5. രാജാവിനു വേണ്ടാത്ത മകള്‍....

on Thursday, February 26, 2009

എഡ്സണ്‍ അരാന്റെസ് ഡി നാസിമെന്റോ. ഈ പേരു നിങ്ങള്‍ക്ക് ഒരു പക്ഷെ സുപരിചിതമായിരിക്കില്ല. പക്ഷെ "പെലെ" എന്ന രണ്ടക്ഷരം കാല്‍പന്തുകളിയെ സ്നേഹിക്കുന്നവരുടെ ഓര്‍മകളില്‍ മാത്രമല്ല ഇടം നേടിയത്. ആദ്യം പറഞ്ഞ അപരിചിതമായ ആ പേരു തന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഒരു പെണ്‍കുട്ടി നടത്തിയ സാഹസങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ? ഓര്‍ക്കുവാന്‍ തീരെ ഇടയില്ല എന്നറിഞ്ഞു കൊണ്ടുതന്നെ ചോദിച്ചതാണ്... ഇന്നു പറയാനുള്ളത് ആ കഥയാണ്.... ഫുട്ബാള്‍ മൈതാനങ്ങളിലെ പച്ചപുല്ലിനെ തീപിടിപ്പിച്ച കാലുകളുടെ മാന്ത്രികതെയെ പറ്റിയല്ല- എതിരാളികളുടെ ഗോള്‍കീപ്പര്‍മാരുടെ നിസ്സഹായതയിലേക്ക് നിര്‍ദ്ദയം പന്തടിച്ചു കയറ്റുന്നത് പോലെ നിസാരമായി അനീസിയ മക്കാഡോ എന്ന യുവതിയുടെ ജീവിതത്തിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ മുള പൊട്ടിയ ഒരു പാവം പെണ്‍കുട്ടി- സാന്ദ്ര രെഗിന
1996 - വരെ തന്റെ 32 - വയസ്സ് വരെ അവള്‍ക്ക്‌ ആ പേരില്‍ തന്നെ ജീവിക്കേണ്ടി വന്നു. ഒടുവില്‍ അഞ്ചു വര്‍ഷം നീണ്ട സമരത്തിനൊടുവില്‍ കോടതി D N A ടെസ്റ്റു നടത്തി അവളുടെ പൈതൃകം അംഗീകരിച്ചു കൊടുത്തു. എന്നിട്ടും അവള്‍ക്ക്‌ ലഭിച്ചത് പേരിനോട് കൂടെ ചേര്‍ക്കാന്‍ രണ്ടക്ഷരം മാത്രം. സ്നേഹിക്കപ്പെടാനുള്ള ഒരു പെണ്‍കുട്ടിയുടെ അവകാശം നേടിയെടുക്കാന്‍ അവള്‍ ഇനിയും എന്ത് ചെയ്യണം. അവളുടെ കണ്ണീര്‍ മന്ത്രിക്കുന്നത് മറ്റാരോടുമല്ല. തന്നെ എന്നും തള്ളിപ്പറഞ്ഞ പിതാവിനോട് തന്നെ. പക്ഷെ മനസിനെ തുളച്ചു കയറുന്ന അവളുടെ വാക്കുകള്‍ ആര്‍ക്കു കേള്‍ക്കതിരിക്കാനാവും.



