22. മൃദുല വികാരങ്ങള്‍ കടമകളെ മറവിയിലാഴ്ത്തുമ്പോള്‍...

on Saturday, October 10, 2009

" ഇതവസാനിപ്പിച്ചേ തീരൂ!!! എനിക്കീ ഭരണം വേണ്ട!!!
ഒരു നിമിഷത്തെ സ്വസ്ഥത പോലും അറിഞ്ഞിട്ടു എത്രയോ കാലമായി... എല്ലാം മറക്കാന്‍ ശ്രമിച്ച്‌ പുലരും വരെ എഴുത്ത് മേശക്കരികില്‍ ഇരുന്നാലും വാക്കുകള്‍ അകന്നു നില്ക്കുന്നു. എന്നെയിത് ഭ്രാന്തു പിടിപ്പിക്കും. നിങ്ങളുടെയെല്ലാം മുന്നില്‍‌ യാചിക്കുന്ന ഈ രാജാവിനെയോര്‍ത്തു നിങ്ങള്‍ക്ക്‌ ലജ്ജ തോന്നുന്നില്ലേ!!!"



ഇതു പറയുമ്പോള്‍ ഒരു പക്ഷെ സ്വാതി തിരുനാള്‍ രാമവര്‍മ്മ വിജയിക്കുകയായിരുന്നിരിക്കാം. തന്റെ പ്രേയസ്സിയെ തന്നില്‍ നിന്നും അകറ്റിയവരോടെല്ലാം... തന്റെ ഭാര്യ നാരായണിയോട് പോലും!!! സ്വാതി തിരുനാള്‍ എന്ന നാദോപാസകന്‍; പ്രണയം നഷ്ടമായ കാമുകന്‍ വിജയിക്കുകയായിരുന്നിരിക്കാം. പക്ഷെ ഇതിനെല്ലാം അപ്പുറം രാമവര്‍മ്മക്ക് മറ്റൊരു നിയോഗമുണ്ടായിരുന്നു. പിറക്കും മുന്‍പ്‌ തന്നെ തന്നില്‍ നിഷിപ്തമായ കര്‍ത്തവ്യം. വഞ്ചിനാടിന്റെ രാജാവ് എന്ന കടമ. ആ രാജാവിനെ വിശ്വസിച്ചു ജീവിച്ച തിരുവിതാംകൂറിലെ പ്രജകളുടെ സുരക്ഷ. ആ വാക്കുകളിലൂടെ പക്ഷെ അദ്ദേഹം തോല്‍പ്പിച്ചത് ജനസഹസ്രങ്ങളുടെ മനസ്സുകളിലെ ആ വിശ്വാസത്തെ ആയിരുന്നു.

ഇന്നു അടുക്കളയില്‍ ആ രാജാവിന്റെ കഥയാണ്. നാം ഇന്നു അദ്ദേഹത്തെ ആരാധനയോടെ ഓര്‍ക്കുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ബലി കഴിച്ച മറ്റു ചില കാര്യങ്ങളുടെ കഥ.



ചരിത്രത്തിന്റെ താളുകള്‍ക്ക് കനം കൂടുന്നതിനനുസരിച്ച് പലതും വിസ്മൃതിയുടെ കാണാക്കയങ്ങളിലേക്ക് പറിചെറിയപ്പെടും. അക്കൂട്ടത്തില്‍ തിരുവിതാംകൂര്‍ എന്ന രാജ്യവും ആ രാജ്യത്തെ രാജ പരമ്പരയും മനസ്സുകളില്‍ നിന്നു മാഞ്ഞു പോയേക്കാം. എങ്കിലും കര്‍ണാടക സംഗീതത്തിന്റെ അവസാന സ്വരവും നിലക്കുന്നതു വരെ സ്വാതി തിരുനാളിന്റെ നാമം ഒരു പ്രളയത്തിനും തുടച്ചു നീക്കാനാവില്ല.

