2006 ഡിസംബര്‍ 30. ലോകമെമ്പാടുമുള്ള മുസ്ലീം ജനതയുടെ പുണ്യദിനങ്ങളില്‍ ഒന്നായ ഈദ് - ഉല്‍ - അസ്ഹയുടെ ആദ്യദിനം. ആഹ്ലാദപൂര്‍വ്വം കൊണ്ടാടെണ്ട ആ ദിനത്തിലേക്ക് ലോകം ഞെട്ടി ഉണര്‍ന്നത് അത്യന്തം സംഘര്‍ഷഭരിതമായ മറ്റൊരു വാര്‍ത്തയുടെ മുഴക്കം കേട്ടാണ്.
" മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടു."
നിമിഷങ്ങള്‍ക്കകം ഇങ്ങു കേരളത്തിലെ തെരുവുകള്‍ പോലും പ്രതിഷേധറാലികള്‍ കൊണ്ട് നിറഞ്ഞു. ഒരു നിമിഷം കൊണ്ട് സദ്ദാം വീരനായത് പോലെ. പക്ഷെ അടുക്കള ഏറെ ചിന്തിച്ചത് സദ്ദാമിനെ കുറിച്ചോ അദ്ദേഹത്തെ വധിച്ച ഭരണകൂടത്തെ കുറിച്ചോ ഒന്നുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ പേരില്‍ ഇവിടെ പ്രകടനം നടത്തിയ സഹോദരരെ കുറിച്ചായിരുന്നു. സ്വന്തം രാജ്യത്ത് അഭയാര്‍ത്തികള്‍ ആകേണ്ടി വന്ന ഇറാഖിലെ ലക്ഷക്കണക്കിന് സഹോദരര്‍ക്ക് വേണ്ടി ഇവിടെ ആരും ഒരു പ്രകടനവും നടത്തികണ്ടില്ല. ഭക്ഷണത്തിനു പകരം എണ്ണ എന്ന ഐക്യ രാഷ്ട്ര സംഘടനയുടെ പദ്ദതിയില്‍ അഴിമതി നടത്തി എന്ന് യു. എന്‍. കണ്ടെത്തിയ ഇന്ത്യയിലെ അന്നത്തെ വിദേശകാര്യ മന്ത്രിക്കെതിരെയോ അതിന്റെ പങ്കു പറ്റി എന്ന് പറയപ്പെടുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയോ ഒരു റാലികളും ഇവിടെ നടത്തപ്പെട്ടില്ല. പിന്നെ എന്താണ് സദ്ദാം ഹുസൈനോട് മാത്രം ഇവര്‍ക്കിത്രയും സ്നേഹം?
അടുക്കളക്ക് ഉറപ്പാണ്. അത് സദ്ദാമിനോടുള്ള സ്നേഹം ഒന്നും ആയിരുന്നില്ല. അല്ലെങ്കിലും സ്വന്തം രാജ്യത്തെ ലക്ഷക്കണക്കിന് വംശീയതയുടെ പേരില്‍ പൌരന്മാരെ നിഷ്ടൂരം കൊല ചെയ്ത ഒരു ഭരണാധികാരിയെ ജനാധിപത്യത്തിന്റെ വക്താക്കള്‍ക്കു എങ്ങനെ സ്നേഹിക്കാനാകും. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്കൊപ്പം എഴുതപ്പെടെണ്ട നാമമാണ് സദ്ദാം ഹുസ്സൈന്റെതും. ഹിറ്റ്ലര്‍ പക്ഷെ ഒരു ദേശീയ വാദി കൂടിയായിരുന്നു. എന്നാല്‍ സദ്ദാം സ്വന്തം രാജ്യത്തെ ജനങ്ങളെ തന്നെയാണ് വംശീയതയുടെ പേരില്‍ വേട്ടയാടിയത്. അത് തന്നെയാണ് സദ്ദാം ഇറാഖില്‍ ഇപ്പോഴും എതിര്‍ക്കപ്പെടുന്നതിന്റെ കാരണവും. അതെ സദ്ദാം ഇറാഖിനെ അല്ല സ്നേഹിച്ചിരുന്നത്. ഇറാഖിന്റെ അഘണ്ടതയായിരുന്നില്ല സദ്ദാമിന്റെ ലക്ഷ്യവും.
അറേബ്യന്‍ രാഷ്ട്രങ്ങളില്‍ സാംസ്കാരിക പൈതൃകത്താലും ഭൂപ്രകൃതിയാലും ഏറ്റവും സമ്പന്നമായ പ്രദേശങ്ങള്‍ ആയിരുന്നു ഇറാനും ഇറാഖും. സൌദിയിലെയും എമിരേറ്റ്സുകളിലെയും മരുഭൂമികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പോന്നു വിളയേണ്ട ഭൂമി. പക്ഷെ വംശീയ വെറിക്ക് സദ്ദാമിന്റെ മനസ്സില്‍ രാജ്യ പുരോഗതിയെക്കാള്‍ സ്ഥാനം ഉണ്ടായിരുന്നു. അല്ലെങ്കില്‍ ഇരു പക്ഷത്തിനും നാശം മാത്രം സംഭവിച്ച ഇറാന്‍ -ഇറാഖ് യുദ്ദം ഇത്രയും നീളുമായിരുന്നോ? അന്ന് ഇരു രാജ്യങ്ങള്‍ക്കും ആയുധം വില്‍പ്പന നടത്തിയവരില്‍ അമേരിക്ക മാത്രമായിരുന്നില്ല, യുഗോസ്ലാവിയയും റഷ്യയും ഒക്കെ ഉണ്ടായിരുന്നു. അതെ ചുറ്റും കൂടി ഇരിക്കുന്നവരുടെ ആക്രോശങ്ങള്‍ക്ക് നടുവില്‍ കൊത്തി ചോര ചിന്തുന്ന പൂവന്‍കോഴികള്‍ മാത്രമായിരുന്നു അന്ന് ഇറാനിലെയും ഇറാഖിലെയും ജനത.
ഭരണാധികാരിയായിരുന്ന സമയത്തിന്റെ ഏറെ ഭാഗവും യുദ്ദത്തിനായി ചെലവിട്ട സദ്ദാം എന്ന ഭരനാധികാരി തന്നെയാണ് ഇറാഖിന്റെ ഇന്നത്തെ ദയനീയാവസ്തയുടെ പ്രധാന കാരണക്കാരന്‍. സദ്ദാം നടത്തിയ യുദ്ദങ്ങളില്‍ പലതും അദ്ദേഹത്തിനു ഒഴിവാക്കാന്‍ ആവുമായിരുന്നു. ഇറാനുമായുള്ള യുദ്ദവും കുവൈറ്റിനെ ആക്രമിച്ചതും എല്ലാം തുടങ്ങിയത് സദ്ദാമിന്റെ ഉത്തരവ് പ്രകാരം ഇറാഖി സേനയായിരുന്നു. ഇറാഖിന്റെ പത്തിലൊന്ന് വിഭവശേഷി ഇല്ലാത്ത യു.എ.ഇയും ഖത്തറും ഒമാനും എല്ലാം ലോകത്തെ അസൂയപ്പെടുത്തുന്ന വേഗത്തില്‍ സമ്പന്നതയിലെക്കും വികസനങ്ങളിലെക്കും കുതിച്ചപ്പോള്‍ അക്കാലയളവില്‍ രാജ്യത്തിന്റെ വിഭവശേഷി ഒട്ടും തന്നെ ക്രിയാത്മകമല്ലാത്ത സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സദ്ദാം ശ്രമിച്ചത്. അതും കേവലം നിസ്സാരമായ കാരണങ്ങള്‍ക്കായി. അറേബ്യയിലെ മറ്റേതൊരു രാജ്യത്തോടും കിട പിടക്കാവുന്ന പെട്രോളിയം നിക്ഷേപം ഉണ്ടായിട്ടും ഇറാഖികള്‍ ഇന്ന് അഭയാര്‍ത്തികളെപ്പോലെ വിശന്നിരിക്കുന്നതിന്റെ ഉത്തരവാദിയും സദ്ദാം എന്ന ഭരണാധികാരി തന്നെയാണ്. രാജ്യത്തിനെ നാശത്തിലേക്ക് നയിച്ച ഭരണകര്‍ത്താക്കളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സദ്ദാമിനു സ്ഥാനം. ആ സദ്ദാമിനെയാണ് ദേശാഭിമാനിയായി ഇവിടെ വാഴ്ത്തുന്നത്.
സദ്ദാം ഒരു യുദ്ദക്കൊതിയന്‍ ആയിരുന്നു എങ്കില്‍ അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ അതിലേറെ അപകടകാരികള്‍ ആയിരുന്നു. രാജ്യത്തിനകത്ത് സ്ത്രീ പീഡനങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പെട്ട ഉദയ് ഹുസൈന്‍ രക്ഷപ്പെട്ടത് സദ്ദാം ഹുസൈന്റെ മകന്‍ എന്ന പേരില്‍ ആണ്. ഇറാഖിലെ ജനങ്ങള്‍ യുദ്ദക്കെടുതിയില്‍ ബുദ്ദി മുട്ടുമ്പോള്‍ സദ്ദാമും കുടുബവും കൊട്ടാരങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. സൈനിക നിധിയിലേക്ക് ജനങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുത്ത സ്വര്‍ണാഭരണങ്ങളില്‍ ഒരു പങ്കു സദാമിന്റെ ആദ്യ പത്നി സാജിദയുടെ സ്വകാര്യ ശേഖരത്തിലെക്കായിരുന്നു എത്തിയത്. ഷോപ്പിങ്ങുകള്‍ നടത്തുകയും പണം നല്‍കാതെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന അവര്‍ അക്കാലത്ത് തന്നെ ഇറാഖില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സദ്ദാമിന്റെ മറ്റു ഭാര്യമാരായ സമീരയും, നിദാലും, വഫയും എല്ലാം തന്നെ ആടംഭര ജീവിതത്തിന്റെ സഖിമാരായിരുന്നു. അതെ, അതിനു മുന്‍പത്തെ നൂറ്റാണ്ടുകളില്‍ ജന മുന്നേറ്റങ്ങള്‍ കട പുഴക്കിയെറിഞ്ഞ ധൂര്‍ത്തരായ രാജ പരമ്പരകളുടെ തനി സ്വരൂപമായിരുന്നു സദ്ദാമിന്റെ കുടുംബവും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ ലോകത്തിന്റെ അശാന്തിക്കു കാരണം ഏകാധിപതി ആയിരുന്ന ഹിറ്റ്ലര്‍ ആയിരുന്നു എങ്കില്‍ അവസാന പാദത്തില്‍ മറ്റൊരു ഏകാധിപതി ആയിരുന്ന സദ്ദാം ആയിരുന്നു.
