20. സ്നേഹത്തിന്റെ പ്രകാശം.

on Saturday, September 26, 2009

അടുക്കളക്ക് മറ്റാരേക്കാളും കൂടുതല്‍ മനസിലാവുന്നത് അമ്മമാരുടെ മനസ്സാണ്. അവരുടെ സ്നേഹം, വാത്സല്യം; ഇതൊക്കെയാണ്. ഒരു പക്ഷെ അവരുടെ സ്നേഹവും വാത്സല്യവും കടലോളം അനുഭവിക്കുന്ന നിങ്ങളെക്കാളേറെ....

ആരോ പറഞ്ഞ ഒരു വാചകമാണ്. " ദൈവത്തിനു എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അമ്മമാരെ ദൈവം സൃഷ്ടിച്ചതെന്ന്." കാല്പനികമായ ഭാവനയാണ്. എങ്കിലും അമ്മ എന്ന വാക്കിന്റെ ആഴങ്ങള്‍ എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. അതെ മക്കളെ ദൈവത്തെക്കാള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവള്‍; തയ്യാരുള്ളവള്‍ ആണ് അമ്മ.

പക്ഷെ മറ്റെവിടെയുമെന്ന പോലെ സ്വാര്‍ഥതആ മനസുകളിലും ഉണ്ടെന്നത് ഒരു യാദാര്‍ത്യമാണ്. എന്റെ മക്കള്‍. എന്റെ മാത്രം മക്കള്‍ എന്ന സ്വാഭാവികമായ സ്വാര്‍ത്ഥത. മറ്റുള്ള ആരെക്കാളും സ്വന്തം ഉദരത്തില്‍ വഹിച്ച മക്കള്‍ പ്രധാനപ്പെട്ടതാവുന്നതും ഈ സ്വാര്‍ഥതയുടെ ഫലമാണ്. പലയിടത്തും അമ്മമാര്‍ തോല്പിക്കപ്പെടുന്നതും ഈ സ്വാര്‍ത്ഥതയുടെ അനന്തരഫലമാണ്. പക്ഷെ, ആ സ്വാര്‍ത്ഥത തന്നെയാണ് ഓരോ മക്കളെയും അമ്മമാരോട് അടുപ്പിച്ചു നിര്ത്തുന്നതെന്ന യാദാര്‍ത്യവും കണ്ണടക്കെണ്ടതല്ല. എങ്കിലും അമ്മ എന്ന വാക്കിനു പ്രസവിക്കുന്നവള്‍ എന്നതിനേക്കാള്‍ അര്‍ത്ഥതലങ്ങള്‍ കൈവരുമ്പോള്‍ , ഈ സ്വാര്‍ഥത അവളെ അന്ധയാക്കുന്നുവെന്നത് പറയാതെയും വയ്യ.

