7. ജന്മാന്തര ബന്ധങ്ങള്‍...

on Tuesday, March 10, 2009


ചില ബന്ധങ്ങള്‍ക്ക് മിഴി ചിമ്മിയടയുന്ന നേരത്തെ ആയുസ്സ്‌ മാത്രമെ കാണൂ. എന്നാല്‍ ചില ബന്ധങ്ങള്‍ - അവയ്ക്ക് ആയുസ്സ് അനന്തമാണ്‌... പ്രപഞ്ചം പ്രളയത്തില്‍ ഓടുന്ങിയാലും ആ ബന്ധങ്ങള്‍ അതിനും മീതെ അടുത്ത യുഗത്തിലേക്ക് സ്പന്ദിച്ചുകൊണ്ടിരിക്കും. അതെ, പറഞ്ഞു വരുന്നതു ദാമ്പത്യത്തെ പറ്റിതന്നെയാണ്. വിശ്വാസങ്ങള്‍ പറയുന്നതു ആ ബന്ധം ജന്മാന്തരങ്ങള്‍ പിന്നിടുമ്പോഴും ആത്മാവുകള്‍ പരസ്പരം പിരിയുന്നില്ലെന്നാണ്. ഇന്നത്തെ പരിഷ്കൃത ലോകം വിശ്വാസങ്ങളെ വെറും മണ്ടത്തരങ്ങള്‍ എന്ന് പറഞ്ഞു തള്ളുന്നത് അറിയാതെയല്ല. അങ്ങനെയുള്ളവര്‍ ക്ഷമിക്കുക. ഈ കുറിപ്പ് നിങ്ങള്‍ക്കുള്ളതല്ല. വിശ്വാസങ്ങളെ ഉപാസനയിലൂടെ യാഥാര്‍ത്യമാക്കിയ കുറച്ചു പേരെന്കിലും ഇന്നും കാണും. അവര്‍ക്കായി ഇന്നത്തെ എന്റെ വാക്കുകള്‍....


ഇതു ജന്മങ്ങളുടെ കെട്ട് പൊട്ടിച്ചു പടര്‍ന്ന ആ ബന്ധത്തിന്റെ കഥ. ആദ്യം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുന്പുള്ള ഓരോര്മയിലേക്ക്.... കപില വസ്തുവിലെ രാജ കൊട്ടാരം. അവിടെ, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സന്യാസിയായി തിരിച്ചെത്തിയ തങ്ങളുടെ പഴയ സിദ്ധാര്‍ത്ഥ രാജകുമാരനെ കാണാന്‍ എത്തിയിരിക്കുകയാണ് എല്ലാവരും. പക്ഷെ പഴയ രാജകുമാരനെ അറിയുന്ന ഒരാള്‍ മാത്രം അവിടേക്ക് വന്നില്ല. അവള്‍ തന്റെ മകനുമൊത്ത് അന്തപ്പുരത്തിന്റെ മെല്ലെ ചെറിയ വാതിലുകല്‍ക്കപ്പുറത്തു മൌനമായി ഇരിക്കുകയാണ്. യശോധര. സിദ്ധാര്‍ത്ഥ രാജകുമാരന്റെ പത്നി. രാജ സദസ്സില്‍ ഗൌതമാനായി മാറിയ തന്റെ പാതി ജീവിതത്തിന്റെ നശ്വരതയെയും നിരാര്‍ത്ഥകതയെയും പറ്റി വാചാലനാവുമ്പോള്‍, ഇവിടെ ഇവളുടെ മനസ് പിടയുന്നത് കേള്‍ക്കാന്‍ ഒന്നുമറിയാത്ത ഏഴ്വയസ്സുകാരന്‍ മകനും പിന്നെ നിസ്സഹായയായ എന്റെ ഈ കാതുകളും മാത്രം.


" ഞാന്‍ കണ്ടു... ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം.. ഈ ഇടുങ്ങിയ മുറിയുടെ ജാലകത്തിന് പുറകിലിരുന്ന്... ഒരേ വേഷമണിഞ്ഞ സന്യാസിമാരുടെ കൂട്ടത്തില്‍ എനിക്കദ്ദേഹത്തെ കണ്ടെത്താന്‍ അണുവിട പോലും വേണ്ടി വന്നില്ല... മകന് ജന്മം നല്കി കിടക്കുന്ന എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അദ്ദേഹം ഈ കൊട്ടാരവും എന്നെയും ഉപേക്ഷിച്ചു പോയിരിക്കാം... പക്ഷെ എന്നും ഓരോ നിമിഷവും അദ്ദേഹത്തിന്റെ നിഴലായി ഞാന്‍ ഉണ്ടായിരുന്നു... ജ്ഞാന പ്രകാശം തേടിയുള്ള യാത്രയില്‍ പുറകിലെ നിഴലിനെ അദ്ദേഹം ശ്രദ്ധിച്ചുവോ??? അറിയില്ല... പക്ഷെ മുന്നില്‍ ഉണ്ടായിരുന്നവരോട് എനിക്കെന്നും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ... എകയായതറിഞ്ഞെത്തിയ പിതാവിനോടും, വിവാഹാഭ്യര്‍ത്ഥനയുമായ്‌ വന്ന രാജകുമാരനമാരോടും എനിക്കൊന്നെ പറയാനുണ്ടായിരുന്നുള്ളൂ... പതിവ്രതക്ക് ജീവിതം ഭര്‍തൃപൂജയാണ്... പാതി പത്നിയെ മറന്നേക്കാം.. പക്ഷെ അവനെ സംരക്ഷിക്കുന്നത് പത്നിയുടെ മനസിലെ ഓര്‍മ്മകളാണ്... അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞ ഞാന്‍ അതുപോലെ എന്റെ ആഭരണങ്ങള്‍ ഉപേക്ഷിച്ചു. കാഷായ വസ്ത്രം ധരിച്ചു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു. അന്തപ്പുരത്തിലെ പട്ടു മെത്തകള്‍ പുറത്തെറിഞ്ഞു.... അദ്ദേഹം അറിഞ്ഞില്ല; എന്നെ ഈ സുഖസൌകര്യങ്ങളില്‍ ഉപേക്ഷിച്ചു ഏകനായി തെരുവിന്റെ മുള്‍പാതയെ തിരഞ്ഞു പോയാലും, എന്റെ ലോകം, എന്റെ വീഥികള്‍ എല്ലാം അദ്ദേഹത്തിന്റേതു തന്നെയാണെന്ന്...

തോഴിമാര്‍ വന്നു പറയുന്നു . ഞാന്‍ അദ്ദേഹത്തെ പോയി കാണണമെന്ന്... ഇല്ല. ഞാന്‍ ഒരു സ്ത്രീ ആണ്... എന്നെയുപെക്ഷിച്ച അദ്ദേഹത്തെ ഞാന്‍ തിരഞ്ഞു പോകുന്നത് സ്ത്രീയുടെ തോല്‍വിയാണ്... തെറ്റ് ചെയാത്തവരാരും തോല്‍ക്കില്ല... അദ്ദേഹം ജ്ഞാനം നേടി ബുദ്ധനായി മാറിയിരിക്കാം... ആയിരങ്ങള്‍ അദ്ദേഹത്തെ വണങ്ങിയിരിക്കാം... പക്ഷെ ഞാന്‍ വിശ്വസിക്കുന്നു... അദ്ദേഹം ലോകം മുഴുവന്‍ അലഞ്ഞു നേടിയ ജ്ഞ്ഞാനതെക്കള്‍ ശക്തിയുണ്ട് എന്റെ പാതിവ്രത്യത്തിന്... അങ്ങനെയെങ്ങില്‍ അദ്ദേഹം എന്നെ തിരഞ്ഞു വരും... എന്റെ അരികില്‍ വരും... അല്ലെങ്കില്‍ ഏഴ് വര്‍ഷത്തേ എന്റെ പൂജക്ക്‌ അര്‍ത്ഥമില്ലാതാവും..."



ശരിയായിരുന്നു... ലോകം മുഴുവന്‍ അലഞ്ഞു സിദ്ദര്‍ത്താന്‍ നേടിയ ജ്ഞാനത്തേക്കാള്‍ ശക്തി അവള്‍ ആ നാലു ചുവരുകള്‍ക്കുള്ളില്‍ ചെയ്ത ഭര്‍തൃ പൂജക്കായിരുന്നു. സര്‍വസംഗപരിത്യാഗിയായി കപിലവസ്തുവിലെ കൊട്ടാരത്തില്‍ തിരികെയെത്തിയപ്പോഴും ഗൌതമന്റെ കണ്ണുകള്‍ തിരഞ്ഞത് ഒരേ ഒരു മുഖമായിരുന്നു. ഒടുവില്‍ സ്വയം അവളുടെ അന്തപ്പുരത്തിലേക്ക് ബുദ്ധനെ നയിച്ചത് അവളുടെ മനസിന്റെ ശക്തിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. പക്ഷെ എനിക്കവളോട് ചോദിക്കാനായി ഒരു ചോദ്യം ഇനിയും ബാക്കി... സഹസ്രാബ്ദങ്ങള്‍ക്കിപ്പുറത്തു നിന്നു ഞാന്‍ അവളോട്‌ അത് ചോദിക്കട്ടെ.



