അവരെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആവര്‍ത്തിക്കപ്പെടുന്നത് അതെ ദുരന്തങ്ങള്‍ തന്നെയാവും. ആ ദുരന്തങ്ങള്‍ ഇന്നിന്റെ കലാകാരന്മാര്‍ക്ക് പാഠം ആവേണ്ടതാണ്‌. യാദാര്‍ത്യങ്ങളുടെ ലോകത്തേക്കും കണ്ണുകള്‍ അയക്കാന്‍ അവര്‍ക്ക് സ്വപ്ന സഞ്ചാരികളായ മുന്‍ഗാമികളുടെ അസ്വസ്തമാര്‍ന്ന ജീവിതം വഴി കാട്ടട്ടെ. നമുക്കാര്‍ക്കും അനുകരനങ്ങളിലൂടെ മറ്റൊരു സ്വാതി തിരുനാള്‍ ആകാനാവില്ല. ഒരിക്കലും. നമള്‍ നാളെക്കായി കോറിയിടെണ്ടത് നമ്മുടെ കൈയൊപ്പ്‌ പതിച്ച പ്രതിഭാസ്ഫുരണങ്ങള്‍ ആണ്. അതിന് പക്ഷെ നാരായണിമാരുടെ കണ്ണീരിന്റെ കാളിമ ഉണ്ടാവാതിരിക്കട്ടെ. ജീവിതത്തില്‍ മൃദുല വികാരങ്ങളാല്‍ മാത്രം സ്വയം മറക്കാതെ നാളയുടെ ജീവിതത്തിനു മാതൃകയാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും കഴിയട്ടെ എണ്ണ പ്രാര്‍ത്ഥനയോടെ.......


കുറിപ്പ്: രാജ കുടുംബത്തിന്റെ എതിര്‍പ്പുണ്ടായിട്ടും തനിക്കൊന്നും വേണ്ട എന്ന് പറഞ്ഞ സുഗന്ധവല്ലി സ്വാതി തിരുനാളിന്റെ മരണശേഷവും തിരുവനന്തപുരത്ത് തഞ്ചാവൂര്‍ അമ്മവീട്ടില്‍ തന്നെയാണ് മരണം വരെ ജീവിച്ചത്. അവരുടെ മരണശേഷം മഹാരാജ ഉത്രം തിരുനാള്‍ ആ കൊട്ടാരം രാജസ്വത്തിലേക്ക് ഏറ്റെടുത്ത നടപടിയെ അവര്‍ മദ്രാസ്‌ ഹൈകോടതിയില്‍ കേസ് കൊടുത്തു ചോദ്യം ചെയ്യുകയുമുണ്ടായി. സുഗന്ധവല്ലി ആരാധിച്ചിരുന്ന ഗണപതി വിഗ്രഹം തിരുവനന്തപുരത്തെ പാല്‍ക്കുളങ്ങര അമ്പലത്തിലേക്ക് മാറ്റുകയും ചെയ്തു.

കടപ്പാട്: ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത "സ്വാതി തിരുനാള്‍" സിനിമയോട്.


21. തിളക്കമില്ലാത്ത താരങ്ങള്‍....

on Friday, October 02, 2009

ചന്ദ്രനെ കാണാത്തവരായി കാഴ്ചയുള്ളവരില്‍ ആരും തന്നെ കാണില്ല. നിശയുടെ ശൂന്യതയില്‍ ദൂരെ മാനത്ത് കുളിര്‍മ്മയുള്ള നിലാവ് പൊഴിക്കുന്ന അമ്പിളി മാമനെ കുഞ്ഞു നാള്‍ മുതലേ കണ്ടു തുടങ്ങിയതാണ്‌ എല്ലാവരും. എത്രയോ കഥകളിലൂടെ മാനത്തെ ആ മന്ദസ്മിതം നമ്മുടെ മനസ്സിലും നിലാവ് പൊഴിച്ചിരിക്കുന്നുദേവനായും കളിക്കൂട്ടുകാരനായും സങ്കല്പലോകത്തെ അനിവാര്യതയായി എന്നും നമ്മോടോപ്പമുണ്ടായിരുന്നു ഈ ആകാശ ഗോളം. കാല്പനികതയുടെ വക്താക്കള്‍ക്കും ഒരിക്കലും ഒഴിവാക്കാനാവാത്ത ഭാവന ആയിരുന്നു ചന്ദ്രനും ചന്ദ്രികയും. അതുപോലെ തന്നെ ശാസ്ത്ര ലോകത്തിനും.