32 വര്‍ഷം മാത്രം നീണ്ടു നിന്ന ആ ജീവിത യാത്രയില്‍ അദ്ദേഹം സംഗീതത്തിനു നല്കിയ സംഭാവനകള്‍ ആര്‍ക്കു മറക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ പേരു കൊത്തി വച്ച കീര്‍ത്തനങ്ങളും വര്‍ണ്ണങ്ങളും സംഗീതാസ്വാദകാരുടെ മനസ്സുകളില്‍ അദ്ദേഹത്തിന് അമരത്വം നല്കും. പക്ഷെ ആ യാത്രക്കിടയില്‍ അദ്ദേഹം മറന്നു പോയ ചില കാര്യങ്ങള്‍, (നിങ്ങള്‍ക്ക്‌ അതെക്കുറിച്ച് ഓര്‍ക്കേണ്ട കാര്യം ഉണ്ടാവില്ല, അതിന്റെ ദുരിത പര്‍വ്വം താണ്ടെണ്ടത് ഒരിക്കലും നമ്മള്‍ ആരും അല്ലല്ലോ;) മരണം വരെ മനസ്സില്‍ കൊണ്ടു നടന്ന ചിലരും ഇവിടെ ജീവിച്ചിരുന്നു. നിങ്ങള്‍ ഓര്‍ക്കാത്ത പലരും. ഇന്നു അടുക്കളയിലേക്കു ഓര്‍മ്മകളുടെ കൂട് തുറന്നു വിടുന്നത് അവരില്‍ ഒരുവളാണ്. നാരായണി പിള്ള. സ്വാതി തിരുനാളിന്റെ ധര്‍മ്മ പത്നി. ക്ഷമിക്കുക അവളുടെ വാക്കുകള്‍ നിങ്ങളുടെ ആരാധനാവിഗ്രഹത്തിനു പോറല്‍ എല്പിചെങ്കില്‍. ക്ഷമിക്കുക, കാരണം അവള്‍ അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു. മനസ്സും ശരീരവും സംഗീതത്തിനു മാത്രം നല്കിയ സ്വാതി തിരുന്നാളിന്റെ മാത്രം ഭാര്യ.


"അമ്മ മഹാറാണിയോട് യാത്ര പറഞ്ഞു കൊട്ടാരത്തില്‍ നിന്നു തിരുവട്ടാര്‍ തറവാട്ടില്‍ എത്തും വരെ മനസ്സില്‍ അവരുടെ വാക്കുകള്‍ ആയിരുന്നു.



'കുട്ടീ; നിന്റെ സ്ഥാനം പല പെണ്‍കുട്ടികളും മോഹിച്ചതാണ്. ഇപ്പോഴും കൊതിക്കുന്നവരുണ്ട്. അതോര്‍മ്മ വേണം.'



ശരിയായിരുന്നു. പല പെണ്‍കുട്ടികളും മോഹിച്ചിരുന്നു. ഞാനും. പക്ഷെ ഇപ്പോള്‍ ആ മോഹങ്ങളെ പറിച്ചെറിഞ്ഞു മടക്കയാത്രയാണ്. എനിക്ക് പകരം വേറെ ഏതെങ്കിലും പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ യാത്ര ഇങ്ങനെ ഒറ്റക്കാകുമായിരുന്നോ? ആര്‍ക്കറിയാം. ചിലപ്പോള്‍ ആകുമായിരിക്കും.

ഒരു സാദാരണ നായര്‍ കുടുംബമായ ആയ്ക്കുട്ടി വീട്ടിലെ ഈ പാവം കുട്ടിയുടെ പാട്ടുകേള്‍ക്കാന്‍ അദ്ദേഹം എത്തിയപ്പോള്‍ ഒരിക്കലും കരുതിയില്ല ജീവിതത്തില്‍ അദ്ദേഹമാണ് എന്റെ പാതിയായി വരുന്നതെന്ന്. ഞാന്‍ പാടുന്നത് കേള്‍ക്കെ അടഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ മിഴികളുടെ ആഴങ്ങളില്‍ ഞാന്‍ നിറയണമേ എന്ന് അറിയാതെ പ്രാര്‍ത്തിച്ചിരുന്നു. ഞാന്‍ വീണ മീട്ടുമ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ താളം പിടിക്കുന്നത്‌ എന്റെ ചുമലില്‍ ആയിരുന്നെങ്കിലെന്നു കൊതിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ഞങ്ങളെ തിരുവട്ടാര്‍ അമ്മവീട്ടിലേക്ക് ദത്തെടുക്കാനും ജീവിത സഖി ആക്കാനും തീരുമാനിച്ചതറിഞ്ഞ നിമിഷം ആഹ്ലാദത്തേക്കാള്‍ ഏറെ അത്ഭുതം തന്നെ ആയിരുന്നു. വിവാഹവും ചടങ്ങുകളും ഒക്കെ സ്വപ്നമല്ല എന്ന് ചിന്തിയ്ക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി.


