20. സ്നേഹത്തിന്റെ പ്രകാശം.

on Saturday, September 26, 2009

അടുക്കളക്ക് മറ്റാരേക്കാളും കൂടുതല്‍ മനസിലാവുന്നത് അമ്മമാരുടെ മനസ്സാണ്. അവരുടെ സ്നേഹം, വാത്സല്യം; ഇതൊക്കെയാണ്. ഒരു പക്ഷെ അവരുടെ സ്നേഹവും വാത്സല്യവും കടലോളം അനുഭവിക്കുന്ന നിങ്ങളെക്കാളേറെ....

ആരോ പറഞ്ഞ ഒരു വാചകമാണ്. " ദൈവത്തിനു എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അമ്മമാരെ ദൈവം സൃഷ്ടിച്ചതെന്ന്." കാല്പനികമായ ഭാവനയാണ്. എങ്കിലും അമ്മ എന്ന വാക്കിന്റെ ആഴങ്ങള്‍ എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. അതെ മക്കളെ ദൈവത്തെക്കാള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവള്‍; തയ്യാരുള്ളവള്‍ ആണ് അമ്മ.

പക്ഷെ മറ്റെവിടെയുമെന്ന പോലെ സ്വാര്‍ഥതആ മനസുകളിലും ഉണ്ടെന്നത് ഒരു യാദാര്‍ത്യമാണ്. എന്റെ മക്കള്‍. എന്റെ മാത്രം മക്കള്‍ എന്ന സ്വാഭാവികമായ സ്വാര്‍ത്ഥത. മറ്റുള്ള ആരെക്കാളും സ്വന്തം ഉദരത്തില്‍ വഹിച്ച മക്കള്‍ പ്രധാനപ്പെട്ടതാവുന്നതും ഈ സ്വാര്‍ഥതയുടെ ഫലമാണ്. പലയിടത്തും അമ്മമാര്‍ തോല്പിക്കപ്പെടുന്നതും ഈ സ്വാര്‍ത്ഥതയുടെ അനന്തരഫലമാണ്. പക്ഷെ, ആ സ്വാര്‍ത്ഥത തന്നെയാണ് ഓരോ മക്കളെയും അമ്മമാരോട് അടുപ്പിച്ചു നിര്ത്തുന്നതെന്ന യാദാര്‍ത്യവും കണ്ണടക്കെണ്ടതല്ല. എങ്കിലും അമ്മ എന്ന വാക്കിനു പ്രസവിക്കുന്നവള്‍ എന്നതിനേക്കാള്‍ അര്‍ത്ഥതലങ്ങള്‍ കൈവരുമ്പോള്‍ , ഈ സ്വാര്‍ഥത അവളെ അന്ധയാക്കുന്നുവെന്നത് പറയാതെയും വയ്യ.