ഇവിടെയാണ്‌ അമൃതാനന്ദമയീ ദേവിയുടെ പ്രസക്തി. ലോകത്തിലെ ജീവജാലങ്ങളെ മുഴുവന്‍ മാതൃ വാല്‍സല്യത്തോടെ നെഞ്ചോട്‌ ചേര്‍ക്കാന്‍ അമ്മക്കല്ലാതെ മറ്റാര്‍ക്ക് കഴിയും. അവരുടെ ദൈവിക പരിവേഷത്തെ തത്വചിന്തകളെ എത്രിക്കുന്നവര്‍ ഉണ്ട്. പക്ഷെ, നിസ്വാര്‍ഥമായ അവരുടെ വാത്സല്യം. അതിനെ ആര്‍ക്കു വിമര്‍ശിക്കാനാവും. "വൈരാഗ്യമേറിയൊരു വൈദികനാട്ടെ, ഏറ്റ വൈരിക്കു മുന്‍പുറിയോടുന്ന ഭീരുവാട്ടെ, ആരാകിലെന്ത്. അമ്മക്ക് എല്ലാരും ഒരുപോലെ."
വിശ്വാസത്തെ അടിസ്ഥാനമാക്കി മനുഷ്യരെ പലതായി തിരിക്കാം. അന്ധവിശ്വാസി, അവിശ്വാസി, വിശ്വാസി പിന്നെ കപട വിശ്വാസി. നിങ്ങള്‍ ഇതില്‍ ആരാകട്ടെ, നിറഞ്ഞ പുഞ്ചിരിയോടെ മാത്രം നിങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നു എന്നത് തന്നെയല്ലേ അവരുടെ ഏറ്റവും വലിയ മഹത്വം. പല മതാചാര്യന്‍മാരും ജന നേതാക്കളും, ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റും സുരക്ഷ ഭടന്മാരും ഒക്കെയായി ജനങ്ങളില്‍ നിന്നും അകലങ്ങള്‍ തേടുമ്പോള്‍ മക്കളെ മാറോടണച്ചു സാന്ത്വനിപ്പിക്കുന്ന അമ്മയെ ഒരിക്കല്‍ അരികിലെതിയവര്‍ക്ക് എങ്ങനെ മറക്കാനാകും.
മറ്റൊരു പ്രശാത്ത വാചകം പോലെ; സ്വീകരിക്കാം, നിരസിക്കാം, പക്ഷെ ഒരിക്കലും അതിനെ അവഗണിക്കാനാവില്ല. കാരണം ഇന്നിന്റെ ആവശ്യം സ്നേഹമാണ്. നാം മറക്കുന്ന അല്ലെങ്കില്‍ മറ്റു വികാരങ്ങളാല്‍ മറക്കപ്പെടുന്ന ആ ആവശ്യകതയാണ് സ്വയം മാതൃക ആയിക്കൊണ്ട്‌ അമ്മ ഒരൂരുതരെയും ഓര്‍മ്മിപ്പിക്കുന്നത്. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുകയല്ല. എങ്കിലും ആ സ്നേഹം കാണാതെ പോകുന്ന നിങ്ങള്‍ ദൌര്ഭാഗ്യരാണ്. എല്ലായിടത്ത് നിന്നും ഒറ്റപ്പെടുമ്പോള്‍ ചേക്കേറാന്‍ ഒരു അഭയം എന്നത് പലര്ക്കും മനസ്സിലാവാത്തത് അങ്ങിനെ ഒരു അവസ്ഥ അവര്ക്കു അജ്ഞാതമായത് കൊണ്ടായിരിക്കാം. അമ്മയുടെ മറ്റെല്ലാം നിങ്ങള്‍ മറക്കുക. വിശ്വാസങ്ങള്‍, തത്വചിന്തകള്‍ എല്ലാം. പക്ഷെ അരികിലെതുന്ന ഓരോരുത്തര്‍ക്കും പകരുന്ന സ്നേഹം, സാന്ത്വനം, അതിനെ അരിയുക എന്നതല്ലാതെ വാക്കുകളാല്‍ എങ്ങനെ വരയ്ക്കാനാണ്. ഓരോ മനസ്സും ആ പ്രകാശത്താല്‍ പ്രഭാപൂരിതമാകട്ടെ. സങ്കടക്കറകള്‍ ആനന്ദാശ്രുക്കലാല്‍കഴുകി തുടക്കട്ടെ. ഓരോ മനസ്സും ആ വാല്‍സല്യത്തിന്റെ മാധുര്യം നുകരാന്‍ പ്രാപ്‌തരാകട്ടെ.