സ്വപ്നങ്ങളിലെ ജീവിതം യാദാര്‍ത്യമായപ്പോഴും മനസ്സുകൊണ്ടു ഒരു രാജ പത്നി എന്ന പദവിയുടെ ഭാരങ്ങളെ ആശങ്കയോടെ തന്നെയാണ് ഞാനോര്‍ത്തത്. ഇതു വരെ ഞാന്‍ വെറുമൊരു പെണ്ണായിരുന്നു. പക്ഷെ വാഞ്ചിനാടിന്റെ രാജപത്നി അങ്ങനെ ആണോ? മനസ് കുറേക്കൂടി പക്വമാക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ഒരു പെണ്‍കുട്ടിയില്‍ നിന്നും ഭാര്യയിലെക്കുള്ള ദൂരം അദ്ദേഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനായില്ല എന്നത് ഏറെ വൈകി ആണ് എനിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. തിരുവിതാംകൂര്‍ മഹാരാജാവിനു ഭാര്യയെന്നാല്‍ ഭാവനയുടെ ലോകത്തേക്ക് വാഗ്ദേവതയുടെ സ്ഫുരണങ്ങളെ പറത്തിവിടാന്‍ ഉത്തേജനം നല്കുന്ന ഒരു സാമീപ്യം മാത്രമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചില്ല. അമ്മമഹാറാണിയും മറ്റുള്ളവരും പറഞ്ഞു തന്ന ചരിത്ര പാഠങ്ങളും എന്നെ പഠിപ്പിച്ചത് അങ്ങിനെ ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഞാന്‍ തന്റെ കൃതികളെ ആലപിക്കുന്ന ഗായിക മാത്രം ആയാല്‍ മതി. പുലരും വരെ പ്രിയ രാഗങ്ങള്‍ വീണ മീട്ടിയാല്‍ മതി. മറ്റെല്ലാം, രാജ്യത്തെ സംഘര്‍ഷങ്ങളും, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായുള്ള പോരാട്ടങ്ങളും, പട്ടിണിയും, ദാരിദ്രവും എല്ലാം മറക്കാന്‍ അദ്ദേഹത്തിന് സംഗീതം കൊണ്ടു കഴിയുമായിരുന്നു.

പക്ഷെ ഒരു രാജാവ് അങ്ങനെ ആകേണ്ട ഒരാള്‍ ആണോ?

വളരെ ചെറിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേതു. അലയടിക്കുന്ന തിരമാലയുടെ ഓളങ്ങളില്‍, പറവകളുടെ ചിറകടിയുടെ താളത്തില്‍ വിളഞ്ഞു നില്ക്കുന്ന വയലിലെ കാറ്റിന്റെ മൂളലില്‍ എല്ലാം അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞത് രാഗങ്ങളുടെ ലയമാണ്. കലാകാരന്മാര്‍ക്ക് ജീവിക്കാന്‍ ഭാവനകളുടെ ഊര്‍ജ്ജം മാത്രം മതി. എത്ര വിശക്കുന്ന വയറുമായും നിശ നീന്തി കടക്കാന്‍ രാഗ മേളങ്ങളുടെ നാദം മാത്രം മതി. പക്ഷെ, അതിന്റെ എത്രയോ അധികം സാദാരണ ജനങ്ങള്‍... അവര്ക്കു വിശപ്പടക്കാന്‍ കവിതയോ കഥകളിപ്പദമൊ മതിയാവില്ല.