" 2006 ഒക്ടോബര്‍ 18. റിയോ ഡി ജനിറോയിലെ സാന്റോസ് ടൌണ്‍ ഹാളില്‍ വെളുത്ത പട്ടില്‍ എന്റെ ചേതനയറ്റ ശരീരം കാത്തു കിടന്നത് അങ്ങയെ മാത്രമായിരുന്നു. നീണ്ട 42 വര്‍ഷത്തെ എന്റെ കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങള്‍. അങ്ങേക്ക് പകരം അങ്ങയച്ച രണ്ടു പുഷ്പ ചക്രങ്ങള്‍ മുറിച്ചു മാറ്റിയ എന്റെ മാറിടത്തില്‍ അമരും മുന്‍‌പേ അമ്മ വലിച്ചെറിഞ്ഞപ്പോള്‍ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. ചില കാത്തിരിപ്പുകള്‍ അവസാനിക്കുന്നത് ആ കാത്തിരിപ്പ്‌ മാത്രമാണ് ജീവിതമെന്ന് ഓര്‍മ്മപ്പെടുതിക്കൊണ്ടാണ്. എനിക്കറിയാമായിരുന്നു എന്റെ; എന്റെ അമ്മയുടെ കണ്ണുനീര്‍ കൊണ്ടു നേടിതരാനാവാത്തതൊന്നും കോടതി എനിക്കായി സമ്മാനിക്കില്ല എന്ന്. എങ്കിലും ഒരു പരിഹാസകഥാപാത്രമല്ല ഞാനെന്ന് ലോകത്തോട്‌ പറയാന്‍ എനിക്ക് അങ്ങയുടെ ശിരസ് കുറച്ചു സമയം താഴ്തെണ്ടി വന്നു. ക്ഷമിക്കുക. അവസാനമായെങ്കിലും എന്നെ ഒന്നു കണ്ടു കൂടെ എന്ന ചോദ്യത്തിന് ഞാനുമായി ഒരു സൌഹൃദവും ഉണ്ടായിരുന്നില്ല എന്ന് അങ്ങ് മറുപടി പറഞ്ഞു. അങ്ങ് അത് ആഗ്രഹിച്ചില്ല എന്നതല്ലേ സത്യം. ജീവിതത്തിന്റെ ഓരോ നിമിഷവും അങ്ങയുടെ പുറകില്‍ ഞാനുണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഈ നിഴലിനെ അങ്ങ് തിരിഞ്ഞു നോക്കിയില്ല. അങ്ങ് കളിച്ചു വളര്‍ന്ന ഈ സാന്റോസിന്റെ കൌണ്‍സിലെര്‍ ആയപ്പോള്‍ , ഒക്ടൊവിയൊവിന്റെയും ഗബ്രിയെലിന്റെയും അമ്മയായപ്പോള്‍ ഒക്കെ ഞാന്‍ അങ്ങയെ ഒരുപാടു വിളിച്ചു. പക്ഷെ എന്റെ വിളി അമര്‍ന്നു പോകും വിധം ആരവങ്ങള്‍ക്കു നടുവിലായിരുന്നു അങ്ങെന്നും. ആരവങ്ങള്‍ അങ്ങയുടെ കാതുകളെ ബധിരമാക്കിയിട്ടുണ്ടാവം... പക്ഷെ ഈ മരവിച്ചു കിടക്കുന്ന എന്നെ കണ്ടു അങ്ങയുടെ ദേഷ്യം മാറ്റാന്‍ എങ്കിലും വരുമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു... പക്ഷെ.... അതെ- രാജാവിന് വേണ്ടാത്ത രാജകുമാരിയാണല്ലോ ഞാന്‍... എന്റെ എല്ലാ പരാതിയും എവിടെ തീര്‍ന്നു. ഒരു മനുഷ്യന്റെയും പകക്കും വൈരത്തിനും അവന്റെ കല്ലറക്കപ്പുറം ചെല്ലാനാവില്ലല്ലോ.... എങ്കിലും ഒരു അപേക്ഷ മാത്രം. ഇനിയും എങ്ങനെ തള്ളിപ്പറയാന്‍ മാത്രമായി ആര്‍ക്കും ജീവന്‍ നല്‍കാതിരിക്കുക. എന്റെ മക്കള്‍ക്ക്‌ ഇനി അമ്മയില്ല. എങ്കിലും അവര്‍ എന്റെ അത്ര ഭാഗ്യ ഹീനരല്ല......"
അവളുടെ വാക്കുകള്‍ മുറിയുകയാണ്...
എനിക്കും പറയാനുള്ളത് അയാളോടാണ്. ഒരു ജീവനെ സാഹസികമായ യൌവനത്തിന്റെ തമാശയെന്ന്‌ നിസാരമായി തള്ളിയ സാന്ദ്രയുടെ പിതാവിനോട്. നിങ്ങള്‍ അവളുടെ ചേതനയറ്റ ശരീരം കാണാന്‍ പോകേണ്ട. കാരണം അതുകൊണ്ട് അവള്‍ ഇത്രകാലം പൊരുതിയത് നിങ്ങള്‍ വിസ്മ്രിതിയിലേക്ക് മറയ്ക്കും. പക്ഷെ 42 വര്‍ഷം നീണ്ട അവളുടെ കാത്തിരിപ്പിന് നിങ്ങള്‍ എന്ത് പകരം നല്കും. നിങ്ങളെ കളിക്കളത്തിലെ ദൈവമായി കാണുന്ന ആരാധകര്‍ ഒരു പക്ഷെ ഇതൊക്കെ മറന്നേക്കാം. പക്ഷെ ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിങ്ങള്‍ വിസ്തരിക്കപ്പെടുമ്പോള്‍ ഒരു പിടിവള്ളിക്കായി തിരയുമ്പോള്‍ നിങ്ങള്‍ക്ക് അത് കിട്ടില്ല. കാരണം ജീവിതം വെറും സാഹസങ്ങള്‍ മാത്രമല്ലെന്ന് പഠിക്കാന്‍ ആരവങ്ങള്‍ക്കിടയിലുള്ള സ്വപ്ന ലോകം പോരെന്നു ഇനിയും നിങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു.