അദ്ധ്യാത്മികത എന്നത് പരസ്പരം കൊല്ലാനും, പഴി ചാരാനും, ചെളി വാരി എറിയാനും ഉപയോഗിക്കുന്ന ഈ കാലത്തു , ഞങ്ങളുടെ വഴി മാത്രമാണ് ശ്രേഷ്ഠം എന്നും മറ്റെല്ലാം വ്യര്‍ത്ഥമെന്നും ഓതുന്ന അസഹിഷ്ണുക്കളായ ആചാര്യന്മാരുടെ ഈ ലോകത്ത് സ്നേഹത്തിന്റെ പ്രകാശം മാത്രം ചൊരിയുന്ന അമ്മയുടെ പാദങ്ങളില്‍; ഈ ജന്മദിന വേളയില്‍ അടുക്കളയുടെ ഹൃദയം നിറഞ്ഞ സ്നേഹപ്പൂക്കള്‍ അര്‍പ്പിക്കട്ടെ.

19. ആചാര്യ ദേവോ ഭവഃ

on Saturday, September 05, 2009

ഇന്നു സപ്തംബര്‍ 5.

അധ്യാപക ദിനം.
ഗുരുവിനെ ദൈവ തുല്യനായി മാത്രം കാണാന്‍ പഠിച്ച ഒരു സംസ്കൃതിയുടെ സന്താനങ്ങള്‍ക്ക് ഇതു മറ്റേതൊരു ദിനത്തെക്കാളും പവിത്രം. പ്രധാനം. ദൈവതുല്യരായ ആചാര്യരെ ഓര്‍ക്കാന്‍, അവരുടെ പാഠങ്ങള്‍ക്ക് നന്ദി പറയാന്‍ ഉള്ള ഒരു അവസരം. എല്ലാ ഗുരുക്കന്‍മാരേയും മനസിലോര്‍ത്തുകൊണ്ട് തന്നെ നമുക്കും തുടങ്ങാം.
ഇന്നു അടുക്കളയില്‍ നിങ്ങള്‍ക്കും ഈ ഭാരത സംസ്കാരത്തിന് തന്നെ ചിറ പരിചിതനായ ഒരു ശിഷ്യനാണ്. ഗുരുവിനോടുള്ള കടപ്പാടും ഭക്തിയും ദക്ഷിണയായി സമര്‍പ്പിച്ച ആ ശിഷ്യനെ ഈ അധ്യാപക ദിനത്തില്‍ നമുക്കെങ്ങനെ മറക്കാനാവും. ആ ഗുരുവിനെ എങ്ങനെ വിസ്മരിക്കാനാവും. ശ്രീകൃഷ്ണന്റെ പിതൃ സഹോദരനായിരുന്ന (വാസുദേവരുടെ സഹോദരന്‍) ദേവശ്രവന്റെ പുത്രനായി ജനിച്ചു എന്ന് പറയപ്പെടുന്ന വനവാസികളായ നിഷാടരുടെ രാജാവായ ഹിരണ്യധനുസ്സിന്റെ പുത്രനായി വളര്‍ന്ന ആചാര്യശേഷ്ടനായ ദ്രോണരാല്‍അവഗണിക്കപ്പെട്ട ശിഷ്യന്‍. ഏകലവ്യന്‍.
പിന്നീട് ജരാസന്ധന്റെ വിശ്വസ്ത ഭടനായ ഏകലവ്യനെ രുക്മിണീസ്വയംവര സമയത്തു ശിശുപാലനും ഭിംശകനും ഇടയിലെ ദൂതനായും നാം കണ്ടു. പക്ഷെ ഇന്നു ഏകലവ്യന്‍ പങ്കുവക്കുന്നത് ശ്രീകൃഷ്ണനുമായുള്ള പോരാട്ടങ്ങളില്‍ ഒന്നില്‍ യാദവരുടെ അസ്ത്രങ്ങള്‍ ഏറ്റു മരണം കാത്തു കിടന്ന ആ കറുത്ത നിമിഷങ്ങളിലെ ചിന്തകളാണ്. ദിശ മാറിപ്പോയ ഒരു ജീവിതത്തിന്റെ അവസാന ചിന്തകള്‍.