ഇവിടെയാണ്‌ അമൃതാനന്ദമയീ ദേവിയുടെ പ്രസക്തി. ലോകത്തിലെ ജീവജാലങ്ങളെ മുഴുവന്‍ മാതൃ വാല്‍സല്യത്തോടെ നെഞ്ചോട്‌ ചേര്‍ക്കാന്‍ അമ്മക്കല്ലാതെ മറ്റാര്‍ക്ക് കഴിയും. അവരുടെ ദൈവിക പരിവേഷത്തെ തത്വചിന്തകളെ എത്രിക്കുന്നവര്‍ ഉണ്ട്. പക്ഷെ, നിസ്വാര്‍ഥമായ അവരുടെ വാത്സല്യം. അതിനെ ആര്‍ക്കു വിമര്‍ശിക്കാനാവും. "വൈരാഗ്യമേറിയൊരു വൈദികനാട്ടെ, ഏറ്റ വൈരിക്കു മുന്‍പുറിയോടുന്ന ഭീരുവാട്ടെ, ആരാകിലെന്ത്. അമ്മക്ക് എല്ലാരും ഒരുപോലെ."
വിശ്വാസത്തെ അടിസ്ഥാനമാക്കി മനുഷ്യരെ പലതായി തിരിക്കാം. അന്ധവിശ്വാസി, അവിശ്വാസി, വിശ്വാസി പിന്നെ കപട വിശ്വാസി. നിങ്ങള്‍ ഇതില്‍ ആരാകട്ടെ, നിറഞ്ഞ പുഞ്ചിരിയോടെ മാത്രം നിങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നു എന്നത് തന്നെയല്ലേ അവരുടെ ഏറ്റവും വലിയ മഹത്വം. പല മതാചാര്യന്‍മാരും ജന നേതാക്കളും, ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റും സുരക്ഷ ഭടന്മാരും ഒക്കെയായി ജനങ്ങളില്‍ നിന്നും അകലങ്ങള്‍ തേടുമ്പോള്‍ മക്കളെ മാറോടണച്ചു സാന്ത്വനിപ്പിക്കുന്ന അമ്മയെ ഒരിക്കല്‍ അരികിലെതിയവര്‍ക്ക് എങ്ങനെ മറക്കാനാകും.
മറ്റൊരു പ്രശാത്ത വാചകം പോലെ; സ്വീകരിക്കാം, നിരസിക്കാം, പക്ഷെ ഒരിക്കലും അതിനെ അവഗണിക്കാനാവില്ല. കാരണം ഇന്നിന്റെ ആവശ്യം സ്നേഹമാണ്. നാം മറക്കുന്ന അല്ലെങ്കില്‍ മറ്റു വികാരങ്ങളാല്‍ മറക്കപ്പെടുന്ന ആ ആവശ്യകതയാണ് സ്വയം മാതൃക ആയിക്കൊണ്ട്‌ അമ്മ ഒരൂരുതരെയും ഓര്‍മ്മിപ്പിക്കുന്നത്. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുകയല്ല. എങ്കിലും ആ സ്നേഹം കാണാതെ പോകുന്ന നിങ്ങള്‍ ദൌര്ഭാഗ്യരാണ്. എല്ലായിടത്ത് നിന്നും ഒറ്റപ്പെടുമ്പോള്‍ ചേക്കേറാന്‍ ഒരു അഭയം എന്നത് പലര്ക്കും മനസ്സിലാവാത്തത് അങ്ങിനെ ഒരു അവസ്ഥ അവര്ക്കു അജ്ഞാതമായത് കൊണ്ടായിരിക്കാം. അമ്മയുടെ മറ്റെല്ലാം നിങ്ങള്‍ മറക്കുക. വിശ്വാസങ്ങള്‍, തത്വചിന്തകള്‍ എല്ലാം. പക്ഷെ അരികിലെതുന്ന ഓരോരുത്തര്‍ക്കും പകരുന്ന സ്നേഹം, സാന്ത്വനം, അതിനെ അരിയുക എന്നതല്ലാതെ വാക്കുകളാല്‍ എങ്ങനെ വരയ്ക്കാനാണ്. ഓരോ മനസ്സും ആ പ്രകാശത്താല്‍ പ്രഭാപൂരിതമാകട്ടെ. സങ്കടക്കറകള്‍ ആനന്ദാശ്രുക്കലാല്‍കഴുകി തുടക്കട്ടെ. ഓരോ മനസ്സും ആ വാല്‍സല്യത്തിന്റെ മാധുര്യം നുകരാന്‍ പ്രാപ്‌തരാകട്ടെ.

അദ്ധ്യാത്മികത എന്നത് പരസ്പരം കൊല്ലാനും, പഴി ചാരാനും, ചെളി വാരി എറിയാനും ഉപയോഗിക്കുന്ന ഈ കാലത്തു , ഞങ്ങളുടെ വഴി മാത്രമാണ് ശ്രേഷ്ഠം എന്നും മറ്റെല്ലാം വ്യര്‍ത്ഥമെന്നും ഓതുന്ന അസഹിഷ്ണുക്കളായ ആചാര്യന്മാരുടെ ഈ ലോകത്ത് സ്നേഹത്തിന്റെ പ്രകാശം മാത്രം ചൊരിയുന്ന അമ്മയുടെ പാദങ്ങളില്‍; ഈ ജന്മദിന വേളയില്‍ അടുക്കളയുടെ ഹൃദയം നിറഞ്ഞ സ്നേഹപ്പൂക്കള്‍ അര്‍പ്പിക്കട്ടെ.