ഹിറ്റ്ലര്‍ ആര്യന്‍ വംശത്തിന്റെ പേരിലാണ് ജെര്‍മ്മനിയെ തനിക്കു കീഴെ നിര്‍ത്തിയത്. അത് പോലെ അല്ലെങ്കിലും ആദ്യകാലത്ത് മതത്തോട് വലിയ പ്രതിപത്തിയൊന്നും ഇല്ലാതിരുന്ന സദ്ദാം അവസാന കാലത്ത് മതത്തിന്റെ ചിഹ്ന്നങ്ങളും പേറിയാണ് ലോക ജനതയുടെ മനസ്സില്‍ സഹതാപവും എതിരാളികളോടും സ്പര്‍ദയും വളര്‍ത്താന്‍ ശ്രമിച്ചത്. യദാര്‍ത്തത്തില്‍ ഇങ്ങനെ ഉള്ളവരാണ് ആ മതത്തിന്റെ മറ്റു വിശ്വാസികളെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കാരണമാകുന്നത്. അടുത്തിടെ കേരളത്തിലെ ഒരു സംഘടനയുടെ നേതാവ് തനിക്കും തന്റെ കുടുംബത്തിനും നേരെ ഉയര്‍ന്ന ആരോപണങ്ങളെ എതിരിടാന്‍ മതത്തിന്റെ തണല്‍ തേടുന്നതും നാം കണ്ടു. ഇങ്ങനെ ഉള്ളവര്‍ക്ക് തണല്‍ നല്‍കാനായി കൊമ്പുകള്‍ മുറിക്കുമ്പോള്‍ നാം നമ്മുടെ തണലാണ് മുറിക്കുന്നതെന്ന് ആരും തിരിച്ചറിയുന്നില്ല. മത വിശ്വാസങ്ങളോ ആചാരങ്ങലോ അനുഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആകരുത് പകരം മനുഷ്യനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തില്‍ ആകണം ഓരോ മനുഷ്യരെയും വിലയിരുത്തേണ്ടത് എന്നാണു അടുക്കളക്ക് തോന്നിയിട്ടുള്ളത്.
സദ്ദാമിനെ രക്തസാക്ഷിയാക്കി കൊണ്ടാടിയത് ഇക്കാര്യങ്ങള്‍ എലാം അറിയാത്തത് കൊണ്ടാവില്ല എന്ന് അടുക്കളക്ക് ഉറപ്പാണ്. കാരണം നമ്മെക്കാള്‍ ലോകത്തിന്റെ ചലനങ്ങള്‍ അറിയുന്നവര്‍ ആണല്ലോ അവര്‍. പിന്നെ എന്തായിരിക്കാം കാരണം? രാഷ്ട്രീയ മുതലെടുപ്പ് തന്നെ. നാല് വേദികളില്‍ കത്തിക്കയരാനുള്ള ഒരു വിഷയം. അതിനപ്പുറം ഒന്നുമായിരുന്നില്ല സദ്ദാം ഇവര്‍ക്ക്. ഒരു പക്ഷെ അമേരിക്ക എന്ന പദത്തോടുള്ള അന്ധമായ ശത്രുത തന്നെയാവണം സദ്ദാമിനെ ഇത്ര കണ്ടു സ്വീകാര്യന്‍ ആക്കിയത്. രസകരമായ കാര്യം ഇവര്‍ക്ക് ചതുര്‍ഥി ആയ അമേരിക്ക തന്നെയാണ് ഇറാഖിനെ ഇത്ര കണ്ടു വളര്‍ത്തിയതും എന്നതാണ്. ഈ അമേരിക്കന്‍ വിരോധത്തിന്റെ അടിസ്ഥാനവും എത്ര ചിന്തിച്ചിട്ടും അടുക്കളക്ക് മനസ്സിലാവുന്നില്ല. നമുക്ക് കയറ്റുമതിയിലൂടെ നല്ല വരുമാനം ലഭിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. അത് പോലെ തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഏറ്റവും ആശ്രയിക്കുന്നതും അവരെ തന്നെ. എന്തിനു നമ്മുടെ ഒരു മുന്‍ മുഖ്യന്‍ (അമേരിക്കയെ എത്രിക്കുന്നവരിലും മുഖ്യന്‍ ആയിരുന്നു ഇദ്ദേഹം) ചികിത്സ തേടി പോയതും ഈ അമേരിക്കയിലേക്ക് തന്നെ. അപ്പോള്‍ ഇവരുടെ അമേരിക്കന്‍ വിരോധം എന്ന മുഖം മൂടി ഊട്ടി ഉറപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ സദ്ദാം സ്നേഹം എന്ന് തോന്നി പോകുന്നു.
മുതലാളിത്ത വ്യവസ്ഥിതിയോടുള്ള എതിര്‍പ്പാണ് അമേരിക്കയോടുള്ള വിരധത്തിനു കാരണം എന്ന് ചിലപ്പോള്‍ പറഞ്ഞേക്കാം. പക്ഷെ ഒന്നോര്‍ക്കുക, ലോകത്ത് ഇതൊരു വ്യവസ്ഥിതിയെക്കാളും വിജയകരമായത് അത് തന്നെയാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചതാണ്. നമ്മുടെ സര്‍ക്കാരിനു സഹായകമായി നില്‍ക്കുന്നതും ഇത്തരം മുതലാളിത്ത സ്ഥാപനങ്ങള്‍ തന്നെയല്ലേ. പൊതു മേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ മടങ്ങാണ് സര്‍ക്കാരിനു സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും നികുതിയായി ലഭിക്കുന്നത്. മുതലാളിത്തത്തെ നന്നായി ഉപയോഗിച്ച രാഷ്ട്രങ്ങള്‍ നേടുന്ന അതി ശീഘ്രമായ വളര്‍ച്ച കാണിക്കുന്നത് അത് അന്ധമായി എതിര്‍ക്കപ്പെടെണ്ടാതല്ല, മരിച്ചു ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ് എന്ന് തന്നെയാണ്.
അമേരിക്കന്‍ വിരോധത്തിനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നത് മറ്റു രാജ്യങ്ങളുടെ ആഭ്യബ്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്നതാണ്. അത് അമേരിക്ക മാത്രമാണോ, പഴയ സോവിയറ്റ് യൂണിയനും, എന്തിനു ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യയും ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടില്ലേ. സദ്ദാമിനെ സ്വന്തം രാജ്യത്ത് വിചാരണ ചെയ്തതിനെ എതിര്‍ക്കുന്നവര്‍ ദലേ ലാമയെ സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കുകയും ടിബറ്റിലെ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയും എന്തിനു നമ്മുടെ രാജ്യത്തിന്റെ ഭാഗമായ അക്സായ് ചിന്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയും അരുണാചല്‍ പ്രദേശിനുമേല്‍ അവകാശം പ്രഖ്യാപിക്കുകയും ചെയ്യുന്ന ചൈനീസ് ഭരണ കൂടത്തെ മാതൃകയാക്കാന്‍ ആഹ്വാനം ചെയ്യുന്നതും വൈരുദ്ധ്യാത്മക തത്വശാസ്ത്രത്തിന്റെ പുത്തന്‍ പതിപ്പുകള്‍ ആവാം അല്ലെ.
എന്തൊക്കെ ആയാലും രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഡിസംബര്‍ 30 സദ്ദാമിന്റെ ചെറു സ്മരണകള്‍ പോലുമില്ലാതെ കടന്നു പോകുമ്പോള്‍ തെളിയുന്നത് സദ്ദാം പ്രേമത്തിന്റെ പൊള്ളത്തരം തന്നെയല്ലേ? പക്ഷെ ഇത്രയേറെ ഒരു രാജ്യത്തിനെ നാശത്തിലേക്ക് തിരിച്ചു വിട്ട ഒരു ഭരണാധികാരിയെ അദ്ദേഹത്തിന്റെ പ്രവൃതികളെ മാറ്റി നിര്‍ത്തി സഹതാപം കൊണ്ട് മാത്രം വെള്ള പൂശാന്‍ ശ്രമിക്കുന്നത് ചരിത്രത്തോടും ഇറാഖിലെ ജനതയോടും ചെയ്യുന്ന പാതകം തന്നെയാണെന്നതില്‍ സംശയമില്ല.
കുറിപ്പ്: സദ്ദാമിനെക്കുറിച്ചു അദ്ദേഹത്തിന്‍റെ മകള്‍ ഓര്‍ക്കുന്ന കുറിപ്പാണ് അടുക്കള ആദ്യം പറയാനിരുന്നത്. എങ്കിലും അതിനു മുന്‍പ് അടുക്കളക്ക് ചിലത് പറയാനുണ്ടെന്ന് തോന്നിയതിനാല്‍ ഈ പോസ്റ്റു പബ്ലിഷ് ചെയ്യുന്നു. റഗാദ് ഹുസ്സൈന്റെ ഓര്‍മ്മകള്‍ അടുത്ത പോസ്റ്റില്‍ പറയാം.
29. സദ്ദാം ഹുസൈന്‍ എന്ന ഹിറ്റ്ലര്‍ രണ്ടാമന്‍ !!!