ഖലില്‍ ജിബ്രാന്‍ എഴുതി- "കുഞ്ഞുങ്ങള്‍; അവര്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ... ശരീരത്തിന് ശരീരത്തോട് തോന്നുന്ന ആസക്തിയുടെ ഉല്‍പന്നങ്ങള്‍ മാത്രമല്ലേ അവര്‍." ലോകത്തെ ഒരു മാതാവും പിതാവും ഇതു അംഗീകരിചേക്കില്ല. ഒരു പിതവല്ലാത്തത് കൊണ്ടാണ് ജിബ്രാന് അതെഴുതാന്‍ കഴിഞ്ഞതെന്ന് പലരും പറഞ്ഞേക്കാം. പക്ഷെ നിങ്ങള്‍, ഫുട്ബാളിന്റെ ദൈവം,അത് തെളിയിച്ചു. ഒരു സഹോദരന്‍ എനിക്ക് ഈ ബ്ലോഗിലുടെ തന്നെ എഴുതിയിരുന്നു. "അമ്മ എന്നത് സത്യവും, അച്ചന്‍ എന്നത് വിശ്വാസവുമാനെന്നു." അതെ, വിശ്വാസങ്ങള്‍ക്ക് മുറിവേല്‍ക്കാന്‍ ഏറെ നേരം വേണ്ടല്ലോ. പക്ഷെ പെലെ, നിങ്ങള്ക്ക് അഭിമാനിക്കാം, സാന്ദ്രയുടെ അച്ച്ചനെന്ന പേരില്‍. കാരണം മറ്റു പുത്രന്മാര്‍ നിങ്ങള്ക്ക് പേരു ദോഷം വരുത്താന്‍ മത്സരിച്ചു കൊണ്ടിരിക്കേ, ഇവള്‍ സ്വ പ്രയത്നം കൊണ്ടു നേടിയ നേട്ടങ്ങളെ ഓര്‍ത്ത്.
ഒടുവില്‍ നിന്നോടൊരു വാക്ക്, സാന്ദ്ര, സ്വന്തം വിധിയിലും നിയോഗതിലും പഴി ചാരി ഇരുളില്‍ ഓടുന്ങുന്നതിനു പകരം നീ തിരഞ്ഞെടുത്ത പോരാട്ടത്തിന്റെ വഴി, അത് നിന്നെ അനശ്വരയാക്കും. നീ കൊളുത്തിയ വെട്ടം അവഗണിക്കപ്പെട്ട ഒരു പാടു മക്കള്‍ക്ക്‌ വിളക്കവുന്നത് കണ്ടു നിന്റെ ജന്മം വിഫലമല്ലെന്ന് നിനക്കു സംതൃപ്തിയടയാം.

4. കല്ലിന്റെ മൃദുലത തൊട്ടറിഞ്ഞവര്‍....

on Saturday, February 14, 2009


ഇന്നു ഫെബ്രുവരി 14.

