30. അടുക്കളയുടെ ഒന്നാം പിറന്നാള്‍....

on Friday, January 22, 2010


കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലാണ് "അറിയില്ലേ എന്നെ.."എന്ന് അടുക്കളയില്‍ ആദ്യമായി എഴുതിയത്.

അന്ന് അധികമാരും എന്നെ അറിയുകയും ഇല്ലായിരുന്നു. അടുക്കളയുടെ ചുവരുകള്‍ക്കുള്ളിലെ ഏകാന്തതയെ ഒരു പാട് പ്രണയിച്ചു കഴിഞ്ഞിരുന്ന ഒരുപാട് വീട്ടമ്മമാരില്‍ ഒരുവളായിരുന്നു അന്ന് ഞാന്‍. രണ്ടു പെണ്‍കുട്ടികളുടെ അമ്മ, ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു വീട്ടമ്മ, അന്നും ഇന്നും ഇതിനപ്പുറം പോകാന്‍ മനസിന്‌ തോന്നിയിട്ടില്ല. ആ ഏകാന്തതകള്‍ എന്നിലുണര്‍ത്തിയ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവക്കാന്‍ തോന്നിയിടത്തു നിന്നാണ് ഈ അടുക്കളയുടെ പിറവി. എന്റെ ചിന്തകള്‍ എന്നതില്‍ ഉപരിയായി എന്നെപ്പോലെ ചിന്തിക്കുന്ന എന്നെ അറിയുന്ന കുറെ സഹോദരിമാരുടെ കൂടി ചിന്തകളാണ് ഇതിലൂടെ നിങ്ങളുമായി പങ്കു വച്ചത്. അനുകൂലിച്ഛവരും പ്രതികൂലിച്ഛവരും നിരവധി. എങ്കിലും എന്നെ കേള്‍ക്കാന്‍ നിങ്ങള്‍ കാണിച്ച ആ സഹിഷ്ണുത എന്നെ ഇനിയുള്ള ജീവിതത്തില്‍ ഒരു പാട് പ്രചോദിപ്പിക്കും.

എന്നെ സഹായിച്ചവര്‍, അഭിപ്രായങ്ങള്‍ അറിയിച്ചവര്‍, പ്രോത്സാഹനം നല്‍കിയവര്‍ .... ഇവരൊക്കെയാണ് അടുക്കളയെ നിലനിര്‍ത്തിയത്. പിന്നെ എനിക്ക് പ്രോത്സാഹനവും നിര്‍ദേശങ്ങളും തന്ന എന്റെ ഭര്‍ത്താവ്, എഴുത്തിനിടക്ക് ശ്രദ്ദിക്കാന്‍ കഴിയാതെ പോകുമ്പോഴും സ്നേഹത്തോടെ എന്റെ കൂടെ നിന്ന എന്റെ മക്കള്‍, അടുക്കളയുടെ ശക്തി അവര്‍ കൂടിയാണ്. അവരോടുള്ള അകമഴിഞ്ഞ നന്ദി പറയട്ടെ. തുടങ്ങുമ്പോള്‍ നാലോ അഞ്ചോ ലേഖനങ്ങള്‍ മാത്രമേ ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇന്ന് ഒന്നാം പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ സ്നേഹ സഹകരണ പ്രോല്‍സാഹനങ്ങലാല്‍ എന്റെ സ്വപ്നങ്ങള്‍ക്കും അപ്പുറത്താണ് ഇന്ന് അടുക്കള. തിരക്കേറിയ ജീവിതത്തിനിടയിലും അടുക്കളയെ കാത്തിരിക്കുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. തുടര്‍ന്നും ആ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കട്ടെ. കൂട്ടത്തില്‍ അടുക്കളയുടെ ലേഖനങ്ങള്‍ പ്രസിദ്ദീകരിച്ച മാതൃഭൂമിക്കും, പുഴ മാസികക്കും ഉള്ള നന്ദി അറിയിക്കട്ടെ.