Posted by ANITHA HARISH on Tuesday, January 12, 2010Labels: IRAQ, POLITICS, SADDAM HUSSAIN
Subscribe to:
Post Comments (Atom)
32 comments:
സദ്ദാമിനെ സ്വന്തം രാജ്യത്ത് വിചാരണ ചെയ്തതിനെ എതിര്‍ക്കുന്നവര്‍ ദലേ ലാമയെ സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കുകയും ടിബറ്റിലെ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയും എന്തിനു നമ്മുടെ രാജ്യത്തിന്റെ ഭാഗമായ അക്സായ് ചിന്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയും അരുണാചല്‍ പ്രദേശിനുമേല്‍ അവകാശം പ്രഖ്യാപിക്കുകയും ചെയ്യുന്ന ചൈനീസ് ഭരണ കൂടത്തെ മാതൃകയാക്കാന്‍ ആഹ്വാനം ചെയ്യുന്നതും വൈരുദ്ധ്യാത്മക തത്വശാസ്ത്രത്തിന്റെ പുത്തന്‍ പതിപ്പുകള്‍ ആവാം അല്ലെ. ചൈനയേക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നവര്‍ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട് എന്നറിയുന്നതില്‍ വളരെ സന്തോഷവും ആശ്വാസവും തോന്നുന്നു. പഴയ കമ്യൂണിസ്റ്റ് റഷ്യയെ അതിശയിക്കുന്ന അളവില്‍ സാധാരണ മനുഷ്യരെ ചവിട്ടി മെതിക്കുന്ന രാജ്യമാണ് കമ്യൂണിസ്റ്റ് ചൈന എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്; ടിയനെന്‍മെന്‍ സ്ക്വയറിനു മുന്‍പും ശേഷവും. Avatar സിനിമയിലേതിനു സമാനമായ ജീവിതാവസ്ഥകള്‍ ചൈനയിലെ നിത്യയാഥാര്‍ഥ്യമാണെന്ന് ഇന്നത്തെ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തതു കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കാം.
നല്ല ലേഖനം...ബാക്കി കൂടി പ്രതീക്ഷിക്കുന്നു
വളരെ നല്ല ലേഖനം തന്നെ. പക്ഷേ ചില സംശയങ്ങള്‍.
സദ്ദാം ഹുസൈന്റെ പല നയങ്ങളും ജനദ്രോഹപരമായിരുന്നെങ്കിലും ജനങ്ങള്‍ക്ക് പകുതി സ്വാതന്ത്ര്യമെങ്കിലുമുണ്ടായിരുന്നു.ഇന്നോ. ഇറാഖ് ജനതയുടെ അവസ്ഥ എന്താണു. സ്വന്തം രാജ്യത്ത് അടിമകളെപ്പോലെ അഭയാര്‍ഥികളെപ്പോലെ ഒരുനേരത്തെ ഭക്ഷണത്തിനുവകയില്ലാതെ അമേരിക്കക്കാരന്റേയും ബ്രിട്ടീഷുകാരന്റേയും ദയക്കുവേണ്ടി ഇരക്കുന്ന അവസ്ഥ എത്ര ഭീകരമാണു. സദ്ദാം എല്ലാം സ്വന്തം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചുവെങ്കില്‍ ഇപ്പോഴോ.എന്തുകൊണ്ട് സദ്ദാം കൊല്ലപ്പെട്ടിട്ട് രണ്ടു കൊല്ലമായിട്ടും ഒരു ദിനം പോലും ഇറാഖ് ജനത സ്വസ്ഥതയോടെ ജീവിക്കുന്നില്ല. കാരണം അവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. സദ്ദാം പാവമായിരുന്നുവെന്നു. നട്ടെല്ലുള്ളവനായിരുന്നുവെന്നു. പിന്നെ മറവി അതു മനുഷ്യന്റെ കൂടപ്പിറപ്പാണല്ലോ
പിന്നെ അമേരിക്കയെ വെള്ളപൂശാനുള്ള ചേച്ചിയുടെ ശ്രമം. എന്തോ ഒരു കല്ലുകടി പോലെ
അഭിപ്രായങ്ങള്‍ അറിയിച്ച ടോം , ഏറക്കാടന്‍... നന്ദി.
ശ്രീക്കുട്ടന്റെ സംശയങ്ങള്‍ ശരിയാണ്. പക്ഷെ ഇറാഖിന്റെ ഇന്നത്തെ അവസ്ഥ സദ്ദാം ഹുസൈന്‍ എന്ന ഭരണാധികാരിയുടെ ഇരുപത്തഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ ബാക്കി പത്രമല്ലേ. അയാള്‍ നാടുകള്‍ വികസനത്തിന്റെ പാതയില്‍ മുന്നോട്ടു പോയപ്പോള്‍ സദ്ദാമിന്റെ നട്ടെല്ല് യുദ്ദങ്ങള്‍ക്ക് പുറകെ പായുകയായിരുന്നു. ആ യുദ്ദത്തിലെ ഒഴിവാക്കാമായിരുന്ന ആ യുദ്ദത്തിലെ പരാജയം ഒന്ന് കൊണ്ട് മാത്രമല്ലേ ആ ജനത ഇന്ന് കഷ്ട്ടപ്പെടുന്നത്. ഇന്നും ഭൂരിപക്ഷം ഇറാഖികളും സദ്ദമിനെതിരായതും അത് കൊണ്ടാണ്. സദ്ദാം കൊല്ലപ്പെട്ടിട്ടും ഇപ്പോഴും സ്വസ്ഥത ഇല്ലെന്നു ശ്രീക്കുട്ടന്‍ പറഞ്ഞു. ആരാണവിടെ സ്വസ്ഥത നശിപ്പിക്കുന്നത്. മറ്റു രാജ്യക്കാരല്ല. അവിടെ ഉള്ള ജനങ്ങള്‍ തന്നെയാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു വംശതിലുള്ളവര്‍. സദ്ദാം കൊളുത്തി വിട്ട വംശീയ വൈരം തന്നെയാണ് ഇപ്പോഴും തുടരുന്നത്. സദ്ദാം പാവമായിരുന്നു എന്ന് ഇതു അര്‍ത്ഥത്തിലാണ് പറയുന്നത്? അവസാനം എടുത്തെഴുതിയ ഒരു വാചകത്തില്‍ അടുക്കള ഭയപ്പെടത് തന്നെയാണ് ശ്രീക്കുട്ടനും സംഭവിച്ചിരിക്കുന്നത്. കേവലം സഹതാപം കൊണ്ട് ഒരു മനുഷ്യന്റെ ക്രൂരതകള്‍ മുഴുവന്‍ മറക്കുന്ന അപകടകരമായ പ്രവണത. അനാവശ്യമായി കുവൈട്ടിനെയും ഇറാനെയും ഒക്കെ ആക്രമിച്ചു ആ രാജ്യത്തിന്റെ അവസ്ഥയാണ് സ്വന്തം നട്ടെല്ല് കൊണ്ട് സദ്ദാം ഇല്ലാതാക്കിയത്. അമേരിക്കയെ വെള്ള പൂശാനുള്ള ശ്രമം ഇല്ല ട്ടോ. അത് ഇനിയൊരിക്കല്‍ വിശദമായി എഴുതാം. ഇവിടെ അമേരിക്കന്‍ വിരോധം മറ്റു ക്രൂരതകളെ ന്യായീകരിക്കാനും മറക്കാനുമുള്ള സംഗതിയായി മാറുന്നു എന്ന് പറഞ്ഞതാണ്. ഇറാഖിന്റെ സുവര്‍ണകാലം തീര്‍ച്ചയായും സദ്ദാമിന്റെ ഭരണത്തിന് മുന്‍പായിരുന്നു. ഇനിയൊരിക്കലും തിരിച്ചു കിട്ടാനാവാത്ത വിധം അത് തൂത്തെറിഞ്ഞു കൊണ്ടാണ് സദ്ദാം ചരിത്രത്തിലേക്ക് നടന്നു മറഞ്ഞത്. ഒരാളെ വിശകലനം ചെയ്യുമ്പോള്‍ അയാളുടെ പ്രവൃത്തികള്‍ മാത്രം ആയിരിക്കണം നമ്മള്‍ നോക്കേണ്ടത്. മറ്റൊരാലോടുള്ള എതിര്‍പ്പിന്റെ പേരില്‍ അയാളെ ന്യായീകരിക്കുമ്പോള്‍ അത് സദ്ദാമിനു സംഭവിച്ച പോലെ തന്നെ ആയിപ്പോകും. അമേരിക്കക്ക് ഇറാനോടും റഷ്യയോടും ഉള്ള വിരധം കൊണ്ട് ഇറാഖിനെ സഹായിക്കാന്‍ വന്നപ്പോള്‍ ഒരു പ്രയോജനവും ഇല്ലാതിരുന്നിട്ടും അനാവശ്യമായി ഇറാനെ ആക്രമിക്കാന്‍ സദ്ദാം തന്നെയാണ് അവരെ കൂടെ നിര്‍ത്തിയത്. ഭരണാധികാരി എന്ന നിലയില്‍ സ്വന്തം സ്വാര്‍ത്ഥതയുടെ പിന്‍ബലത്തില്‍ എടുത്ത ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ തന്നെയാണ് ഇറാഖിലെ ഇന്നത്തെ അവസ്ഥക്ക് കാരണം. അതിനു മറ്റൊരാള്‍ ഉത്തരവാദി ആകുന്നതെങ്ങനെ. അമേരിക്കയുടെ യുദ്ദക്കൊതി സദ്ദമിനെക്കള്‍ ആയിരം മടങ്ങാണ്. കാരണം അവരുടെ വ്യവസായം ആണത്. അതിനു ഇരകള്‍ ആവുന്ന സദ്ദമിനെപ്പോലുള്ളവര്‍ അല്ലെ സ്വയം കുഴി തോന്ടുന്നത്. അമേരിക്കന്‍ യുദ്ദക്കൊതിയെ കുറിച്ച് ഇനിയൊരിക്കല്‍ നമുക്ക് ചര്‍ച്ച ചെയ്യാം. അഭിപ്രായങ്ങല്ക് നന്ദി.
അനിത കൂടുതൽ വായന ഇല്ലാതെയാണ് ഈ പോസ്റ്റ്
കാരണം സദ്ദാമിന്റെ വംശീയവിരോധം ശിയകളും സുന്നികളും തമ്മിലുള്ള സംഘട്ടനമാണ്. അത് സദ്ദാമല്ല തുടങിവെച്ചത്. ഇസ്ലാമ്മിന്റെ തുടക്കം മുതലേയുണ്ടായിരുന്നു. അലിയും ആയിഷയും തമ്മിലാണ് വംശീയ കലാപങൻ തുടങി വെച്ചത്. അത് സദ്ദാം ചെയ്തിട്ടില്ലെങ്കിലും അവിടുത്തെ ജനങൾ ചെയ്യുമായിരുന്നു. അതുകൊണ്ടാണ് സദ്ദാമില്ലാതെ ഇന്നും അവർ തമ്മിൽ കൊന്നുകൊണ്ടിരിക്കുന്നത്. സമാധാനത്തിന്റെ മതത്തിലേ വംശീയത.
