26. ജീവനെ ഇല്ലാതാക്കുന്ന മതങ്ങള്‍...

on Sunday, December 06, 2009

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ,
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കു വച്ചു, മനസ്സു പങ്കു വച്ചു....

അച്ഛനും ബാപ്പയും - വയലാര്‍ രാമവര്‍മ്മ


വീണ്ടും ഒരു ഡിസംബര്‍ - 6. നമ്മുടെ മനസ്സില്‍ സംഭവങ്ങള്‍ തിയതികളുടെ രൂപത്തില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആകുന്നു. സപ്തംബര്‍ - 11, നവംബര്‍ - 26, .... ഭീകരതയുടെ കയ്യൊപ്പുകള്‍ ഹൃദയങ്ങളില്‍ രേഖപ്പെടുത്തുന്നത് ഇപ്പോള്‍ അങ്ങിനെ ആണ്. ഓരോ ഓര്‍മ്മകളിലും നിറയുന്നത് അസുഖകരമായ നാദങ്ങള്‍. സമൂഹത്തിന്റെ സ്വസ്തതക്ക് മേല്‍ വീശി അടിച്ച അശാന്തിയുടെ കാറ്റിന്റെ അലയൊലികള്‍.

ആധുനിക ലോകത്തിന്റെ ചിന്തയെന്നു പറയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിയുടെ ഉപജ്ഞാതാവ് 19 - ആം നൂറ്റാണ്ടില്‍ കണ്ടെത്തിയത് ലോകത്തെ മനുഷ്യരില്‍ രണ്ടു വര്‍ഗ്ഗമേ ഉള്ളൂ എന്നാണ്. ഉള്ളവനും, ഇല്ലാത്തവനും. അവര്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ അഥവാ വര്‍ഗ്ഗ സമരങ്ങള്‍ ആണ് ലോകത്ത് നടക്കുന്നത് എന്നും അദ്ദേഹം നിരീക്ഷിച്ചു. ഒരു പരിധി വരെ ശരിയും ആയിരുന്നു. 16 - ആം നൂറ്റാണ്ടില്‍ വ്യാപിച്ചു തുടങ്ങിയ വ്യവസായ വിപ്ലവം പഴയ ഫ്യൂടലിസത്തെ ഇല്ലായ്മ ചെയ്യുമെന്ന് കരുതിയവരുടെ കണ്മുന്നില്‍ തന്നെ മറ്റൊരു രൂപത്തില്‍ ആ വ്യവസ്ഥയുടെ ഘടനയുടെ പുനര്‍നിര്‍മ്മാനമായിരുന്നു നവോഥാന കാലമെന്ന് പുകള്‍ കൊണ്ട ആ കാലത്തും സംഭവിച്ചത്. സമ്പത്ത് വീണ്ടും കേന്ദ്രീകൃതമായി. പോരാട്ടങ്ങള്‍ ജന്മിയും കുടിയാനും എന്നത് മാറി മുതലാളിയും തൊഴിലാളിയും തമ്മിലായി മാറി. കുപ്പായങ്ങള്‍ മാറിയതൊഴിച്ചാല്‍ പോരാളികള്‍ പഴയവര്‍ തന്നെ. മാര്‍ക്സ് തന്റെ സിദ്ദാന്തം രൂപപ്പെടുത്തിയത് ഈയൊരു പാശ്ചാത്തലത്തില്‍ ആയിരുന്നിരിക്കണം.


പക്ഷെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ അദ്ദേഹത്തിന് അതിനെക്കുറിച്ച് അതിന്റെ സ്വാധീനത്തിന്റെ വ്യാപ്തിയെക്കുറിച്ച് ചിന്തിക്കാന്‍ ആയിക്കാണില്ല. കാരണം അദ്ദേഹം ജീവിച്ച നൂറ്റാണ്ട് മതങ്ങള്‍ അപചയം നേരിട്ടുകൊണ്ടിരികുന്ന കാലമായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ച അത് വരെ മതങ്ങള്‍ പഠിപ്പിച്ച ചില പാഠങ്ങളെയെങ്കിലും തകര്‍ത്തുടച്ചപ്പോള്‍ മതങ്ങള്‍ യുക്തിക്ക് പകരം കായിക ശക്തി കൊണ്ടു അതിനെ നേരിട്ടപ്പോള്‍ മതങ്ങള്‍ തോല്‍വി സമ്മതിച്ചു തുടങ്ങിയിരുന്നു. മനുഷ്യര്‍ വിദ്യാഭ്യാസം നേടാന്‍ തുടങ്ങിയതും മതങ്ങളെക്കാള്‍ ശാസ്ത്രങ്ങളുടെ യുക്തിചിന്ത മനസ്സുകളെ കീഴടക്കാന്‍ കാരണമായി. അക്കാലത്ത് ശാസ്ത്രത്തെ കൂടെ നിര്‍ത്തി അതിനോടൊപ്പം ഉയരാന്‍ ശ്രമിക്കാതെ അതിനെ പാടെ എതിര്‍ത്തത് മതത്തിന്റെ വക്താക്കളുടെ അമിതമായ ആത്മവിശ്വാസം എന്നതിനേക്കാള്‍ ബുദ്ദിശൂന്യത എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. അത് കൊണ്ടു തന്നെ ഫ്യൂടലിസത്തില്‍ ഉന്നത സ്ഥാനവും ആജ്ഞശക്തിയും ഉണ്ടായിരുന്ന പുരോഹിതര്‍ എന്നവര്‍ഗ്ഗം മാര്‍ക്സിന്റെ നവോഥാന കാലത്തു സമൂഹത്തില്‍ അവഗണിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. മാര്‍ക്സ് ചിന്തിച്ചത് ലോകം ഇനി ഒരിക്കലും തിരികെ പോകില്ല എന്നായിരുന്നിരിക്കണം. അത് കൊണ്ടു പുതിയ വരാനിരിക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ ഔപചാരികതയുടെ മാത്രം അനിവാര്യതയായ മതങ്ങളെയും മതത്തിന്റെ വക്താക്കളെയും അര്‍ഹിക്കുന്ന അവഗണനയോടെ തന്നെ മാറ്റി നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചുകാണും.

