27. ദുര്‍മന്ത്രവാദിയുടെ മകള്‍... ( i )

on Thursday, December 10, 2009

കഴിഞ്ഞ ദിവസമാണ് മകള്‍ ടെലിവിഷനിലെ ടെലിബ്രാന്റ് ഷോ പരസ്യം കണ്ടു പുതിയോരാവശ്യം പ്രഖ്യാപിച്ചത്. അവള്‍ക്കൊരു "നസര്‍ സുരക്ഷാ കവചം"വേണമത്രേ!!! ദൃഷ്ടി സംബന്ധിയായ എല്ലാ ദോഷങ്ങളും പരിഹരിക്കുന്ന ഈ യന്ത്രത്തിന് (ഒരു മാലയും രണ്ടു വളയും ചേര്‍ന്നതാണീ യന്ത്രം) വെറും 2350/- രൂപ മാത്രം. അനുഭവസ്ഥരുടെ വാഴ്ത്തലുകള്‍ കണ്ടതോടെ അവളുടെ ആവേശം ഇരട്ടിയായി. അതെ, തന്റെ എല്ലാ വിധ പ്രശ്നങ്ങളും മറ്റുള്ളവരുടെ ദൃഷ്ടി തട്ടിയതിന്റെ ഫലമായിരുന്നു. അതെല്ലാം ഇതാ തീരാന്‍ പോകുന്നു. (പാവം അവള്‍ക്കറിയില്ലല്ലോ പണം വാങ്ങി അഭിനയിക്കുന്ന നടീ നടന്മാരാണ് ഈ അനുഭവസ്ഥര്‍ എന്ന്)

ഇത്തരം അനുഭവങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. ആത്മീയത എന്ന പേരില്‍ വന്‍ കച്ചവടങ്ങള്‍ നടത്തുന്നവരുടെ എണ്ണം അത്രക്കധികമുണ്ട് ഇന്നു നമുക്കിടയില്‍. നിഗൂഡതകളോടുള്ള കൌതുകം എന്നതിലുപരി മനുഷ്യനില്‍ അലസത വളരുകയാണ് എന്ന സന്ദേശമാണ് ഇത്തരം ഞൊടുക്ക് വിദ്യകള്‍ക്ക് പുറകെ പായുന്ന കാഴ്ചകള്‍ നമുക്കു പകരുന്നത്. ഒരര്‍ത്ഥത്തില്‍ ആത്മീയതയെ ഉപാസിക്കാന്‍ തുടങ്ങുന്നത് ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയില്‍ അലസത മനുഷ്യനെ കീഴടക്കുമ്പോള്‍ മാത്രമാണ്. പല സഹോദരരും പറയാറുണ്ട്, സ്വന്തം കഴിവിലെ അവിശ്വാസമാണ് അവരെ മന്ത്രവാദങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിക്കുന്നതെന്ന്. എന്നാല്‍ അടുക്കളക്ക് തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. സ്വന്തം കഴിവിലെ ആത്മവിശ്വാസമില്ലായ്മയെക്കാള്‍ അധ്വാനിക്കാനും ബുദ്ദിമുട്ടാനുമുള്ള മനസില്ലായ്മയാണ് മനുഷ്യനെ പ്രവൃത്തികളില്‍ നിന്നും അകറ്റി പൂജകളില്‍ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നത്.