പക്ഷെ അകലെ നിന്നു കണ്ടപ്പോഴുള്ള പ്രഭയും സൌന്ദര്യവുമൊന്നും അതിനില്ലെന്നു ചന്ദ്രനെ അടുത്ത് അറിഞ്ഞപ്പോഴാണ് നമ്മള്‍ തിരിച്ചറിഞ്ഞത്. നമ്മുടെ ഊഴര മരുഭൂമികളെക്കാള്‍ വരണ്ട ശൂന്യമായ വികൃതമായ രൂപം. ഇതിനെ തന്നെയാണോ നാം സൌന്ദര്യത്തിന്റെ ഉപമയായി സങ്കല്പിച്ചത്. ഇന്നു അടുക്കളക്ക് പറയാനുള്ള കഥയും ഇതുപോലെ തിളക്കമറ്റ ഒരു താരത്തെകുറിച്ചാണ്. അടുത്തറിയും മുന്‍പ് പ്രഭ ചൊരിഞ്ഞിരുന്ന; ഒരുപാടു മനസുകളില്‍ തിളങ്ങി നിന്ന ഒരു ജീവനുള്ള താരത്തെക്കുറിച്ച്. പിന്നെ ഏതൊരു താരതിന്റെയും തിളക്കത്തിന്റെ ഇടയില്‍ കാണുന്ന ചില കറുത്ത പൊട്ടുകള്‍. അടുക്കും തോറും അനുനിമിഷം വലുതായി വരുന്ന ആ കറുത്ത പാടുകളെക്കുറിച്ചും.

ഇന്നും കഥ പറയുന്നതു നിങ്ങളില്‍ പലര്‍ക്കും അജ്ഞാതയായ ഒരു സഹോദരി ആണ്. പാട്രീഷ്യ ഹെയില്‍ എന്ന പാറ്റ്. ഇംഗ്ലണ്ടിലെ ബര്‍മിംഗ് ഹാമിലെ പാവപ്പെട്ട ഒരു ക്ലാര്‍ക്കിന്റെ മകളായി പിറന്നു പിന്നീട് വലിയ സ്വപ്നങ്ങളുമായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പഠിക്കാന്‍ എത്തിയ കൌതുകമുണര്‍ത്തുന്ന സുന്ദരമായ മുഖത്തോട് കൂടിയ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി. പക്ഷെ ഒരുപാടു പ്രതീക്ഷകളും പേറിയുള്ള ആ യാത്ര തന്റെ സ്വപ്നങ്ങളുടെ വിലാപയാത്ര ആയിരുന്നെന്നു അവള്‍ തിരിച്ചറിയുന്നത്‌ നീണ്ട 44 വര്‍ഷങ്ങള്‍ക്കു ശേഷം രോഗവുമായുള്ള മല്ലയുദ്ദത്തിനിടക്ക് ആശുപത്രിക്കിടക്കയില്‍ വച്ചാണ്. കാരണം അത് വരെയും അവള്‍ വിശ്വസിച്ചിരുന്നു. ' ഞാന്‍ എന്റെ വിദ്യയുടെ പ്രിയ പത്നി ആണ്.' തനിക്കും എഴുതിനുമിടയില്‍ എന്നും കടന്നു വരാന്‍ പാടില്ലെന്നും തങ്ങള്‍ മാത്രമുള്ള സ്വകാര്യതയാണ്‌ തനിക്ക് വേണ്ടതെന്നും പറഞ്ഞു അമ്മയാകാനുള്ള മോഹത്തെ അയാള്‍ നിരാകരിക്കുമ്പോഴും അവള്‍ വിശ്വസിച്ചു; ' ഞാന്‍ എന്റെ വിദ്യയുടെ എല്ലാമാണ്.'