വര്‍ഗ്ഗ സമരം എന്ന ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടം തന്നെ ആയിരുന്നിരിക്കണം മനുഷ്യര്‍ തമ്മില്‍ ആദ്യം ഉണ്ടായത്. പക്ഷെ മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദക്കും മാനവരാശിയുടെ എഴുതപ്പെട്ട ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളിലെ പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന യുദ്ദങ്ങള്‍ എല്ലാം തന്നെ വിരുദ്ദങ്ങളായ രണ്ടു വിശ്വാസങ്ങള്‍ ( ആരാധനാക്രമാതിലും ആരാധനാ മൂര്‍ത്തിയിലും ഉള്ള വൈരുദ്ദ്യം) തമ്മിലായിരുന്നു. മോശയും ജോഷ്വയും ദാവീദും ഒടുവില്‍ യേശു ക്രിസ്തുവും പട നയിച്ചതും പോരുതിയതും മറ്റു വിശ്വാസങ്ങള്‍ക്ക് മേല്‍ തങ്ങളുടെ വിശ്വാസങ്ങളെയും ആരാധനാ മൂര്‍ത്തികളെയും സ്ഥാപിക്കാനായിരുന്നു. അക്കാലത്തെ പീഡനങ്ങള്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നും നമുക്കു കാണാം. ക്രൈസ്തവര്‍ മാത്രമല്ല ജൂതന്മാരും മുസ്ലീംകളും ഹിന്ദുക്കളും ഒക്കെ ഇതിഹാസങ്ങളില്‍ പട നയിച്ചത് ഇതര വിശ്വാസങ്ങള്‍ക്ക് മീതെ ആയിരുന്നു. ഹൈന്ദവ ഇതിഹാസങ്ങള്‍ മാത്രമാണ് അല്പം വ്യത്യസ്തമെന്നു പറയാന്‍ കഴിയുന്നത്‌. അവിടെ പോരാട്ടങ്ങള്‍ പലപ്പോഴും ധര്‍മ്മവും അധര്‍മ്മവും തമ്മിലായിരുന്നു. ഈ രണ്ടു പക്ഷങ്ങളുടെയും ആധ്യാത്മിക ചിന്തകളും അനുഷ്ടാനങ്ങളും പലതും ഒന്നായിരുന്നു. എന്നാല്‍ മറ്റു ഇതിഹാസങ്ങളില്‍ അധര്‍മ്മികള്‍ എന്നത് മറ്റു മത വിശ്വാസികള്‍ എന്ന നിലയിലാണ് കാണപ്പെടുന്നത്. യദാര്‍ത്ഥത്തില്‍ മതങ്ങളുടെ പേരില്‍ മറ്റു വിശ്വാസങ്ങളുടെ നേരെ പോരടിക്കാന്‍ വഴി കാട്ടുന്നത് ഇത്തരം പുരാണ ഇതിഹാസങ്ങള്‍ തന്നെയാണ്.

പക്ഷെ വ്യവസായ വിപ്ലവം ആ ഒരു ചിന്തകള്‍ക്ക് ഒരു പുതിയ വഴിത്തിരിവുണ്ടാക്കി. പുതിയ വ്യാപാര ബന്ധങ്ങളും കൂട്ടുകെട്ടുകളും ഉണ്ടായി. മതം എന്ന അടിസ്ഥാനത്തിനപ്പുറത്തായിരുന്നു പല ബന്ധങ്ങളും. വ്യവസായത്തിലെ മത്സരങ്ങള്‍ പതിയെ മതത്തെ പുറകൊട്ടടിക്കാന്‍ തുടങ്ങി. മുതലാളിത്തം എന്ന പ്രവണതയുടെ മുഖമുദ്രയായ അമിതമായ ചൂഷണം മതങ്ങളുടെ പേരിലുള്ള പോരാട്ടങ്ങള്‍ക്ക് ഇടവേള നല്കി പകരം ചൂഷണത്തിന് ഇരയാക്കപ്പെട്ടവരും ചൂഷകരും തമ്മിലുള്ള സമരങ്ങള്‍ കൊണ്ടു ലോകം പ്രക്ശുബ്ദമാവാന്‍ തുടങ്ങി. ആ കാലത്തു ശാസ്ത്രത്തിന്റെയും യന്ത്രങ്ങളുടെയും യുക്തി ചിന്തകളുടെയും തണലില്‍ വര്‍ഗ്ഗ സമരങ്ങള്‍ വ്യാപകമായതോടെ മതങ്ങള്‍ പതിയെ പിന്‍നിരയിലേക്ക് മടങ്ങി. ആ ഒരു പോരാട്ടത്തിലെ ജയാപചയങ്ങളിലൂടെ ലോകം മുന്നോട്ടു നീങ്ങും എന്നാണു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദം വരെ ഏവരും കരുതി പോന്നത്. പുരോഗതിയില്‍ നിന്നും പരിഷ്ക്രുതിയില്‍ നിന്നും ചിന്തകള്‍ക്ക് പുറകോട്ടു പോകാനാവുമോ? പ്രവഹിച്ചു തുടങ്ങിയാല്‍ അരുവിക്ക്‌ തിരകെ ഒഴുകാന്‍ ആവുമോ??? ഇല്ല തന്നെ.