അതെത്ര കണ്ടു ശരിയായാലും മനുഷ്യര്‍ക്ക്‌ നിഗൂഡതകളോട് എന്നും പ്രത്യേക താത്പര്യം ഉണ്ടായിരുന്നു എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. അമാനുഷികതകള്‍ കാണിക്കുന്ന ചില ആത്മീയ സന്യാസിമാര്‍ക്ക് (കള്ള?)മുന്നില്‍ സ്വന്തം യുക്തിയെ മറക്കുന്നതും ആ ആരാധന കലര്‍ന്ന താത്പര്യം ആയിരുന്നിരിക്കണം. പക്ഷെ സാദാരണക്കാര്‍ക്കു മാത്രമല്ല അവരെ ഭരിക്കുന്ന അധികാര കൊത്തളങ്ങള്‍ക്കും ആ ആരാധന ഉണ്ടെന്നത് പരസ്യമാല്ലെങ്കിലും യാദാര്‍ത്യമാണെന്ന് തെളിയിക്കുന്ന ഒരുപാടു സംഭവങ്ങള്‍ നമുക്കു മുന്നില്‍ ഇന്നു നടമാടുന്നു. മാന്ത്രികര്‍ പണ്ടെന്ന പോലെ ഇന്നും ഭരണയന്ത്രങ്ങളുടെ ഉപദേശികളായി നില നില്‍ക്കുന്നുണ്ട്. അവരിലൊരാള്‍ ആയിരുന്ന, നിഗൂഡമായ ശക്തികള്‍ തനിക്കുണ്ടെന്ന് ലോകത്തെ വിശ്വസിപ്പിച്ച നിഗൂഡതകള്‍ നിറഞ്ഞ ഒരു പ്രവാചകന്റെ കഥയാണ് ഇന്നു അടുക്കളയില്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം. ഒന്നാം ലോകമഹായുദ്ധത്തോടൊപ്പം ദാരിദ്രവും പട്ടിണിയും മറ്റെവിടെയും എന്ന പോലെ വ്യാപിച്ച സാര്‍ ചക്രവര്‍ത്തിയുടെ റഷ്യന്‍ സാമ്രാജ്യം. ഭരണാധികാരി ചക്രവര്‍ത്തിയെങ്കിലും അദ്ദേഹത്തിന്റെ ചെയ്തികളെല്ലാം നിയന്ത്രിച്ചിരുന്നു എന്ന് ജനം വിശ്വസിച്ചിരുന്ന ഒരു മനുഷ്യന്‍ അന്ന് അവിടെ ഉണ്ടായിരുന്നു. ഗ്രിഗറി യെഫിമോവിച് റാസ്പുടിന്‍. ദുര്‍മന്ത്രവാദിയെന്ന് പിന്നീട് ചരിത്രത്തില്‍ കുപ്രസിദ്ദിനേടിയ റാസ്പുടിന്‍.

പക്ഷെ ക്ഷമിക്കുക. അടുക്കളയില്‍ ഇന്നു വരക്കപ്പെടുന്നത് അദ്ദേഹത്തിനു മേല്‍ കാലം ചാര്‍ത്തിക്കൊടുത്ത ആ പരിവേഷങ്ങള്‍ ആവില്ല. കാരണം അടുക്കളയുടെ മടിത്തട്ടിലിരുന്നു ഇന്നു റാസ്പുടിനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്‍റെ സ്വന്തം ചോര തന്നെയാണ്. മട്ര്യോന റാസ്പുടിന്‍ എന്ന മരിയ റാസ്പുടിന്‍. റാസ്പുടിന്റെ പ്രിയ പുത്രി. വാക്കുകള്‍ പെറുക്കി വച്ചു ത്രസിപ്പിക്കുന്ന മായാജാല കഥകള്‍ തീര്‍ക്കാന്‍ അവള്ക്ക് കഴിഞ്ഞേക്കില്ല. മാന്ത്രികത നഷ്ടമായ മായാജാലക്കാരനെപ്പോല്‍ ജീവിതത്തിലുടനീളം അലഞ്ഞു തീര്‍ക്കാന്‍ മാത്രമായിരുന്നല്ലോ അവളുടെ നിയോഗം. പപ്പയുടെ അന്ത്യത്തിന് ശേഷം ലോസ് ആഞ്ചലസിലെ ആഞ്ചലസ് - റോസ് ഡെയില്‍ സെമിത്തേരിയില്‍ ഉണരാത്ത നിദ്രയിലെക്കാഴും വരെ കാബറെ നര്‍ത്തകിയായി സര്‍ക്കസിലെ മൃഗങ്ങളുടെ പരിശീലകയായി പല വേഷത്തില്‍ പല പേരുകളില്‍ അലഞ്ഞു തീര്‍ക്കേണ്ടി വന്ന അവളുടെ വാക്കുകളില്‍ മാന്ത്രികതയുടെ വിസ്മയങ്ങളും നിഗൂഡതയുടെ ഭീതിയും ഉണ്ടാവില്ല എങ്കിലും പലപ്പോഴും മുന്നോട്ടു പോകാനാവാത്ത വിധം ചതുപ്പില്‍ ആഴ്ന്നു പോയ ജീവിത ചക്രത്തിന്റെ രോദനം കേള്‍ക്കാതിരിക്കാന്‍ നമുക്കാവുമോ?