നിങ്ങള്‍ക്കറിയില്ലേ പാറ്റിന്റെ വിദ്യയെ??? ഇന്ത്യന്‍ വേരുകളുള്ള, ആധുനിക ഇംഗ്ലീഷ്‌ ഗദ്യസാഹിത്യ ലോകത്തെ കുലപതികളില്‍ ഒരാളായ വി. എസ്. നൈപാള്‍ എന്ന സര്‍ വിധ്യാധര്‍ സൂരജ് പ്രസാദ്‌ നൈപാളിനെ എങ്ങനെ അറിയാതിരിക്കാനാണ്. നോബല്‍ സമ്മാനവും, ബുക്കര്‍ സമ്മാനവും അടക്കം സാഹിത്യത്തിനു ലഭിക്കാവുന്ന ബഹുമതികളില്‍ ഏറെയും നേടിക്കഴിഞ്ഞ ലോകത്തെ സാഹിത്യപ്രേമികളുടെ മനസ്സില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ നൈപാള്‍ എന്ന സാഹിത്യ നഭസ്സിലെ താരത്തെ!!! പക്ഷെ പാറ്റിണ് പറയാനുള്ളത് ആ തിളക്കത്തിന്റെ തീവ്രതയല്ല. മരിച്ചു ആ തിളക്കതിനപ്പുറത്തെ ഇരുള്‍ കൂടിയാണ്. വാക്കുകള്‍ കൊണ്ടു സ്ത്രീ വംശത്തിനു പട്ടു മെത്ത ഒരുക്കിയ പ്രവൃത്തി കൊണ്ടു അതെ സ്ത്രീത്വത്തിനു പട്ടട ഒരുക്കിയ നൈപാള്‍ എന്ന മനുഷ്യന്റെ മറ്റാര്‍ക്കും കാണാന്‍ കഴിയാതിരുന്ന മുഖങ്ങളെക്കുറിച്ച്.



" മരണം കാത്തു കിടക്കുക എന്നതിനോളം വലിയ ശിക്ഷ ഈ ലോകത്ത് അനുഭവിക്കാനില്ല. പക്ഷെ ആ കാത്തിരിപ്പിനും ചിലപ്പോഴൊക്കെ മധുരമുള്ള സമ്മാനങ്ങള്‍ നല്കാനാവുമെന്നു തിരിച്ചറിഞ്ഞത് രാവിലെ ഹെഡ്‌ നേഴ്സ്‌ കൊണ്ടു വന്ന ഫാക്സ്‌ വായിച്ചപ്പോഴാണ്. ജക്കാര്‍ത്തയില്‍ നിന്നും വിദ്യയുടെ സന്ദേശം.



"പല കാര്യങ്ങളും കേട്ടത് ഹൃദയം കീറി മുറിയുന്ന വേദനയോടെയാണ് പാറ്റ്. എന്റെ ആ വാക്കുകള്‍ എന്നെക്കുറിച്ചായിരുന്നു എങ്കിലും നീ അറിയരുത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് നിന്നെ ഇത്ര തളര്‍ത്തി എന്ന് കേള്‍ക്കുമ്പോള്‍..... ഞാന്‍ എന്ത് ചെയ്യണം എന്നാണ്, എന്താകണം എന്നാണ് നീ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയു പാറ്റ്. നീ എന്തായിരുന്നുവോ, അതിനെല്ലാം ഈ വിതുമ്പുന്ന ഹൃദയത്തിന്റെ നന്ദി. ഞാന്‍ അറിയുന്നു, ഞാന്‍ ഒരിക്കലും നിന്റേതു മാത്രമായിരുന്നില്ല എന്നറിഞ്ഞിട്ടും നീ എന്നും എനിക്ക് മാത്രമായി കാത്തിരുന്നു എന്ന്. with tremendous and enduring love, always your's VIDDYA"