അടുക്കളയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്ന കുറച്ചു സഹോദരങ്ങള്‍ ലോകത്തിന്റെ കോണുകളില്‍ ഉണ്ടെനുള്ള പ്രതീക്ഷ മനസ്സില്‍ സന്തോഷം പകരുന്നുണ്ട്. ഇനിയും മുന്നോട്ടുള്ള വഴികളില്‍ നിറഞ്ഞ സ്നേഹവും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് നിറുത്തട്ടെ.

29. സദ്ദാം ഹുസൈന്‍ എന്ന ഹിറ്റ്ലര്‍ രണ്ടാമന്‍ !!!

on Tuesday, January 12, 2010

2006 ഡിസംബര്‍ 30. ലോകമെമ്പാടുമുള്ള മുസ്ലീം ജനതയുടെ പുണ്യദിനങ്ങളില്‍ ഒന്നായ ഈദ് - ഉല്‍ - അസ്ഹയുടെ ആദ്യദിനം. ആഹ്ലാദപൂര്‍വ്വം കൊണ്ടാടെണ്ട ആ ദിനത്തിലേക്ക് ലോകം ഞെട്ടി ഉണര്‍ന്നത് അത്യന്തം സംഘര്‍ഷഭരിതമായ മറ്റൊരു വാര്‍ത്തയുടെ മുഴക്കം കേട്ടാണ്.

" മുന്‍ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടു."

നിമിഷങ്ങള്‍ക്കകം ഇങ്ങു കേരളത്തിലെ തെരുവുകള്‍ പോലും പ്രതിഷേധറാലികള്‍ കൊണ്ട് നിറഞ്ഞു. ഒരു നിമിഷം കൊണ്ട് സദ്ദാം വീരനായത് പോലെ. പക്ഷെ അടുക്കള ഏറെ ചിന്തിച്ചത് സദ്ദാമിനെ കുറിച്ചോ അദ്ദേഹത്തെ വധിച്ച ഭരണകൂടത്തെ കുറിച്ചോ ഒന്നുമായിരുന്നില്ല. അദ്ദേഹത്തിന്‍റെ പേരില്‍ ഇവിടെ പ്രകടനം നടത്തിയ സഹോദരരെ കുറിച്ചായിരുന്നു. സ്വന്തം രാജ്യത്ത് അഭയാര്‍ത്തികള്‍ ആകേണ്ടി വന്ന ഇറാഖിലെ ലക്ഷക്കണക്കിന്‌ സഹോദരര്‍ക്ക് വേണ്ടി ഇവിടെ ആരും ഒരു പ്രകടനവും നടത്തികണ്ടില്ല. ഭക്ഷണത്തിനു പകരം എണ്ണ എന്ന ഐക്യ രാഷ്ട്ര സംഘടനയുടെ പദ്ദതിയില്‍ അഴിമതി നടത്തി എന്ന് യു. എന്‍. കണ്ടെത്തിയ ഇന്ത്യയിലെ അന്നത്തെ വിദേശകാര്യ മന്ത്രിക്കെതിരെയോ അതിന്റെ പങ്കു പറ്റി എന്ന് പറയപ്പെടുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയോ ഒരു റാലികളും ഇവിടെ നടത്തപ്പെട്ടില്ല. പിന്നെ എന്താണ് സദ്ദാം ഹുസൈനോട് മാത്രം ഇവര്‍ക്കിത്രയും സ്നേഹം?

അടുക്കളക്ക് ഉറപ്പാണ്. അത് സദ്ദാമിനോടുള്ള സ്നേഹം ഒന്നും ആയിരുന്നില്ല. അല്ലെങ്കിലും സ്വന്തം രാജ്യത്തെ ലക്ഷക്കണക്കിന്‌ വംശീയതയുടെ പേരില്‍ പൌരന്മാരെ നിഷ്ടൂരം കൊല ചെയ്ത ഒരു ഭരണാധികാരിയെ ജനാധിപത്യത്തിന്റെ വക്താക്കള്‍ക്കു എങ്ങനെ സ്നേഹിക്കാനാകും. ചരിത്രത്തില്‍ ഹിറ്റ്ലര്‍ക്കൊപ്പം എഴുതപ്പെടെണ്ട നാമമാണ് സദ്ദാം ഹുസ്സൈന്റെതും. ഹിറ്റ്ലര്‍ പക്ഷെ ഒരു ദേശീയ വാദി കൂടിയായിരുന്നു. എന്നാല്‍ സദ്ദാം സ്വന്തം രാജ്യത്തെ ജനങ്ങളെ തന്നെയാണ് വംശീയതയുടെ പേരില്‍ വേട്ടയാടിയത്. അത് തന്നെയാണ് സദ്ദാം ഇറാഖില്‍ ഇപ്പോഴും എതിര്‍ക്കപ്പെടുന്നതിന്റെ കാരണവും. അതെ സദ്ദാം ഇറാഖിനെ അല്ല സ്നേഹിച്ചിരുന്നത്. ഇറാഖിന്റെ അഘണ്ടതയായിരുന്നില്ല സദ്ദാമിന്റെ ലക്ഷ്യവും.