" ആദ്യമായി പപ്പയെ കൂടാതെ പോക്രോവ്സ്കോയില്‍ എത്തിയ ശേഷം ഞാന്‍ കാത്തിരുന്നത് ആ ദിനത്തിന് മാത്രമായിരുന്നു. പപ്പയെ ക്രൂരമായി വധിക്കുന്നത് നോക്കി നിന്ന റൊമനോവ് രാജവംശം ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്ക് വരുന്ന ദിവസം. പപ്പാ എന്നും പറയാറുണ്ടായിരുന്നു, റോമനോവുകള്‍ ഒരിക്കല്‍ സാദാരണക്കാരായി ആ കൊച്ചു ഗ്രാമത്തില്‍ എത്തുമെന്ന്, പലരും നടക്കാത്ത കാര്യമെന്ന് പരിഹസിക്കുമ്പോഴും. സെന്റ്‌ പീറ്റേഴ്സ് ബര്‍ഗില്‍ നിന്നു ഫ്രാന്‍സിലേക്ക് രക്ഷപ്പെടാന്‍ പലരും പറഞ്ഞപ്പോഴും എന്നെ ജീവന്‍ പണയപ്പെടുത്തിയും പോക്രോവ്സ്കൊയില്‍ പിടിച്ചു നിര്‍ത്തിയത് പപ്പായുടെ ആ വാക്കുകളുടെ പൂര്‍ത്തീകരണം കാണാനുള്ള ആഗ്രഹമായിരുന്നു.

ഒടുവില്‍, കമ്മ്യൂണിസ്റ്റ് വിപ്ലവത്തില്‍ സ്ഥാനഭ്രഷ്ടനക്കപ്പെട്ട് നാടു കടത്തപ്പെട്ട ചക്രവര്‍ത്തിയും കുടുംബവും സൈബീരിയയിലെ ജയിലിലെക്കുള്ള തീവണ്ടി യാത്രക്കിടെ പോക്രോവ്സ്കൊയില്‍ എത്തിയപ്പോള്‍ ഞാന്‍ കണ്ടു. പപ്പാ ഒരിക്കല്‍ മനസ്സില്‍ കണ്ടത് ഞാന്‍ നേരിട്ടു കണ്ടു. രാജാധികാരങ്ങള്‍ എല്ലാം തന്നെ നഷ്ടമായി നിസ്സഹായാവസ്ഥയിലായിരുന്നു അവര്‍. എങ്കിലും എന്റെ മനസ്സില്‍ അപ്പോള്‍ നിറയെ യൂസ്സുപ്പോവിന്റെ വാക്കുകളായിരുന്നു. പപ്പായുടെ "പ്രിയപ്പെട്ട വികൃതിപ്പയ്യന്‍" ഫെലിക്സ് യൂസ്സുപ്പോവ്. താന്‍ ഏറെ വാത്സല്യത്തോടെ സ്നേഹിച്ച അവന്റെ കൈ കൊണ്ടായിരിക്കും തന്റെ അന്ത്യമെന്ന് മാത്രം പപ്പാ അറിയാതെ പോയതെന്തേ? അതോ അറിഞ്ഞിട്ടും വിധിക്ക് കീഴടങ്ങിയതോ? യൂസ്സുപ്പോവ്; ഒരു പക്ഷെ പപ്പാ നിനക്കു മാപ്പു നല്കും. അദ്ദേഹം നിന്നെ അത്രമേല്‍ സ്നേഹിച്ചിരുന്നു. പക്ഷെ എനിക്കൊരിക്കലും കഴിയില്ല, നീ പറഞ്ഞ വീരകഥകള്‍ ഇപ്പോഴും ഈ കാതുകളില്‍ ആര്‍ത്തലക്കുന്നുണ്ട്. ഇല്ല, നീ അതെല്ലാം മറന്നാലും എനിക്കതിനു കഴിയില്ല.അന്ന് മോയ്ക്ക കൊട്ടാരത്തില്‍ നീയും ദിമിത്രിയും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ വീര കൃത്യം. ക്യോനിയ ഗുസേവ ഒരിക്കല്‍ പരാജയപ്പെട്ടത് ഓര്‍മ്മയിലുള്ളതിനാല്‍ ആവാം നീ അത്രയേറെ തയ്യാറെടുപ്പുകള്‍ നടത്തിയത് അല്ലെ?