12. സ്ത്രീയില്‍ നിന്നും അമ്മയിലേക്കുള്ള ദൂരം...

on Friday, June 26, 2009

യൌവനം ഒരു അഗ്നികുണ്ടമാണ്. ഏത് പ്രതിബന്ദങ്ങളെയും ചാമ്പലാക്കാന്‍ കഴിവുള്ള മനസിന്റെ അഗ്നികുണ്ഡം. അതിന്റെ തീഷ്ണതയില്‍ കത്തിയാളുകയും സായാഹ്നത്തില്‍ ഒരു കണ്ണുനീര്‍ കണമായി അതിന്റെ തന്നെ ചാരത്തില്‍ അലിഞ്ഞു ചേരുകയും ചെയ്ത് എത്രയോ പേര്‍ നമുക്കിടയിലൂടെ കടന്നു പോയി. ആ അഗ്നിയുടെ ശോഭയില്‍ വെട്ടിത്തിളങ്ങി നിന്നപ്പോള്‍ ലോകത്തിന്റെ കാഴ്ച്ചയെ മുഴുവന്‍ തന്നിലേക്ക് ഒതുക്കി നിര്‍ത്തിയവരുടെ ശവകുടീരങ്ങള്‍ പോലും പക്ഷികളും ചിലന്തികളും ആവാസ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. കൌതുകത്തോടെ ആരാധനയോടെ നോക്കി നിന്നവരുടെ മനസിന്റെ വിദൂര കോണിലെവിടെയോ പൊടി പിടിച്ച ഒരോര്‍മ്മ മാത്രമായി കിടക്കുന്നവരും എത്ര!!!

ഇന്നു അടുക്കളക്ക് പറയാനുള്ളത് അവരിലൊരുവളുടെ കഥയാണ്. 26-ആം വയസ്സില്‍ യൌവനത്തിന്റെ തീഷ്ണമായ മധ്യാഹ്നത്തില്‍ 1974-ഇല്‍ സിനി ബ്ലിട്സ് മാസികയുടെ പ്രസിദ്ധീകരണതോടനുബന്ദിച്ചു ബോംബെയിലെ ഫ്ലോറ ഫൌണ്ടനിലും പിന്നീട് ജുഹുവിലും തെരുവിലൂടെ നഗ്നയായി ഓടി രാജ്യത്തെയും ലോകത്തെയും തന്നെ അമ്പരപ്പിച്ച പ്രോതിമ ബേദിയുടെ കഥ. ക്ഷമിക്കുക. അടുക്കളക്ക് പറയാനുള്ളത് അവര്‍ കത്തിപടര്‍ന്ന ആ കാലത്തെ കുറിച്ചല്ല. 1998 - ആഗസ്റ്റ്‌ - 18 -നു ഹിമാലയത്തിലെ കുമാവൂണ്‍ താഴ്വാരത്തില്‍ ജീവനോടെ മണ്ണിനടിയില്‍ മൂടപ്പെടും മുന്‍പ്‌; അവസാനമായി അധരങ്ങളെ നിശബ്ദമായി ചുംബിച്ച മണ്‍തരികളോട് മന്ത്രിക്കാന്‍ ബാക്കി വച്ച വാക്കുകള്‍. ജ്വലിച്ചു ലോകം ചാമ്പലാക്കാന്‍ ശ്രമിച്ച യുവതിയെ തോല്പിച്ച മഞ്ഞിന്റെ നനവാര്‍ന്ന മനസുള്ള ഒരമ്മയുടെ വാക്കുകള്‍. നിങ്ങള്‍ പറയും പോലെ ഒരു "തെറിച്ച പെണ്ണില്‍" നിന്നും ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത വാക്കുകള്‍. അല്‍പ സമയം നമുക്കു ഇവള്‍ക്ക് മാത്രമായി കാതോര്‍ക്കാം.

" ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു അവന്‍ പോയിട്ട്. എന്നും അസ്വസ്ഥമായ മനസും ചിന്തകളുമായി ജീവിച്ച എന്റെ സിദ്ദു; മാനസിക വിഭ്രാന്തിയില്‍ സ്വയം ജീവിതമൊടുക്കാന്‍ തീരുമാനിച്ച ജൂലായിലെ ആ സായാഹ്നത്തില്‍ ഏറ്റവും കൂടുതല്‍ ശപിച്ചത്‌ എന്നെതന്നെയായിരുന്നിരിക്കും. അവന്റെ ഭാഗ്യഹീനയായ ഈ അമ്മയെ തന്നെ!!!