അറേബ്യന്‍ രാഷ്ട്രങ്ങളില്‍ സാംസ്കാരിക പൈതൃകത്താലും ഭൂപ്രകൃതിയാലും ഏറ്റവും സമ്പന്നമായ പ്രദേശങ്ങള്‍ ആയിരുന്നു ഇറാനും ഇറാഖും. സൌദിയിലെയും എമിരേറ്റ്സുകളിലെയും മരുഭൂമികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പോന്നു വിളയേണ്ട ഭൂമി. പക്ഷെ വംശീയ വെറിക്ക് സദ്ദാമിന്റെ മനസ്സില്‍ രാജ്യ പുരോഗതിയെക്കാള്‍ സ്ഥാനം ഉണ്ടായിരുന്നു. അല്ലെങ്കില്‍ ഇരു പക്ഷത്തിനും നാശം മാത്രം സംഭവിച്ച ഇറാന്‍ -ഇറാഖ് യുദ്ദം ഇത്രയും നീളുമായിരുന്നോ? അന്ന് ഇരു രാജ്യങ്ങള്‍ക്കും ആയുധം വില്‍പ്പന നടത്തിയവരില്‍ അമേരിക്ക മാത്രമായിരുന്നില്ല, യുഗോസ്ലാവിയയും റഷ്യയും ഒക്കെ ഉണ്ടായിരുന്നു. അതെ ചുറ്റും കൂടി ഇരിക്കുന്നവരുടെ ആക്രോശങ്ങള്‍ക്ക് നടുവില്‍ കൊത്തി ചോര ചിന്തുന്ന പൂവന്‍കോഴികള്‍ മാത്രമായിരുന്നു അന്ന് ഇറാനിലെയും ഇറാഖിലെയും ജനത.

ഭരണാധികാരിയായിരുന്ന സമയത്തിന്റെ ഏറെ ഭാഗവും യുദ്ദത്തിനായി ചെലവിട്ട സദ്ദാം എന്ന ഭരനാധികാരി തന്നെയാണ് ഇറാഖിന്റെ ഇന്നത്തെ ദയനീയാവസ്തയുടെ പ്രധാന കാരണക്കാരന്‍. സദ്ദാം നടത്തിയ യുദ്ദങ്ങളില്‍ പലതും അദ്ദേഹത്തിനു ഒഴിവാക്കാന്‍ ആവുമായിരുന്നു. ഇറാനുമായുള്ള യുദ്ദവും കുവൈറ്റിനെ ആക്രമിച്ചതും എല്ലാം തുടങ്ങിയത് സദ്ദാമിന്റെ ഉത്തരവ് പ്രകാരം ഇറാഖി സേനയായിരുന്നു. ഇറാഖിന്റെ പത്തിലൊന്ന് വിഭവശേഷി ഇല്ലാത്ത യു.എ.ഇയും ഖത്തറും ഒമാനും എല്ലാം ലോകത്തെ അസൂയപ്പെടുത്തുന്ന വേഗത്തില്‍ സമ്പന്നതയിലെക്കും വികസനങ്ങളിലെക്കും കുതിച്ചപ്പോള്‍ അക്കാലയളവില്‍ രാജ്യത്തിന്റെ വിഭവശേഷി ഒട്ടും തന്നെ ക്രിയാത്മകമല്ലാത്ത സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സദ്ദാം ശ്രമിച്ചത്. അതും കേവലം നിസ്സാരമായ കാരണങ്ങള്‍ക്കായി. അറേബ്യയിലെ മറ്റേതൊരു രാജ്യത്തോടും കിട പിടക്കാവുന്ന പെട്രോളിയം നിക്ഷേപം ഉണ്ടായിട്ടും ഇറാഖികള്‍ ഇന്ന് അഭയാര്‍ത്തികളെപ്പോലെ വിശന്നിരിക്കുന്നതിന്റെ ഉത്തരവാദിയും സദ്ദാം എന്ന ഭരണാധികാരി തന്നെയാണ്. രാജ്യത്തിനെ നാശത്തിലേക്ക് നയിച്ച ഭരണകര്‍ത്താക്കളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സദ്ദാമിനു സ്ഥാനം. ആ സദ്ദാമിനെയാണ് ദേശാഭിമാനിയായി ഇവിടെ വാഴ്ത്തുന്നത്.