ഭാരതത്തില്‍ പുരാണകാലങ്ങള്‍ മുതല്‍ തന്നെ പോരാട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിന് മത വിശ്വാസങ്ങളുടെ നിറം കലരുന്നത് മുസ്ലിം ഭരണനാധികാരികളുടെ ആവിര്‍ഭാവത്തോടെയാണ്. ശൈവ വൈഷ്ണവ പോരാട്ടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും തീവ്രത കൈ വരുന്നതു ആ കാലത്താണ്. മുഗള്‍ ഭരണകാലത്തും അതിന് മുന്‍പും രജപുത്രന്മാരും മറ്റു രാജാക്കന്മാരുമായുള്ള പോരാട്ടങ്ങളിലെല്ലാം രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നതിലപ്പുറം രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദകള്‍ ആയിരുന്നു അവ എല്ലാം. സിഖ് ഗുരുക്കന്മാരായ അര്‍ജുന്‍ ദേവും തേജ് ബഹാദൂറും മുഗള്‍ രാജാക്കന്മാരാല്‍ കൊല ചെയ്യപ്പെട്ടതും ഇതേ പാശ്ചാത്തലത്തില്‍ വായിക്കാവുന്നതാണ്. എന്നാല്‍ യൂറോപ്പില്‍ വ്യവസായ വിപ്ലവം മതത്തെ അപ്രസക്തമാക്കിയത് പോലെ ഇവിടെയും മാറ്റങ്ങള്‍ ഉണ്ടായി. 19, 20 നൂറ്റാണ്ടുകളില്‍ മതതെക്കാള്‍ നമ്മുടെ ആവശ്യം സ്വാത്നത്ര്യമായത് പൊതു ശത്രുവിനെതിരെ പൊരുതുമ്പോള്‍ തല്ക്കാലതെക്കെങ്കിലും മതം മറന്നു ഒന്നു ചേരാന്‍ ഇവിടത്തെ ജനങ്ങളെ നിര്‍ബന്ധിതരാക്കി. എന്നാലും 1857 - ലെ ശിപ്പായി ലഹള എന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം മതവുമായി ബന്ധപ്പെട്ടതാണ് എന്നത് വിസ്മരിക്കാവുന്നതല്ല. അത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജെര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഒരു ജനതയെ മുഴുവന്‍ തന്റെ പിന്നില്‍ അണി നിരത്തിയത് വംശീയമായ വാദഗതികളുടെ പിന്‍ബലത്തില്‍ ആണെന്നത് കാണിച്ചു തരുന്നത് അക്കാലത്തും മതങ്ങളും ജാതിയും മനുഷ്യന്റെ മനസ്സില്‍ എപ്പോഴും പൊട്ടിച്ചിതറാന്‍ അന്തര്‍ലീനമായി കിടന്നിരുന്നു എന്ന് തന്നെയാണ്. മറ്റു പല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ തല പോക്കാന്‍ പറ്റാതെ കിടക്കുക ആയിരുന്നു എന്ന് മാത്രം.

പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ (ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ തന്നെ) മതങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മനുഷ്യരെ പങ്കു വക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതത്തില്‍ അതിന്റെ ശംഖൊലി ആയിരുന്നു 1992 ഡിസംബര്‍ 6 - നു അയോധ്യയില്‍ സംഭവിച്ചത്. ഇതേ സമയം തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മത തീവ്രവാദങ്ങള്‍ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു. ഇവിടെ അയോധ്യ സംഭവമായിരുന്നു കാരണമെങ്കില്‍ അവിടെ പ്രധാന കാരണമായത്‌ പഴയ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയായിരുന്നു. ശീതയുദ്ധകാലത്തു അമേരിക്ക ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ വളര്‍ത്തി കൊണ്ടു വന്ന താലിബാന്‍ പോലുള്ള സംഘടനകളെ അമേരിക്ക തന്നെ വേട്ടയാടാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു. എന്നും ജയിച്ചു നില്‍ക്കാന്‍ ശക്തര്‍ ആയാല്‍ മാത്രം പോരല്ലോ. അത് തെളിയിക്കാനായി തോല്‍പ്പിക്കാനായി ആരെങ്കിലും ഉണ്ടാകേണ്ടേ. മുസ്ലീം തീവ്രവാദത്തിന്റെ കാരണക്കാരും അനുഭാവോക്താക്കളും ഒരു വിഭാഗമായത് വൈരുദ്ധ്യമായി തോന്നാമെങ്കിലും അത് ചരിത്രത്തിന്റെ ആവര്‍ത്തനം മാത്രമായിരുന്നു.

മതങ്ങളുടെ അന്തസത്ത സ്നേഹവും കരുണയും ഒക്കെയാണെന്ന് പറയുമ്പോഴും ഇതര മതങ്ങളുടെ കാര്യം വരുമ്പോള്‍ അതെല്ലാം ഇന്നത്തെ കോര്‍പ്പറെറ്റ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പോലെ ആവുകയാണ്. ഒന്നുകില്‍ വിഴുങ്ങി തന്റെതാക്കുക, അല്ലെങ്കില്‍ ഇല്ലാതാക്കുക. സഹിഷ്ണുത എന്ന വാക്കു തന്നെ അപ്രസക്തമാവുകയാണ് ഇവിടെ.

ചോദ്യം ചെയ്യപ്പെടാനുള്ള കഴിവില്ലായ്മ തന്നെയാണ് മതങ്ങളെ അസഹിഷ്ണുക്കള്‍ ആക്കി മാറ്റുന്നത്. ചെറിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലും പതറിപ്പോകുന്ന അവര്‍ പഠിപ്പിക്കുന്നത്‌ നിങ്ങള്‍ ചോദ്യം ചോദിക്കരുത്, എല്ലാം വിശ്വസിക്കുക മാത്രം ചെയ്യുക എന്നത്രേ!!! ചിന്തകള്‍ ആകാശത്തിനും അപ്പുറത്തേക്ക് വളര്‍ന്ന ഇക്കാലത്തും മനുഷ്യര്‍ മസ്ഥിഷ്കങ്ങള്‍ മരവിപ്പിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം, പക്ഷെ പച്ചയായ യാദാര്‍ത്ഥ്യം മാത്രമാണത്. തങ്ങളുടെ വിശ്വാസികളില്‍ നിന്നു അനുയായികളില്‍ നിന്നു ഒരാള്‍ മറു പക്ഷത്തേക്ക് പോയാല്‍ അത് തങ്ങളുടെ തോല്‍വി ആണെന്നും മറു പക്ഷത്തു നിന്നു വന്നാല്‍ അത് വിജയമാണെന്നും ഉള്ള ധാരണ ഈ അസഹിഷ്ണുതയുടെ ഫലമാണ്. അങ്ങനെ അല്ലാത്ത ഏത് മതമാണ്‌ ഇന്നു ഇവിടെ ഉള്ളത്.