അന്ന്, 1916 ഡിസംബര്‍ 16, കൊട്ടാരത്തില്‍ വിരുന്നിനായി വിളിച്ചു വരുത്തി നീ പപ്പാക്ക് നല്കിയ വിഭവങ്ങള്‍, മാരകമായി വിഷം ചേര്‍ത്ത കേക്കും, ചുവന്ന വീഞ്ഞും. ഗുസേവയുടെ ആക്രമണത്തിനു ശേഷം മധുരം കഴിക്കുന്നത്‌ തന്നെ നിര്‍ത്തിയ അദേഹം അത് കഴിച്ചത് നല്കിയത് നീ ആയതു കൊണ്ടു മാത്രമായിരുന്നു യൂസ്സുപ്പോവ്. പക്ഷെ നീ കലര്‍ത്തിയ വിഷം അദ്ദേഹത്തിന്‍റെ ജീവന് അല്പം പോലും പോറല്‍ എല്പിച്ചില്ല. പക്ഷെ നീ എന്നിട്ടും പിന്മാറിയില്ല. നീ പുറകില്‍ നിന്നു ശിരസ്സിലേക്ക് വെടിയുതിര്‍ത്ത് അദ്ദേഹത്തിന്‍റെ ജീവന്‍ എടുക്കാമെന്ന് വ്യാമോഹിച്ചു. ശിരസ്സില്‍ വെടിയേറ്റ്‌ വീണ അദ്ദേഹത്തിന്‍റെ അടുത്തു ചെല്ലാന്‍ പോലും നീ ഭയന്ന് നിന്നു. ഏറെ നേരം കഴിഞ്ഞു ആ ശരീരം മറിച്ച് നോക്കിയപ്പോള്‍ പെട്ടെന്ന് നിനക്കു നേരെ തുറന്ന ആ കണ്ണുകളിലെ അഗ്നിയെ നേരിടാന്‍ നിന്റെ കൂട്ടുകാര്‍ക്കും കഴിഞ്ഞില്ല അല്ലെ. നിന്റെ കയ്യിലെ കത്തി ആ ശരീരത്തിലേക്ക് ആഴ്ന്നിരങ്ങിയപ്പോഴും അദ്ദേഹം നിന്റെ പേരു ചൊല്ലി വിളിച്ചു, എന്റെ പ്രിയ വിക്രുതിക്കുട്ടാ... അത് കണ്ടു വിറളി പൂണ്ട നിന്റെ കൂട്ടുകാര്‍ പിന്നെയും അനേകം തവണ നിറയോഴിച്ചിട്ടും അദ്ദേഹത്തിന്‍റെ ജീവനെ നിശ്ചലമാക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഒരു കാര്‍പെറ്റില്‍ കെട്ടി മഞ്ഞു മൂടിക്കിടക്കുന്ന നേവ നദിയിലേക്ക് എറിഞ്ഞപ്പോഴും അദ്ദേഹത്തിന്‍റെ ജീവന്‍ ആ ശരീരത്തില്‍ തുടിച്ചിരുന്നു. കാര്‍പെറ്റില്‍ നിന്നും പുറത്തു കടന്നു നീന്താനുള്ള ശ്രമത്തിനിടെ മഞ്ഞില്‍ പുതഞ്ഞു പോയ ശരീരം മൂന്നു ദിവസത്തിനു ശേഷം ചെതനയില്ലാതെ പുറത്തെടുത്തപ്പോഴും നിന്റെ മനസ്സില്‍ ഭീതി ഒഴിഞ്ഞിരുന്നില്ല അല്ലെ. ഇല്ല യൂസ്സുപ്പോവ്, നിന്റെ മരണം വരെ നിനക്കു നേരെ തുറന്ന ആ കണ്ണുകളുടെ അഗ്നിയില്‍ നിന്നും മോചനം കിട്ടിക്കാണില്ല. സാറിന മറവു ചെയ്ത പപ്പായുടെ ശരീരം വിപ്ലവത്തിന് ശേഷം പുറത്തെടുത്തു കത്തിക്കാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്ക്‌ മുന്നില്‍ ആ അഗ്നിയില്‍ എഴുന്നേറ്റു നിന്ന പപ്പയുടെ ശരീരം മരണം വരെയും അവരെയും വേട്ടയാടും.