"പ്രിയ യശോധരെ... ഇത്ര അചന്ചലയായി നിന്ന നിന്റെ മനസ് അദ്ദേഹത്തെ കണ്ട മാത്രയില്‍ എന്തെ അത്ര ദുര്‍ബലമായിപോയി.. ഒരിടത്തും പരാജയഭാരത്താല്‍ ശിരസ് താഴ്താതിരുന്ന നീ എന്തിന് അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു കണ്ണീര്‍ തൂവി..."



" വിജയം എന്നത് എന്താണെന്ന് യഥാര്‍ത്ഥത്തില്‍ ആരറിയുന്നു? പരാജിതര്‍ക്കാണ് വിജയത്തിന്റെ വില അറിയുകയെന്നു നിങ്ങള്‍ പറയുന്നു. പക്ഷെ പരാജിതര്‍ ആരെന്നറിയാന്‍ നിങ്ങള്‍ക്ക് കഴിയുന്നുവോ?

പരാജയം വിജയത്തിലേക്കുള്ള ക്രിയാത്മകമായ കാത്തിരിപ്പ്‌ മാത്രമാണ്. അപ്പോള്‍ വിജയം? വിജയം എന്നത് വിരക്തി ആണ്. എന്തിനെ ഉപേക്ഷിക്കാന്‍, ഒഴിവാക്കാന്‍ കഴിയുന്നുവോ, അപ്പോള്‍ അതിനെ വിജയിക്കുന്നു. അതെ തെറ്റുകളെ, തിന്മയെ ഒഴിവാക്കാന്‍ കഴിയുന്ന അവസ്ഥയാണ് വിജയം. പരാജയ ഭാരത്താല്‍ ഒരാളുടെയും ശിരസുകള്‍ താഴുന്നില്ല. പകരം അക്ഷമയുടെ ഉല്പന്നമായ നിരാശയുടെ ഭാരത്തിലാണ് ശിരസുകള്‍ കുനിയുന്നത്.



എനിക്ക് അദ്ദേഹത്തെ ആയിരുന്നില്ല വിജയിക്കേണ്ടത്. ഭദ്ര സുമേധനില്‍ നിന്നും കഴിഞ്ഞ ജന്മത്തില്‍ നേടിയ വരം. അഞ്ചു താമര പൂക്കള്‍ക്ക് പകരമായി തനിക്ക് ലഭിച്ച പുണ്യം. അതിനെ വിസ്മരിക്കാന്‍ ഗൌതമനെ പ്രേരിപ്പിച്ച ശക്തികളോടാണ് ഞാന്‍ പൊരുതിയത്. അദ്ദേഹത്തെ പിന്തുടരുന്നതില്‍ നിന്നു എന്നെ തടസ്സപ്പെടുത്തിയ ഓരോന്നിനെതിരെയും ഞാന്‍ വിജയം നേടി. അദ്ദേഹത്തോടുള്ള ഭക്തിയായിരുന്നു എന്റെ ശക്തി. സ്നേഹമായിരുന്നു എന്റെ ഊര്‍ജം. പൂജയായിരുന്നു എന്റെ ആയുധം. ആ പാദങ്ങളില്‍ വീണുടഞ്ഞ മിഴിനീര്‍ എങ്ങനെ ദുര്‍ബലതയുടെ ചിന്ഹമാകും. അത് ദുര്‍ബലതകള്‍ക്ക് മേല്‍ എന്റെ ശക്തി നേടിയ വിജയത്തിന്റെ മുത്തുകളാണ്. അത് അവിടെയല്ലാതെ മറ്റെവിടെയാണു ഞാന്‍ അര്‍പിക്കുക.