ഇതര മതങ്ങളിലെ അനുയായികളുടെ സ്തുതികളാണ്‌ തങ്ങളുടെ ദൈവത്തിനു ശ്രേഷ്ടം എന്ന് കരുതുന്നവരാണ് ഇന്നു ഏറെയും. അത് കൊണ്ടു തന്നെയാണ് മറ്റു മത വിശ്വാസികള്‍ക്കിടയില്‍ തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ അവര്‍ പാടു പെടുന്നതും. അടുത്തിടെ കണ്ട ഒരു പരസ്യം ആണ് ഓര്‍മ്മ വരുന്നതു. മലബാറില്‍ പലയിടത്തും ഇത്തരം പരസ്യങ്ങള്‍ കാണാറുണ്ട്‌. " സൌജന്യ ഇസ്ലാം പഠനം; (മുസ്ലീംകള്‍ അല്ലാത്തവര്‍ക്ക് മാത്രം)" എന്താണ് ഇതു കൊണ്ടു ലക്ഷ്യമിടുന്നത്. മുസ്ലീം സഹോദരര്‍ക്ക് ആ സൌജന്യ പഠനം ലഭ്യമാകാത്തത് കൊണ്ടാകുമോ നസീറുമാരും കസബുമാരും ഉണ്ടാകുന്നത്??? മത പരിവര്‍ത്തനം ലക്ഷ്യമിടുന്ന കൃസ്ത്യന്‍ മിഷനറിമാറും ഇതര മതക്കാര്‍ക്ക് വന്‍ പ്രലോഭനങ്ങള്‍ ആണ് നല്കുന്നത്. ക്രൈസ്തവര്‍ ഒന്നേ ഉള്ളൂ എന്ന് പറയുന്നവര്‍ ഇന്നു ദളിത്‌ ക്രൈസ്തവര്‍ എന്നൊരു വിഭാഗത്തിന്റെ പരിഗണനക്കായി സമരം ചെയ്യുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഹൈന്ദവ സംസ്കാരം എന്നപേരില്‍ പൊതു സമൂഹത്തിനു നേരെ പൊതു സമാധാനത്തിനു നേരെ കുതിര കയറുന്ന മുത്തലിക്കുമാരും നമ്മുടെ മുന്നില്‍ തന്നെയാണ് വിഹരിക്കുന്നത്. സ്നേഹവും കരുണയും എല്ലാം ഇന്നത്തെ മതത്തിന്റെ വക്താക്കള്‍ക്കു അന്യമാനെന്നതിനു മറ്റെവിടെ പോകണം.

അടുത്തിടെ ഇവിടെ ഉയര്‍ന്ന "ലൌ ജിഹാദ്" വിവാദവും വെളിവാക്കിയത് മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയാണ്. പലരും അത് പ്രണയത്തിനു നേരെ ഉള്ള ഭീഷണി ആയി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. അവരില്‍ മതത്തിന്റെ വക്താക്കളും ഉണ്ടായിരുന്നു എന്നതാണ് ഏറെ രസകരം. യദാര്‍ത്ഥത്തില്‍ പ്രണയത്തെ ഇതുമായി ബന്ധിപ്പിച്ചു മതങ്ങളുടെ അസഹിഷ്ണുതയെ സൌകര്യപൂര്‍വ്വം മറയ്ക്കുകയായിരുന്നു അവര്‍. ഒരു മതവും പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. ദൈവം സ്നേഹമാണ് എന്ന് പറയുമ്പോഴും സ്നേഹത്തിനു അതിരുകളും ചങ്ങലകളും തീര്‍ക്കുന്നവരാണ് എല്ലാ മതങ്ങളും. ഏറ്റവും ചിന്തിക്കേണ്ട കാര്യം മതങ്ങള്‍ക്ക് വലുത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹമല്ല എന്നതാണ്. മറിച്ച് മനുഷ്യര്‍ക്ക്‌ മതങ്ങളോട് അഥവാ മതങ്ങളുടെ മൂര്‍ത്തികള്‍ ആയ ദൈവങ്ങളോട് ആണ് സ്നേഹം ഉണ്ടാകേണ്ടത് എന്ന് അവര്‍ ഉദ്ഘോഷിക്കുന്നു. അതായത് മതങ്ങളെക്കാള്‍ വലുതല്ല മനുഷ്യ സഹോദരങ്ങള്‍ എന്ന്!!!! മനുഷ്യന്റെ സൃഷ്ടികള്‍ പലതും മനുഷ്യന് തന്നെ നാശമായിട്ടുണ്ട്. പക്ഷെ അവര്‍ അറിയാതെ അവനില്‍ നാശം വിതക്കുന്ന സൃഷ്ടികളില്‍ മതത്തിനോളം വരില്ല മറ്റൊന്നും.

