13. കഥ പറയാന്‍ വന്ന നാരായണി......

on Saturday, July 04, 2009

ഒരു സഹോദരി ഏറെ നാളുകള്‍ക്കു ശേഷം തന്റെ കഥ പറയാന്‍ അടുക്കളക്ക് പുറത്തേക്ക് വരുന്നു എന്ന് കേട്ടപ്പോള്‍ ആദ്യം തോന്നിയതെന്തെന്നു ഇപ്പോഴുമറിയില്ല. എങ്കിലും ഇത്ര നാള്‍ സ്വന്തം മനസ്സില്‍ പറഞ്ഞതില്‍ കൂടുതലായി എന്താണ് അവള്‍ക്ക് ഇനിയും പറയാനുള്ളതെന്ന കൌതുകം എന്നെയും അവിടേക്ക് കാതുകളയക്കാന്‍ കുറച്ചൊന്നുമല്ല പ്രേരിപ്പിച്ചത്. പക്ഷെ......

"നാരായണി പിന്നെയും സ്വപ്നങ്ങള്‍ കാണുകയാണ്" എന്ന് ആരൊക്കെയോ ചേര്‍ന്ന് അവളെക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിക്കുന്ന കാഴ്ച വേദനയോടെ മാത്രമെ നാരായണിയെ അറിയുന്ന അവളെ സ്നേഹിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയൂ... (അവളുടെ പേരും പറഞ്ഞു ചുളുവില്‍ പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷമിക്കുക.) സ്വപ്നങ്ങളും അതിലെ നായകനും ഇത്രമേല്‍ കശക്കിയെറിഞ്ഞ പെണ്ണുങ്ങള്‍ നമുക്കിടയില്‍ വിരളം. ജീവിതത്തിന്റെ ചടുലമായ യൌവനം; നീണ്ട പതിനാലു വര്‍ഷം ജയിലിലെ മതിലിനകത്തു ചിലപ്പോള്‍ അവള്‍ സ്വപ്നങ്ങള്‍ കണ്ടിരിക്കാം.... പക്ഷെ അത് മോഹങ്ങള്‍ തന്നു ഒടുവില്‍ പറയാതെ പോകുന്ന പ്രണയത്തെ കുറിച്ചായിരിക്കില്ല. ആര്‍ക്കാണ് തന്നെ നിഷ്കരുണം തള്ളിപ്പറഞ്ഞ, തള്ളി കളഞ്ഞ ഒന്നിനെക്കുറിച്ച് വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ കഴിയുക. ഇല്ല- നിങ്ങള്‍ എത്ര തരം താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാലും അതുപോലൊരു മടയത്തി ആവാന്‍ നാരായണിക്ക് ഒരിക്കലും കഴിയില്ല. സ്വപ്നങ്ങളില്‍ തളചിടപ്പെടാന്‍ മാത്രം ആഗ്രഹിചിരുന്നവള്‍ ആയിരുന്നു അവളെങ്കില്‍ പതിനാലു വര്‍ഷം ശിക്ഷ കിട്ടുന്ന കര്മ്മങ്ങളിലേക്ക് അവള്‍ എത്തിപെടുമായിരുന്നില്ല.