യദാര്‍ത്ഥ വിജയത്തിന്റെ പ്രതികരണം ഒരിക്കലും ആരവങ്ങളല്ല. അത് നിഴലുകലോടുള്ള യുദ്ധത്തിലെ അനര്‍ഹമായ, അസ്ഥിരമായ ചില തെറ്റിധാരണകളെ വിളിച്ചറിയിക്കാനുള്ള വെമ്പലിന്റെ നശ്വരമായ, ക്ഷണികമായ പൊട്ടിത്തെറിക്കലുകള്‍ മാത്രം. യദാര്‍ത്ഥ വിജയം ഒന്നും പ്രകടിപ്പിക്കില്ല. ആ അവസ്ഥയില്‍ മനസ് സംതൃപ്തിയുടെ നിശബ്ദതയിലായിരിക്കും. കാരണം അവിടെ പരാജയപ്പെടുത്തുന്നത് നാം നമ്മിലെ ആഗ്രഹങ്ങളെയാണ്. അതിന്റെ വിജയ ആഘോഷിക്കാന്‍ മനസിന്‌ മാത്രമെ കഴിയൂ. എന്റെ അരികില്‍ വന്ന അദ്ദേഹത്തിന്റെ അരികില്‍ ഞാന്‍ അങ്ങനെയല്ല പെരുമാറിയിരുന്നതെന്കില്‍... അല്ല. അപ്പോള്‍ ഞാന്‍ വിജയിചിരിക്കുകയായിരിക്കില്ല. എന്റെ അഹങ്കാരം എന്നെ തോല്പിചിരിക്കുകയായിരിക്കും.... പക്ഷെ ഞങ്ങള്‍ക്കെങ്ങനെ തോല്‍ക്കാനാകും...മനസ്സില്‍ അദ്ദേഹത്തോടുള്ള പൂജയുമായി കഴിയുന്നിടത്തോളം ആര്‍ക്കെന്നെ തോല്പ്പിക്കനാകും...??? "



ഇല്ല. നിന്നെയെന്നല്ല. മനസ്സില്‍ നന്മക്കായുള്ള പൂജയുമായ് കഴിയുന്ന ആരെയും ആര്ക്കും തോല്‍പ്പിക്കാനാവില്ല. പ്രിയ യശോദരെ .... അതല്ലേ നീ ഇന്നും ഞങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത്... യുഗങ്ങള്‍ക്കും ജന്മങ്ങള്‍ക്കും അപ്പുറത്ത്.....


10 comments:

Mr. X said...

കൊള്ളാം നല്ല പോസ്റ്റ്...

Mr. X said...

"അങ്ങനെയെങ്ങില്‍ അദ്ദേഹം എന്നെ തിരഞ്ഞു വരും... എന്റെ അരികില്‍ വരും... അല്ലെങ്കില്‍ ഏഴ് വര്‍ഷത്തേ എന്റെ പൂജക്ക്‌ അര്‍ത്ഥമില്ലാതാവും..."

KK said...

നന്നായിട്ടുണ്ട്..ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

പാവപ്പെട്ടവൻ said...

ഇന്നിലേക്കുള്ള വളരെ ചിന്ത പരമായ പരിചയ പെടുതലുകള്‍
മനോഹരമായ എഴുത്ത്
അഭിവാദ്യങ്ങള്‍

Unknown said...

Remember reading a film review by Civic Chandran titled 'yasodara sidhaarthanodu parayyan agrahichathu'. Sidatrthan feels he did something loadable, but Yasoda asks Sidarthan how he can justify leaving his wife alone at the palace. This justifies her stand when she says she will not go to him, let him come to her.
Your posts (this one and previous) are highly appreciated. If you are interested you may visit our blog to see some material which may be of interest to you.
http://sahajeevanam.blogspot.com/

മാണിക്യം said...

പതിവ്രതക്ക് ജീവിതം ഭര്‍തൃപൂജയാണ്... പാതി പത്നിയെ മറന്നേക്കാം.. പക്ഷെ അവനെ സംരക്ഷിക്കുന്നത് പത്നിയുടെ മനസിലെ ഓര്‍മ്മകളാണ്... അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞ ഞാന്‍ അതുപോലെ എന്റെ ആഭരണങ്ങള്‍ ഉപേക്ഷിച്ചു. കാഷായ വസ്ത്രം ധരിച്ചു. ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു. അന്തപ്പുരത്തിലെ പട്ടു മെത്തകള്‍ പുറത്തെറിഞ്ഞു.... അദ്ദേഹം അറിഞ്ഞില്ല; എന്നെ ഈ സുഖസൌകര്യങ്ങളില്‍ ഉപേക്ഷിച്ചു ഏകനായി തെരുവിന്റെ മുള്‍പാതയെ തിരഞ്ഞു പോയാലും, എന്റെ ലോകം, എന്റെ വീഥികള്‍ എല്ലാം അദ്ദേഹത്തിന്റേതു തന്നെയാണെന്ന്...
പാതിവൃത്യം എന്നത് എന്താണെന്ന് മറക്കുന്ന ഇന്നത്തെ സ്ത്രീകള്‍ ഇത് അറിഞ്ഞിരുന്നെങ്കില്‍....

വല്യമ്മായി said...

നല്ല പോസ്റ്റ്

Unknown said...

നന്നായിട്ടുണ്ട്..ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

എറക്കാടൻ / Erakkadan said...

ലളിതമായ ഒരു പോസ്റ്റ്‌

തറവാടി said...

നല്ല പോസ്റ്റ്.