ഞാന്‍ അവന്റെ അമ്മയായിരുന്നോ??? ആ സായാഹ്നം വരെ അങ്ങനെ ഒരു ചിന്ത മനസിന്റെ ചക്രവാളങ്ങളില്‍ പോലും മിന്നി മറഞ്ഞിരുന്നില്ല. പക്ഷെ അവന്റെ അവനില്ലാത്ത ശരീരം മുന്നില്‍ കിടക്കുമ്പോള്‍ ഞാനറിഞ്ഞു. ഞാന്‍ അവന്റെ അമ്മയായിരുന്നില്ല!!! ഞാന്‍ എന്തൊക്കെയോ ആയിരുന്നു... ലോകത്തെ ഏതൊരു സാദാരണ സ്ത്രീയേക്കാളും കൂടുതലായി എന്തൊക്കെയോ... പക്ഷെ ആ എന്തോക്കെയോക്ക് വേണ്ടി എനിക്ക് നല്‍കേണ്ടി വന്ന ബലിയാണ് എന്റെ മുന്നില്‍ കിടന്നിരുന്നത്. ഒരു പിടച്ചിലില്‍ തീര്‍ന്നത് അവനും അവന്റെ സ്വപ്നങ്ങളും മാത്രമായിരുന്നില്ല; അത് മരണമായിരുന്നു. പ്രോതിമ ബേദിയുടെ മരണം. അതോടൊപ്പം അതൊരു ജനനവും ആയിരുന്നു. നിങ്ങള്‍ക്കു തീര്‍ത്തും അപരിചിതയായ മനസ്സില്‍ ഉള്‍ക്കൊള്ളാനാവാത്ത പ്രോതിമ ഗൌരിയുടെ ജനനം.

ഒരു സ്ത്രീയുടെ വിജയം എന്നത് അവളെ ആരാധിക്കുന്ന അംഗീകരിക്കുന്നവരുടെ എണ്ണമാണെന്ന് യൌവനം എന്നും എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ അന്ന് അതിലേക്കുള്ള പ്രയാണം നിഴലിനെ പുല്‍കാനുള്ള യാത്ര മാത്രമാണെന്ന് ആരും പറഞ്ഞില്ല. എല്ലാവര്ക്കും വേണ്ടത് സ്വസ്ഥയായ എന്നെയല്ല; പകരം സിരകളില്‍ ഉന്മാദമുയര്‍ത്തുന്ന ലഹരിയായ്‌ പടരുന്ന എന്നെയായിരുന്നല്ലോ!!!! എന്റെ മാത്രമല്ല എല്ലാ യൌവനത്തിന്റെയും ദുര്‍വിധിയാണത്. ജീവിതത്തിലെ നീണ്ട 49 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആരാധകരുടെ എണ്ണത്തിന്റെ അര്‍ത്ഥശൂന്യത മനസിനെ തുളച്ചു കയറിയത്. അത് വരെ ആരും പറഞ്ഞു തരാത്ത ആ പാഠം എന്നെ പഠിപ്പിക്കാന്‍ അവന്റെ ചേതനയറ്റ മുഖം തന്നെ വേണ്ടി വന്നു. അതുവരെ കെട്ടിയുയര്‍ത്തിയ ഉയരങ്ങളില്‍ നിന്ന ശേഷം ഒരു നിമിഷം കൊണ്ടു കാല്‍ച്ചുവട്ടിലെ അവസാന മണല്‍തരിയും കടലെടുക്കുന്നത് പോലെ... ലോകം മുഴുവന്‍ ആരാധനയോടെ നോക്കുന്ന അമ്മയെക്കുറിച്ച് ഓര്‍ത്ത് അവന്‍ അഭിമാനിക്കുമെന്നു വിഡ്ഢിയായ ഞാന്‍ കരുതി. അല്ല, ഞാന്‍ ഓര്‍ത്തത്‌ എന്നെ മാത്രമായിരുന്നു. ജീവിച്ചിരുന്നത് എനിക്ക് വേണ്ടി മാത്രമായിരുന്നു. പക്ഷെ അവന് വേണ്ടത് അവന്റെ അമ്മയെ മാത്രമായിരുന്നു. അവന്റെ മാത്രം അമ്മയെ!!!

ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത് നേട്ടങ്ങളില്‍ അല്ല. ത്യാഗങ്ങളില്‍ ആണ്. ഇതു വരെയുള്ള യാത്രകള്‍ ലക്ഷ്യമില്ലാത്തവ ആയിരുന്നെന്നു തിരിച്ചറിയാനുള്ള ശേഷി മനസിന്റെ നയനങ്ങള്‍ക്ക് കൈ വന്നത് അന്ന് മാത്രമാണ്. ദൂരെയെങ്ങോ ഒരു വലിയ ലക്ഷ്യം ഉണ്ടെന്ന മിഥ്യയില്‍ കടിഞ്ഞാണില്ലാത്ത പായുന്ന കുതിരയെപ്പോലെ വ്യര്‍ഥമായ ഇന്നലെകള്‍.... പക്ഷെ ഇപ്പോള്‍ ഏറെ വൈകി ആണെങ്കിലും എനിക്കൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തില്‍ എത്തുന്നതാണ് എന്റെ വിജയം. ഉണ്ണീ.... അത്... ആ ലക്ഷ്യം - അത് നീയാണ്.... നീ മാത്രം......."