സദ്ദാം ഒരു യുദ്ദക്കൊതിയന്‍ ആയിരുന്നു എങ്കില്‍ അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ അതിലേറെ അപകടകാരികള്‍ ആയിരുന്നു. രാജ്യത്തിനകത്ത് സ്ത്രീ പീഡനങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പെട്ട ഉദയ് ഹുസൈന്‍ രക്ഷപ്പെട്ടത് സദ്ദാം ഹുസൈന്റെ മകന്‍ എന്ന പേരില്‍ ആണ്. ഇറാഖിലെ ജനങ്ങള്‍ യുദ്ദക്കെടുതിയില്‍ ബുദ്ദി മുട്ടുമ്പോള്‍ സദ്ദാമും കുടുബവും കൊട്ടാരങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. സൈനിക നിധിയിലേക്ക് ജനങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിച്ചെടുത്ത സ്വര്‍ണാഭരണങ്ങളില്‍ ഒരു പങ്കു സദാമിന്റെ ആദ്യ പത്നി സാജിദയുടെ സ്വകാര്യ ശേഖരത്തിലെക്കായിരുന്നു എത്തിയത്. ഷോപ്പിങ്ങുകള്‍ നടത്തുകയും പണം നല്‍കാതെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന അവര്‍ അക്കാലത്ത് തന്നെ ഇറാഖില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സദ്ദാമിന്റെ മറ്റു ഭാര്യമാരായ സമീരയും, നിദാലും, വഫയും എല്ലാം തന്നെ ആടംഭര ജീവിതത്തിന്റെ സഖിമാരായിരുന്നു. അതെ, അതിനു മുന്‍പത്തെ നൂറ്റാണ്ടുകളില്‍ ജന മുന്നേറ്റങ്ങള്‍ കട പുഴക്കിയെറിഞ്ഞ ധൂര്‍ത്തരായ രാജ പരമ്പരകളുടെ തനി സ്വരൂപമായിരുന്നു സദ്ദാമിന്റെ കുടുംബവും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ ലോകത്തിന്റെ അശാന്തിക്കു കാരണം ഏകാധിപതി ആയിരുന്ന ഹിറ്റ്ലര്‍ ആയിരുന്നു എങ്കില്‍ അവസാന പാദത്തില്‍ മറ്റൊരു ഏകാധിപതി ആയിരുന്ന സദ്ദാം ആയിരുന്നു.