പ്രണയിക്കുന്നവരുടെതെന്നു നിങ്ങള്‍ വിധിച്ച ദിനം. ഇന്നു നിങ്ങള്‍ക്ക് മുന്നിലേക്ക് തുറന്നു വിടാനുള്ളതും ഒരു പ്രണയിനിയെ തന്നെ. ലോകം കണ്ട ഏറ്റവും ക്രൂരമായ മനസുകളില്‍ ഒന്നിന്റെ ഏറ്റവും മൃദുലമായ കോണില്‍ ഒരു വ്യാഴവട്ടക്കാലം ഒതുങ്ങിക്കഴിഞ്ഞ ഈവ ബ്രൌണ്‍. അതെ അഡോള്‍ഫ് ഹിറ്റ്ലെരുടെ പ്രിയതമ.

ഇന്നു ഇവള്‍ തന്നെ പറയും. കല്ലിനെ പോലും കവിതയാക്കുന്ന ആ മാന്ത്രികതയുടെ അനുഭവങ്ങള്‍. അതിന്റെ ആഴങ്ങള്‍. അതിന്റെ മോഹങ്ങള്‍...

" അന്ന് 1945 ഏപ്രില്‍ മാസം അവസാന പാദം. ഞാന്‍ ആദ്യമായ് അദ്ദേഹത്തിന്റെ വാക്കുകളെ ധിക്കരിച്ചു. അത് വരെ, 12 വര്‍ഷങ്ങള്‍ക്കു മുന്‍പു സ്റ്റുഡിയോയില്‍ വച്ചു ആദ്യമായ് കണ്ട നാള്‍ മുതല്‍ എന്നും എന്റെ ആഗ്രഹങ്ങള്‍ ഉറവയെടുത്തത് ആ മനസിലായിരുന്നു. ആ ആഗ്രഹങ്ങളില്‍ എന്നെ എന്നേക്കുമായ് ഞാന്‍ തളച്ചിടുകയായിരുന്നു. ലോകത്തിനു മുന്നില്‍ അദ്ദേഹത്തോടൊപ്പം ഒരിക്കലും വരരുതെന്ന് നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് പരിഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ജര്‍മനിയെയും ലോകത്തെയും ജൂതന്മാരെയും പറ്റിപറയാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ വിലക്കിയതിലും എനിക്ക് പരാതിയുണ്ടായിരുന്നില്ല. കാരണം ഞങ്ങളുടെ ലോകത്ത് ഞങ്ങള്‍ മാത്രമായിരുന്നു... ആര്യന്മാരും ജൂതന്മാരും യുദ്ധവും ഒന്നും അവിടെയുണ്ടായിരുന്നില്ല... അദ്ദേഹത്തിന്റെ ആ ലോകത്തെ സ്വന്തമാക്കാന്‍ എന്നെ അനുവദിച്ചതുമില്ല. എന്നിട്ടും ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചു.

പ്രണയം സ്വന്തമാക്കാനുള്ളതല്ലെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു. പ്രണയം ആരുടേയും ഇഷ്ടങ്ങളേയും ചിന്തകളെയും സ്വപ്നങ്ങളെയും സ്വന്തമാക്കുന്നില്ല. പ്രണയിക്കുമ്പോള്‍; യാദാര്‍ത്യത്തില്‍ അങ്ങനെ ഒരവസ്ഥയിലേക്കു മനസ് ഉയര്‍ന്നിട്ടുണ്ടെങ്കില്‍; സ്വയം സമര്‍പ്പിതമാവുകയാണ്. ആരുടേയോ സ്വന്തമാവുകയാണ്... നമ്മുടെ ഇഷ്ടങ്ങള്‍ അവരുടെ ആഗ്രഹങ്ങളില്‍ അലിഞ്ഞില്ലാതാവുകയാണ്... നമ്മുടെ നിലാവില്‍ അവരുടെ സ്വപ്നങ്ങളുടെ നിറങ്ങള്‍ ചായം ചാലിക്കുകയാണ്...

നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍... അദ്ദേഹം എന്ത് ചെയ്യുന്നുവെന്നു ഞാന്‍ അറിഞ്ഞില്ല. അറിയിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു കാണും. പക്ഷെ അദ്ദേഹം ആഗ്രഹിക്കുമ്പൊഴൊക്കെ; ആഗ്രഹിക്കുമ്പോള്‍ മാത്രം; ഞാന്‍ അരികിലുണ്ടായിരുന്നു. ആ ഏപ്രില്‍ വരെ അദ്ദേഹത്തിന്റെ പ്രണയത്തിന്റെ ചൂടു മാത്രമെ ഞാന്‍ അറിഞ്ഞുള്ളു... പക്ഷെ ഇപ്പോള്‍ ഗീബല്‍സ് പറഞ്ഞതു അദ്ദേഹം ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ്... ഇനി എനിക്ക് ധിക്കരിക്കാതെ വയ്യ. അങ്ങനെ ബെര്‍ലിനിലെ ആ ബങ്കറില്‍ ഞാന്‍ അദ്ദേഹത്തിനരികില്‍ ചെന്നു. ആദ്യമായി എന്റെ മാത്രം ആഗ്രഹപ്രകാരം.

എപില്‍ 28 . ഞാന്‍ അദ്ദേഹത്തോട് ആദ്യമായ് ആവശ്യപ്പെട്ടു. ഇത്രകാലം കാത്തിരുന്നതിന് പകരം ഒരു ദിനം. ഒരു ദിനം മാത്രം. അദ്ദേഹത്തിന്റെ ഭാര്യയായി. എന്നും നിശ്ചയദാര്‍ഡ്യം നിറഞ്ഞ ആ മുഖം പതറുന്നത് ഞാന്‍ ആദ്യമായ് കണ്ടു. എങ്കിലും പെട്ടെന്ന് തന്നെ ഗീബല്‍സിനോട് എല്ലാം ഏര്‍പ്പാട് ചെയ്യാന്‍ പറഞ്ഞു. 1945 ഏപ്രില്‍ 29. സു‌ര്യനുദിക്കും മുന്പേ കുറച്ചു പേരെ മാത്രം സാക്ഷിയാക്കി ഞാന്‍ വിവാഹ ഉടമ്പടി ഒപ്പിട്ടു. ഈവ ഹിറ്റ്ലര്‍ എന്ന് ആദ്യമായ് എഴുതുന്ന സന്തോഷത്തില്‍ അഭിമാനത്തില്‍ ഞാന്‍ ഓര്‍ത്തില്ല. ഒരു ദിവസം മാത്രം ആയുസ്സുള്ള സുമംഗലിയാണ് ഞാനെന്നു.

ഏപ്രില്‍ 30. ബ്ലോണ്ടിക്ക് വിഷം കലര്‍ന്ന ഭക്ഷണം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ണുനീര്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു. ഒടുവില്‍ സ്വയം നിറയോഴിക്കും മുന്‍പ്‌ ആ കൈ കൊണ്ടു അവസാനമായി എന്നെ ഊട്ടിയപ്പോള്‍..... അതെ ഇവളുടെ പ്രണയം പൂര്‍ണമാവുകയായിരുന്നു... നിത്യതയുടെ താഴ്വാരങ്ങളിലേക്ക് ഉണരാനായി ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കൂടെ കൈ പിടിച്ചു യാത്രയാക്കാന്‍ പ്രണയിച്ചവര്‍ കൂടെയുണ്ടെങ്കില്‍; ആ ഒരു നിമിഷം ... അത് യുഗങ്ങളെക്കാള്‍ സഫലം.. അതെ എന്റെ ജന്മവും സഫലം... എന്റെ പ്രണയം പോലെ ക്ഷണികമെങ്കിലും...."