പ്രോതിമ നിശബ്ദയാവുകയാണ്. എന്നേക്കുമായി. ഇനി ആ ചിലങ്കകള്‍ ചിരിക്കില്ല. ആ കണ്ണുകള്‍ ഈറനണിയില്ല. 49 വര്ഷം കൊണ്ടു യാത്ര ചെയ്തെത്തിയിടത്ത് നിന്നു തുടങ്ങിയിടത്തേക്ക് എത്താന്‍ അവര്‍ക്ക്‌ ഒരു വര്‍ഷമേ വേണ്ടി വന്നുള്ളൂ. അവള്‍ വിജയ തീരത്ത് എത്തിയോ... അവളുടെ ജീവിതം സഫലമായോ... നിങ്ങള്‍ തന്നെ തീരുമാനിക്കുക. സ്ത്രീയുടെ പൂര്‍ണത എന്താണെന്ന ചര്‍ച്ചകള്‍ ഇനിയും തുടരട്ടെ. അവളുടെ ലക്ഷ്യം എന്താണെന്ന നിര്‍വ്വചനങ്ങള്‍ പലതും ഉയരട്ടെ... പക്ഷെ ഒന്നു തിരിഞ്ഞു നോക്കുക. നമുക്കിടയിലൂടെ കത്തി ജ്വലിച്ച് പോയവരെക്കുറിച്ച്; അവര്‍ എരിഞ്ഞമര്‍ന്ന ദുരന്തങ്ങളെക്കുറിച്ച്.... പിന്നെ ഒടുവില്‍ പറയാതെ ബാക്കി വച്ച ജിവിതത്തിന്റെ അവര്‍ പഠിച്ച പാഠങ്ങളെക്കുറിച്ച്.... ലക്ഷ്യങ്ങളെക്കുറിച്ച്...പ്രോതിമ അവരിലോരുവള്‍ മാത്രം... നിങ്ങളിലോരുവള്‍...

3. വാത്സല്യത്തെ അസൂയയാക്കി മാറ്റിയവരോട്......

on Wednesday, February 11, 2009


ഇവളുടെ പേരില്‍ പ്രപഞ്ചത്തില്‍ ഇവള്‍ മാത്രം.

അതെ-

ഇവള്‍ക്ക് ശേഷം ഒരു മാതാപിതാക്കളും തങ്ങളുടെ മകള്‍ക്ക് പേരു തിരയുമ്പോള്‍ ഇവളുടെ നാമം ഓര്‍ത്തില്ല. ഓര്‍ത്തവര്‍ ഏറവും വെറുപ്പോടെ , അറപ്പോടെ നിഷ്കരുണം ആ നാമം അവഗണിച്ചു . കെകേയത്തിലെ രാജാവായിരുന്ന അശ്വപതി തന്റെ പുത്രിയെ കൈകേയി എന്ന് വിളിച്ചപ്പോള്‍ ഓര്‍ത്തിരിക്കില്ല താന്‍ ചൊല്ലി വിളിക്കുന്നത് ലോകം മുഴുവന്‍ അസൂയയുടെയും ക്രൂരതയുടെയും പ്രതിരൂപമായി കാണാന്‍ പോകുന്ന ഒരു പേരാണെന്ന്.

നിങ്ങള്‍ക്കും ആ പേരു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലുണരുന്ന വികാരം ആ വെറുപ്പ്‌ തന്നെയല്ലേ...??? ആയിരിക്കും... അങ്ങനെ അല്ലാതാവാന്‍ അവളുടെ വാക്കുകള്‍, കണ്ണുനീര്‍ തുള്ളികള്‍ എന്റെ മനസിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ നിങ്ങളുടെ കാതുകളുടെ ബാഹ്യ പുടങ്ങളില്‍ പോലും തട്ടിക്കാണില്ലല്ലോ....!!!!!