നമ്മുടേത്‌ ഒരു മതേതര രാഷ്ട്രമാണ്. മതേതരം എന്നത് എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധന്യമെന്നതോ അതോ ഒരു മതത്തിനും പ്രാധാന്യമില്ലാത്ത അവസ്ഥ എന്നതോ എന്ന് ചര്ച്ച ചെയ്യേണ്ടതുണ്ട്. എന്നാലും ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് ( ശ്രമം മാത്രമാണ്) എല്ലാ മതങ്ങളെയും പരിഗണിക്കാന്‍ അഥവാ പ്രീണിപ്പിക്കാന്‍ തന്നെയാണ്. മത ആഘോഷ ദിനങ്ങള്‍ പൊതു അവധികള്‍ ആകുന്നതു അതുകൊണ്ടാണല്ലോ. മറ്റു രാഷ്ട്രങ്ങളില്‍ ഇതു എത്രതോലമുണ്ട് എന്നറിയില്ല. എന്നിട്ടും ഇപ്പോഴും ഇവിടെ സംവരണം മതത്തിന്റെയും ജാതിയുടെയും പേരില്‍ തുടരുകയാണ് എന്നതാണ് രസകരം. തുല്യ പ്രാധാന്യമെന്നത് ഏത് അളവുകോലില്‍ ആണെന്നത് ഇപ്പോഴും അവ്യക്തമായി നില്‍ക്കെ തങ്ങള്‍ക്കു പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതി എല്ലാവരിലും നിറയുന്നു. സച്ചാര്‍ കമ്മറ്റി, മണ്ഡല്‍ കമ്മീഷന്‍, ഏകീകൃത സിവില്‍കോട്.... ഒരു പാടു വാക്കുകള്‍ നമ്മുടെ കര്‍ണ്ണങ്ങളെ തഴുകി വിസ്മൃതിയിലാണ്ടു പോയിക്കഴിഞ്ഞു.

അതെ; 19 - ആം നൂറ്റാണ്ടില്‍ അപചയം സംഭവിച്ച മതങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മനുഷ്യരെ പങ്കു വക്കാന്‍ തുടങ്ങിയിരിക്കുന്നു. വര്‍ഗ്ഗ സമരങ്ങള്‍ മതങ്ങള്‍ക്കുള്ളില്‍ നടക്കുന്നുണ്ടായിരിക്കാം. പക്ഷെ മുഖ്യധാരയില്‍ അവ ഒരിക്കലും പ്രതിഫലിക്കുന്നില്ല. പകരം മതങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ എവിടെയും.... മറ്റെന്തു സംഭവിച്ചാലും ഉണ്ടാവുന്നതിനേക്കാള്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നത് മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍.... ജനസഹസ്രങ്ങളുടെ ജീവന് തന്നെ ഭീഷണിയായ മുല്ലപ്പെരിയാര്‍ പോലുള്ള സംഭവങ്ങളെപ്പോലും മാറ്റി നിര്‍ത്തിയാണ് നമ്മള്‍ "ലൌ ജിഹാദും" "ഡിസംബര്‍ - 6 " ഉം ചര്‍ച്ച ചെയ്തത്. അടുത്തകാലത്ത് മതങ്ങളോട് പൊതുവെ വിമുഖത കാട്ടിയിരുന്ന കമ്മ്യൂനിസ്റ്റ് പാര്‍ട്ടി പോലും ദളിത്‌ സംഘടനയെ അംഗീകരിച്ചിരിക്കുന്നു. അടുത്തകാലത്ത് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ സഖ്യങ്ങളും വിരല്‍ ചൂണ്ടുന്നത് മതത്തിന്റെ ആശയസംഹിതക്ക് മുന്നില്‍ അവര്‍ക്കും അടിപതറി എന്നാണ്.

ഈ നൂറ്റാണ്ടിന്റെ പ്രധാന പ്രതിസന്ധി എന്താണെന്ന ചര്‍ച്ചകള്‍ പലയിടത്തും നടക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങള്‍, ആണവായുധങ്ങള്‍, ഇന്ധന ക്ഷാമം, ഭക്ഷ്യ ക്ഷാമം എന്നിങ്ങനെ പലതും നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളൊക്കെ നേരിടുമ്പോള്‍ തന്നെ അതോടൊപ്പം അദൃശ്യമായി നമ്മെ വേട്ടയാടുന്ന ഏറ്റവും വലിയ ഭീഷണി മതത്തിന്റെ പേരിലുള്ള തീവ്രവാദവും പോരാട്ടങ്ങലുമായിരിക്കും എന്നത് ഒരു യാദാര്‍ത്ഥ്യം മാത്രമാണ്. മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ദ മാനവരാശിയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലേക്ക് വ്യാപരിച്ചു തുടങ്ങിക്കഴിഞ്ഞു. പരസ്പരം ബഹുമാനിക്കാണോ അംഗീകരിക്കാനോ (വാക്കുകള്‍ കൊണ്ടോ ആശയം കൊണ്ടോ അല്ല, പ്രവൃത്തികള്‍ കൊണ്ടു) ആവാതെ ഓരോ മതവും അതിന്റെ വക്താക്കളും നിലകൊള്ളുമ്പോള്‍ ഇനിയുള്ള കാലം രാഷ്ട്രങ്ങളുടെ അതിര്കളെക്കാള്‍ ഭാഷയുടെ വേര്‍തിരിവുകലെക്കാള്‍മനുഷ്യരെ അകറ്റുന്നത് അവരായിരിക്കും. മതങ്ങള്‍. ഭരണകൂടങ്ങളും നീതിന്യായപീടങ്ങളും ആറു നൂറ്റാണ്ട് പുറകിലേക്ക്, ഫ്യൂടലിസത്തിനും പുറകിലേക്ക് മടങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു. മലയാളിയായ ഒരു ന്യായാധിപന്‍ അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞതു " ഞാന്‍ ആദ്യം അല്മായനാണ്, പിന്നെ ഭാരതീയനും" എന്ന രീതിയിലാണ്. ഭരണ സാരഥികളെ നിര്‍ണ്ണയിക്കുന്നതില്‍ ജനാധിപത്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മതം ഒരു ഘടകമാക്കി പരിഗണിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ക്ഷാമങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും എല്ലാം ഉണ്ടാകുമ്പോഴും അതിനെ മറികടക്കാനുള്ള അല്ലെങ്കില്‍ അതിനെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആണ് നമ്മുടെ ചിന്തകളെയും ചര്‍ച്ചകളേയും മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ മതത്തിന്റെ പ്രകോപനങ്ങള്‍ പലപ്പോഴും നമ്മെ ഉണര്‍ത്തുന്നത് എങ്ങനെ തിരിച്ചടി നല്‍കാമെന്ന ചിന്തകളിലെക്കാണ്‌. (ബാബറി മസ്ജിദ് പ്രശ്നത്തില്‍ മലപ്പുറം ശാന്തമായി നിന്നത് ഇപ്പോഴും ഒരു അത്ഭുതമാണ്. പക്ഷെ ഇന്നു ആ ഒരു സംയമനം ഒരിടത്തും പ്രതീക്ഷിക്കാനാവില്ല. മാറാട് സംഭവിച്ചത് സംയമനം പാലിച്ച അതെ മലബാറിലാണ് എന്നത് നമുക്കോര്‍ക്കാം.) ആ ചിന്തയില്‍ മറ്റു ദേശീയതകള്‍ എല്ലാം തന്നെ അപ്രസക്തമാവുകയാണ്. പാക്കിസ്ഥാനിലും ഭാരതത്തിലും ഒരു പോലെ ജെനങ്ങളുടെ മേല്‍ ആക്രമണം നടത്തുന്ന ഭീകര സംഘടനകള്‍ അതാണ്‌ തെളിയിക്കുന്നത്. വളരെ വേഗം മനസുകളില്‍ നിന്നു മനസുകളിലേക്ക്‌ വ്യാപിക്കുന്ന ഒരു വൈറസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു മത തീവ്രവാദം.