എന്നിലെ സ്ത്രീ പോലും അദ്ദേഹത്തിന്റെ കാഴ്ച്ചയുടെ ചക്രവാളങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നിലെ കലാകാരിയെ മാത്രമായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. അംഗീകരിക്കാന്‍ ഏറെ ബുദ്ദിമുട്ടിയെങ്കിലും ഞാനും അതുമായി പോരുത്തപ്പെട്ടിരുന്നു. അനന്തപദ്മനാഭന് ജന്മം നല്കുന്നത് വരെ. പക്ഷെ ഒരമ്മക്ക് ഒരിക്കലും സ്വാര്‍തയാകാനാവില്ല. നീണ്ടു കിടക്കുന്ന വയലിലെ കതിരുകള്‍ കാണുമ്പോള്‍ കാറ്റിന്റെ ഈണമല്ല, മക്കള്‍ക്ക്‌ വയറു നിറച്ചുണ്ണാനുള്ള നെല്ലിനെ കുറിച്ചാണ് അവള്‍ക്ക് ഓര്‍ക്കനുണ്ടാവുക. നിങ്ങള്‍ അവളെ എത്ര സൌന്ദര്യ ബോധമില്ലാതവള്‍ എന്ന് വിളിച്ചാലും. സംഗീതം മനസ്സിനെ സന്തോഷിപ്പിക്കാനുല്ലതാണ്. പക്ഷെ അതിനെക്കാള്‍ എത്രയോ വലുതാണ്‌ മനുഷ്യന്റെ വിശപ്പും ജീവിതവും.



അദ്ദേഹത്തിന്റെ സംഗീതത്തെ ഞാനും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം എന്നില്‍ നിന്നും ഓരോ നിമിഷവും അകലുകയായിരുന്നു. അദ്ദേഹത്തിന് ഉത്തേജനം നല്‍കാന്‍ കഴിവില്ലതവള്‍ എന്ന് ഏറെ കുറ്റപ്പെടുതുമ്പോഴും അദ്ദേഹം ഓര്‍ത്തില്ല, ഞാന്‍ ചെയ്യുന്നത് അതിനെക്കാള്‍ എത്രയോ വലിയ കര്‍മ്മമാണെന്ന്. അദ്ദേഹം തന്റെ ധര്‍മ്മങ്ങള്‍ സ്വയം മറന്നതായി നടിക്കുമ്പോഴും. ഒടുവില്‍ തഞ്ചാവൂരിലെ സുഗന്ധവല്ലി എന്ന നര്‍ത്തകിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അതിര് കടക്കുന്നു എന്നറിഞ്ഞപ്പോഴും മനസിലെ വേദനയടക്കി കൊട്ടാരത്തില്‍ തന്നെ ഞാന്‍ കഴിഞ്ഞു . വിവാഹരാത്രി കിടപ്പറയിലേക്ക് കാലെടുത്തു വക്കുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു.



' ഈ വാതിലിനിപ്പുറം ഞാന്‍ രാജാവല്ല. നീ രാജപത്നിയുമല്ല. വെറും ഭര്‍ത്താവും ഭാര്യയും മാത്രം.'

പക്ഷെ ഇപ്പോള്‍ ആ മുറിക്കകത്ത് അദ്ദേഹം രാജാവാണ്. ഞാന്‍ ആ പഴയ ദാസിയും. പക്ഷെ, തിരുവാതിരക്കു സുഗന്ധവല്ലിയുടെ നൃത്തത്തിന് ഞാന്‍ വീണ മീട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെടുമ്പോള്‍.... എനിക്ക് വയ്യ. എനിക്കതിനെങ്ങനെ കഴിയും. എന്നെപ്പോലെ അവളും ഒരു കലാകാരി ആയിരിക്കാം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരു ഭാര്യയും അവള്‍ എന്റെ ഭര്‍ത്താവിന്റെ-

ഇല്ല. എനിക്കതിനു കഴിയില്ല. അദ്ദേഹത്തെ ഞാന്‍ മനസ്സിലാക്കുന്നില്ല എന്നായിരുന്നു അതിന് ഞാന്‍ കേട്ട പഴി. പഴിചോട്ടെ, അദ്ദേഹം രാജാവാണ്. ഇഷ്ടമുള്ളത് ചെയ്യാം. പക്ഷെ എന്റെ ഭര്‍ത്താവ്, എന്റെ കുഞ്ഞിന്റെ പിതാവ് അങ്ങിനെ ചെയ്യുന്നത് എനിക്കൊരിക്കലും സഹിക്കാനാവില്ല. ശരിയാണ്. അദ്ദേഹം അതിനപ്പുറം പലതുമാണ്. പക്ഷെ അത് കൊണ്ടു അദ്ദേഹം അതല്ലതാകുമോ? ഇല്ല. ഒരിക്കലും ആകാന്‍ പാടില്ല. ആരും.

പോകാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യമോര്‍ത്തത് അദ്ദേഹത്തോട് യാത്ര പറയണമെന്നാണ്. പക്ഷെ ആ മനസില്‍ നിന്നു ഇറങ്ങുംബോഴല്ലേ യാത്ര ചോദിക്കെണ്ടൂ. ഞാനെന്ന ഭാര്യയെ ഒരിക്കലും അദ്ദേഹം മനസ്സില്‍ കുടിയിരുതിയിരുന്നില്ല. അവിടെ ഞാനെന്ന കലാകാരിയെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവള്‍ ഇന്നില്ല. ഇനി ഒരിക്കലും തിരിച്ചു വരാന്‍ കഴിയുകയുമില്ല. ഇപ്പോള്‍ ഞാന്‍ അറിയുന്നു. അദ്ദേഹത്തിന് ഭാര്യ ആയിരുന്നില്ല വേണ്ടിയിരുന്നത്. പേരിനൊരു ഭാര്യ ആയിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് ഒരു സഹയാത്രിക ആയിരുന്നു. എല്ലാത്തിനും കാഴ്ചക്കാരി മാത്രമാകാന്‍ കഴിയുന്ന ഒരു സഹയാത്രിക. സുഗന്ധവല്ലി അതായിരുന്നിരിക്കാം. പുതിയ കൊട്ടാരത്തില്‍ അവളെയും കുടുംബത്തെയും പാര്‍പിച്ചപ്പോഴും അവള്‍ പറഞ്ഞതു തനിക്കൊന്നും വേണ്ട എന്നായിരുന്നു. ഞാന്‍ ആവശ്യങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടിക്കുന്നു എന്ന് പരാതി പറയുന്ന അദ്ദേഹത്തിന് എന്റെ ആവശ്യങ്ങള്‍ എന്റെ മാത്രം ആവശ്യങ്ങള്‍ അല്ല എന്ന് കാണാന്‍ ആവാതെ പോയി.


അദ്ദേഹം പറഞ്ഞതു ശരിയാണ്. തെറ്റിപ്പോയി. ഞാന്‍ അദ്ദേഹത്തെ അറിഞ്ഞതും അദ്ദേഹം എന്നെ അറിഞ്ഞതും. തെറ്റിപ്പോയി."




നാരായണിക്ക് ഇത്രയേ പറയാനാവൂ. വിലയിരുത്തേണ്ടത് നമ്മള്‍ ആണ്. ആര്‍ക്കാണ് തെറ്റിയത്. നാരായണി ചിന്തിച്ചതും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതും ഒരു ഭാര്യയുടെ ഭാഗത്ത് നിന്നാണ്. ഒരു രാജ്യം ഭരിക്കേണ്ട രാജാവിന്റെ ഭാര്യയുടെ. പക്ഷെ സ്വാതി തിരുനാള്‍ പലപ്പോഴും മറന്നതും അതാണ്‌. താന്‍ സംഗീത ഉപാസകനാണ് എന്നതിനപ്പുറം തിരുവിതാംകൂര്‍ രാജാവാണെന്ന കാര്യം. തനിക്ക് ലഭിച്ച രാജ പദവി കൊണ്ടു കലാകാരനമാരെ പ്രോല്‍സാഹിപ്പിച്ച അദ്ദേഹം അതിനെക്കാളുപരി ആ പദവികൊണ്ട് ചെയ്യനുണ്ടായിരുന്ന കര്‍ത്തവ്യങ്ങളില്‍ പലതും വിസ്മരിച്ചതിന്റെ പ്രതിഫലനമാണ് ആദ്യം കേട്ട വാക്കുകളായി തിരുവിതാംകൂറില്‍ മുഴങ്ങിയത്. രാജ്യത്തിന്റെ ശക്തിയുടെ പ്രതിരൂപമാകേണ്ട രാജാവ് ഒരു സ്ത്രീയുടെ പേരില്‍ സ്വന്തം ജീവിതം ബലി കഴിച്ചപ്പോള്‍....