നിങ്ങളെ റഷ്യയിലെ ജനങ്ങള്‍ വീരനായി കണ്ടേക്കാം. രാജ്യത്തെ നാശത്തിലേക്ക് നയിച്ച ഒരു ദുര്‍മാന്ത്രികനെ ഇല്ലായ്മ ചെയ്ത രാജ്യ സ്നേഹി. പക്ഷെ യൂസ്സുപ്പോവ് നീ ഇല്ലാതാക്കിയത് എന്റെ പപ്പയെ ആണ്. എന്റെ ജീവിതമാണ്. നീ എന്റെ പപ്പായില്‍ നിന്നു രക്ഷിച്ച ചക്രവര്‍ത്തിയും കുടുംബത്തെയും സൈബീരിയയില്‍ ജയിലില്‍ വച്ച് കമ്മ്യൂനിസ്റ്റുകള്‍ നിര്‍ദ്ദയം വധിച്ച വാര്‍ത്ത ഞാന്‍ അറിഞ്ഞത് ഫ്രാന്‍സില്‍ വച്ചാണ്. അതെ നീ രക്ഷിക്കുകയായിരുന്നില്ല ആരെയും. തകര്‍ക്കുകയായിരുന്നു."


മരിയയുടെ കഥ ഇവിടെ തീരുന്നില്ല. അവളുടെ യാത്രയുടെ കഥ അടുത്ത പോസ്റ്റില്‍.

19 comments:

Unknown said...

വിഷയത്തിന്റെ വ്യത്യസ്ഥതയും അവതരണത്തിനും അഭിനന്ദനങ്ങൾ .
പിന്നെ അക്ഷര തെറ്റുകൾ വായനയെ വല്ലാതെ അലോസരപെടുത്തുന്നു ,ഉദാഹരണം ശരീരം മരിച്ചിട്ടു നോക്കിയതു എന്നതു മറിച്ചിട്ടു നോക്കിയതെന്നു വായനക്കാരൻ മനസ്സിലാക്കി വായിക്കണം .എങ്ങിനെയാണു മലയാളം ടൈപ് ചെയ്യുന്നതു ഗൂഗിൾ ട്രാൻസ്ലേറ്റർ ആണോ അതോ വരമൊഴിയോ കി മാനോ ആണൊ . അപ്പുവിന്റെ ആദ്യാക്ഷരി ഒന്നു നോക്കൂ വേണമെങ്കിൽ ലിങ്കും തരാം . അക്ഷര തെറ്റ് ക്ഷമിക്കാൻ പറ്റുന്നില്ല

Unknown said...

ഓടോ. ഈ അനിതയാണു സുധാമണിയെ ആരാധിക്കുന്നതെന്നു വിശ്വസിക്കാൻ പ്രയാസം

ഭായി said...

അടുത്തതിനായി കാത്തിരിക്കുന്നു. ദയവായി തുടരുക..

ANITHA HARISH said...