ഹിറ്റ്ലര്‍ ആര്യന്‍ വംശത്തിന്റെ പേരിലാണ് ജെര്‍മ്മനിയെ തനിക്കു കീഴെ നിര്‍ത്തിയത്. അത് പോലെ അല്ലെങ്കിലും ആദ്യകാലത്ത് മതത്തോട് വലിയ പ്രതിപത്തിയൊന്നും ഇല്ലാതിരുന്ന സദ്ദാം അവസാന കാലത്ത് മതത്തിന്റെ ചിഹ്ന്നങ്ങളും പേറിയാണ് ലോക ജനതയുടെ മനസ്സില്‍ സഹതാപവും എതിരാളികളോടും സ്പര്‍ദയും വളര്‍ത്താന്‍ ശ്രമിച്ചത്. യദാര്‍ത്തത്തില്‍ ഇങ്ങനെ ഉള്ളവരാണ് ആ മതത്തിന്റെ മറ്റു വിശ്വാസികളെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കാരണമാകുന്നത്. അടുത്തിടെ കേരളത്തിലെ ഒരു സംഘടനയുടെ നേതാവ് തനിക്കും തന്റെ കുടുംബത്തിനും നേരെ ഉയര്‍ന്ന ആരോപണങ്ങളെ എതിരിടാന്‍ മതത്തിന്റെ തണല്‍ തേടുന്നതും നാം കണ്ടു. ഇങ്ങനെ ഉള്ളവര്‍ക്ക് തണല്‍ നല്‍കാനായി കൊമ്പുകള്‍ മുറിക്കുമ്പോള്‍ നാം നമ്മുടെ തണലാണ്‌ മുറിക്കുന്നതെന്ന് ആരും തിരിച്ചറിയുന്നില്ല. മത വിശ്വാസങ്ങളോ ആചാരങ്ങലോ അനുഷ്ടിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആകരുത് പകരം മനുഷ്യനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തില്‍ ആകണം ഓരോ മനുഷ്യരെയും വിലയിരുത്തേണ്ടത് എന്നാണു അടുക്കളക്ക് തോന്നിയിട്ടുള്ളത്.

സദ്ദാമിനെ രക്തസാക്ഷിയാക്കി കൊണ്ടാടിയത് ഇക്കാര്യങ്ങള്‍ എലാം അറിയാത്തത് കൊണ്ടാവില്ല എന്ന് അടുക്കളക്ക് ഉറപ്പാണ്. കാരണം നമ്മെക്കാള്‍ ലോകത്തിന്റെ ചലനങ്ങള്‍ അറിയുന്നവര്‍ ആണല്ലോ അവര്‍. പിന്നെ എന്തായിരിക്കാം കാരണം? രാഷ്ട്രീയ മുതലെടുപ്പ് തന്നെ. നാല് വേദികളില്‍ കത്തിക്കയരാനുള്ള ഒരു വിഷയം. അതിനപ്പുറം ഒന്നുമായിരുന്നില്ല സദ്ദാം ഇവര്‍ക്ക്. ഒരു പക്ഷെ അമേരിക്ക എന്ന പദത്തോടുള്ള അന്ധമായ ശത്രുത തന്നെയാവണം സദ്ദാമിനെ ഇത്ര കണ്ടു സ്വീകാര്യന്‍ ആക്കിയത്. രസകരമായ കാര്യം ഇവര്‍ക്ക് ചതുര്‍ഥി ആയ അമേരിക്ക തന്നെയാണ് ഇറാഖിനെ ഇത്ര കണ്ടു വളര്‍ത്തിയതും എന്നതാണ്. ഈ അമേരിക്കന്‍ വിരോധത്തിന്റെ അടിസ്ഥാനവും എത്ര ചിന്തിച്ചിട്ടും അടുക്കളക്ക് മനസ്സിലാവുന്നില്ല. നമുക്ക് കയറ്റുമതിയിലൂടെ നല്ല വരുമാനം ലഭിക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. അത് പോലെ തന്നെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഏറ്റവും ആശ്രയിക്കുന്നതും അവരെ തന്നെ. എന്തിനു നമ്മുടെ ഒരു മുന്‍ മുഖ്യന്‍ (അമേരിക്കയെ എത്രിക്കുന്നവരിലും മുഖ്യന്‍ ആയിരുന്നു ഇദ്ദേഹം) ചികിത്സ തേടി പോയതും ഈ അമേരിക്കയിലേക്ക് തന്നെ. അപ്പോള്‍ ഇവരുടെ അമേരിക്കന്‍ വിരോധം എന്ന മുഖം മൂടി ഊട്ടി ഉറപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ സദ്ദാം സ്നേഹം എന്ന് തോന്നി പോകുന്നു.