നിങ്ങള്‍ക്ക് ഇവളെ കുറ്റപ്പെടുത്താം. പഴിക്കാം. ശപിക്കാം. ജര്‍മ്മന്‍ കോണ്‍സെന്ട്രെഷന്‍ ക്യാമ്പുകളില്‍ ജൂതന്മാര്‍ ഒരു കവിള്‍ ശ്വാസത്തിനായ് പിടയുമ്പോള്‍ മ്യൂനിച്ചില്‍ അത്യാടംബരങ്ങളോടെ സുഖിച്ചവള്‍ എന്ന് അധിക്ഷേപിക്കാം. കാരണം ഇവള്‍ തെറ്റ് ചെയ്തിരിക്കുന്നു. പ്രണയിക്കുക എന്ന തെറ്റ്. അത് തെറ്റല്ലെങ്കില്‍ നിങ്ങള്‍ക്ക് അവളെ കുറ്റപ്പെടുത്താനാവില്ല. അത് കൊണ്ടു ഇന്നു ഈ പ്രണയ ദിനത്തില്‍ നിങ്ങള്‍ തീരുമാനിക്കുക. ഇവളുടെ കുറ്റവും ശിക്ഷയും. അപ്പോഴും ഒന്നു മാത്രം ഓര്‍ക്കുക. പ്രണയം ഏതൊരു കല്ലിനെയും പൂവിതള്‍ പോലെ മൃദുലമാക്കും. ലോകം കണ്ട ഏറ്റവും ദൃഢമായ മനസിനും മൃദുവായ ഒരു ഭാഗമുണ്ടായിരുന്നെന്നു കണ്ട ആകെ ഒരാളാണ് ഇവള്‍. നിങ്ങള്‍ക്കാര്‍ക്കും കാണാനാവാതെ പോയ ഒരു നന്മ. ഇതു പ്രണയമല്ലെന്ന് നിങ്ങള്‍ എങ്ങനെ പറയും. അതെ; ചുട്ടു പൊള്ളുന്ന മരുഭൂവിലും; എവിടെയോ ആരാലും കാണപ്പെടാതെ മലര്‍വാടികലുണ്ട്. അത് കണ്ടെത്തലാണ് പ്രണയം. ഒളിച്ചു കിടക്കുന്ന ആ നന്മയെ കണ്ടെത്തല്‍... ആ പ്രണയമാണ് ലോകത്തെ സ്വര്‍ഗമാക്കുന്നത്. അത് കാണാതെ പോകുമ്പോഴാണ് നരകം ഇവിടെക്കിറങ്ങുന്നത്. ഈ പ്രണയ ദിനത്തില്‍ സ്വര്‍ഗത്തിലേക്ക് തുറക്കാനായി നമുക്കു ഇമകള്‍ പൂട്ടാം... ഒരു നിമിഷം... ഇവിടെ പ്രണയിച്ചു കൊതി തീരാതെ പറന്നു പോയവര്‍ക്കായി... പ്രണയത്തിന്‍ പൂക്കാലം സ്വപ്നം കണ്ടവര്‍ക്കായി...

3. വാത്സല്യത്തെ അസൂയയാക്കി മാറ്റിയവരോട്......

on Wednesday, February 11, 2009


ഇവളുടെ പേരില്‍ പ്രപഞ്ചത്തില്‍ ഇവള്‍ മാത്രം.

അതെ-

ഇവള്‍ക്ക് ശേഷം ഒരു മാതാപിതാക്കളും തങ്ങളുടെ മകള്‍ക്ക് പേരു തിരയുമ്പോള്‍ ഇവളുടെ നാമം ഓര്‍ത്തില്ല. ഓര്‍ത്തവര്‍ ഏറവും വെറുപ്പോടെ , അറപ്പോടെ നിഷ്കരുണം ആ നാമം അവഗണിച്ചു . കെകേയത്തിലെ രാജാവായിരുന്ന അശ്വപതി തന്റെ പുത്രിയെ കൈകേയി എന്ന് വിളിച്ചപ്പോള്‍ ഓര്‍ത്തിരിക്കില്ല താന്‍ ചൊല്ലി വിളിക്കുന്നത് ലോകം മുഴുവന്‍ അസൂയയുടെയും ക്രൂരതയുടെയും പ്രതിരൂപമായി കാണാന്‍ പോകുന്ന ഒരു പേരാണെന്ന്.

നിങ്ങള്‍ക്കും ആ പേരു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലുണരുന്ന വികാരം ആ വെറുപ്പ്‌ തന്നെയല്ലേ...??? ആയിരിക്കും... അങ്ങനെ അല്ലാതാവാന്‍ അവളുടെ വാക്കുകള്‍, കണ്ണുനീര്‍ തുള്ളികള്‍ എന്റെ മനസിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ നിങ്ങളുടെ കാതുകളുടെ ബാഹ്യ പുടങ്ങളില്‍ പോലും തട്ടിക്കാണില്ലല്ലോ....!!!!!