ക്ഷമിക്കുക സഹോദരാ, ഞാന്‍ സാങ്കേതികതയില്‍ വളരെ പുറകിലാണ്. ബ്ലോഗ്ഗിന്റെ ലോകത്ത് താരതമ്യേനെ പുതു മുഖവും.എന്തൊക്കെയോ എഴുതുന്നു എന്നെ ഉള്ളൂ. ബ്ലോഗ്ഗിന്റെ കമ്പോസ് മോഡിലുള്ള ഭാഗത്ത് മലയാളമാക്കിയാണ് ഞാന്‍ ടൈപ്പ് ചെയ്യുന്നത്. അങ്ങിനെ ചെയ്യുമ്പോള്‍ പല അക്ഷരങ്ങളും ശരിയായി വരുന്നില്ല. മറ്റു രീതികളില്‍ എഴുതാന്‍ എനിക്കറിയില്ല. അങ്ങിനെ ഉള്ള വഴികള്‍ ലിങ്കായി അയച്ചു തരാമോ. അക്ഷരത്തെറ്റില്ലാതെ എഴുതണം എന്ന് തന്നെയാണ് ആഗ്രഹം. ചൂണ്ടിക്കാണിച്ച തേടു തിരുത്തിയിട്ടുണ്ട് ട്ടോ. പിന്നെ സുധാമണിയെ ആരാധിക്കുന്നത്, അവരെ ദൈവമായി ഞാന്‍ കാണുന്നില്ലല്ലോ. എന്റെ ഒരു അമ്മ. അത്രയേ ഉള്ളൂ. അത്ഭുത സിദ്ദികള്‍ അല്ല മറിച്ച് മനസ്സിന് കുറച്ചു ശാന്തി നല്‍കാന്‍ അവരുടെ സാന്നിധ്യത്തിന് കഴിയാറുണ്ട്. അത്ര മാത്രം. അതിനു പിന്നിലെ കച്ചവടങ്ങളും തട്ടിപ്പുകളും ഒന്നും ഞാന്‍ കാണാറില്ല. ഇല്ല എന്ന് പറയുന്നില്ല, ഉണ്ടാകാം. എങ്കിലും ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലെ ഒരു കൊതുകാവുന്നില്ല. അഭിപ്രായം തുറന്നെഴുതിയതിനു നന്ദി. തെറ്റുകള്‍ കണ്ടാല്‍ ഇനിയും ശ്രദ്ദയില്‍ പെടുത്തണം.

ANITHA HARISH said...

തീര്‍ച്ചയായും തുടരും പ്രിയ സഹോദരാ..(ഭായി). പോസ്റ്റിനു നീളം കൂടും എന്ന് തോന്നിയപ്പോള്‍ ഒന്ന് മുറിച്ചതാണ്.

കോന്നിക്കാരന്‍ said...

നിഗൂഡത ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്‌. ശരിയാണ്. പക്ഷെ അതിനു കണ്ണീരിന്റെ നനവ്‌ പകര്‍ന്നത് അതിമനോഹരമായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

sunil kumar said...

ഇത്തരം യന്ത്രങ്ങളുടെ പരസ്യത്തിനു ഇരയാകേണ്ടി വന്ന ഒരു ഭാഗ്യവാനാണ് ഞാന്‍. പത്രങ്ങളുടെ പരസ്യ പേജില്‍ ഇത്തരം യന്ത്രങ്ങളുടെ പരസ്യങ്ങള്‍ ഒരുപാടുണ്ട്.
കഥ തുടങ്ങിയതല്ലേ ഉള്ളൂ. മുഴുവനായിട്ട് അഭിപ്രായം പറയാം. എഴുതിയ ശൈലി പതിവുപോലെ ഹൃദ്യം.

biju benjamin said...

