33. "വനിതകള്‍ക്കും" ഒരു ദിനം.

on Monday, March 08, 2010

ആഘോഷിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള നൂറാം വനിതാ ദിനവും കടന്നു പോയി. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയെങ്കിലും നമ്മുടെ നാട്ടില്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. അടുക്കളയില്‍ വാര്‍ത്ത എത്താന്‍ വൈകിയതും ആവാം ട്ടോ. എങ്കിലും പലതുകൊട്നും പ്രത്യേകത ഉള്ളതായിരിക്കുമെന്നു തോന്നിയിരുന്നു ഈ വനിതാ ദിനം.

പാര്‍ലിമെന്റില്‍ സ്ത്രീ സംവരണ ബില്‍ ചര്‍ച്ചക്ക് വച്ചത് വലിയ വാര്‍ത്തയായി. ഒരു പാട് തവണ തള്ളിപ്പോയ ഈ ബില്‍ ഇപ്പോള്‍ പെട്ടെന്ന് പൊന്തിയതിന്റെ പിന്നിലെ സംഭവങ്ങള്‍ അടുക്കലക്കറിയില്ല. എങ്കിലും ഏകപക്ഷീയമായ തീരുമാനത്തിലൂടെ അല്ലാതെ ഈ ബില്‍ പാസ്സാക്കിയാല്‍ അതിനു പ്രായോഗിക തലത്തില്‍ എത്ര കണ്ടു വിജയിക്കാനാവും എന്നത് കണ്ടു തന്നെ കാണേണ്ടി ഇരിക്കുന്നു. ഈ ബില്‍ പാസ്സാകട്ടെ എന്നഗ്രഹിക്കുമ്പോഴും അടുക്കളക്ക് ഈ ബില്ലിനോട് വലിയ താല്പര്യം പോര. സംവരണമല്ല സമത്വം തന്നെയാണ് സ്ത്രീക്ക് വേണ്ടതെന്നു അടുക്കള ഉറച്ചു വിശ്വസിക്കുന്നു. ഈ സംവരണം വഴി വനിതകളെ കേവലം 33 % ഇല്‍ തളച്ചിടുകയും സമത്വം എന്നത് വീണ്ടും സ്വപ്‌നങ്ങള്‍ ആവുകയും ചെയ്യാതിരിക്കട്ടെ. സമത്വത്തിലേക്കുള്ള ഒരു നല്ല പാത തുറക്കാന്‍ ഈ സംവരണത്തിന് കഴിയട്ടെ.

ബില്‍ രാജ്യസഭയില്‍ വച്ചു ബഹളം കൂടി പിരിഞ്ഞു എന്ന നിരാശാവാര്‍ത്ത കേള്‍ക്കുമ്പോഴും മനസ്സില്‍ ചെറിയൊരു സന്തോഷം ഉണ്ടായിരുന്നു. കാതറിന്‍ ബിഗ്ലോ.അതെ, ഈ വനിതാദിനത്തിലെ താരം സംശയ ലെഷമന്യേ അവള്‍ തന്നെയാണ്. സംവരണത്തിന്റെ പിന്‍ബലമൊന്നും കൂടാതെ തന്നെ 1500 കോടി രൂപയുടെ അവതാരത്തിനും 81 വര്‍ഷം നീണ്ട പുരുഷ മേല്ക്കൊയ്മക്കും മീതെ അവള്‍ തന്റെ ഹര്‍ട്ട് ലോക്കറുമായി നിവര്‍ന്നു നിന്നപ്പോള്‍ അത് വനിതകള്‍ക്ക് അഭിമാനത്തോടൊപ്പം ആത്മവിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമായി മാറി. മത്സരത്തില്‍ പിന്തള്ളിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തള്ളിയെറിഞ്ഞ മുന്‍ ഭര്‍ത്താവ് ജെയിംസ് കാമറൂണിനെ ആണെന്നതും കൌതുക കാഴ്ചയായി.

ഇതൊക്കെയാണെങ്കിലും ഈ വനിതാ ദിനം അറിയാതെ തന്നെയാണ് ലോകത്തുള്ള വനിതകളില്‍ ഭൂരിപക്ഷവും ഇന്നും കഴിയുന്നത്‌. അങ്ങനെ ഒരു അവസ്ഥയില്‍ ഈ ഒരു ദിനത്തിന്റെ പ്രസക്തി എത്രയുണ്ടെന്നറിയില്ല. എങ്കിലും എല്ലാ സഹോദരിമാര്‍ക്കും അടുക്കളയുടെ ആശംസകള്‍.