അവളുടെ മിഴിനീര്‍ ആദ്യമായ് എന്റെ മടിത്തട്ടിനെ നനച്ചത്‌ അന്നാണ്. അവളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞ ദിനം. അവള്‍ തന്റെ ഭര്‍ത്താവിനെ അത്രയേറെ പൂജിച്ചിരുന്നു. പരിചരിച്ചിരുന്നു. യുദ്ധക്കളത്തില്‍ തുണയായ് ചെന്നു, ഒടുവില്‍ എതിരാളിയുടെ ശരങ്ങള്‍ മുറിവേല്പിച്ചപ്പോള്‍ സധൈര്യം പതിയെ സംരക്ഷിച്ചു പരിചരിച്ച മറ്റേതു സ്ത്രീയുണ്ട് നിങ്ങള്‍ക്ക് കാണിച്ചു തരാന്‍...... ഒരു പതിവ്രതയും ഭര്‍തൃപൂജയില്‍ അവള്‍ക്കു മുന്നിലല്ല. എന്നിട്ടും നിങ്ങള്‍ അവള്‍ക്കു ഭര്‍ത്താവിനെ കൊന്നവള്‍ എന്ന പട്ടം നല്കിയത് ആര്‍ക്കു വേണ്ടിയായിരുന്നു....??? ആരെ പുഷ്പവൃഷ്ടി നടത്താനായിരുന്നു ഇവള്‍ക്ക് മേല്‍ കല്ല് മഴ ചൊരിഞ്ഞത്...???

ശ്രീരാമന്‍ തന്നെ പറയുന്നുണ്ട്; തന്നെ സ്വന്തം മാതാവിനേക്കാള്‍ പരിപാലിച്ചത് കൈകേയി ആയിരുന്നെന്ന്. ഒടുവില്‍ തന്റെ വരങ്ങള്‍ എല്ലാം ആര്‍ക്കു വേണ്ടി നല്‍കിയോ; ആ സ്വന്തം മകന്‍ ഭരതന്‍ പോലും അവളെ ഇനി "അമ്മേ..." എന്ന് വിളിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഉരുകി ഇല്ലാതായത് മകനെ ഏറവും അധികം സ്നേഹിച്ച ഒരു മാതൃ ഹൃദയമാണ്... എന്നിട്ടും നിങ്ങള്‍ ആ വാത്സല്യത്തെ അസൂയയുടെ ചലിക്കുന്ന രൂപമായി മനസുകളില്‍ പ്രതിഷ്ടിച്ചു. ഭര്‍ത്താവിനും പുത്രനും വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റിവച്ച അവള്‍ ഒടുവില്‍ എല്ലാവരാലും ഒറ്റപെട്ട് ആരും അറിയാതെ കൊട്ടാരത്തിന്റെ ഏതോ കോണില്‍ തന്റെ ജീവിതം ഒതുക്കി..

ഇല്ല. പേടിക്കേണ്ട... അവള്‍ നിങ്ങളെ പറ്റി ഒരു പരിഭവവും പറയില്ല. കാരണം മനസിലെ ചെറിയ മോഹങ്ങള്‍ക്ക് വേണ്ടി തന്റെ വരങ്ങള്‍ ഉപയോഗിച്ചപ്പോള്‍ മോഹങ്ങള്‍ക്കൊപ്പം യാദാര്‍ത്യങ്ങളും തകരുന്നത് നോക്കി നില്‍ക്കേണ്ടി വന്ന അവള്‍ക്കു ഇനി ഒരു വാക്കു പോലും ഉതിര്‍ക്കാനാവില്ല... എങ്കിലും നിങ്ങള്‍ പതിവ്രതകളെ പറ്റി പറയുമ്പോള്‍, ഭര്‍ത്താവിനെ സംരക്ഷിച്ച ഭാര്യമാരെ കുറിച്ചു പ്രസംഗിക്കുമ്പോള്‍ , പുത്രവാത്സല്യത്തെ പറ്റി ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഏറ്റവും ഉദാത്തമായ രൂപത്തെ വിസ്മരിച്ചു കൊണ്ടു, തെറ്റിധരിച്ചുകൊണ്ടാണ് വാചാലരാവുന്നത് എന്നെങ്കിലും മനസിലോര്‍ക്കുക.....

2. ശപിക്കപ്പെട്ടവന്റെ അമ്മ.....

on Thursday, January 29, 2009


ഇവള്‍ മേരി...