ഇന്നു സദ്ദാം ഹുസൈന്‍ നമ്മുടെ നാട്ടില്‍ ഒരു വീര പുരുഷനാണ്. അദ്ദേഹം എങ്ങനെ ആണ് അങ്ങിനെ ഒരു പരിവേഷത്തില്‍ എത്തിയത്? സ്വന്തം നാട്ടിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്ത നേതാവാണ്‌ അദ്ദേഹം. അതെല്ലാം മറന്നു നമ്മള്‍ അദ്ദേഹത്തെ വാഴ്ത്തുന്നത് തീര്‍ച്ചയായും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടല്ല; മരിച്ചു അതില്‍ പ്രതിഫലിക്കുന്നത് അമേരിക്കയോടുള്ള വിദ്വേഷം മാത്രമാണ്. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ സ്വന്തം നേതാവിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കിയ സഖാക്കളാണ് ദേശസ്നേഹത്തിന്റെ പേരില്‍ സദ്ദാമിനെ പുന്യവാനാക്കിയതെന്നത് നിലനില്‍പ്പിന്റെ ആമാശയപരമായ ഇരട്ടത്താപു തന്നെയല്ലേ? മതങ്ങളോട് അകലാന്‍ ആഗ്രഹിച്ച കമ്മ്യൂണിസത്തിന്റെ ആധുനിക വക്താക്കള്‍ മതങ്ങള്‍ക്ക് പ്രിയപ്പെട്ടവരാകാന്‍ പാടു പെടുന്നത് കാണുമ്പോള്‍ ആശയങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യം മതങ്ങള്‍ക്ക് മാത്രമല്ല മത നിരപെക്ഷതക്കും ഒരു പോലാണെന്ന് തോന്നിപ്പോകുന്നു.

മതങ്ങള്‍ നമ്മെ വിഴുങ്ങും മുന്‍പ് അതിനനുവാദിക്കാതിരിക്കാന്‍ നാം ഉണരെണ്ടിയിരിക്കുന്നു. മതങ്ങളുടെ ആശയങ്ങള്‍ സുഗന്ധപൂരിതമെങ്കിലും അതിന്റെ വക്താക്കള്‍ ഇന്നു പരത്തുന്നത് രക്തത്തിന്റെ രൂക്ഷ ഗന്ധമാണ്. മറ്റു മതങ്ങലെക്കാള്‍ ശ്രേഷ്ടം തങ്ങളാണെന്ന് ഓരോ മതവും അസന്നിഗ്ദമായി പ്രഖ്യാപിക്കുമ്പോള്‍ ഇവിടെ മതേതരത്വം ഒരിക്കലും സമാധാനം പരത്തില്ല. ശാന്തി പുലര്‍ത്തില്ല. അതുകൊണ്ട് നമുക്കു ഒരു മതം മാത്രം മതി. മനുഷ്യ മതം. രണ്ടു ജാതി. സ്ത്രീയും പുരുഷനും. ഒരിക്കലും സംഭവിക്കാത്ത സങ്കല്‍പ്പമാണ് അതെന്നു അറിയാമെങ്കിലും പ്രതീക്ഷകള്‍ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ആവുന്നില്ല. നമ്മള്‍ മനുഷ്യര്‍ ആയിപ്പോയില്ലേ. വയലാറിന്റെ അര്‍ത്ഥഗര്‍ഭമായ രണ്ടു വരികളോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഒരിക്കലും അങ്ങനെ സംഭാവിക്കാതിരിക്കട്ടെ അന്ന ആത്മാര്‍ഥമായ ആഗ്രഹത്തോടെ. ഇനി ഡിസംബര്‍ -6 കളും , സപ്തംബര്‍ -11 കളും നമുക്കിടയില്‍ ഉണ്ടാകാതിരിക്കട്ടെ.

ദൈവം തെരുവില്‍ മരിക്കുന്നൂ, ചെകുത്താന്‍ ചിരിക്കുന്നൂ....

മനുഷ്യന്‍ തെരുവില്‍ മരിക്കുന്നൂ;
മതങ്ങള്‍ ചിരിക്കുന്നൂ.........