പതിനാലു വര്‍ഷം അവളുടെ ശ്രോതാക്കള്‍ ആ മതിലുകളായിരുന്നു. തനിക്ക് ചുറ്റും മാനം മുട്ടെ ഉയര്ന്നു നിന്ന ആ ചുവരുകള്‍. അവ തീര്‍ത്തത് ബന്ധനത്തിന്റെ വിലങ്ങുകളല്ല മരിച്ചു സംരക്ഷണത്തിന്റെ കോട്ടകള്‍ ആണെന്ന് അവള്‍ തിരിച്ചറിഞ്ഞത് അവിടെ നിന്നും പുറത്തേക്ക് കാല്‍ വച്ച നിമിഷമാണ്. മതിലിനപ്പുറത്തെ ഈ വലിയ ജയിലില്‍ അവളെ കേള്‍ക്കാന്‍ ചുവരുകള്‍ പോലും ഇല്ലെന്ന യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ശ്വാസം മുട്ടിപ്പോയ നാരായണിയെ നിങ്ങള്‍ ആരെങ്കിലും അണുവിട ഓര്‍ത്തിരുന്നെങ്കില്‍.... അതിന് പകരം അവളിലെ കാമുകിയെ നിറക്കൂട്ടുകള്‍ ചാലിച്ച് ചാര്‍ത്തി അതിനെ മാത്രം നോക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ആഖ്യാതാക്കള്‍ പുരുഷന്മാരുടെ സ്ഥിരം ദൌര്‍ബല്യമാണ് തുറന്നു കാണിച്ചത്. സ്ത്രീയുടെ വെറും ശരീരത്തിനപ്പുറം അവര്‍ക്ക് കാണാനുള്ളത് അവളിലെ കാമുകിയെ മാത്രം. പ്രണയം പുരുഷന് തുറന്നിടുന്നത് ഉത്തരവാടിത്വമാല്ലല്ലോ.... വെറും ഒരവസരം മാത്രം. അടുക്കളയുടെ കാതുകള്‍ക്ക് പക്ഷെ അവളുടെ ദുര്‍ബലമായ വാക്കുകള്‍ക്കു കതോര്‍ക്കതിരിക്കാന്‍ ആവില്ല. ആരും കാണാതെ പോയ അവളെ എഴുതിയ മഹാനായ എഴുത്തുകാരന്‍ പോലും വിസ്മരിച്ച അവളുടെ കണ്ണുനീര്‍ ഈ മടിതട്ടിനെ പോള്ളിക്കുമ്പോള്‍ ഈ കാതുകള്‍ക്ക് മറ്റേതു ശബ്ദ വീചികളെ തിരിച്ചറിയാനാകും.

" തിരിച്ചറിയാന്‍ അടയാളതിനായി എന്റെ വാലത് കവിളിലെ ആ കറുത്ത മറുക് മാത്രം മനസിലവശേഷിപ്പിച്ചുയാത്ര പറയാതെ ആ അജ്ഞാതന്‍ പൊയപ്പോള്‍ ആ മതിലുകള്‍ അക്ഷരങ്ങളായി ഇങ്ങനെ എന്നോട് കിന്നാരം പറയുമെന്ന് എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു എഴുത്തുകാരന്‍ ആയിരുന്നെന്നു അറിയാമായിരുന്നു എങ്കിലും!!! ഈ അക്ഷര തിരമാലകളിലെ ഓരോ ഓളത്തിലും ഞാന്‍ തിരഞ്ഞു നോക്കി. എന്നെ. ഈ നാരായണിയെ. പക്ഷെ.....

വെളുത്ത മുഖം... ആന കണ്ണുകള്‍.... വിരിഞ്ഞ നെഞ്ച്‌... വീപ്പകുറ്റി പോലത്തെ അരക്കെട്ട്... അങ്ങനെ അങ്ങനെ കുറച്ചു വര്‍ണനകള്‍ മാത്രം. ഏറെ നാള്‍ കാത്തിരുന്നു ഒരു സ്ത്രീയെ കണ്ടാല്‍ ആദ്യം തന്നെ ഓടി വന്നു മുഖത്തും കഴുത്തിലും നാഭിയിലും ഉമ്മ വക്കുവാനായി കൊതി പൂണ്ടിരിക്കുന്ന ഒരു മനുഷ്യന് അതിലപ്പുരമോന്നും എഴുതാനില്ലെന്നു അദ്ദേഹവും ആവര്‍ത്തിച്ചു എന്നേയുള്ളു... എങ്കിലും ഒടുവില്‍ യാത്ര പറയാതെ പോയിട്ടും പതിമ്മൂന്നു വര്‍ഷം ആ ജയിലില്‍ തന്നെ ഉണ്ടായിരുന്ന എന്നെ അദ്ദേഹം ഓര്‍ത്തുവോ?? ഒന്നു കാണാന്‍ വരാമായിരുന്നില്ലേ ആ സ്വാതന്ത്ര്യ ലോകത്തുനിന്ന്... ഒരു എഴുത്തെങ്കിലും.....