തകര്‍ന്ന റഷ്യന്‍ സാമ്രാജ്യത്തിന്റെ കഥ അവതരിപ്പിക്കാനുള്ള ശ്രമം ആണെന്ന് തോന്നുന്നു. വളരെ നല്ല ശ്രമം. ഏറ്റവും അഭിനന്ദനീയം അത് നമ്മള്‍ക്ക് അപരിചിതരായ എന്നാല്‍ പ്രാധാന്യം ഏറെയുള്ള കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ്. സര്‍ ചക്രവര്‍ത്തിയും കുടുംബവും ജയിലില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്ന് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് കൂടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ റാസ്പുടിന്‍ ഒരു നിലക്കും ന്യായീകരിക്കാവുന്ന വ്യക്തിയല്ല എന്ന് കൂടി പറയട്ടെ. അഭിനന്ദനങ്ങള്‍.

Unknown said...

മറുപടിക്കു നന്ദി ,ഞാനും ആദ്യം അങ്ങിനെ തന്നെയായിരുന്നു ടൈപ് ചെയ്തിരുന്നതു പിന്നീട് കീ മാൻ വരമൊഴി ഇൻസ്റ്റാൾ ചെയ്തു അതുപയോഗിച്ചു മലയാളത്തിൽ നന്നായി എഴുതാം എന്നു മാത്രമല്ല കമന്റുകളൂം മലയാളത്തിൽ എഴുതാം ചാറ്റ് ചെയ്യുന്നതും മലയാളത്തിൽ ചെയ്യാം .
ആദ്യമായി സെറ്റിങ്ങ്സിൽ ചെന്നു ബേസിക്കിൽ ഏറ്റവും അടിയിലായി ട്രാൻസ്ലേഷൻ എനേബിൾ എന്നതു ഡിസേബിൾ ചെയ്യൂ .
അതിനു ശേഷം ആദ്യാക്ഷരി എന്ന ഈ ബ്ലോഗിലെ ഈ അധ്യായം ഇവിടെ ഒന്നു വായിച്ചു മനസ്സിലാക്കൂ അതിനു ശേഷം അതിലെ കീമാൻ വരമൊഴി ഇൻസ്റ്റാളേഷൻ ലിങ്കിലൂടെ ഇൻസ്റ്റാൾ ചെയ്യൂ
അതിനു ശേഷം താഴെ റ്റാസ്ക് ബാറിൽ കീമാന്റെ സിംബൽ കാണാം K എന്നു അതിൽ ഒരു ലെഫ്റ്റ് ക്ലിക്ക് ചെയ്താൽ ക എന്നു കാണാം അതിൽ ക്ലിക്ക് ചെയ്താൽ മലയാളം എഴുതാം വീണ്ടും ഇംഗ്ലീഷ് എഴുതണമെങ്കിൽ കീമാന്റെ സിംബൽ ക എന്നതു വീണ്ടും K എന്നാക്കിയാൽ മതി . വിശദ വിവരങ്ങൾ ഇവിടെഈ ലിങ്കിൽ ഏറ്റവും അവസാന പാരഗ്രാഫിൽ കീമാൻ ഉപയോഗിക്കുന്ന വിധം എന്ന ഹെഡ്ഡിങ്ങോടെ വിവരണം സ്ക്രീൻ ഷോട്ടോടെ കാണാം
അതു കഴിഞ്ഞാൽ ഇനി മലയാളം എഴുതാൻ ,ഗൂഗിൾ ട്രാൻസ്ലേറ്ററിൽ മലയാളം എഴുതുവാൻ മംഗ്ലീഷ് റ്റൈപ് ചെയ്താൽ അതു എംഗ്ലീഷ് ആകും കീമാൻ വരമൊഴിയേക്കാൾ അൽ‌പ്പം എളുപ്പം പക്ഷെ കീമാൻ വരമൊഴി എഴുതാൻ അക്ഷരങ്ങളുടെ കീ സ്ടോക് ഒന്നു മനസ്സിലാക്കണം .ഞാനും അങ്ങിനെയാണു ചെയ്തതു .ആദ്യം നമുക്ക് തോന്നും എഴുതാൻ എളൂപ്പം ഗൂഗിൾ ട്രാൻസ്ലേറ്റർ തന്നെയാ എന്നു പക്ഷെ കീമാൻ വരമൊഴി കീസ്ട്രോക് പഠിച്ചാൽ അക്ഷര തെറ്റില്ലാതെ എഴുതാനും മറ്റുള്ളവരുടെ ബ്ലോഗ്ഗിൽ മലയാളത്തിൽ കമന്റിടാനും എളുപ്പം ഇതു തന്നെ
അക്ഷരങ്ങൾ പഠിക്കാനുള്ള ലിങ്ക് ഇവിടെ

poor-me/പാവം-ഞാന്‍ said...

visited and read your lines

Unknown said...