കാതുകള്‍ക്ക് പരിചിതരായ വിശുദ്ധ കന്യ മറിയാമോ മഗ്ദലന മറിയാമോ അല്ല. ഇവള്‍ ആരുടെയൊക്കെയോ പ്രേരണയാലോ നിര്‍ബന്ധത്താലോ ബൈബിളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെട്ട ഒരു മാതാവ്... നിങ്ങള്‍ വിസ്മരിച്ചു പോയ ഒരു സാധാരണ സ്ത്രീ...മേരി സ്കറിയാത്ത.... അതെ. മുപ്പതു വെള്ളിക്കാശിനു സ്വന്തം ഗുരുനാഥനെ ഒറ്റു കൊടുത്തുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന യൂദാസിന്റെ അമ്മ.

ഒരു മേരിയെ വിശുദ്ധയായി നാം വാഴ്ത്തിയപ്പോള്‍; ഇവള്‍ എല്ലാ ദുഖങ്ങളും മോഹങ്ങളും ഉള്ളിലൊതുക്കി ഏതോ ഇരുളില്‍ തന്റെ ശിഷ്ട കാലം തീര്‍ക്കാന്‍ വിധിക്കപ്പെട്ട്..... ആരും അറിയാതെ... ആരും ഓര്‍ക്കാതെ...

ലോകം മുഴുവന്‍ ചതിയനെന്നു പറഞ്ഞു ശാപവാക്കുകള്‍ ചൊരിയുമ്പോഴുംഅവള്‍ വിശ്വസിച്ചിരുന്നു; തന്റെ മകന്‍, തന്റെ മടിയില്‍ കിടന്ന്, കണ്മുന്നില്‍ കളിച്ചു വളര്‍ന്ന തന്റെ ഉണ്ണി ഒരിക്കലും വെള്ളി നാണയങ്ങളുടെ കിലുക്കത്തിന്‌ പിന്നാലെ പോകില്ല. ഒരിക്കലും...

" ഇല്ല. എന്റെ ഉണ്ണിയല്ല, അവനാണ്‌ എന്റെ മകനെ ചതിച്ചത്. എല്ലാം അറിയാമായിരുന്നിട്ടും സംരക്ഷിക്കുന്നതിനു പകരം; അവനെ റോമാക്കാരുടെ കെണിയില്‍ അകപ്പെടാന്‍ വിട്ടയച്ച അവന്റെ ഗുരുനാഥന്‍ ...........അവന്റെ പീഡനങ്ങള്‍ വരക്കാനും കണ്ണീര്‍ വാര്‍ക്കാനും ആളുകളുണ്ടായി... അതിനെക്കാള്‍ പീഡനം സഹിച്ച എന്റെ മകനെ വെറും പണക്കൊതിയനാക്കി... അവന്‍ അവിടെ വേദന കൊണ്ടു പിടഞ്ഞ ഓരോ നിമിഷവും വേദനിച്ചത്‌ ഈ നെഞ്ചുകൂടിയായിരുന്നു... എല്ലാം അറിയാമായിരുന്നിട്ടും അവന്റെ ഗുരുനാഥന്‍ എന്റെ കുട്ടിയെ രക്ഷിച്ചില്ല. അവന്റെ വഴി മുന്നോട്ടു നീങ്ങാന്‍ ഒരു ചതിയനെ ആവശ്യമായിരുന്നു... അതിനായി അവന്‍ എന്റെ കുട്ടിയെ ചതിയനാക്കി... റോമക്കാര്‍ നോവിച്ചതിനെക്കാള്‍ അവന്‍ പിടഞ്ഞത് തന്റെ സഹപാഠികള്‍ ഒറ്റപ്പെടുതിയപ്പോഴാവണം... തന്നെ മൂന്നു വട്ടം തള്ളി പറഞ്ഞ പത്രോസിനെ തന്‍റെ പിന്ഗാമി ആക്കിയ അവന്‍ എന്തിന് എന്റെ കുട്ടിയെ ഇങ്ങനെ കുരുതി കൊടുത്തു... അക്കല്‍ദാമയില്‍ പൊടിഞ്ഞ ചോര ഈ നെഞ്ചിലേതു കൂടിയായിരുന്നു...