"മാതാ പിതാ ഗുരുര്‍ ദൈവം!!!
കാണപ്പെടാത്ത ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് മാതാവും പിതാവും ഗുരുവുമെന്നു കേട്ടു പഠിച്ചത് വളരെ കുഞ്ഞു നാളില്‍ തന്നെയായിരുന്നു. പക്ഷെ ആ പ്രതിരൂപങ്ങളില്‍ ഒന്നു പോലും ഈ കാനനകുമാരനെ വാല്‍സല്യത്തോടെ ഒന്നു നോക്കിയില്ല. ചോരയുണങ്ങി കട്ടപിടിച്ച ഈ മണല്‍പരപ്പില്‍ മരണം കാത്തു കിടക്കുന്ന ഈ നിമിഷം പോലും ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് അതാണ്‌. അത് മാത്രം.
ക്ഷത്രിയര്‍ക്ക് മാത്രം അസ്ത്ര വിദ്യ അഭ്യസിക്കാനുള്ള അവകാശമുള്ളൂ എന്ന് പറഞ്ഞു എന്നെ പറഞ്ഞയച്ച ഗുരുനാഥന്‍ ദൈവതുല്യനാനെന്നു എങ്ങനെ എനിക്ക് പറയാനാവും. അദ്ദേഹം അഭ്യസിപ്പിച്ച ഏതൊരാളെക്കാളും അദ്ദേഹത്തിന്റെ പാഠങ്ങള്‍ ഹൃദ്ദിസ്ഥമാക്കാനുള്ള കഴിവ് എനിക്കുന്ടായിരുന്നു. ക്ഷത്രിയനല്ല എന്ന ഒരു കാരണം മാത്രം. പക്ഷെ അദ്ദേഹത്തെ മറ്റാരേക്കാളും എനിക്ക് മനസ്സിലാവുന്നുണ്ട്. സ്വന്തം പുത്രനോട് പോലും കാണിക്കാത്ത വാല്‍സല്യം ശിഷ്യരോട് കാണിച്ച, സ്വന്തം മകനെക്കാള്‍ കൂടുതല്‍ അവര്‍ക്ക് പാഠങ്ങള്‍ പകര്ന്നു നല്കിയ ആചാര്യന്‍ എന്നെ പാടെ തളര്‍ത്തിയത് വെറും താഴ്ന്ന കുലം എന്ന ഒരു കാരണം കൊണ്ടു മാത്രം ആയിരിക്കില്ല. എന്റെ പിതാവ് അവരുടെ ശത്രുവിന്റെ സേനാനായകന്‍ ആയിരുന്നു. ശത്രു പക്ഷത്തു ഒരാള്‍ കൂടുന്നത് അദ്ദേഹം ഇഷ്ട്ടപെട്ടിരുന്നിരിക്കില്ല. (മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന്‍ പ്രിയ ആചാര്യരുടെ ശത്രു പക്ഷം ആയിതീരും എന്നത് അദ്ദേഹം മുന്കൂട്ടി കണ്ടിരുന്നുവോ?) അദ്ദേഹം എന്റെ കാര്യത്തില്‍ ഒരു ഗുരു എന്നതിലുപരി തന്റെ രാജ്യത്തോട് കൂറുള്ള ഒരു ഗുരു ആയിത്തീര്‍ന്നു. എന്നും രാജാക്കന്മാരെയും ഭരണാധിപന്മാരെയും സന്തോഷിപ്പിക്കാന്‍ മുന്നില്‍ തന്നെയാണ് ആചാര്യര്‍ നിന്നിട്ടുള്ളത്. ഒരു പക്ഷെ ആശ്വാതാത്മാവ് പോലും നേരിട്ടത്‌ ആ മനസിന്റെ അവഗണന ആയിരിക്കാം. രാജാകന്മാര്‍ക്ക് മുന്നില്‍ വണങ്ങുന്ന ഗുരുവിന്റെ മനസ്.