ഒരു കലാകാരന്‍ ഒരു മനുഷ്യസ്നേഹി കൂടി ആയിരിക്കണം എന്നൊരു ചൊല്ലുണ്ട്. തന്റെ കര്‍ത്തവ്യങ്ങളില്‍ നിന്നും അകന്നു സങ്കല്‍പങ്ങളുടെ വാല്‍മീകങ്ങളില്‍ സുഷുപ്തിയിലാണ്ട് നില്‍ക്കെണ്ടാവാന്‍ അല്ല മനുഷ്യ സ്നേഹി. പക്ഷെ കലാകാരന്മാരുടെ ഒരു ദൌര്‍ബല്യമാണ് അംഗീകാരം, പ്രശസ്തി. ഒരു കുടുംബനാഥന്‍ എന്ന കടമ നിര്‍വഹിച്ചാല്‍ ഒരിക്കലും പ്രശസ്തി കിട്ടില്ല. ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ ചില കലാകാരന്‍മാരെങ്കിലും അത്തരം ചിന്തകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. പിതാവെന്ന മകനെന്ന ഭര്‍ത്താവെന്ന അടിസ്ഥാന കടമകളെ അവര്‍ പാടെ വിസ്മരിക്കുന്നു. അവര്‍ക്കതിനു കഴിയാതെ അല്ല. മറ്റുള്ളവര്‍ തങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന വിട്ടു വീഴ്ചകളുടെ ഒരംശം തന്റെ പിടിവാശി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായാല്‍ അവര്‍ക്കതിനു കഴിയും. മനസ്സിലെ സ്വാര്‍തത അല്പമൊന്നു കുറച്ചാല്‍ അവര്‍ക്കതിനു കഴിയും. പക്ഷെ ജനശതങ്ങളെ തന്റെ പ്രതിഭ കൊണ്ടു ആനന്ദിപ്പിക്കുന്ന അവന്‍ തന്റെ ഉറ്റവരെ അങ്ങേ അറ്റം വിഷമിപ്പിക്കുന്ന കാഴ്ച ആനന്ദസാഗരത്തില്‍ ആറാടുന്ന നമ്മുടെ നയനങ്ങള്‍ക്ക് കാണാന്‍ ആയെന്നു വരില്ല. ഓരോ മനുഷ്യനും, അവന്‍ കലാകാരനായാലും കൊലപാതകി ആയാലും, സമൂഹത്തോട് ആവശ്യം ചെയ്യേണ്ട കടമകള്‍ ഉണ്ട്. ജീവിക്കാന്‍ അടിത്തറ ഒരുക്കി തന്നതിന്റെ പ്രത്യുപകാരം. പക്ഷെ ഓരോ സമൂഹവും തുടങ്ങുന്നത് തന്നില്‍ നിന്നു തന്നെയാണ്. വ്യക്തി-കുടുംബം-സമൂഹം-രാഷ്ട്രം എന്നിങ്ങനെ വികസിക്കുന്ന ആ കണ്ണിയിലെ രണ്ടാമത്തെ കണ്ണി അവര്‍ പലപ്പോഴും വിസ്മരിക്കുന്നു. അത് കൊണ്ടു തന്നെ ജീവിതത്തില്‍ സ്വസ്ഥത എന്നത് കേവലം സങ്കല്‍പമായി തന്നെ അവശേഷിക്കുന്നു. മനുഷ്യന്‍ ഒരിക്കലും സങ്കല്പങ്ങളില്‍ ഉറങ്ങേണ്ടാവനല്ല. യാദാര്‍ത്യങ്ങളോട് പോരുതെണ്ടാവനാണ്.

സ്വാതി തിരുനാള്‍ മഹാനായ സംഗീതജ്ഞനായിരുന്നു. പക്ഷെ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്വം എന്താണ്? അദ്ദേഹം തന്റെ ഭാര്യയെ പ്രണയിച്ചിരുന്നു. പക്ഷെ അദ്ദേഹം തിരികെ പ്രതീക്ഷിച്ച പ്രണയത്തിനു എല്ലാ സ്വാതന്ത്രവും അനുവദിച്ചു കൊടുക്കുക എന്ന അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ. സ്വാതത്രം എന്ന വാക്കു തന്നെ അസംതൃപ്തിയുടെ ഉത്പന്നമാണ്. സംതൃപ്തിയുടെ ലോകത്ത് സ്വാതന്ത്രചിതകള്‍ക്ക് തന്നെ പ്രസക്തിയില്ല. പ്രണയം എന്നത് ജീവന്റെ സംതൃപ്തി ആണ്. എല്ലാ സ്വാതന്ത്രങ്ങളെയും അപ്രസക്തമാക്കുന്ന മനസിന്റെ ഔന്നിത്യമാണ്. അതല്ലേ പ്രണയത്തിനായി മറ്റെല്ലാം ഉപേക്ഷിക്കാന്‍ നമ്മെ പ്രപ്തരാക്കുന്നതും. സുഗന്ധവല്ലിയെ ഓര്ത്തു നിരാഹാരം കിടന്നു സ്വയം ജീവനൊടുക്കിയ സ്വാതി തിരുനാളും പ്രണയിനിക്കായി ബ്രിട്ടീഷ്‌ സിംഹാസനം ത്യജിച്ച എഡ്വെര്ദ് - VIII രാജാവും ചെയ്തതും അതിലൂടെ നമ്മോടു പറഞ്ഞതും പ്രണയം എല്ലാ സ്വാതന്ത്രങ്ങളും അപ്രസക്തമാക്കുന്ന വികാരം ആണെന്ന് തന്നെയല്ലേ. സ്വതന്ത്ര മോഹികള്‍ തിരയുന്നത് പ്രണയമല്ല. സ്വാതന്ത്രം മാത്രമാണ്. അതാകട്ടെ അസ്ഥിരമായ ഒരവസ്ഥയും.