പിന്നെ സുധാമണിയുടെ കാര്യം ,അനിത ഇതുവരെ എഴുതിയതെല്ലാം വായിച്ച ഒരു വായനക്കാരൻ എന്ന നിലക്കു അനിതയുടെ ചിന്താതലവും ജീവിതത്തോടും സമൂഹത്തോടുമുള്ള കാഴ്ചപ്പാടും പക്വതയുള്ളതു എന്നാണു മനസ്സിലാക്കിയതു .ഈ പോസ്റ്റിൽ തന്നെ അനിത പറയുന്നണ്ടല്ലൊ അന്ധവിശ്വാസത്തെ പറ്റി .അല്പം ആശ്വാസത്തിനു വേണ്ടി മദ്യപിക്കുന്നവരെ നമ്മൾ അനുകൂലിക്കാറില്ലല്ലോ .സുധാമണിയിൽ നിന്നും അമ്മയിലേക്കുള്ള വളർച്ച അതുപയോഗിച്ചു അവിടെ വരുന്ന വരുമാനം നാടിനു ആപത്താകുന്ന രീതിയിൽ ഉപയോഗിക്കുന്നുണ്ടൊ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു .

മുരളി I Murali Mudra said...

നല്ല ലേഖനം..
വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ നിപുണത താങ്കളെ തികച്ചും വ്യത്യസ്തയാക്കുന്നു...
അടുത്ത ഭാഗം വരട്ടെ..

Rare Rose said...

വ്യത്യസ്തമായ ഒരു പോസ്റ്റ്.റാസ്പുടിനെ സാമൂഹ്യശാസ്ത്രത്തില്‍ പഠിച്ചിട്ടുള്ള പരിചയമേയുള്ളൂ.അദ്ദേഹത്തിന്റെ മകളിലൂടെയുള്ള ഇങ്ങയൊരു കഥ പറച്ചില്‍ വളരെ നന്നായി.അറിയപ്പെടാതെ പോകുന്ന ചരിത്രത്തിലെ ഏടുകള്‍ തുറന്നു കാട്ടാനുള്ള ശ്രമത്തിനു നന്ദി..

ചേച്ചിപ്പെണ്ണ്‍ said...

:)

Ashly said...

ഇത് റാ റാ റാസ്പുടിന്‍ എന്ന ബോണി എം പാടിയ റാസ്പുടിന്‍ ആല്ലേ ? ഇത് വരെ കേട്ടതും വായിച്ചതും ഒരു ഭീകരന്‍ എന്ന് മാത്രം ആണ്. വിഷം കൊടുത്തതും, വെടി വെച്ചതും, ലാസ്റ്റ് പോസ്റ്റ്‌ മാര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിയായിരുന്നു മരണം etc..etc.. ഏല്ലാം കേട്ടിരുന്നു. മകളുടെ കാരിയം അറിയില്ലായിരുന്നു. മം... താങ്ക്സ് ....ബാകി തപ്പി നോക്കട്ടെ. nice writing !

വശംവദൻ said...

പതിവ് പോലെ നല്ല എഴുത്ത്.

മരിയയുടെ ബാക്കി കഥയ്ക്കായി വീണ്ടും വരാം.

ആശംസകൾ

Sureshkumar Punjhayil said...

Chila viswasangaliloode...! Thudaruka... Ashamsakal...!!!

Manoraj said...

vishangalute vaividyam thangale vayikkan prerippikkunnu... thutaruka

നന്ദന said...

സുധാമണിയുടെ കാര്യം..........???