18 comments:

ANITHA HARISH said...

മുന്‍ കുറിപ്പ്. ലേഖനത്തില്‍ ഒരു മതങ്ങളെയും മത വികാരങ്ങളെയും വൃണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല ട്ടോ. മതങ്ങള്‍ എന്ന് ഈ ലേഖനത്തില്‍ ഉടനീളം വിവക്ഷിക്കുന്നത് മതത്തിന്റെ ആശയങ്ങള്‍ എന്നതിനേക്കാളുപരി അതിന്റെ ഇന്നത്തെ വക്താക്കളെ മാത്രമാണ്. എല്ലാവരും അങ്ങിനെ ആണെന്ന മുന്വിധിയും അടുക്കളക്കില്ല. എങ്കിലും കണ്മുന്നില്‍ നടമാടുന്ന ചില സംഭവങ്ങള്‍ കാണാതിരിക്കാന്‍ മാത്രം തിമിരം നമ്മുടെ കണ്ണുകള്‍ക്ക്‌ സംഭവിച്ചിട്ടില്ലല്ലോ. ഒന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടെ. മതങ്ങള്‍ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത്, അതിന്റെ ഇന്നത്തെ തീവ്ര വക്താക്കള്‍ ആണ്. ആ ഒരു അര്‍ത്ഥ തലത്തില്‍ നിന്ന് കൊണ്ട് ലേഖനം വായിക്കാന്‍ ശ്രമിക്കുമല്ലോ...

www.kidangooraan.blogspot.com said...

Good article...but who cares?

Chithra Manoj said...

ദൈവം സ്നേഹമാണ് എന്ന് പറയുമ്പോഴും സ്നേഹത്തിനു അതിരുകളും ചങ്ങലകളും തീര്‍ക്കുന്നവരാണ് എല്ലാ മതങ്ങളും. ഏറ്റവും ചിന്തിക്കേണ്ട കാര്യം മതങ്ങള്‍ക്ക് വലുത് മനുഷ്യര്‍ തമ്മിലുള്ള സ്നേഹമല്ല എന്നതാണ്. മറിച്ച് മനുഷ്യര്‍ക്ക്‌ മതങ്ങളോട് അഥവാ മതങ്ങളുടെ മൂര്‍ത്തികള്‍ ആയ ദൈവങ്ങളോട് ആണ് സ്നേഹം ഉണ്ടാകേണ്ടത് എന്ന് അവര്‍ ഉദ്ഘോഷിക്കുന്നു. അതായത് മതങ്ങളെക്കാള്‍ വലുതല്ല മനുഷ്യ സഹോദരങ്ങള്‍ എന്ന്!!!!

Kollaam nannaayittundu....

la estrella said...

ലേഖനം തരക്കേടില്ല. സന്ദര്‍ഭം വളരെ ഉചിതവും. ലേഖനത്തില്‍ മറന്നു പോയ ഒരു കാര്യം ഓര്‍മ്മപ്പെടുത്തട്ടെ. നമ്മുടേത്‌ മതേതര രാജ്യമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ഒരു സംഭവം ഓര്‍ക്കുക. കുറച്ചു നാള്‍ മുന്‍പ് നമ്മുടെ ഒരു വിമാനവാഹിനി കപ്പല്‍ പുറത്തിറക്കിയപ്പോള്‍ അവിടെ നടത്തിയത് ഹൈന്ദവ ആചാരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പൂജകള്‍ ആയിരുന്നു. നമ്മുടെ ബഹിരാകാശ വാഹനങ്ങള്‍ വിക്ഷേപിക്കുന്നതിന് മുന്‍പ് ഗണപതി ഹോമം ഇത്യാദി കലാപരിപാടികള്‍ നടത്താരുല്ലതായും കേള്‍ക്കുന്നു. മതേതരമാണെങ്കില്‍ പൂജ ആവശ്യമെങ്കില്‍ ഒരു സര്‍വമത പ്രാര്‍ത്ഥന അല്ലെ വേണ്ടിയിരുന്നത്. ആ.. പറയാന്‍ എല്ലാം സുഖമാണ്. മതേതരത്വവും അത് പോലെ. പക്ഷെ ഈ മത ഭ്രാന്തന്മാര്‍ ഇവിടെ അരങ്ങു വാഴുമ്പോള്‍ വാക്കെവിടെ, പ്രവൃത്തി എവിടെ? ലേഖനം സന്ദര്ഭോചിതമെന്നതില്‍ സംശയമില്ല. ആശംസകള്‍.

Ephphatha said...

Really its fantastic....enriching thoughts !congrats !but,howmany think like you here???

വാഴക്കോടന്‍ ‍// vazhakodan said...

മനുഷ്യന്‍ തെരുവില്‍ മരിക്കുന്നൂ;
മതങ്ങള്‍ ചിരിക്കുന്നൂ.........

ഭായി said...

ഹിന്ദുവായി മുസല്‍മാനായി കൃസ്ത്യാനിയായി നമ്മെ കണ്ടാലറിയാതായീ...ഇന്ത്യ ഭ്രാന്താലയമായീ...

എങ്കിലും, കരുണ വത്സല്യം സ്നേഹം മനുഷ്യത്വം പരമത സ്നേഹം ഇതൊന്നും നഷ്ടപ്പെടാത്തവര്‍, ഇതൊക്കെ നെഞ്ചോട് ചേര്‍ത്ത്പിടിക്കുന്നവര്‍ ഇപ്പോഴും ഉണ്ടെന്നുള്ളതിന് ഒരു തെളിവാണ് ഈ പോസ്റ്റ്!

തൊഴുകൈകളോടെ....
ഭായി(സഹോദരന്‍)

mini//മിനി said...