എന്നിട്ടും നിങ്ങള്‍ പറയുന്നു ഇതു പ്രണയ കഥയെന്ന്!!! അദ്ദേഹന്‍ എഴുതിയ അസാദാരണ പ്രണയ കഥ. ഞാന്‍ പറയട്ടെ. ഇതു പ്രണയ കഥയല്ല. പ്രണയത്തെ അവസരമായി മാത്രം കാണുന്ന സൌകര്യപൂര്‍വ്വം മറക്കുന്ന മനുഷ്യരുടെ ചതിയുടെ കഥയാണിത്.മോഹങ്ങള്‍ പങ്കുവച്ചു സ്വാര്‍തരായി പിന്നീടെല്ലാം മറക്കുന്ന മനുഷ്യരുടെ വഞ്ചനയുടെ കഥ. ഇതിലെവിടെയാണ് നാരായണി എണ്ണ പെണ്ണിന്റെ സ്വത്വം നിങ്ങള്‍ തിരയുക. നാരായണിയുടെ മനസ്സില്‍ പ്രണയമുണ്ടായിരുന്നു. പക്ഷെ അത് ഈ മതിലുകളില്‍ കോരി വികൃതമാക്കിയ ( നിങ്ങളുടെ ഭാഷയില്‍ സുന്ദരമായ) പരിസമാപ്തിയിലേക്കുള്ള പ്രണയമായിരുന്നില്ല. നോവലിലെ നായകന്റെ മാനസികാവസ്ഥയെ ഒന്നും കുറ്റം പറയാന്‍ ഞാനാളല്ല. കാരണം വളരെ സത്യാസന്ധമായിത്തന്നെ അതില്‍ അവ വിവരിച്ചിട്ടുണ്ട്. സ്ത്രീയുടെ ഗന്ധത്തിനായി കൊതിച്ചു കാത്തു നിന്ന അയാളുടെ കാതുകളിലേക്ക് ഒഴുകി എത്തിയ സ്ത്രീ ശബ്ദത്തോട് അയാള്‍ക്ക് തോന്നിയ ആസക്തി ആര്‍ക്കും മനസിലാകും. പക്ഷെ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു മാനസികാവസ്ഥയില്‍ ആ ഓര്‍മ്മകള്‍ക്ക് ചായം ചാര്‍ത്തുമ്പോള്‍, ഈ പാവം പെണ്ണിനെ, എന്റെ മനസിനെ, എന്റെ ചിന്തകളെ, ജീവിതത്തെ തന്നെയും പാടെ വിസ്മരിച്ചു പോയത് അങ്ങേയറ്റം ക്രൂരമായിപ്പോയി. എല്ലാം അങ്ങയോടു പറഞ്ഞിട്ടും.... സ്ത്രീകളെ ഒരുപാടു വിമര്‍ശിച്ച, പരിഹസിച്ച ആ തൂലികയിലൂടെ ചിന്തകള്‍ക്ക് വിലങ്ങു ചാര്‍ത്തി ഉതിര്‍ന്നു വീണ ഒരു കഥാപാത്രം ആകേണ്ടി വന്നതിന്റെ വേദന- അത് തിരിച്ചറിയാതെ നിങ്ങള്‍ നാരായണിയെ എങ്ങനെ തിരിച്ചറിയും. അവള്‍ കണ്ട സ്വപ്‌നങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും...."