പക്ഷെ! സദ്ദാമിന്റെ കാര്യം പരഞ് മുതലാളിത്തത്തിന് കുഴലൂത്ത് നടത്തുന്നത് ഒട്ടും ശരിയായില്ല അനിത. ഇന്നത്തെ ലൊകത്തിന്റെ അവസ്ത ഇത്രയും ഭീകരമാക്കിയത് മുതലാളിത്തമാണ്.
മനുഷ്യനെ കൊന്നും സമ്മ്പത്ത് വർദ്ധിപ്പിക്കുക എന്നതാണ് മുതലാളിത്തത്തിന്റെ തിയറി.
ഇത്രയും കോടി ദരിധ്രന്മാർ ഉണ്ടായതിന്റെ കാര്യം അന്വേഷിച്ച് ചെന്നാൽ മുതലാളിത്തത്തിന്റെ ഭീകരമുഖമാണ് നമുക്കു കാണാൻ കഴിയുക. ലോകത്തിലെ ഏതൊരു കണ്ടുപിടിത്തത്തിന്റെ മറവിലും മുതലാളിയുടെ സമ്മ്പത്ത് കൂട്ടുക എന്നൊരു ലാഭ കൊതി മാത്രമാണ് കാണാൻ കഴിയുക. ലോകത്തിലെ സമ്പത്ത് മൊത്തത്തിൽ ഇന്ന് എത്രപേരുടെ കൈകളിലാണെന്ന് അനിത മനസ്സിലാക്കിയിട്ടുണ്ടായിരുന്നെങ്കിൽ മുതലാളിത്തത്തിനെ ഇങനെ വെള്ളപൂശാൻ ശ്രമിക്കുമായിരുന്നില്ല.
അനിതയോട് ഒന്നു കൂടി പറയാം അന്ധമായ കമ്മ്യുണിസ്റ്റ് വിരൊധം പാവപ്പെട്ട ജനങളെ കാണാതപൊകാനും സത്യം മനസ്സിലാക്കാതിരിക്കാനും ഇടയാകരുത്.
(സദ്ദാമിനെ ഹിറ്റ്ലറോട് ഉപമിച്ചു പക്ഷെ അദ്ദേഹത്തെ കൊന്ന ബുഷിനേ ആരോട് ഉപമിക്കും
അമേരിക്ക നാഗസാക്കിയിൽ ഇട്ട ബൊമ്പിനാൽ കൊല്ലപ്പെട്ടവരുടെ അത്രയും വരുമോ സദ്ദാമിന്റെ ക്രൂരതകൾ, ഹിറ്റ്ലറുടെ ക്രൂരതകൽ)
നൊക്കുമ്പൊൽ കണ്ണു തുറന്നു കാണണം ഒരുകണ്ണടച്ച് ഒരുഭാഗത്തേക്ക് മാത്രം നോക്കാതെ അനിത!
ഒന്നുകൂടി പറയാം എന്തിനായിരുന്നു സദ്ദാം കുവൈറ്റിനെ ആക്രമിച്ചത്. കുവൈറ്റിലെ എണ്ണപാടങൽ അമേരിക്കക്ക് തീരെഴുതികൊടുത്തപ്പോൽ വിലവർധനവിനെതിരെ ക്കുവൈത്ത് തടസ്സം നിന്നപ്പൊൾ മാത്രമാണ് ആക്രമണം നടത്തിയത് (അത് അമേരിക്കയുടെ മറ്റൊരു തന്ത്രമായിരുന്നു എന്നറിയാൺ വൈകിപ്പോയിരുന്നു)
ഇന്ന് ഇറാഖിന്റെ രക്ഷകരായവരെ വച്ചു നോക്കുമ്പോല്‍ സദ്ദാം പാവമായിരുന്നു എന്നാണു ഞാനുദ്ദേശിച്ചത്. വെറും സഹതാപം കൊണ്ടോ സദ്ദാമിന്റെ ക്രൂരതകള്‍ മറന്നുകൊണ്ടോ പറയുകയല്ല.സദ്ദാമിന്റെ കാലത്ത് ഇറാഖികല്‍ക്ക് ഇത്രത്തോളം ദയനീയത അനുഭവിക്കേണ്ടി വന്നിരുന്നില്ല. പിന്നെ ഇന്നു നടക്കുന്ന ആക്രമണങ്ങള്‍. അത് സദ്ദാമുണ്ടായിരുന്ന കാലത്ത് ചെയ്യുവാന്‍ ആരെങ്കിലും ദൈര്യപ്പെടുമായിരുന്നൊ.ഒരര്‍ഥത്തില്‍ ഈ ആക്രമണങ്ങള്‍ക്ക് പരോക്ഷമായെങ്കിലും പാശ്ചാത്യശക്തികളുടെ പിന്തുണയുണ്ട്. അവര്‍ പരസ്പരം തമ്മില്‍ തല്ലി ചത്തുകൊണ്ടിരുന്നാലേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നടക്കുകയുള്ളു.എന്തിന്റെ പേരിലായാലും ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കിയ എത്രയോ ആയിരം പേരെ തീരാദുരിതത്തിലേക്കു തള്ളിവിട്ട അമേരിക്കയെ ന്യായീകരിച്ചുകൊണ്ട് അവരുടെ യുദ്ദക്കൊതി വ്യവസായമാണെന്നു ലഘൂകരിച്ചുകൊണ്ട് സദ്ദാമിന്റെ ക്രൂരതകള്‍ മാത്രം കാണാന്‍ ശ്രമിക്കരുത് ചേച്ചി.അമേരിക്കയേയും മറ്റുകൂട്ടരേയും നോക്കുമ്പോള്‍ സദ്ദാം എന്ന മനുഷ്യന്‍ ഒരു പഞ്ചപാവം തന്നെയായിരുന്നു.
നന്ദന, ശ്രീക്കുട്ടന്‍, ശരിയാണ്, വംശീയ പ്രശ്നങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പക്ഷെ അതില്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയായിരുന്നു സദ്ദാം. അമേരികയും മറ്റു രാജ്യങ്ങളും ചെയ്ത അത്ര ക്ര്രോരതകള്‍ ഒന്നും സദ്ദാമിനു ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്. അമേരിക്ക അനുബോംബും വിയറ്റ്നാമില്‍ ഉപയോഗിച്ച ജൈവായുധങ്ങളും ഒക്കെ നോക്കുമ്പോള്‍ ശരിയാണ് സദ്ദാം പാവമാണ്. പക്ഷെ അമേരിക്കയെ മാറ്റി നിര്‍ത്തി ഒന്ന് നോക്കൂ... സദ്ദമിനെക്കള്‍ വലിയ ക്രൂരന്മാര്‍ ഉണ്ടായത് കൊണ്ട് അദ്ദേഹത്തിന്‍റെ ക്രൂരതകള്‍ അതല്ലാതാവുന്നുണ്ടോ? സദ്ദാം ഇറാഖിനു എന്താണ് ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് നല്‍കിയത് എന്നതാണ് നാം ചര്‍ച്ച ചെയ്യേണ്ടതെന്ന് തോന്നുന്നു. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇറാഖിന്റെ അവസ്ഥ പഴയതില്‍ നിന്നും പുറകില്‍ തന്നെ അല്ലെ. അമേരിക്കയെ ഒരിക്കലും അനുകൂലിക്കുക അല്ല ട്ടോ. അമേരിക്കയെ പാറ്റി നമുക്ക് ചര്‍ച്ച ചെയ്യാം. പക്ഷെ ഇപ്പോള്‍ സദ്ദാമിന്റെ സംഭാവനകള്‍ ആണ് പറയാന്‍ ശ്രമിച്ചത്. ആ രീതിയില്‍ ഈ ലേഖനത്തെ കാണുമല്ലോ. സദ്ദാം ഇറാഖിനു നല്കിയതെന്താണ്?
നമ്മെക്കാള്‍ വലിയവര്‍ ഉണ്ടാവുന്നത് കൊണ്ട് നാം നാമല്ലാതാവുന്നില്ല. നാം ഉണ്ടായത് കൊണ്ട് നമേക്കാള്‍ ചെറിയവര്‍ അവരല്ലാതെ ആകുന്നുമില്ല. അമേരിക്കയുടെ ക്രൂരതകളെ എതിര്‍ക്കാനായി സദ്ദാമിനെ ന്യായീകരിക്കേണ്ടി വരുന്ന അവസ്ഥ സഹതാപകാരം തന്നെ. അതിലേറെ അപകടകരവും.
ഒരു വിവരമോ വിവരത്തിണ്റ്റെ പിന്‍ബലമോ ഇല്ലാതെ എഴുതുന്നത് വിഡ്ഡിത്തം കൂടുതല്‍ വെളിവാക്കാണേ ഉപകരിക്കൂ..
സദ്ദാമിണ്റ്റെ പേരില്‍ അമേരിക്കക്ക് പോലും തൂക്കി കൊല്ലാന്‍ കഴിയുമാറു കണ്ടുപിടിക്കാന്‍ കഴിഞ്ഞതു 189 പേരുടെ കൂട്ടക്കൊലയാണു.. അതാണെങ്കിലോ അദ്ധേഹത്തിണ്റ്റെ ഭരണത്തിനെ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തിണ്റ്റെ ഫലവും.. ഒരു ഏകാധിപതിയുടെ ഭരണത്തില്‍ ഈ കണക്ക് കമ്പാരിറ്റീവിലീ വളരെ കുറവാണൂ,...
15 ലക്ഷം ഇറാഖികളെ കൊന്ന 2 ബുഷ്മാര്‍ ഹിറ്റ്ലറിണ്റ്റെ എത്രാം സ്ഥാനത്ത് വരും..
ഇസ്രയീല്‍ പ്രധാനമന്ത്രിമാര്‍ക്ക് എത്രാം സ്ഥാനം നല്‍കും...
പോല്‍പോട്ടിനു എത്രാം സ്ഥാനം നല്‍കും..