ഇപ്പോഴും ഓര്‍ക്കുന്നു.. അവസാനം അവന്‍ കാണാന്‍ വന്നത്... എന്നോടവന്‍ പറഞ്ഞു... 'അവന്റെ കുരിശു മരണം ഒരു മണിക്കൂര്‍ നീണ്ടു നിന്നു... പക്ഷെ എന്റെ ജന്മത്തിന്റെ അവസാന നിമിഷം വരെയും ഞാന്‍ കുരിശില്‍ പിടഞ്ഞുകൊണ്ടിരിക്കും...' അവസാന നിമിഷം കയറില്‍ പിടയുമ്പോഴും അവന്‍ എന്നെ വിളിച്ചു പറഞ്ഞു കാണും... 'അമ്മേ... ഈ ശപിക്കപ്പെട്ടെ മകനെ ബലി നല്‍കിയവരോട് പൊറുക്കണേ...' എന്ന്....കാരണം അവന്‍ എന്നേക്കാള്‍ അവന്റെ ഗുരുനാഥനെ സ്നേഹിച്ചിരുന്നു,,,"

അതെ ഈ അമ്മക്ക് ചൊരിയാന്‍ ശാപവാക്കുകളില്ല... കാരണം അവരുടെ മകന്‍ ഏറ്റവും സ്നേഹിച്ചവര്‍ തന്നെയായിരുന്നല്ലോ അവന് ദുരന്തമൊരുക്കിയതും...അവന്റെ കൂടി സ്വപ്നങ്ങള്‍ക്ക് വേണ്ടിയായിരുന്നല്ലോ അവന്‍ ബലി നല്‍കപ്പെട്ടതും...വിശുദ്ധയായ മേരി എനിക്ക് പറയാനുള്ളത് നിന്നോടാണ്... ഒര്‍ക്കുക. നിന്റെ മകന്‍ പ്രശസ്തന്‍ ആയിട്ടുണ്ടാകം... പക്ഷെ അതിന് മീതെ ആരും കാണാതെ ഒഴുകുന്ന ഈ കണ്ണീരാണ് അതിനെ കഴുകി തുടക്കുന്നത്... നിനക്കു നിന്റെ മകനോടുള്ള വാല്‍സല്യത്തിനേക്കാള്‍ ഒട്ടും കുറവായിരുന്നില്ല യുദാസിനോട് അവന്റെ അമ്മയ്ക്കും...

ഇവളുടെ വാക്കുകള്‍ ഒരിക്കലും നിങ്ങളുടെ കാതില്‍ പതിച്ചിട്ടുണ്ടാവില്ല. കാരണം അവളുടെ മകന്റെ സ്വപ്നമായിരുന്നു യേശുവിനെ, യേശുവിന്റെ ദര്‍ശനങ്ങളെ ലോകം അംഗീകരിക്കുന്ന ദിനം. അതിന് മുകളില്‍ ഒരു കറുത്ത പാടു പോലും ഉണ്ടാകാന്‍ തന്‍റെ മകന്‍ ആഗ്രഹിച്ചിരുന്നില്ലെന്നു ആ അമ്മക്കറിയാം. തെറ്റ് തിരുത്തി വഴി കാണിക്കേണ്ട ഗുരുനാഥന്‍ എല്ലാം അറിഞ്ഞു കൊണ്ടു മകനെ നരകത്തിലേക്ക് നയിച്ചതിനു ഈ അമ്മ ശപിച്ചാല്‍ ദൈവപുത്രനല്ല ദൈവത്തിനു പോലും പിടിച്ചു നില്‍ക്കാനാവില്ല..പക്ഷെ ഇവളത് ചെയ്യില്ല... കാരണം മറ്റാരെക്കാളും നന്നായി ഇവള്‍ക്കറിയാം; മകനെ അംഗീകരിക്കുന്നത് കാണാനുള്ള ഒരമ്മയുടെ ആഗ്രഹവും...

മേരി.... നിന്നെ ഞാന്‍ എങ്ങനെ സന്ത്വനിപ്പിക്കും... എങ്കിലും ഒന്നു പറയാം... മക്കളില്‍ വിശ്വാസമര്‍പ്പിക്കുന്ന അമ്മമാരുടെ തലമുറക്കുള്ള എന്റെ സന്ദേശ വാഹകയാണ് നീ... അവഗണനയുടെ പടുകുഴിയിലേക്ക് വലിച്ചേറിഞ്ഞുവെങ്കിലും എപ്പോഴെങ്കിലും ഒര്‍ക്കുക... നിര്‍ഭാഗ്യയായ ഈ അമ്മയെ... ചതിക്കപ്പെട്ട അവളുടെ മകനെ.... അവരുടെ പേരില്‍ ആഘോഷങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും എപ്പോഴെങ്കിലും മനസ്സില്‍ തട്ടി രണ്ടു തുള്ളി കണ്ണീര്‍... അവര്‍ക്കായി .... അത്രയെങ്കിലും....