കഴിഞ്ഞ വര്‍ഷം എഴുതിയ ലേഖനം ഒന്ന് കൂടി ഇവിടെ പോസ്റ്റുന്നു. അവസ്ഥകള്‍ മാറാത്തിടത്തോളം മറ്റൊരു എഴുത്തിനു അടുക്കളക്ക് വയ്യ.

"ഇന്നു ലോക വനിതാ ദിനം.

പതിവു പോലെ സമൂഹത്തിലെ തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളെന്നു മുദ്ര കുത്തി, സകല പുരുഷന്മാരോടും യുദ്ധം പ്രഖ്യാപിക്കുന്ന പല ചടങ്ങുകളും ഇന്നും അരങ്ങേറും. ചില നഗരങ്ങളിലെന്കിലും രാത്രി സ്വന്തമാക്കാനെന്ന പേരില്‍ കൊമാളിക്കൂട്ടങ്ങള്‍ വര്‍ഗ ശത്രുക്കളായ പുരുഷന്മാരുടെ സംരക്ഷണയില്‍ പാതിരാക്ക്‌ സ്വയം തെരുവിലിറങ്ങി സുരക്ഷിതത്വം നേടുന്ന കാഴ്ചകളും കണ്ടേക്കാം.

പക്ഷെ; ഞാന്‍ പറയട്ടെ - ഈ ദിനം നിങ്ങലെപോലുള്ളവര്‍ക്ക് ഇങ്ങനെ വില കുറഞ്ഞ കെട്ടുകാഴ്ച്ചകലുമായി കൊട്ടിഘോഷിച്ചു അപഹാസ്യരാവനുള്ളതല്ല. ഈ ദിനം അവരുടെതാണ്. ഇങ്ങനെ ഒരു ദിനം ഉണ്ടെന്നു പോലും അറിയാത്ത കോടിക്കണക്കിനു എന്റെ സഹോദരിമാര്‍ക്ക്. അവരെ ഓര്‍ക്കാനാകട്ടെ ഈ വനിതാ ദിനമെന്കിലും.


ആന വാ പൊളിക്കുന്നത് കണ്ടു വാ പൊളിക്കാന്‍ പുറപ്പെട്ട അണ്ണാനെപ്പോലെ പൊതുവേദികളില്‍ വെറുതെ നാവടിച്ചു പരിഹാസകഥാപാത്രങ്ങള്‍ ആവുകയാണ് ഇന്നു സ്ത്രീകള്‍. ചിലര്‍ ചൂലുമായി റോഡില്‍ സമരം ചെയ്യാനിരങ്ങിയെന്നതും വേദനയോടെയാണ് എനിക്ക് ശ്രവിക്കാന്‍ കഴിഞ്ഞത്. നമ്മള്‍ ഉപയോഗിക്കുന്നതിനെ അഭിമാന ചിഹ്ന്നമാക്കെണ്ടാതിനു പകരം അപമാനത്തിന്റെയും വിലയില്ലയ്മയുടെയും അടയാളമാക്കി മാറ്റുന്ന ഇവരാണ് നിങ്ങളെ സമൂഹത്തിനു മുന്നില്‍ വിലയില്ലാതവരാക്കുന്നത്. സ്ത്രീയുടെ മഹത്വം സ്ത്രീത്വമാണ്. അതിനായി അവള്ക്ക് പുരുഷനെ അനുകരിക്കെണ്ടാതില്ല. ജയിക്കെണ്ടാതുമില്ല. പക്ഷെ അവള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.