ഇനി ഒരിക്കല്‍ കൂടെ വായിക്കാനാവാത്ത വിധം എന്റെ മിഴിനീരാല്‍ ആ കടലാസു കഷണം നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. എന്താണ് ഞാന്‍ അദ്ദേഹത്തോട് പറയേണ്ടത്. കൈകളില്‍ വിറയ്ക്കുന്ന ഈ തുണ്ട് കടലാസിനു എന്ത് മറുപടിയാണ് ഞാന്‍ പറയേണ്ടത്??? കഴിയില്ല. ഒരു ജീവിതം മുഴുവന്‍ ഒരു വാക്കില്‍ ഉള്‍ക്കൊള്ളിക്കാന്‍ അദേഹത്തിന്റെ പ്രതിഭക്കെ കഴിയൂ...

എന്നും എഴുത്തിലൂടെ ആയിരുന്നല്ലോ അദ്ദേഹം എല്ലാരെയും പോലെ എന്നെയും കീഴടക്കിയത്...

അന്ന്, കോളെജ് ഓടിറ്റൊരിയത്തില്‍ ആദ്യമായും അവസാനമായും വേദിയില്‍ നൃത്തമാടിയ എനിക്ക് ആദ്യമായി കിട്ടിയ അഭിനന്ദനം. രണ്ടു വാക്കുകള്‍ മാത്രം കുത്തിക്കുറിച്ച ഒരു കൊച്ചു കടലാസ് തുണ്ട്. അതായിരുന്നു വിദ്യ ആദ്യം എനിക്ക് തന്ന സമ്മാനം. പിന്നീട് ഓക്സ്ഫോര്‍ഡില്‍ വച്ചു മനസിന്റെ വിലാസത്തിലെക്കയച്ച ഒരു പാടു എഴുത്തുകള്‍ എന്നെ മോചിപ്പിക്കുകയായിരുന്നു!!!! ഭക്ഷണം പോലും ചുരുക്കി എന്നെ പഠിക്കാന്‍ അയച്ച പാവം മാതാപിതാക്കളില്‍നിന്ന്, ബ്ലാക്ക്‌ & വൈറ്റ്‌ ടെലിവിഷന്‍ സെറ്റ് വാങ്ങാന്‍ കൊതിയോടെ കൂട്ടിവച്ചിരുന്ന പണക്കുടുക്ക പൊട്ടിച്ചു എന്റെ മടിത്തട്ടിലേക്ക് ചെരിഞ്ഞ അനുജത്തിയില്‍ നിന്ന്, വെക്കേഷന് ചെല്ലുമ്പോള്‍ അടുത്ത കുടുസ്സുമുറിയിലേക്ക് സ്വയം മാറി മാതാപിതാക്കള്‍ എനിക്കായി തുറന്നിടാറുള്ള കിംഗ് സ്റ്റനിലെ കുഞ്ഞു ഫ്ലാറ്റിലെ ഒറ്റ ജാലകമുള്ള മുറിയില്‍ നിന്ന്, പിന്നെ എന്നെ കാത്തിരുന്ന ഒരു പാടു വേദികളില്‍ നിന്ന്, എന്റെ വിരലുകല്‍ക്കായി കാത്തിരുന്ന താളുകളില്‍ നിന്ന് എല്ലാം ഞാന്‍ മോചിപ്പിക്കപ്പെടുകയായിരുന്നു. പക്ഷെ അതോടൊപ്പം തന്നെ ഞാന്‍ പറിചെറിയപ്പെടുകയായിരുന്നു. എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളില്‍ നിന്ന്. പക്ഷെ അതൊന്നും തന്നെ എന്നെ ഒട്ടും തന്നെ വേദനിപ്പിച്ചില്ല. കാരണം ഇപ്പറഞ്ഞ എല്ലാം ഒരു തട്ടില്‍ വച്ചു തുലാഭാരം നടത്തിയപ്പോഴും മനസ്സില്‍ അപ്പോള്‍ വിദ്യയുടെ തട്ട് താഴ്ന്നു തന്നെ കിടക്കുകയായിരുന്നു.