മനുഷ്യര്‍ ഒന്നിച്ച് ചേര്‍ന്ന്, മനുഷ്യനന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് മതങ്ങള്‍ രൂപം കൊണ്ടത്. ഒരേ ഭാഷ സംസാരിക്കുന്നവരും, ഒരേ സ്ഥലത്ത് താമസിക്കുന്നവനും, ഒരേ നിറമുള്ളവനും, ഒരേ വിശ്വാസം ഉള്ളവരും, ഒരേ ജീവിതരീതിയുള്ളവനും ചേര്‍ന്നാണ് മതം രൂപം കൊണ്ടത്. അത്കൊണ്ട് മത തീവ്രവാദം ഇല്ലതാകാന്‍ മനുഷ്യന്‍ പല ഭാഷയും പല തരക്കാരും ആയി മാറാതെ രക്ഷയില്ല. തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനത്തിന് മതത്തെയും രാഷ്ട്രീയപാര്‍ട്ടികളെയും ഒരു രക്ഷാകവചം ആക്കി മാറ്റുകയാണ്.

Unknown said...

വളരെ വളരെ വളരെ നന്നായിരിക്കുന്നു ചേച്ചീ.... അനുപമമായ ഈ രചനാ ശൈലി സമ്മതിച്ചിരിക്കുന്നു. സൌമ്യമായി ഇക്കാര്യം മറ്റാര്‍ക്ക് പറയാനാവും. ഒരുപാട് പുതിയ അറിവുകളും. മത തീവ്രവാദത്തിനെതിരെ ചേച്ചിയുടെ കൂടെ ചേര്‍ന്നുകൊണ്ട് ആശംസകള്‍....

ചേച്ചിപ്പെണ്ണ്‍ said...

kalochithamaya post anitha ...
abhinandanangal

Unknown said...

Valare chinthippikkunna lekhanam. ellaavarum ithu vaayichirunnenkil... aashamsakal.... :)

വശംവദൻ said...

“ദൈവം തെരുവില്‍ മരിക്കുന്നൂ, ചെകുത്താന്‍ ചിരിക്കുന്നൂ“

പതിവ് പോലെ നല്ല എഴുത്ത്.

the man to walk with said...

ഈ പോസ്റ്റ്‌ ഇന്നാണ് വായിച്ചത് ..കാലോചിതം എന്ന് പറയുന്നതാണോ ..കാലം കഴിയുംതോറും പ്രസക്തി എറുന്നതാണോ എന്ന യാഥാര്‍ത്ഥ്യം പേടിപ്പിക്കുന്നു ..
ഇപ്പോഴായി ഒരു പാട് മെയിലുകള്‍ വരുന്നുണ്ട് തുറന്നു നോക്കുവാന്‍ പോലും പേടിയാവുന്നു ..ചുറ്റി വരിഞ്ഞ ഈ നാഗത്തെ എന്നാണു പറിച്ചെറിയാന്‍ കഴിയുക

bthottoli said...

ഓര്‍മപ്പെടുത്തല്‍ ഓരോ കാലങ്ങളില്യം അവിസ്സ്യമാണ്
നല്ലത് നന്ദി

Anonymous said...

മതങ്ങള്‍ മനുഷന്റെ ചിന്തകള്‍ക്ക് അതിരുകള്‍ വയ്ക്കുന്നു. .അതിലും ഉപരി സ്വാര്‍ത്ഥ ഭാവവും വേര്‍തിരിവും ആണ് ഉണ്ടാക്കുന്നത്...

Anonymous said...
This comment has been removed by the author.
Unknown said...

അനിത ജി താങ്കളുടെ ഭാഷ വളരെ മൂര്‍ച്ചയുള്ളതും കരുത്തുറ്റതും തന്നെ. ഇതൊക്കെ മനുഷ്യരുടെ തെറ്റുകള്‍ ആണ് മതങ്ങളുടെതല്ല ലോകത്തിലെ ജീവജാലങ്ങളെല്ലാം തന്റെ മക്കളാണ് എന്ന് പറഞ്ഞ ഭഗവാനും നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുദേവനും ദൈവവചനങ്ങല്‍ക്കെന്നോണം ജീവനം ഉഴിഞ്ഞു വെച്ച നബി തിരുമേനിയും, അഹിംസക്കുവേണ്ടി അവതരിച്ച ശ്രീ ബുദ്ധനും അവരുടെ പിന്‍ തലമുറകളില്‍ ഇങ്ങനത്തെ കൊടിയ ജന്മങ്ങള്‍ പിറക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് ശ്രിമദ് ഭഗവത് ഗീതയും വിശുദ്ധ ബൈബിളും ഖുറാനും ധര്‍മ പാതയും ഒക്കെ വെച്ചിട്ട് പോയത്
എല്ലാരുടെ ശരീരത്തിലും ചുവന്ന ചോരയാണെന്ന് ഇവര്‍ ഓര്‍ക്കാറില്ല കാരണം അവര്‍ക്ക് ഓര്‍ക്കാന്‍ സമയം ഇല്ല പണത്തിനും ഭൌതിക സുഖങ്ങള്‍ക്കും ആണിവരുടെ നെട്ടോട്ടം
സ്നേഹപുര്‍വം .. സന്തോഷ്‌ നായര്‍

kochi kazhchakal said...

സോഷ്യലിസ്റ്റ് സ്വര്‍ഗം നിര്മിക്കുന്നതിനിടയ്ക്ക് റഷ്യയില്‍ പട്ടിണിക്കിട്ട് കൊന്നത് രണ്ടരക്കോടി ജനങ്ങളെ,ഹിരോഷിമ നാഗസാക്കിയില്‍ അണുബോംബ് പ്രയോഗത്തില്‍ കൊല്ലപെട്ടത്‌ ലക്ഷകണക്കിന് മനുഷ്യരെ അതും കൂടി ദൈവത്തിന്റെയും മതങ്ങളുടെയും പറ്റിലെഴുതമായിരുന്നല്ലോ