പീഡനങ്ങളില്‍ നിന്നുള്ള സംരക്ഷണവും സ്വാതന്ത്ര്യവും ആണ് ഇന്നത്തെ പ്രഖ്യാപിത സ്ത്രീവാദികള്‍ ആവശ്യപ്പെടുന്നത്. പക്ഷെ ഇവര്‍ ആവശ്യപ്പെടുന്ന സ്വതന്ത്രം സ്ത്രീകളുടെ മനസിലുല്ലതല്ല. രാത്രി നിര്‍ഭയമായി സന്ച്ചരിക്കാനുള്ള സ്വാതന്ത്യമാനത്രേ ഇവര്ക്ക് വേണ്ടത്. രാത്രി സ്ഥിരമായി സഞ്ചരിക്കുന്ന എത്ര സ്ത്രീകള്‍ ഉണ്ട്. അതിന്റെ എത്ര ആവശ്യമുണ്ട്. ചുരുക്കം ചിലരുണ്ട്. ക്ലബുകളിലും പബ്ബുകളിലും കൂത്താടി നടക്കുന്നവര്‍. അവര്ക്കു ഈ സ്വതന്ത്രവും സംരക്ഷണവും ആവശ്യമാണ്‌. അവര്ക്കു മാത്രം. പക്ഷെ അവരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. നിങ്ങളെ പോലെയാണ് എല്ലാവരുമെന്ന ചിന്ത ദയവായി ഉപേക്ഷിക്കുക . നിങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ ചുമലില്‍കൂടി ഇറക്കി വക്കാതിരിക്കുക. ഞങ്ങളുടെ മനസാണ് നിങ്ങളുടെ വാക്കുകളെന്നു പറഞ്ഞു ഞങ്ങളെ അപമാനിക്കതിരിക്കുക.

എന്നാല്‍ ഗാര്‍ഹിക പീഡനം അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. എന്നില്‍ വീണലിഞ്ഞ എണ്ണിയാല്‍ ഒടുങ്ങാത്ത കണ്ണുനീര്‍ തുള്ളികളെ മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. അതിനെതിരെ കഴിയുമെന്കില്‍ നിങ്ങള്‍ ശബ്ദം ഉയര്‍ത്തുക. പക്ഷെ അതിന്റെ ആഴിങ്ങളിലേക്ക് ചിന്തിക്കുംപോഴാണ് തിരയുംപോഴാണ് അവിടെയും പലപ്പോഴും പ്രതിസ്ഥാനത്ത് ഏതെങ്കിലും ഒരു സ്ത്രീ ആണെന്ന് കണ്ടെത്താന്‍ കഴിയുക. അതെ, അനുഭവങ്ങള്‍ പലപ്പോഴും നാം കണ്ടില്ലെന്നു നടിച്ചാണ് നാം നമ്മുടെ ശത്രുക്കള്‍ക്ക് പേരു നല്കുന്നത്. നിങ്ങളും സ്വതന്ത്രമായി ഒന്നു ചിന്തിച്ചു നോക്കുക. നിങ്ങള്‍ക്കും പലയിടത്തും പുരുഷന്മാരെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ അതിനെക്കാള്‍ കുടുതല്‍ സഹായവും അവര്‍ നല്‍കിയിട്ടില്ലേ. നിങ്ങള്‍ നടത്തുന്ന ഒരു ജാഥ, സമ്മേളനം, ഇതിന്റെയൊക്കെ പുറകില്‍ നിങ്ങളെ സഹായിച്ചവര്‍ എത്ര പേര്‍. പക്ഷെ നിങ്ങളെ എതിര്‍ത്തവര്‍, തടസപ്പെടുതിയവര്‍, സഹകരിക്കതിരുന്നവര്‍, ആട്ടിയോടിച്ചവര്‍, അവരില്‍ സ്ത്രീകളും ഉണ്ടായിരുന്നില്ലേ.... അതെ, നമ്മള്‍ ആദ്യം പോരുതെണ്ടത്, അല്ലെങ്കില്‍ ഇല്ലതാക്കേണ്ടത്, നമ്മള്‍ക്ക് തന്നെ നമ്മളോടുള്ള ശത്രുതയാണ്.