'മതില്‍ക്കെട്ടുകളെയും പ്രതിബന്ധങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും വെല്ലു വിളിച്ചു മുന്നേറുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണ് പ്രണയം.' ഒരു മാധ്യമത്തില്‍ നാരായണിയുടെ ദ്രിശ്യാഖ്യാനത്തോട്‌ അനുബന്ധിച്ച് അതെ കുറിച്ചു വന്ന വാക്കുകളാണിവ. പക്ഷെ അവര്‍, അതെഴുതിയവര്‍, കഥാകാരന്‍ ആ ചെറു നോവലിന്റെ ഒടുവില്‍ പറയുന്ന ഒരു വാചകം സൌകര്യപൂരവം മറന്നു പോയി. "ഹു വാന്റ്സ്‌ ഫ്രീഡം, ആര്‍ക്കു വേണം സ്വാതന്ത്ര്യം!!!" അതെ അദ്ദേഹം പറയാന്‍ ശ്രമിച്ചത് ഇങ്ങനെ ആയിരുന്നിരിക്കണം. 'മതില്‍ക്കെട്ടുകളെയും പ്രതിബന്ധങ്ങളെയും പ്രത്യശാസ്ത്രങ്ങളെയും വെല്ലുവിളിച്ചു മുന്നേറുന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ തള്ളിക്കളയുന്ന, പരാജയപ്പെടുത്തുന്ന മനസിന്റെ ഔന്നിത്യമാണ് പ്രണയം.' എല്ലാത്തില്‍ നിന്നും സ്വാതത്ര്യം തേടുന്ന സ്വപ്നമല്ല പ്രണയം. അത് എല്ലാ സ്വാതന്ത്രത്തെയും വിലയില്ലാതാവുന്ന ഒരു നിമിഷമാണ്. പ്രണയം, അത് പ്രണയമാനെങ്കില്‍, എല്ലാത്തിനെയും നിഷേധിക്കാനോ വലിചെരിയാണോ ഉള്ള പ്രേരണ അല്ല നല്കുന്നത്. എല്ലാത്തിനും ഉപരിയായി മനസുകളെ പരസ്പരം അംഗീകരിക്കാനുള്ള സന്ദേശമാണ്. പ്രണയം ഒരു വെറും വെല്ലുവിളി മാത്രമല്ല. ഒരു സ്വയം കീഴടങ്ങല്‍ കൂടിയാണ്. തനിക്ക് എല്ലാം സ്വന്തമായുണ്ട് എണ്ണ മനസിന്റെ അഹന്തയുടെ കീഴടങ്ങല്‍. അത് പരാജയമല്ല. മറിച്ച് സഹജീവികളെ അംഗീകരിച്ചു കൊണ്ടു ഉന്നതിയിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം മാത്രമാണ്. നാരയനിക്ക് ഒടുവില്‍ നമ്മോടു പറയാനുള്ളത് അതിനെ പറ്റിയാണ്. പ്രണയമെന്നത് വഴിയിലുപേക്ഷിച്ച് പോകുന്ന വെറും ചാപല്യമല്ല. അത് ജീവിതത്തെ അനശ്വരതയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്ന ഒരു പരിശുദ്ധി ആണ്. നിങ്ങള്‍ ആ പ്രണയത്തെ ആവിഷ്കരിക്കാന്‍ സൃഷ്ടിക്കുന്ന മാതൃകകള്‍ പക്ഷെ അത് തന്നെയാണോ?????

5 comments:

സമാന്തരന്‍ said...

മാതൃകകളോ മഹത്തരങ്ങളോ മാത്രമേ ഒരു കലാകാരന്‍ കണ്ടെത്താവൂ എന്നുണ്ടോ ? ഒരു മനസ്സിനെ പകര്‍ത്തുംബോള്‍ അസംഖ്യം മാനങ്ങളുള്ള ഒന്നാണത് എന്നുള്ള അറിവില്‍ അതെല്ലാം ഒരേ സമയം തുറന്നു കാട്ടണമെന്നില്ലല്ലോ.. അതിലൊന്ന് ഒരാള്‍ പറയുന്നു, മറ്റുള്ളവ മറ്റുള്ളവര്‍ വിശകലനം ചെയ്യുന്നു. ഒന്ന് ഉണ്ട് എന്നു പറയുംബോള്‍ ഇല്ലാത്തതെന്ത് എന്ന് തേടും പോലെ. ആ ചിന്തകള്‍ക്കും ആദ്യം പറഞ്ഞവന്റെ സ്വാധീനമില്ലേ.. സ്ത്രീയുടെ പ്രണയത്തിന്റെ ശക്തി കാണിക്കാനുദ്ദേശിക്കുമ്പോള്‍ ഒരു സ്ത്രീയെ സംബന്ധിച്ച മറ്റുള്ളവ ശങ്ങള്‍ ഇല്ലെന്നാരും പറയുന്നില്ലല്ലോ.

അരുണ്‍ കരിമുട്ടം said...

എന്‍റമ്മേ..
ഇതില്‍ ഇത്രേ ഒക്കെ കാര്യങ്ങളുണ്ടോ??

സൂത്രന്‍..!! said...

പ്രണയത്തിനു കണ്ണില്ല ........

കണ്ണനുണ്ണി said...

നല്ല കാഴ്ചപ്പാടുകള്‍....
ഒരുപക്ഷെ ശരിയായിരിക്കാം..

ഒരിക്കലും പ്രണയം തോട്ടിടില്ലതവരോ....ഇപ്പോള്‍ പ്രണയിച്ചു കൊണ്ട് ഇരിക്കുനവരോ അല്ല..പ്രണയിച്ചു തീര്ന്നവര്‍ക്കാവും അതിനെ അല്പമെങ്കിലും ശരിയായി നിര്‍വചിക്കാന്‍ സാധിക്കുക

Raman said...

A new look to basheer??