മുതലാളിത്ത വ്യവസ്ഥിതിയോടുള്ള എതിര്‍പ്പാണ് അമേരിക്കയോടുള്ള വിരധത്തിനു കാരണം എന്ന് ചിലപ്പോള്‍ പറഞ്ഞേക്കാം. പക്ഷെ ഒന്നോര്‍ക്കുക, ലോകത്ത് ഇതൊരു വ്യവസ്ഥിതിയെക്കാളും വിജയകരമായത്‌ അത് തന്നെയാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചതാണ്. നമ്മുടെ സര്‍ക്കാരിനു സഹായകമായി നില്‍ക്കുന്നതും ഇത്തരം മുതലാളിത്ത സ്ഥാപനങ്ങള്‍ തന്നെയല്ലേ. പൊതു മേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ മടങ്ങാണ് സര്‍ക്കാരിനു സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും നികുതിയായി ലഭിക്കുന്നത്. മുതലാളിത്തത്തെ നന്നായി ഉപയോഗിച്ച രാഷ്ട്രങ്ങള്‍ നേടുന്ന അതി ശീഘ്രമായ വളര്‍ച്ച കാണിക്കുന്നത് അത് അന്ധമായി എതിര്‍ക്കപ്പെടെണ്ടാതല്ല, മരിച്ചു ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ് എന്ന് തന്നെയാണ്.

അമേരിക്കന്‍ വിരോധത്തിനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നത്‌ മറ്റു രാജ്യങ്ങളുടെ ആഭ്യബ്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്നതാണ്. അത് അമേരിക്ക മാത്രമാണോ, പഴയ സോവിയറ്റ് യൂണിയനും, എന്തിനു ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യയും ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടില്ലേ. സദ്ദാമിനെ സ്വന്തം രാജ്യത്ത് വിചാരണ ചെയ്തതിനെ എതിര്‍ക്കുന്നവര്‍ ദലേ ലാമയെ സ്വന്തം രാജ്യത്ത് നിന്ന് പുറത്താക്കുകയും ടിബറ്റിലെ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയും എന്തിനു നമ്മുടെ രാജ്യത്തിന്റെ ഭാഗമായ അക്സായ് ചിന്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയും അരുണാചല്‍ പ്രദേശിനുമേല്‍ അവകാശം പ്രഖ്യാപിക്കുകയും ചെയ്യുന്ന ചൈനീസ്‌ ഭരണ കൂടത്തെ മാതൃകയാക്കാന്‍ ആഹ്വാനം ചെയ്യുന്നതും വൈരുദ്ധ്യാത്മക തത്വശാസ്ത്രത്തിന്റെ പുത്തന്‍ പതിപ്പുകള്‍ ആവാം അല്ലെ.

എന്തൊക്കെ ആയാലും രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഡിസംബര്‍ 30 സദ്ദാമിന്റെ ചെറു സ്മരണകള്‍ പോലുമില്ലാതെ കടന്നു പോകുമ്പോള്‍ തെളിയുന്നത് സദ്ദാം പ്രേമത്തിന്റെ പൊള്ളത്തരം തന്നെയല്ലേ? പക്ഷെ ഇത്രയേറെ ഒരു രാജ്യത്തിനെ നാശത്തിലേക്ക് തിരിച്ചു വിട്ട ഒരു ഭരണാധികാരിയെ അദ്ദേഹത്തിന്റെ പ്രവൃതികളെ മാറ്റി നിര്‍ത്തി സഹതാപം കൊണ്ട് മാത്രം വെള്ള പൂശാന്‍ ശ്രമിക്കുന്നത് ചരിത്രത്തോടും ഇറാഖിലെ ജനതയോടും ചെയ്യുന്ന പാതകം തന്നെയാണെന്നതില്‍ സംശയമില്ല.


കുറിപ്പ്: സദ്ദാമിനെക്കുറിച്ചു അദ്ദേഹത്തിന്‍റെ മകള്‍ ഓര്‍ക്കുന്ന കുറിപ്പാണ് അടുക്കള ആദ്യം പറയാനിരുന്നത്. എങ്കിലും അതിനു മുന്‍പ് അടുക്കളക്ക് ചിലത് പറയാനുണ്ടെന്ന് തോന്നിയതിനാല്‍ ഈ പോസ്റ്റു പബ്ലിഷ് ചെയ്യുന്നു. റഗാദ് ഹുസ്സൈന്റെ ഓര്‍മ്മകള്‍ അടുത്ത പോസ്റ്റില്‍ പറയാം.