ഇവിടെ ഇന്നു പലരും പറയുന്നതു പോലെ പുരുഷന്റെ അമിതമായ ലൈംഗിക ത്രിഷ്ണയാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം എന്ന് നിങ്ങള്‍ തെറ്റിധരിച്ചു പോയാല്‍ പിന്നെ നിങ്ങള്‍ യുദ്ധം ചെയ്യുന്നത് നിഴലിനോടാനെന്നത് തിരിച്ചറിയാനാവാതെ പോയേക്കാം. ഓര്‍ത്തു നോക്കൂ... എല്ലാ ലൈംഗിക പീഡനകേസുകളിലും ഒരു കണ്ണിയായി സ്ത്രീ കാണാറില്ലേ... അതെ ആ കണ്ണിയാണ് നമ്മുടെ ശത്രു. പുരുഷന്റെ അത്തരം ആസക്തിയുടെ എരിതീയിലേക്ക് നിങ്ങളെ നയിക്കുന്ന, അതിലേക്കു എണ്ണയൊഴിച്ച് അതിന് ശക്തി പകരുന്ന ആ ശത്രുവിനോടാണ് നമ്മള്‍ പട വെട്ടേണ്ടത്. പക്ഷെ, ഇന്നു നിങ്ങളെ നയിക്കുന്നവരില്‍ പലരും ആ കണ്ണികളില്‍ പെട്ടവരാണ് എന്നതു നിങ്ങള്‍ തിരിച്ചറിയുന്നില്ല. ലൈംഗിക സ്വാതന്ത്രത്തിനും സ്വവര്‍ഗ ലൈംഗികത പോലെ പുരോഗമനാത്മകമല്ലാത്ത അവകാശങ്ങള്‍ക്കായി തെരുവില്‍ അലരുന്നവര്‍ തന്നെയാണൊ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ മുതലക്കണ്ണീര്‍ ഒഴുക്കുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ഉദ്ദേശശുദ്ധിയെ തിരിച്ചറിയണം. അങ്ങനെയുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാം ലോകത്തെ, സമൂഹത്തെ, സുരക്ഷിതത്വതിലെക്കല്ല, മരിച്ചു അരക്ഷിതത്വതിലെക്കാണു തള്ളി വിടുന്നതെന്ന് തിരിച്ചറിയാന്‍ ഇവരുടെ ജല്പനങ്ങളുടെ ചെളിപുരണ്ടു തിമിരമേല്‍ക്കാത്ത സാമാന്യ ബോധം മാത്രം മതി. സ്വാതന്ത്രവും സുരക്ഷിതത്വവും തമ്മിലുള്ള ബന്ധവും വൈരുധ്യവുമെല്ലാം ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുമുണ്ട്‌.

സഹോദരിമാരെ, നിങ്ങള്ക്ക് ചിലപ്പോള്‍ തോന്നിയേക്കാം, ഞാന്‍ അന്ധമായി പുരുഷ പക്ഷത്തു നിന്നു സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകള്‍ പറയുകയാണെന്ന്. കാരണം, എന്താണ് സ്ത്രീ പക്ഷമെന്ന് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞ കൂട്ടരാണല്ലോ. സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വേഷമുണ്ട്. വേരിനു സുര്യനെ കാണണം എന്ന് തോന്നിയാല്‍ പിന്നെ മരമില്ല, വേരുമില്ല. അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞതു, സ്ത്രീക്ക് സ്ത്രീ ആവാന്‍ പുരുഷന്‍ ചെയ്യുന്നതെല്ലാം ചെയ്യണമെന്നു നിങ്ങളെ പടിപ്പിച്ചതാരന്. അവനെ നയിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലാതെ നശിപ്പിക്കനല്ല. സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ സ്ത്രീകളെ ഓര്‍ക്കുന്നതോടൊപ്പം അവരെക്കാള്‍ ഫലപ്രദമായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത യേശു ക്രിസ്തു, രാജാ റാം മോഹന്‍ റായ്, പെരിയോര്‍ തുടങ്ങിയ പുരുഷന്മാരെ നിങ്ങള്ക്ക് മറക്കാന്‍ എങ്ങനെ കഴിയും.

ഈ വനിതാ ദിനതിലെന്കിലും തങ്ങളുടെ യദാര്‍ത്ഥ ആവശ്യങ്ങള്‍ എന്താണെന്നും, സമൂഹത്തോട് നമുക്കുള്ള കടപ്പാട് എന്താണെന്നും മനസിലാക്കാനുള്ള തിരിച്ചറിവ് നമുക്കോരോരുത്തര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ സഹോദരിമാര്‍ക്കും എന്റെ വനിതാ ദിനാശംസകള്‍..... "