അവളുടെ മിഴിനീര്‍ ആദ്യമായ് എന്റെ മടിത്തട്ടിനെ നനച്ചത്‌ അന്നാണ്. അവളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞ ദിനം. അവള്‍ തന്റെ ഭര്‍ത്താവിനെ അത്രയേറെ പൂജിച്ചിരുന്നു. പരിചരിച്ചിരുന്നു. യുദ്ധക്കളത്തില്‍ തുണയായ് ചെന്നു, ഒടുവില്‍ എതിരാളിയുടെ ശരങ്ങള്‍ മുറിവേല്പിച്ചപ്പോള്‍ സധൈര്യം പതിയെ സംരക്ഷിച്ചു പരിചരിച്ച മറ്റേതു സ്ത്രീയുണ്ട് നിങ്ങള്‍ക്ക് കാണിച്ചു തരാന്‍...... ഒരു പതിവ്രതയും ഭര്‍തൃപൂജയില്‍ അവള്‍ക്കു മുന്നിലല്ല. എന്നിട്ടും നിങ്ങള്‍ അവള്‍ക്കു ഭര്‍ത്താവിനെ കൊന്നവള്‍ എന്ന പട്ടം നല്കിയത് ആര്‍ക്കു വേണ്ടിയായിരുന്നു....??? ആരെ പുഷ്പവൃഷ്ടി നടത്താനായിരുന്നു ഇവള്‍ക്ക് മേല്‍ കല്ല് മഴ ചൊരിഞ്ഞത്...???

ശ്രീരാമന്‍ തന്നെ പറയുന്നുണ്ട്; തന്നെ സ്വന്തം മാതാവിനേക്കാള്‍ പരിപാലിച്ചത് കൈകേയി ആയിരുന്നെന്ന്. ഒടുവില്‍ തന്റെ വരങ്ങള്‍ എല്ലാം ആര്‍ക്കു വേണ്ടി നല്‍കിയോ; ആ സ്വന്തം മകന്‍ ഭരതന്‍ പോലും അവളെ ഇനി "അമ്മേ..." എന്ന് വിളിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഉരുകി ഇല്ലാതായത് മകനെ ഏറവും അധികം സ്നേഹിച്ച ഒരു മാതൃ ഹൃദയമാണ്... എന്നിട്ടും നിങ്ങള്‍ ആ വാത്സല്യത്തെ അസൂയയുടെ ചലിക്കുന്ന രൂപമായി മനസുകളില്‍ പ്രതിഷ്ടിച്ചു. ഭര്‍ത്താവിനും പുത്രനും വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റിവച്ച അവള്‍ ഒടുവില്‍ എല്ലാവരാലും ഒറ്റപെട്ട് ആരും അറിയാതെ കൊട്ടാരത്തിന്റെ ഏതോ കോണില്‍ തന്റെ ജീവിതം ഒതുക്കി..

ഇല്ല. പേടിക്കേണ്ട... അവള്‍ നിങ്ങളെ പറ്റി ഒരു പരിഭവവും പറയില്ല. കാരണം മനസിലെ ചെറിയ മോഹങ്ങള്‍ക്ക് വേണ്ടി തന്റെ വരങ്ങള്‍ ഉപയോഗിച്ചപ്പോള്‍ മോഹങ്ങള്‍ക്കൊപ്പം യാദാര്‍ത്യങ്ങളും തകരുന്നത് നോക്കി നില്‍ക്കേണ്ടി വന്ന അവള്‍ക്കു ഇനി ഒരു വാക്കു പോലും ഉതിര്‍ക്കാനാവില്ല... എങ്കിലും നിങ്ങള്‍ പതിവ്രതകളെ പറ്റി പറയുമ്പോള്‍, ഭര്‍ത്താവിനെ സംരക്ഷിച്ച ഭാര്യമാരെ കുറിച്ചു പ്രസംഗിക്കുമ്പോള്‍ , പുത്രവാത്സല്യത്തെ പറ്റി ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഏറ്റവും ഉദാത്തമായ രൂപത്തെ വിസ്മരിച്ചു കൊണ്ടു, തെറ്റിധരിച്ചുകൊണ്ടാണ് വാചാലരാവുന്നത് എന്നെങ്കിലും മനസിലോര്‍ക്കുക.....