പക്ഷെ പിന്നീട് ഏറെ നാളുകള്‍ക്കു ശേഷം വിവാഹം ഒരു കെണിയാണെന്നും, സമൂഹത്തിന്റെ പ്രതീക്ഷകളെ തകിടം മറക്കുന്ന പ്രക്രിയ ആണെന്നും വിദ്യ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചിന്തയിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ സ്നേഹനിധിയായ ഭാര്യ ആണെന്ന് തന്നെ ആണ് വിശ്വസിച്ചത്.

പക്ഷെ നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന മറ്റൊരു കുറിപ്പ് എന്റെ എല്ലാ വിശ്വാസങ്ങളെയും തകിടം മറിച്ചു. ഒരു പത്രത്തിന് വിദ്യ നല്കിയ അഭിമുഖം. അതെ കുറിച്ചു കേട്ട ഞാന്‍ വിദ്യയെ വിളിച്ചപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടത് ഇങ്ങനെ ആയിരുന്നു. ' പാറ്റ്; അത് നീ വായിക്കരുത്, ദയവായി അത് നീ വായിക്കരുത്' പക്ഷെ എനിക്കെങ്ങനെ അതിന് കഴിയും. ലോകത്തിനു മുഴുവന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാമെങ്കില്‍ ഇത്ര കാലം അദ്ദേഹത്തെ മാത്രം ഓര്‍ത്തു ജീവിക്കുന്ന എനിക്ക് മാത്രം എന്ത് കൊണ്ടു പാടില്ല. ഞാന്‍ ആ പത്രം വാങ്ങി.പക്ഷെ ഇത്തവണ, എന്നിലെക്കെതരുത് എന്ന് കരുതി അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ മോചിപ്പിച്ചത് ഈ ജീവിതത്തില്‍ നിന്ന് തന്നെ ആയിരുന്നു.

"പാറ്റുമായുള്ള ദാമ്പത്യത്തില്‍ എന്നും ഞാന്‍ അസംതൃപ്തനായിരുന്നു. എന്നും. സ്ഥിരമായി വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് വളരെ നിരാശയോടെയാനെങ്കിലും പറയാതെ വയ്യ. ഞങ്ങള്‍ ജീവിതം തുടങ്ങിയ ആദ്യ കാലത്തു പോലും അവള്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ പോകുന്ന സമയങ്ങളില്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു."


വിദ്യ നീ വാക്കുകള്‍ കൊണ്ടു ഒരു കുമ്പസാരം നടത്തുകയായിരുന്നില്ല. നിന്റെ മാത്രം പാറ്റിനെ കൊല്ലുകയായിരുന്നു. ഇപ്പോള്‍ മനസ്സില്‍ നിന്റെ തട്ട് വളരെ വളരെ ഉയരങ്ങിലെക്ക് പോയിരിക്കുന്നു. ഇനി ഒരിക്കലും താഴെ എത്താനാവാത്ത വിധം. നമ്മള്‍ ജീവിതം തുടങ്ങിയ ആദ്യനാളുകള്‍. ഓര്‍ക്കുന്നോ വിദ്യ. മുഴുവന്‍ സമയവും എഴുത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞു ഞാന്‍ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സ്കൂളില്‍ ജോലിക്ക് പോയത്. പക്ഷെ നീ ആ സമയം വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു.....