നരേന്ദ്ര മോഡിക്ക് എത്രാം സ്ഥാനം..
സ്റ്റാലിനെ എത്രാം സ്ഥാനം..
ലെനിനു എത്രാം സ്ഥാനം..
ഇനിയും ലിസ്റ്റ് വേണമോ... ???
പിന്നെയും പിന്നെയും ഞാന്‍ പറയുന്നു. സദ്ദമിനെക്കള്‍ ക്രൂരരായ ഭരണാധികാരികള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത് സദ്ദാമിനെ മാത്രമാണ്. ഒരു താരതമ്യം കൊണ്ടല്ല, അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ കൊണ്ട്. അദ്ദേഹത്തിന് ചെയ്യമായിരുന്നിട്ടും ചെയ്യാതിരുന്ന പലതിനെയും കുറിച്ച്. അപ്പൊകലിപ്തോ പറഞ്ഞത് പോലെ ഇത് സദ്ദാമില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു ലിസ്റ്റ് അല്ല. പക്ഷെ ഇപ്പറഞ്ഞവരുടെ കൂടെ തന്നെയല്ലേ കാണേണ്ടത്. അതാണ് പറയാന്‍ ഉദ്ദേശിച്ചത്. ഇവിടെ സദ്ദാമിനു നല്‍കപ്പെടുന്ന വീര രക്ത സാക്ഷിയുടെ പരിവെഷത്തിനപ്പുറത്തു നിന്ന് കൊണ്ട് സദ്ദാമിന്റെ ചെയ്തികളെ കാണാന്‍ ശ്രമിച്ചതാണ്. മറ്റുള്ളവരുടെ സ്ഥാനങ്ങള്‍ സദ്ദമിനെക്കള്‍ മുന്നിലോ പിന്നിലോ ആകട്ടെ. സദ്ദാമിന്റെ പ്രവൃത്തികളെ വിശകലനം ചെയ്തു കൊണ്ടുള്ള മറുപടികളാണ് ഞാന്‍ ഉദ്ദേശിച്ചത്. ഒരു താരതമ്യം അല്ല.
അമേരിക്ക ഇറാക്കിലെ എണ്ണപ്പാടത്ത് കണ്ണു വച്ചപ്പോള്‍, സദ്ദാം ആരുമായിരിന്നില്ല. സദ്ദാമിന്റെ സ്ഥാനത്ത് ആരായിരുന്നാലും അമേരിക്ക ഇറാക്കു ആക്രമിക്കുമായിരുന്നു.
കാരണം ഈ യുദ്ധടെയെല്ലാം പിന്നില്‍ മധ്യ പൂര്‍വ്വ ദേശത്തെ സമൃദ്ധമായ എണ്ണപ്പാടവും, അതില്‍ കണ്ണുനട്ടിരിക്കുന്ന എണ്ണ ഭീമന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന അമേരിക്കയും തന്നെ.
മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചില്‍കിത്സച്ചുതുകൊണ്ട്, അമേരിക്കയെ വിശുദ്ധ രാജ്യമാക്കി പ്രഖ്യാപിക്കാനുള്ള ശ്രമം ചരിത്രത്തിനു നേരെയുള്ള കണ്ണടയ്ക്കലാണ്. അമേരിക്കപോലെയുള്ള അത്യന്തം അപകടകരമായ ഭരണകൂടങ്ങളെ വിലയിരുത്തുമ്പോള്‍, ഇത്രയും ഷാലൊ ആയി വിശകലനം ചെയ്യരുത്. മൂന്നാം ലോക രാജ്യങ്ങളുടെ വികസനത്തെ തടയിടാനുള്ള അവസാനത്തെ ശ്രമമായ കോപ്പന്‍ഹേഗനെങ്കിലും ഓര്‍ക്കണമായിരുന്നു.
ഒത്തിരിയൊത്തിരി പിശകുകള്‍, ഉണ്ടെങ്കിലും, അതൊന്നും പറഞ്ഞിട്ടു കാര്യം ഉണ്ടെന്നു തോന്നിന്നില്ല, കാരണം ലേഖനത്തിന്റെ അമേരിക്കന്‍ പ്രേമം വരികള്‍ക്കിടയില്‍ വ്യക്തം.
@“ഈ അമേരിക്കന്‍ വിരോധത്തിന്റെ അടിസ്ഥാനവും എത്ര ചിന്തിച്ചിട്ടും അടുക്കളക്ക് മനസ്സിലാവുന്നില്ല“....
അതു മനസ്സിലാവാത്തതില്‍ ഒരു അത്ഭുതവും ഇല്ല.....
ഹഹഹഹ....
നമ്മുടെ ഇസ്ലാമിക വര്‍ഗ്ഗീയവാദികളായ മൌദൂതികള്‍ക്കും കപട തൊഴിലാളിവര്‍ഗ്ഗ ഭക്തര്‍ക്കും മനം പുരട്ടലും ഛര്‍ദ്ദിയുമുണ്ടാക്കുന്ന പോസ്റ്റാണല്ലോ അടുക്കളയുടേത് !!!
സദ്ദാമിന്റെ മനുഷ്യത്വ വിരുദ്ധമായ യഥാര്‍ത്ഥ രൂപം വരച്ചുകാണിച്ച സത്യാഭിമുഖ്യത്തിന് അഭിവാദ്യങ്ങള്‍.
വര്‍ഗ്ഗീയ വോട്ടു തെണ്ടികളായിമാറിയ നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആശ്രിതര്‍ക്ക് സദ്ദാം ഇപ്പോള്‍ ഇയ്യെമ്മസ്സിനെപ്പോലെ,മാര്‍ക്സിനെപ്പോലെ... ഒരു ദൈവമാണ്. അമേരിക്ക എന്നു പറയുന്നതാണ് ഈ മന്ദബുദ്ധികളുടെ സാത്താന്‍ ! പാര്‍ട്ടി ഭക്തി ഭ്രാന്തായിമാറിയതിനാല്‍ ചിന്താശക്തി നശിച്ചുപോയതുകൊണ്ടുണ്ടാകുന്ന ദുരവസ്ഥയാണത്.
സഹതപിക്കുകയേ നിവൃത്തിയുള്ളു :)
വളരെ നല്ല ലേഖനം.
ഒരുപാട് മുനകൾ ഉള്ളതിനാലും ഒന്നിലും ഫോക്കസ് ചെയ്ത് ഒരുപക്ഷേ ചർച്ച നടക്കുമെന്നു തോന്നുന്നില്ല. ഒരു കൺക്ലൂഷനിലെത്തുന്നതും സ്വാഭാവികം.
ഇതിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളിൽ യോജിപ്പുള്ളവയും വിയോജിപ്പുള്ളവയും ഉണ്ട്. ബുഷിന്റെ സന്ദർശനത്തിൽ അവിടുത്തെ ഒരു പത്രപ്രവർത്തകൻ ചെരുപ്പെറിഞ്ഞത് പരാമർശിക്കാൻ മറന്നത് ഒരുപക്ഷേ അത് അമേരിക്കൻ മാഹാത്മ്യത്തിന്റെ പരിച്ഛേദമായതുകൊണ്ടാവാം. മുതലാളിത്തത്തെ വെള്ളപൂശുന്ന നിലപാടുകളോട് ഒട്ടും യോജിക്കുന്നില്ല. സ്വയം പര്യാപ്തമായേക്കും എന്നു ഭയപ്പെട്ടിരുന്ന അറബ് രാജ്യങ്ങളെയെല്ലാം വരുതിക്കാക്കുവാൻ നിരന്തരം ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
സദ്ദാം ഹുസൈന്റെ ചെയ്തികളെ ആരും അനുകൂലിക്കുന്നില്ല. ഒരു ഭീകരനെ ഒരുക്കുവാൻ മറ്റൊരു കൊടും ഭീകരന് എന്തവകാശം എന്ന മുദ്രാവാക്യമായിരുന്നു അമേരിക്കൻ അധിനിവേശകാലത്ത് മുഴങ്ങിക്കേട്ടത്. അല്ലാതെ സദ്ദാം ഒരു പുണ്യപുരുഷനോ ഏതെങ്കിലും മതത്തിന്റെ രക്ഷകനോ ആയതുകൊണ്ടല്ല.
ചിത്രകാരാ,
മൌദൂദികളുടെ നെഞ്ചത്തോട്ട് കേറുന്നത് എന്തു കണ്ടിട്ടാണാവോ? “ അടുക്കള“ എന്ന ബ്ലോഗിൽ സദ്ദാം ഹിറ്റ്ലർ ആകുന്നതിന് എത്രയോ മുമ്പു തന്നെ ജമാഅത്തെ ഇസ്ലാമിയുടെ മുഖപ്പത്രമായ “പ്രബോധന”ത്തിൽ “ബാഗ്ദാദിൽ ഒരു ഹിറ്റ്ലർ” എന്ന പേരിൽ സദ്ദാമിന്റെ ഹിറ്റ്ലറുമായി ഉപമിച്ച് ഒരു കവർസ്റ്റോറി വന്നിരുന്നു. ഒരു കഠാരയും സദ്ദാമുമായിരുന്നു പുറം ചട്ടയിലെ പടം.
‘പ്രബോധന‘ത്തിന്റെ 60-ആം വാർഷികം പ്രമാണിച്ച് ഇക്കഴിഞ്ഞ മാസം പുറത്തിറക്കിയ സ്പെഷ്യൽ പതിപ്പിൽ പഴയ ഹിറ്റ്ലർ ലക്കത്തിന്റെ കവർ അഭിമാനപൂർവ്വം എടുത്തു ചേർത്തിരിക്കുന്നു മൌദൂദി മുഖപ്പത്രം.
എന്തെങ്കിലും അറബിപ്പേരു കേൾക്കുമ്പോൾ കൊണ്ടു ചാടാതെ ചിത്രകാരൻ ചുറ്റുപാടുമുള്ള സംഘടനകളെക്കുറിച്ചൊക്കെ സമയം കിട്ടുമ്പോൾ പഠിച്ചു വരിക. ബൂലോകത്ത് നിന്ന് കുറച്ചു നാൾ വിട്ടുനിന്നാലും വേണ്ടില്ല :) ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ഞങ്ങളൊക്കെ ഇല്ലേ.