മഹാന്മാരായ കലാകാരന്മാരെ നമുക്കു ആദരിക്കാം. പക്ഷെ അവരെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആവര്‍ത്തിക്കപ്പെടുന്നത് അതെ ദുരന്തങ്ങള്‍ തന്നെയാവും. ആ ദുരന്തങ്ങള്‍ ഇന്നിന്റെ കലാകാരന്മാര്‍ക്ക് പാഠം ആവേണ്ടതാണ്‌. യാദാര്‍ത്യങ്ങളുടെ ലോകത്തേക്കും കണ്ണുകള്‍ അയക്കാന്‍ അവര്‍ക്ക് സ്വപ്ന സഞ്ചാരികളായ മുന്‍ഗാമികളുടെ അസ്വസ്തമാര്‍ന്ന ജീവിതം വഴി കാട്ടട്ടെ. നമുക്കാര്‍ക്കും അനുകരനങ്ങളിലൂടെ മറ്റൊരു സ്വാതി തിരുനാള്‍ ആകാനാവില്ല. ഒരിക്കലും. നമള്‍ നാളെക്കായി കോറിയിടെണ്ടത് നമ്മുടെ കൈയൊപ്പ്‌ പതിച്ച പ്രതിഭാസ്ഫുരണങ്ങള്‍ ആണ്. അതിന് പക്ഷെ നാരായണിമാരുടെ കണ്ണീരിന്റെ കാളിമ ഉണ്ടാവാതിരിക്കട്ടെ. ജീവിതത്തില്‍ മൃദുല വികാരങ്ങളാല്‍ മാത്രം സ്വയം മറക്കാതെ നാളയുടെ ജീവിതത്തിനു മാതൃകയാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും കഴിയട്ടെ എണ്ണ പ്രാര്‍ത്ഥനയോടെ.......


കുറിപ്പ്: രാജ കുടുംബത്തിന്റെ എതിര്‍പ്പുണ്ടായിട്ടും തനിക്കൊന്നും വേണ്ട എന്ന് പറഞ്ഞ സുഗന്ധവല്ലി സ്വാതി തിരുനാളിന്റെ മരണശേഷവും തിരുവനന്തപുരത്ത് തഞ്ചാവൂര്‍ അമ്മവീട്ടില്‍ തന്നെയാണ് മരണം വരെ ജീവിച്ചത്. അവരുടെ മരണശേഷം മഹാരാജ ഉത്രം തിരുനാള്‍ ആ കൊട്ടാരം രാജസ്വത്തിലേക്ക് ഏറ്റെടുത്ത നടപടിയെ അവര്‍ മദ്രാസ്‌ ഹൈകോടതിയില്‍ കേസ് കൊടുത്തു ചോദ്യം ചെയ്യുകയുമുണ്ടായി. സുഗന്ധവല്ലി ആരാധിച്ചിരുന്ന ഗണപതി വിഗ്രഹം തിരുവനന്തപുരത്തെ പാല്‍ക്കുളങ്ങര അമ്പലത്തിലേക്ക് മാറ്റുകയും ചെയ്തു.

കടപ്പാട്: ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത "സ്വാതി തിരുനാള്‍" സിനിമയോട്.