അര്‍ജന്റീനയില്‍ വച്ചു നിരൂപകയായ മാര്‍ഗരെറ്റിനെ പരിചയപ്പെട്ട ശേഷം നിന്റെ യാത്രകള്‍ എന്നും അവള്‍ക്കൊപ്പമായപ്പോഴും, പലരും അതിനെ പറ്റി എന്റെ അടുത്ത് മോശമായി പരാമര്‍ശിച്ചപ്പോഴും നിന്നെ കാത്തിരുന്ന എന്റെ അരികില്‍ എത്തുമ്പോള്‍ ഇതു വരെ നീ എന്നോട് പറഞ്ഞില്ല; മറ്റു സ്ത്രീകളെ തേടിപ്പോകാന്‍ വിധത്തില്‍ എന്നില്‍ നീ അസംതൃപ്തന്‍ ആയിരുന്നെന്ന്. ഒരിക്കല്‍ നിന്നെപ്പോലെ ഒരെഴുത്തുകാരന് ചേര്ന്ന ഭാര്യയല്ല ഞാനെന്നു പരിതപിച്ചപ്പോഴും, ഞാന്‍ ഒരു ക്ലാര്‍ക്കിന്റെ ഭാര്യയെപ്പോലെ പെരുമാറുന്നുവെന്ന് ശകാരിച്ചപ്പോഴും ഞാന്‍ ചിന്തിച്ചത്‌ എന്നോട് നിനക്കുള്ള സ്നേഹമാണ് നിന്നെ ദേഷ്യപ്പെടുത്തിയത് എന്നാണ്.

ശരിയാണ്, ഞാന്‍ ഒരു സാധാരണ പെണ്ണായിരുന്നു വിദ്യ, നീ പറക്കുന്ന വാനിനെ നോക്കി താഴെ ഇമവെട്ടാതെ കാത്തിരുന്ന ഒരു സാധാരണ ഭാര്യ. നിനക്കു സൌഹൃദങ്ങളുടെ വാനമുണ്ടായിരുന്നു, ആരാധകരുടെ സ്വപ്നലോകം ഉണ്ടായിരുന്നു, നിന്റെ മാത്രം കഥാപാത്രങ്ങളും ചിന്തകളും നിറഞ്ഞ സങ്കല്പ സാമ്രാജ്യമുണ്ടായിരുന്നു... പക്ഷെ എനിക്ക് നീ മാത്രമെ ഉണ്ടായിരുന്നുള്ളൂ... ഓമനിക്കാന്‍ ഒരു കുഞ്ഞിനെപ്പോലും നിനക്കിഷ്ടമില്ലെങ്കില്‍ വേണ്ടെന്നു വച്ച ഞാന്‍ നിന്നെ സംത്രുപ്തനാക്കാന്‍ എന്താണ് ഇനി ചെയ്യേണ്ടിയിരുന്നത്???

ഇനി എനിക്കൊന്നും വേണ്ട. വിദ്യ, അവസാന ശ്വാസത്തിലും ഞാന്‍ നിന്റേതു മാത്രം ആയിരിക്കും. നിനക്കു വേണമെങ്കിലും, വേണ്ടെങ്കിലും. സ്നേഹിക്കാന്‍ മാത്രമല്ലേ നമുക്കു കഴിയു, തിരികെ കിട്ടുക എന്നത് ഭാഗ്യം മാത്രമല്ലേ!!! നിന്റെ വാക്കുകള്‍ ഒരു തെന്നല്‍ പോലെയാണ് ഞാന്‍ വായിച്ചത്.എന്റെ എല്ലാ ആവശ്യങ്ങള്‍ക്കുള്ള ഉത്തരവും അതിലുണ്ട്. നീ ചോദിച്ച ആ ചോദ്യം. അത് തന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഉത്തരവും, സ്നേഹവും. ഇതിനപ്പുറം എന്ത് മറുപടിയാണ് ഞാന്‍ നല്കുക...."