(ഒരു ചർച്ചക്ക് വന്നതല്ല. അഭിപ്രായം പറഞ്ഞിട്ട് പോകാമെന്നു കരുതി. )
പോസ്റ്റിന് അഭിനന്ദനങ്ങൾ!
അനിതേച്ചീ..ഒരു കണ്ണടയിലൂടെയാണ് കാര്യങ്ങളെ നോക്കുന്നതെന്ന് തോന്നുന്നു.
എഴുതിയ ചില കാര്യങ്ങളോട് യോജിപ്പുണ്ടെങ്കില്‍ത്തന്നെയും മറ്റു ചിലതിനോട് അത്രയും തന്നെ വിയോജിപ്പും ഉണ്ട്.ഇത് എന്റെ കാഴ്ചപ്പാടാണ്.തെറ്റുണ്ടെങ്കില്‍ തിരുത്തുക.
ഇറാഖിന്റെ സാമ്പത്തിക ആധുനിക വല്‍ക്കരണത്തിനും ഒരു സെക്കുലര്‍ പാന്‍-അറബിസത്തിനും സദ്ദാം ഹുസൈന്റെ സംഭാവന കുറച്ചു കാണാവുന്നതല്ല.70 കളില്‍ ഇറാഖിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത് സദ്ദാം ഹുസ്സൈനായിരുന്നു.അതാകട്ടെ ദീര്‍ഘ കാലത്തെ വൈദേശികാധിപത്യത്തിലായിരുന്ന ഇറാഖ് പെട്രോളിയം കമ്പനിയെ ദേശസാല്‍ക്കരിച്ചുമായിരുന്നു.
എഴുപതുകളില്‍ തുടങ്ങിയ ഈ സാമ്പത്തിക വളര്‍ച്ച ഇറാഖിനെ മേഖലയിലെ വന്‍ ശക്തിയാക്കി മാറ്റി.ഇതിനിടയില്‍ സര്‍ക്കാരിന് ഭീഷണിയായ പല സംഘങ്ങളെയും സദ്ദാം ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമര്‍ത്തി,ഷിയകളെയും കുര്‍ദുകളെയും.പലെസ്ടീന്‍ അനുകൂല നിലപാടും അറബ് ലോകത്തില്‍ സദ്ദാമിനെ ഒരളവു വരെ സ്വീകാര്യനാക്കി.മറ്റു മുസ്ലിം രാജ്യങ്ങളില്‍ നിന്നും വിരുദ്ധമായി സദ്ദാമിന്റെ ഇറാഖിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ഉന്നത ജോലിയും നല്‍കപ്പെട്ടിരുന്നു.പേര്‍ഷ്യന്‍ ഗള്‍ഫില്‍ ശരീയത്ത് നിയമം നിലവിലില്ലാതിരുന്ന ഒരേയൊരു രാജ്യം സദ്ദാമിന്റെ ഇറാഖ് ആയിരുന്നു.
മധ്യേഷ്യയില്‍ ഏറ്റവും ശക്തമായ കമ്യുണിസ്റ്റ് പാര്‍ട്ടി നില നിന്നിരുന്ന നാടായിരുന്നു ഇറാഖ്.മറ്റു പല കാര്യങ്ങളിലും പുരോഗമന വാദിയെങ്കിലും,കടുത്ത കമ്മ്യുണിസ്റ്റ് വിരുദ്ധനായിരുന്ന സദ്ദാമിനെ വളര്‍ത്തിയതും അമേരിക്ക തന്നെയാണ്.
ഇറാനില്‍ നിന്നും നാടുകടത്തപ്പെട്ടു വന്ന ഇസ്ലാമിക വിപ്ലവ നേതാവ് ഖൊമേനി,ഇറാഖിലെ ഷിയാ ഭൂരിപക്ഷ പ്രദേശത്ത് താമസമുറപ്പിക്കുകയും,ശിയാകളെ സംഘടിപ്പിച്ചു ഒരു വന്‍ മുന്നേറ്റം സര്‍ക്കാരിനെതിരെ സംഘടിപ്പിക്കുകയും ചെയ്തതോടെ സദ്ദാം അദ്ദേഹത്തെ നാടുകടത്തി.ഇത് പക്ഷെ രാഷ്ട്രീയമായി സദ്ദാമിന്റെ പതനത്തിനു തുടക്കം കുറിച്ചു.
ഇറാനുമായുള്ള യുദ്ധത്തില്‍ സഖ്യകക്ഷികളുടെയൊക്കെ അളവില്ലാത്ത സഹായം ഉണ്ടായിരുന്നത് സദ്ദാമിനെ തെറ്റായ വഴിയിലൂടെ നടത്തിച്ചു എന്ന് വേണം പറയാന്‍.സ്വന്തം നാട്ടിലെ കുര്‍ദുകള്‍ക്കെതിരെ നടത്തിയ രാസ യുദ്ധവും ആണവ ശക്തിയാകാനുള്ള പരിശ്രമവും സദ്ദാമിനെ അനഭിമതനാക്കി.
യുദ്ധം മൂലമുള്ള സാമ്പത്തിക ബാധ്യത അതിജീവിക്കാന്‍ സദ്ദാം കുവൈറ്റിന്റെ സഹായമാണ് കണ്ടത്.പക്ഷെ കുവൈറ്റ് അത് നിരസിക്കുകയും അവര്‍ ഉത്പാദിപ്പിക്കുന്ന എണ്ണ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് തുടരുകയും ചെയ്തു.തങ്ങളുടെ അതിര്‍ത്തിക്കുള്ളിലെ എണ്ണക്കിണറുകളില്‍നിന്നും കുവൈറ്റ് എണ്ണ ചോര്‍ത്തു ന്നെന്നാരോപിച്ച സദ്ദാം കുവൈറ്റിനെ ആക്രമിച്ചു.മേഖലയിലെ എണ്ണ സമ്പത്തില്‍ അതിനോടകം തന്നെ കണ്ണ് വച്ചിരുന്ന അമേരിക്ക ഇത്തവണ സദ്ദാമിനെ എതിര്‍ത്തു.പെട്രോ ഡോളറിന്റെ മഞ്ഞളിപ്പ് അത്രയ്ക്കുണ്ട്.
യുദ്ധത്താല്‍ ആടിയുലഞ്ഞ ഇറാഖിനെ കഴുകന്‍ കണ്ണുകളോടെ അമേരിക്ക സാമ്പത്തിക ഉപരോധത്താല്‍ ഞെരുക്കി.പക്ഷെ ദീര്‍ഘ കാലം സദ്ദാം അതിനെയൊക്കെ അതിജീവിച്ചു.പിന്നീട് യു എന്‍ നിരീക്ഷക/പരിശോധകരിലൂടെ സദ്ദാമിന്റെ പക്കല്‍ നശീകരണ ആയുധങ്ങള്‍ ഇല്ലെന്നുറപ്പു വരുത്തി.അതിനു ശേഷം അധിനിവേശം.വിചാരണാ പ്രഹസനത്തിനു ശേഷം ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ ലോക പോലീസുകാര്‍ തൂക്കിലേറ്റി. മഹത്തായ ഒരു സംസ്കാരത്തിന്റെ ഈറ്റില്ലമായ ഒരു നാട് അങ്ങനെ നശിച്ചു നാനാ വിധമായി.അച്ഛന്‍ ബുഷ് പരലോകത്തിരുന്നും മോന്‍ ബുഷ് ഇഹലോകത്തിരുന്നും ആനന്ദ ലബ്ധിയില്‍ ആറാടി.
മദ്ധ്യേഷ്യയില്‍ സദ്ദാമിനെപ്പോലെ തങ്ങളെ വില വയ്ക്കാത്ത കരുത്തനായൊരു ഭരണാധികാരി വളരുന്നത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയായിരുന്നു.മേഖലയിലെ മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് അമേരിക്കയോടുള്ള മനോഭാവം നോക്കിയാല്‍ വ്യക്തമാകും ഇത്.പെട്രോ ഡോളര്‍ സ്കാം അനിതേച്ചി അറിഞ്ഞിട്ടുണ്ടെന്നു കരുതുന്നു.ഓര്‍മക്കുറവു കാരണം വിട്ടുപോയതാവും
സദ്ദാമിനെ ഹിറ്റ്ലറോടുപമിച്ച ആ കാവ്യ ഭാവനയെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ?അപ്പോള്‍ ബുഷുമാരോ?അത്രത്തോളം വരുമോ സദ്ദാം?ഹിറ്റ്ലര്‍ തന്നെയും..?
ചരിത്രബോധം ഇല്ലാഞ്ഞിട്ടാണ് കമ്മ്യുണിസ്റ്റ് വിരുദ്ധനായ സദ്ദാമിനെ ഇവിടത്തെ കുട്ടി സഖാക്കള്‍ പൊക്കിപ്പിടിച്ച് നടന്നത്.പ്രീണനം എന്നല്ലാതെ മറ്റൊരു ഉദ്ദേശവും അതിനില്ലായിരുന്നുവെന്നതിനു കാലം സാക്ഷി.യാസര്‍ അരാഫത്തിന്റെ ചിത്രം വച്ച ഫ്ലെക്സ് ബോര്‍ഡുകളുടെ ഉദ്ദേശവും ഇതുതന്നെയെന്നു വ്യക്തം.
വർത്തമാന വിഷയത്തെ കുറിച്ചു ലേഖനമെഴുതുമ്പോൾ വിഷയത്തിൽ നിന്നും മാറിപോകാതെ ശ്രദ്ധിക്കുക അല്ലെങ്കിൽ എഴുതിതുടങ്ങിയ വിഷയം എഴുതി തീരുമ്പോൾ വേറെ വിഷയത്തിലെത്തി നിൽക്കും .
@Nandana said..
'അനിത കൂടുതൽ വായന ഇല്ലാതെയാണ് ഈ പോസ്റ്റ് കാരണം സദ്ദാമിന്റെ വംശീയവിരോധം ശിയകളും സുന്നികളും തമ്മിലുള്ള സംഘട്ടനമാണ്. അത് സദ്ദാമല്ല തുടങിവെച്ചത്. ഇസ്ലാമ്മിന്റെ തുടക്കം മുതലേയുണ്ടായിരുന്നു. അലിയും ആയിഷയും തമ്മിലാണ് വംശീയ കലാപങൻ തുടങി വെച്ചത്.'
പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായ ഏറെക്കുറെ വന്ന് കഴിഞ്ഞു. അതില്‍ പള്ളികുളത്തിന്റെ അഭിപ്രായങ്ങള്‍ക്ക് എന്റെ ഒരു കുഞ്ഞൊപ്പ്. നന്ദനയുടെ മേല്‍ കമന്റിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഇസ്്‌ലാമിനെക്കുറിച്ച വളരെ വികലമായ വായനയില്‍ നിന്നാണ് ഇത്തരം അബദ്ധങ്ങള്‍ വരുന്നത്. അലി പ്രവാചകന്റെ മരുമകനും ആയിശ പ്രവാചകന്റെ പത്‌നിയുമാണ്. അവര്‍ക്കിടയില്‍ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായി. തമ്മില്‍ ഒരു സംഘട്ടനം പരസ്പരം ഉദ്ദേശിച്ചിരുന്നില്ല. യുദ്ധത്തിന് ശേഷം എങ്ങനെയാണ് രണ്ടുപേരും തുടര്‍ന്ന് പെരുമാറിയത് എന്നും അതേ ചരിത്രത്തില്‍ തന്നെയുണ്ട്. വായിച്ചത് യുക്തവാദി പുസ്തകങ്ങളല്ലെങ്കില്‍. അതിനാല്‍ അലിയും ആയിശയുമാണ് വംശീയ കലാപങ്ങള്‍ തുടങ്ങിവെച്ചത് എന്നൊക്കെ പറയുന്നത് മനഃപൂര്‍വമല്ലെന്ന് കരുതട്ടെ. അവരിലാരും ശിയാക്കളില്‍ പെട്ടവരുമായിരുന്നില്ല.
ദീപസ്തംഭം മഹാശ്ചര്യം..നമുക്കും കിട്ടണം...
അതു തന്നെയാണ് ഈ മുതലക്കണ്ണീരുകളുടെ ലക്ഷ്യം...വികാരത്തെ കുത്തിവലുതാക്കി ചൂഷണം ചെയ്യൂക...
നന്നായിട്ടുണ്ട്...വിരുദ്ധാഭിപ്രായങ്ങൾ വരുന്നത് നല്ലതു തന്നെ...വിപരീതങ്ങളുടെ സംഘട്ടനത്തിൽ നിന്നേ വികാസമുണ്ടാവൂ...
ആശംസകൾ....
പ്രിയ ലതീഫ്,
ഒരു സംവാദത്തിന് എനിക്കു താല്പര്യം ഇല്ല എന്ന് ഞാനാദ്യമേ ഉണർത്തട്ടെ!!
എങ്കിൽ ശിയ സുന്നി സംഘട്ടനങ്ങൾ എവിടെ നിന്ന് തുടങ്ങി എന്നെങ്കിലും വയക്തമാക്കാമായിരുന്നില്ലേ???
ഞാൻ അതിന്റെ വളരേ പഴക്കം ചെന്ന തുടക്കം പറഞ്ഞതായിരുന്നു.
(ആ സഘട്ടനത്തിൽ അലിയുടെ ഭാഗത്തല്ലേ ശരി??
കാരണം പ്രവാചകൽ ഒരിക്കൽ പറഞ്ഞിരിന്നു നാലു ഖലീഫമാർക്കും തെറ്റുപറ്റില്ല. അപ്പൊൽ ശിയയുടേ ഭാഗത്തല്ലേ ശരികൾ)
സത്യത്തിൽ ഫലസ്തീൻ ഇന്നും പരിഹാരമാകത്തതിന്റെ കാരണം വെറും ഇസ്രായീലോ അമേരിക്കയോ ആണോ?
അതിൽ ശിയ സുന്നി വിഭാഗങ്ങൾക്കും പങ്കില്ലേ???
ശരിയായി മനസ്സിലാക്കിയാൾ??/
ഞാൺ എല്ലാവരുടേയും പുസ്തകങ്ങൾ വായിക്കാറുണ്ട്.
വാദക്കാരുടേയും എതിർ വാദക്കാരിടേയും
ആരേയും എതിർവാദക്കാരിൽ നിന്നും മനസ്സിലാക്കൻ ശ്രമിക്കാറില്ല.
ലതീഫിനെ പോലും!!!
ലതീഫിന്റെ എഴുത്താണ് എനിക്ക് ലതീഫിനേ മനസ്സിലാക്കി തന്നത്.
സംവാദത്തിന് സി കെ ബാബുവിന്റെ ബ്ലൊഗിലേക്ക് താങ്കളേ വിനയപൂർവം ക്ഷണിക്കുന്നു. (നല്ല സംവാദം താങ്കൽ ആഗ്രഹിക്കുന്നെങ്കിൽ- ബാബുവിന് ഇഷ്ട്മാകുമോ എന്നറിയില്ല)
നന്മകൽ നേരുന്നു
നന്ദന
anitha,,,i like very much..ur all words...no comments...exepcting more from ur thinks..
Dea Anitha,
You have to work hardly and prepare in detail prior to any craft.
think properly and try to cover all aspect from defferrent corner of views, reveal your opinion and deliver close to truth.Otherwise you are hurting the heart of effected readers.
ഞാൻ ഒരു സദ്ദാം അനുകൂലിയല്ല.. അയാളു ചെയ്തിട്ടുള്ള പല നിഷ്ട്ടൂര പ്രവൃത്തികളേയും അനുകൂലിക്കാനും നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും കഴിയുകയുമില്ല..പക്ഷെ ഒരു കാര്യം ഉറപ്പിച്ഛ് പറയാൻ കഴിയും. സ്ദ്ദാമിന്റെ ഭരണകാലത്ത് സാമാന്യ ജനത സന്തോഷത്തോടെ സമാധാനത്തോടെ കഴിഞ്ഞിരുന്നു.സ്ത്രീകൾ സുരക്ഷിതരായിരുന്നു.. മത സൌഹാർദ്ദം നില നിന്നിരുന്നു.. 70 കളുടെ അവസാന കാലത്തൂം 80 കളുടെ ആരംഭകാലത്തും നമ്മുടെ കൊച്ഛു കേരളത്തിൽ നിന്ന് പ്രവാസികൾ ഇറാക്കിലെത്തി ജോലിചെയ്തിരുന്നു എന്നും കൂടി ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു..ഇറാനെ ആക്രമിച്ഛതും മറ്റും തെറ്റായിരുന്നു എന്നു സമ്മതിക്കുമ്പോൾ തന്നെ കുവൈറ്റിനെ ആക്രമിക്കുന്നതിനു മുൻപുള്ള ദിവസം കുവൈറ്റി ഭരണാധികാരിയും സദ്ദാമുമായുള്ള സംവാദം പലർക്കും അറിയാവുന്നതാണു.. പ്രകോപന കാരണവും വളരെ വ്യക്തമാണ്..
പിന്നെ വീരാ വീരാ സദ്ദാമേ ധീരതയോടെ നയിച്ചോളൂ.. എന്നു അന്തരീക്ഷത്തിലേക്ക് ആക്രോശിച്ഛ് കൊണ്ട് ചില മത മൌലിക വാദികളുംആരാണു സദ്ദാമെന്നൊ , ഇറാക്ക് എവിടെയാണെന്നോ അറിയാത്ത അവരുടെ പീക്രി മോയീൻ കുട്ടിമാരും നമ്മുടെ കേരളത്തിലെ ഗ്രാമങ്ങളിൽ തെരുവു പ്രദിക്ഷിണം നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.. അതൊക്കെ ആരേ കാണിക്കാനാണെന്നു എല്ലാവർക്കും അറിയാം..
പിന്നെ സദ്ദാമിന്റെ മക്കളുടെ കാര്യം.. അതിലൊക്കെ എത്രയോ മുടിയന്മാരായ പുത്രന്മാർ നമ്മുടെ ഭാരതത്തിലെ ഭരണകർത്താക്കളുണ്ട്.. നമ്മുടെ കൊച്ഛ് കേരളത്തിലെ മന്ത്രി പുംഗവാന്മാരുടെ മക്കളെ പറ്റിയും എല്ലാവർക്കും അറിയാവുന്നതല്ലെ..
എന്തിനേറെ നമ്മുടെ രാജ്യത്തിന്റെ പ്രഥമ വനിതയുടെ ഭർത്താവ് മഹാരാഷ്ട്രയിലെ പാവങ്ങളായ കൃഷിക്കാരുടെ കൃഷി ഭൂമി തട്ടിയെടുത്തതും , അത് ഒരു മാധ്യമം പോലും റിപ്പോർട്ട് ചെയ്യാൻ കൂട്ടാക്കിയില്ലെന്നുള്ളതും വാസ്തവം..
ഇൻഡ്യാ മഹാരാജ്യത്ത് ഇപ്പോൾ ഹിന്ദുക്കൾ ആരുമല്ലാതായിരിക്കുന്നു..വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമാക്കി, ന്യൂനപക്ഷ പ്രീണനം നടത്തുന്ന മൂല്യച്ച്യുതി സംഭവിച്ഛ ഒരു കൂട്ടം രാഷ്ട്രീയക്കാരും ഭരണാധികാരികളും കൊടികുത്തി വാഴുന്ന നമ്മുടെ രാജ്യത്ത് നടക്കുന്ന അഴിമതിയും അഴിഞ്ഞാട്ടവും ആരെയും ലജ്ജിപ്പിക്കും..അക്കണക്കിനു സദ്ദാമൊക്കെ എത്രയോ പുണ്യാളൻ..ജയ് ഹിന്ദ്
ലോകമുസ്ലിം,ഈദ് കൊണ്ടാടുന്ന ദിവസം തന്നെ ഒരു മുസ്ലിം ഭരണാധികാരിയെ തൂക്കിലെറ്റി ലോക മുസ്ലിം ജനതയെ വെല്ലു വിളിച്ചുകൊണ്ട് കൊല്ലാന്‍ അമേരിക്കന്‍ നീച ത്തതിനും,കാട്ടാളത്ത ത്തിന്നുമേ കഴിയു.സദ്ദാം ആരെന്നതല്ല ഇവിടെ വിഷയം.ആരുമാകട്ടെ.