എനിക്ക് ദ്രോണര്‍ എന്നാല്‍ ആ ശരീരം ആയിരുന്നില്ല. ആ ശരീരത്തില്‍ നിന്നു പകര്‍ന്ന പാഠങ്ങള്‍. ആ പാടങ്ങളാണ് എന്റെ ഗുരു. ആ ഗുരുവിനെയാണ് ഞാന്‍ എന്നും വണങ്ങുന്നത്. ആ ഗുരുവിനാണ് ഞാനെന്റെ പെരുവിരല്‍ നല്കിയത്. അന്ന് ഞാനറിഞ്ഞു, ശരീരങ്ങള്‍ക്ക് ഒരു സ്വഭാവം മാത്രമെ ഉള്ളൂ. അത് മോഷ്ടാവായാലും ആചാര്യനായാലും. ജീവിതത്തിന്റെ സുഖം, അംഗീകാരം. പദവികളിലും സമ്മാനങ്ങളിലും ചഞ്ചലപ്പെടുന്ന കേവല മര്‍ത്യര്‍.
നിങ്ങള്ക്ക് തോന്നുന്നുണ്ടാവാം അല്ലെ, പിന്നെ ഞാനെന്തിനു എന്റെ പെരുവിരല്‍ നല്‍കിയെന്ന്. അതിനുത്തരം ഒന്നുമാത്രം. മഹാഭാരതം എനിക്ക് വേണ്ടിയല്ല എഴുതപ്പെട്ടത്? ആ ഒരു കര്‍മ്മത്തിലൂടെ ഞാന്‍ വിളിച്ചു പറഞ്ഞതു ശിഷ്യന് ഗുരുവിനോടുള്ള ഭക്തിയും കടപ്പടുമായിരുന്നില്ല. മറിച്ച് ഗുരുക്കന്മാരുടെ സ്വാര്‍ഥതയും ഇടുങ്ങിയ മനസുമായിരുന്നു. പക്ഷെ നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ ക്ഷത്രിയര്‍ക്ക് വേണ്ടിയാവുമ്പോള്‍ എന്റെ ലക്ഷ്യങ്ങള്‍ക്ക് എന്ത് സ്ഥാനം. അവര്‍ ചെയ്യുന്ന കൊലയും കൊള്ളരുതായ്മകളും ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയെന്നു സമര്തിക്കുമ്പോള്‍ ഞങ്ങളെ എതിര്‍ചേരിയില്‍ നിര്തിയല്ലേ പറ്റൂ. ഞങ്ങളുടെ നന്മകള്‍ക്കും കഴിവുകള്‍ക്കും നേരിട്ട അവഗണനക്കും മറ്റൊരു കാരണമുണ്ടോ? നിങ്ങളുടെ ഇതിഹാസത്തിന്റെ പൂര്ണ്ണതക്ക് ബലി നല്‍കേണ്ടി വന്ന എത്രയോ ജന്മങ്ങള്‍. കര്‍ണ്ണന്‍, ഭീഷ്മര്‍, പിന്നെ ദ്രോണരും. ആ കൂട്ടത്തില്‍ അകലെ ഒരു കോണില്‍ ഈ ഞാനും."
ചിലര്‍ സമീപനം കൊണ്ടു പ്രവൃത്തികളെ മഹത്തരമാക്കും. മറ്റു ചിലര്‍ സമീപനം കൊണ്ടു മഹത്തായ പ്രവൃത്തികളെ അര്‍ത്ഥശൂന്യമാക്കും. അതെ അധ്യാപകര്‍ പച്ച മനുഷ്യര്‍ തന്നെയാണ്. അവര്ക്കു അവരുടെ കര്‍മ്മത്തോടുള്ള സമീപനമാണ് പൂജ്യരാക്കുന്നത്. ദ്രോണരുടെ പ്രവൃത്തിയെ രണ്ടു രീതിയിലും കാണാം. അഭ്യസിപ്പിക്കുന്ന വിദ്യ ദുരുപയോങപ്പെടുമെന്ന ചിന്തയായിരിക്കാം ദ്രോണരെ ഏകലവ്യനെ അവഗണിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷെ ശിഷ്യരെ നേരിന്റെ നേരെ നയിക്കാന്‍ പ്രാപ്തിയുള്ള ഒരു ഗുരുവിനു അങ്ങിനെ ഒരു ഭയത്തിന്റെ ആവശ്യമില്ല. പക്ഷെ ദ്രോണര്‍ ധര്മ്മതിനെക്കാള്‍ എന്നും കടപ്പാടുകള്‍ക്ക് ആജ്ഞകള്‍ക്ക് വഴങ്ങിയ മനുഷ്യനായിരുന്നു. മഹാഭാരത യുദ്ധത്തില്‍ ദ്രോണര്‍ കൌരവ പക്ഷം ചേര്‍ന്നതും അദ്ദേഹത്തിന്റെ ആ സ്വഭാവമാണ് വെളിവാക്കുന്നത്.
അരികില്‍ എത്തുന്നവര്‍ക്കെല്ലാം വ്യക്തി ഭേദമന്യേ വിദ്യ പകര്ന്നു നല്‍കേണ്ടവനാണ് അദ്ധ്യാപകന്‍. പക്ഷെ ഒരു കാലത്തും അധ്യാപകര്‍ ആ തലതിലെക്കുയര്‍നിട്ടില്ല. പണ്ടു കാലത്ത് ചാതുര്‍വര്‍ന്യത്തിന്റെ പെരിലായിരുന്നെന്കില്‍ ഇന്നു സാമ്പത്തിക നിലവാരം വിദ്യയെ നിയന്ത്രിക്കുന്നു. ഫീസടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ലാസിനു പുറത്തു നില്‍ക്കേണ്ടി വരുന്ന ഇന്നത്തെ ശിഷ്യര്‍ക്ക് അധ്യാപകരോടുള്ള മനോഭാവത്തില്‍ ഉണ്ടായ മാറ്റത്തില്‍ അവരെ മാത്രം കുറ്റം പറഞ്ഞുകൂടാ. കൊടുക്കുന്ന പണത്തിന്റെ കനം അനുസരിച്ച് വിദ്യ മുറിച്ചു നല്കുന്ന ഇന്നത്തെ വിദ്യഭ്യാസത്തിന്റെ വക്താക്കള്‍ ഇറച്ചിവെട്ടുകാരെക്കള്‍ ഒട്ടും തന്നെ വ്യത്യസ്തരല്ല. വിദ്യാഭ്യാസം മറ്റെന്തിനെക്കാളും ഉപരി ഒരു കച്ചവടം മാത്രമാക്കപ്പെട്ട ഈ യുഗത്തില്‍, അധ്യാപനം എന്നത് ജീവനോപാധി മാത്രമായി ചുരുങ്ങിയ ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു ദിനത്തിന്റെ പ്രസക്തി ചോദ്യം ചര്ച്ച ചെയ്യപ്പെടാമെന്കിലും ഇങ്ങനെ അല്ലാത്ത അധ്യാപകരും അവരുടെ ശിഷ്യരും ഇവിടെ ഉണ്ടായിരുന്നു എന്ന ഓര്‍മ്മകള്‍ ഉണര്താനെങ്കിലും ഈ ദിനം ഉപകരിക്കട്ടെ. വില്‍ക്കാന്‍ നിരത്തപ്പെട്ടവക്ക് ഒരു തിരിച്ചുപോക്ക് ഇല്ലെന്നറിയാമെങ്കിലും കേവലം ജീവിതോബാധി എന്നതിലപ്പുറം സാമൂഹിക പ്രതിബദ്ദത അധ്യാപനത്തിന് കൈവരട്ടെ എന്ന ആഗ്രഹത്തോടെ, പ്രാര്‍ഥനയോടെ, അധ്യാപനത്തെ ഉത്കൃഷ്ടമാക്കിയ ഒരു പിടി ഗുരുക്കന്മാരെ മനസ്സില്‍ വന്ദിച്ചുകൊണ്ടു നിര്‍ത്തട്ടെ.