പാറ്റ് 1996 - ഇല്‍ അന്തരിച്ചു. പക്ഷെ രണ്ടു മാസങ്ങള്‍ക്ക് ശേഷം നൈപാള്‍ പാകിസ്താന്‍ വംശജയായ നദീര എന്ന പത്രപ്രവര്‍ത്തകയെ വിവാഹം ചെയ്തു. ചരിത്രത്തില്‍ നൈപാളിനു ഒരുപാടു മുഖങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ ഒരു ഭര്‍ത്താവെന്ന നിലയില്‍ വിലയിരുതപ്പെടുമ്പോള്‍ ലോകം കണ്ട ക്രൂരരായ മനുഷ്യരില്‍ ഒരാളായി ഒരു പക്ഷെ അദ്ദേഹത്തെ ചിലരെങ്കിലും ഓര്‍ത്തെക്കാം.

പക്ഷെ ചരിത്രത്തില്‍ പാറ്റിനു എന്ത് നിറം ആയിരിക്കും. മാതാപിതാക്കള്‍ക്കും സഹോദരര്‍ക്കും അവള്‍ പ്രതീക്ഷകളെ ചതിച്ചവാളാണ്, ആര്‍ക്കു വേണ്ടി അവള്‍ എല്ലാം ഉപേക്ഷിച്ചുവോ ആ ഭര്‍ത്താവിനു അവള്‍ ഒരിക്കലും സതൃപ്തി നല്‍കാത്ത ഭാര്യയുമായിരുന്നു. അവളുടെ ത്യാഗങ്ങളും സ്നേഹവുമെല്ലാം ജലരേഖയായി മാറുമ്പോഴും നമ്മളില്‍ എത്ര പേര്‍ക്ക് അവളൊരു പാഴ്ജന്മനെന്നു പറയാനാവും. പ്രത്യേകിച്ചും നമ്മളില്‍ പലരും അവളെപ്പോലെ നിഷ്ഫലമായ ത്യാഗങ്ങളുടെ അനുഭവോകതാക്കള്‍ ആകുമ്പോള്‍.... നൈപാള്‍ ആഗ്രഹിച്ച രീതിയിലേക്ക് അവള്‍ക്കൊരിക്കലും ഉയരാന്‍ കഴിഞ്ഞിരിക്കില്ല. പക്ഷെ നൈപാള്‍ അത് പറയാനായി നീണ്ട 44 വര്‍ഷങ്ങള്‍ എടുത്തു എന്നതാണ് വിചിത്രം. പക്ഷെ പാറ്റ് അവള്‍ക്കു ലഭിച്ച ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിച്ചവള്‍ ആയിരുന്നു. അത് കൊണ്ടാവാം, ബന്ധങ്ങളുടെ കൂടിചെരലും വേര്‍പിരിയലും വളരെ നിസാരമായ പാശ്ചാത്യ ലോകത്ത് മരണം വരെ ഒരാളുടെ ഭാര്യയായി കഴിഞ്ഞതും.



അതെ നമ്മളാണ് ജീവിതം എങ്ങനെ വേണമെന്നു തീരുമാനിക്കേണ്ടത്. വേണമെങ്കില്‍ കിട്ടിയതില്‍ സംതൃപ്തി കണ്ടെത്താം. ഇല്ലെങ്കില്‍ അതുപേക്ഷിച്ചു വേറെ തിരയാം. അതുമല്ലെങ്കില്‍ കിട്ടിയതിനെ സംത്രുപ്തമാക്കി മാറ്റിയെടുക്കാം. പക്ഷെ അസംതൃപ്തമായ ഒന്നിനെ അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടു പോകുന്നത് ഒരിക്കലും നന്നല്ല. അതിന്റെ ദുരന്തമാണ് പാറ്റ് നമുക്കു മുന്നില്‍ വരചിട്ടതും.