ഒരു സ്വയം ഭരണാധികാരമുള്ള സ്വതന്ത്ര രാഷ്ട്രത്തില്‍ കയറി,ആ ക്രമണം നടത്തി,ലക്ഷക്കണക്കിന്,സ്ത്രീകളെയും,കുഞ്ഞുങ്ങളെയും കൊന്നൊടുക്കി,ലക്ഷോപലക്ഷം കുടുംബങ്ങളെ കൊലപ്പെടുത്തി,അംഗ വൈകല്യം വരുത്തി,താണ്ഡവമാടിയ അമേരിക്കന്‍ കാട്ടാളത്തമല്ല മാഡത്തിന്റെ വികാരം. സദ്ദാം രണ്ടാം ഹിട്ലരെന്കില്‍ ബുഷും,ബ്ലയറും ഹിടലര്‍ടെ ഗുരുവാകാം
സദ്ദാം എന്തുതനെ ആയാലും അതു തിരുത്താന്‍ അവിടെ ജനങ്ങളുണ്ട്.മാഡത്തിന്റെ തായാലും,എന്റെതായാലും,അവനവന്റെ അഭ്യന്തര പ്രശ്നം തീര്‍ക്കാന്‍ മറ്റൊരുത്തന്റെ ആക്രമണം ന്യായീകരിക്കുന്ന മാഡം , കള്ളം പറഞ്ഞു ലോകത്തെ വഞ്ചിച്ചു ലോകത്തിനു തന്നെ നാശം വിതച്ച പാശ്ചാത്യ കാട്ടാള ന്മാരുടെ ഇറാഖ് ആക്രമണം.വികലമായ കാഴ്ചപ്പാടുള്ള മാഡത്തെപോലുള്ള വര്‍ക്കെ ശരിയായി കാണാനാവു.
മാഡത്തിനു അവിടുത്തെ ജനങ്ങളെ കുറിച്ചള്ള തേങ്ങലല്ല,മറിച്ചു മറ്റെന്തോ വികാരമാണ് ഈ പോസ്റ്റിനു പ്രേരകം എന്ന് ലേഖനം തുടര്‍ന്ന് വായിച്ചാല്‍ മനസ്സിലാകും.
"
"ഒരു പക്ഷെ അമേരിക്ക എന്ന പദത്തോടുള്ള അന്ധമായ ശത്രുത തന്നെയാവണം സദ്ദാമിനെ ഇത്ര കണ്ടു സ്വീകാര്യന്‍ ആക്കിയത്. രസകരമായ കാര്യം ഇവര്‍ക്ക് ചതുര്‍ഥി ആയ അമേരിക്ക തന്നെയാണ് ഇറാഖിനെ ഇത്ര കണ്ടു വളര്‍ത്തിയതും എന്നതാണ്. ഈ അമേരിക്കന്‍ വിരോധത്തിന്റെ അടിസ്ഥാനവും എത്ര ചിന്തിച്ചിട്ടും അടുക്കളക്ക് മനസ്സിലാവുന്നില്ല."
അമേരിക്കയെ ലോകം എതിര്‍ക്കുന്നതിന്റെ കാരണം അടുക്കളക്ക് മനസ്സിലാവില്ല. അതിന്നു തെളിവ് അടുക്കള കൂടുതല്‍ അന്വേഷിക്കേണ്ടതില്ല. എഴുതിയ ലേഖനം വരികള്‍ക്കിടയിലൂടെ ഒന്ന് വായിക്കാന്‍ ശ്രമിച്ചാല്‍ അടുക്കളക്ക് മനസ്സിലാകും. അമേരിക്കയെ ഇത്ര മനോഹരമായി കാണുന്ന ലോകത്തെ ഒരേഒരു സ്ത്രീ മാഡമായിരിക്കും.
പിഞ്ചു കുട്ടികള്‍ക്കുപോലും അറിയാം. അമേരിക്കയെന്ന കാട്ടാളനെ,.
"നമ്മുടെ സര്‍ക്കാരിനു സഹായകമായി നില്‍ക്കുന്നതും ഇത്തരം മുതലാളിത്ത സ്ഥാപനങ്ങള്‍ തന്നെയല്ലേ. പൊതു മേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ മടങ്ങാണ് സര്‍ക്കാരിനു സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും നികുതിയായി ലഭിക്കുന്നത്. മുതലാളിത്തത്തെ നന്നായി ഉപയോഗിച്ച രാഷ്ട്രങ്ങള്‍ നേടുന്ന അതി ശീഘ്രമായ വളര്‍ച്ച കാണിക്കുന്നത് അത് അന്ധമായി എതിര്‍ക്കപ്പെടെണ്ടാതല്ല, മറിച്ചു ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ് എന്ന് തന്നെയാണ" ഇവിടെ മാഡം പറഞ്ഞുതുടങ്ങിയതില്‍ നിന്നും ദിശ തെറ്റുന്നു. അടുക്കളയുടെ അമേരിക്കന്‍ വിധെയത്വം ഒന്ന് കൂടി മറനീക്കുന്നു.അമേരിക്കന്‍ ദാസ്യവേല ചെയ്യുന്നവര്‍ക്കെ നിലനില്പുള്ളൂ എന്ന് അടുക്കള
ഊന്നിപറയാന്‍ ശ്രമിക്കുകയാണോ?
എഴുത്തുകാരന്റെ/കാരിയുടെ വിധേയത്വം എപ്പോഴും മനുഷ്യത്വ ത്തോടും, സമൂഹത്തോടും,അവശരോടും,ആശരണരോടുമായിരിക്കണം. മനുഷ്യന്റെ വേദനയും, കണ്ണീരും കാണണം. നിയമത്തിനും,നീതിക്കും ആവണം . സാമ്രാജ്യത്ത,കിരാത വഴ്ച്ചകള്‍ക്ക് അനുകൂലിക്കുന്നെന്ന തോന്നലുണ്ടാക്കിതീര്‍ക്കുന്നത് ശരിയായ പ്രവണതയായിരിക്കില്ലതന്നെ.
പലതവണ വായിച്ചു ഒരു നീണ്ട കുറിപ്പായിരുന്നു
ഞാന്‍ തയാറാക്കിയത്.അതിവിടെ ചേര്‍ക്കാന്‍ കഴിയുന്നില്ല.
സര്‍ഗവാസനയുള്ള ഒരു സ്ത്രീ ഹൃദയത്തില്‍
ക്രൂരമായ ഇത്തരം വിധിയെഴുത്തുകള്‍ അസങ്കല്പികം.ലോകത്ത്തോരുപാട് ക്രൂര ഭരണാ ധികാരിക ള്‍ ഉണ്ടായിട്ടുണ്ട്.ഹിട്ലെര്‍ ഇന്ന് ആ പട്ടികയില്‍ ഒന്നുമല്ല.ബുഷുമാരും,ബ്ലെയര്‍മാരും
മോഡി തുടങ്ങിയവര്‍ ജീവിച്ചിരിക്കുമ്പോള്‍
എഴുത്തിന് ഭാവുകങ്ങള്‍.
സാമ്രാജ്യ രക്ത രക്ഷസന്മാര്‍ക്ക് വേണ്ടി
അടുക്കളയുടെ വിരല്‍തുമ്പില്‍ നിന്നും ഇനിയും വിരിയട്ടെ ഇത്തരം ലേഖനങ്ങള്‍.
---ഫാരിസ്
പ്രിയ ഫാരിസിന്റെ അഭിപ്രായം വായിച്ചു. ഫാരിസ് പറയുന്നതിന്റെ വികാരം അവസാന വാചകം നോക്കിയാല്‍ അറിയാം.
"ലോകത്ത്തോരുപാട് ക്രൂര ഭരണാ ധികാരിക ള്‍ ഉണ്ടായിട്ടുണ്ട്.ഹിട്ലെര്‍ ഇന്ന് ആ പട്ടികയില്‍ ഒന്നുമല്ല.ബുഷുമാരും,ബ്ലെയര്‍മാരും
മോഡി തുടങ്ങിയവര്‍ ജീവിച്ചിരിക്കുമ്പോള്‍"
ബുഷും ബ്ലയറും മോഡിയുമൊക്കെ അവിടെ ഉണ്ട്. എന്നാല്‍ അതേ ഗണത്തിലുള്ള ഒസാമ ബിന്‍ ലാദന്‍ എവിടെ? മൗദൂദി എവിടെ? ഫാരിസേ, താങ്കളുടെ ലക്ഷ്യം എന്താണെന്ന് ഇനി ഞാന്‍ പറയേണ്ടതുണ്ടോ? ആദ്യം സ്വന്തം സമുദായത്തില്‍പ്പെട്ട എന്‍. ഡി. എഫ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ രാജ്യദ്രോഹികളെ തിരിച്ചറിയുക. അതു കഴിഞ്ഞു പോരേ, ബുഷും ബ്ലയറും മോഡിയുമൊക്കെ...
he deserve it
എല്ലാവര്ക്കും തിമിരം ഇവിടെ എല്ലാവര്ക്കും തിമിരം, അമേരിക്കയെ എതിര്‍ക്കാനുള്ള ഒരു ബിംബത്തെ തേടുന്നവര്‍ സദ്ദാമിനെ വീര പുരുഷന്‍ ആക്കും, അതു അവരുടെ നിലനില്‍പ്പ്, അവര്‍ക്ക് കാലാകാലങ്ങളില്‍ ഓരോ ബിംബങ്ങള്‍ വേണം, ഇന്ന് അതു സദ്ദാം, നാളെ അഹമ്മെധി നജാദ് , ബിംബങ്ങള്‍ മാറും, ഇവന്മാരുടെ അഭിപ്രായങ്ങളും മാറും, കാരണം ഇവന്മാര്‍ക്ക് വാര്‍ത്തകളില്‍ നിറയാന്‍, ഞാന്‍ മതെതരനാണ്, ഞാന്‍ പാവങ്ങളുടെ കൂടെ ആണ് എന്നു സ്ഥാപിക്കാന്‍, ഒരു മത, വംശീയ വാദിയേക്കാള്‍ അപകടകാരി ആണ് ഇവര്‍.
100%ശരിയാണ് നന്ദന പറഞ്ഞത്
Post a Comment